ജനീവ: ഖത്തറിനോട് അനുതാപം പ്രകടിപ്പിക്കുന്ന തങ്ങളുടെ പൗരന്‍മാരെ ശിക്ഷിക്കുന്നതിലൂടെ ഉപരോധ രാഷ്ട്രങ്ങള്‍ ‘ബൗദ്ധിക ഭീകരവാദം’ പയറ്റുകയാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി. ജനീവയില്‍ ചേര്‍ന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അകത്തും പുറത്തുമുള്ള തങ്ങളുടെ രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് നേരെ ഭീകരവാദം ആരോപിക്കുന്നവര്‍ ഭീകരതയോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനപ്പുറം അതിനെതിരെയുള്ള പോരാട്ടത്തെ ഗൗരവത്തിലെടുക്കുന്നില്ല. ഖത്തര്‍ വിരുദ്ധ വികാരം പ്രചരിപ്പിക്കുന്നതില്‍ മതരംഗത്ത് പ്രവര്‍ത്തിക്കുന്നവരും പങ്കാളിത്തം വഹിക്കുന്നു എന്നത് ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ജനതകളെ പ്രതിസന്ധിയിലേക്ക് വലിച്ചിഴക്കാനും വസ്തുതകള്‍ ലോകത്തിന് മുമ്പില്‍ മറച്ചുവെക്കാനും ഉപരോധ രാഷ്ട്രങ്ങള്‍ നടത്തിയ ശ്രമങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. ഉപരോധം പ്രദേശത്തെ ജനങ്ങളെ ഒന്നടങ്കം ബാധിച്ചിട്ടുണ്ട്. ഉപരോധം ഏര്‍പ്പെടുത്തിയ രാഷ്ട്രങ്ങളിലെ ജനങ്ങളും അതില്‍ ഉള്‍പ്പെടും. പ്രതിസന്ധി ഈയൊരു തലത്തിലേക്ക് എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഖത്തര്‍ അമീര്‍ ശൈഖ് തമീം സൗദി കിരിടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ടെലിഫോണ്‍ സംഭാഷണത്തിലുണ്ടാക്കിയ ധാരണയില്‍ നിന്നും സൗദി പിന്നോട്ടടിച്ചത് ഖത്തറിനെ ഞെട്ടിച്ചിരിക്കുകയാണെന്നും അബ്ദുറഹ്മാന്‍ ആല്‍ഥാനി വ്യക്തമാക്കി. എന്നാല്‍ പ്രതിസന്ധിയുടെ യാഥാര്‍ഥ്യങ്ങളെ സംബന്ധിച്ച് ലോകത്തിന് മുമ്പില്‍ തെറ്റിധാരണകള്‍ സൃഷ്ടിക്കാന്‍ ഖത്തര്‍ സ്വീകരിക്കുന്ന രീതിയാണ് നുഷ്യാവകാശ കൗണ്‍സിലിന് മുമ്പാകെയുള്ള ഖത്തര്‍ വിദേശകാര്യ മന്ത്രിയുടെ മവാക്കുകള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് ഉപരോധ രാഷ്ട്രങ്ങള്‍ പ്രതികരിച്ചു. തങ്ങള്‍ ചര്‍ച്ചക്ക് തയ്യാറാണെന്നുള്ള ഖത്തര്‍ മന്ത്രിയുടെ പ്രസ്താവന അന്താരാഷ്ട്ര സമൂഹത്തിന് മുമ്പില്‍ മുഖം മിനുക്കാനുള്ള തന്ത്രമാണെന്നും ഉപരോധ രാഷ്ട്രങ്ങളുടെ സംയ്കുത പ്രസ്താവന പറഞ്ഞു.