ന്യൂയോര്‍ക്ക്: യാതൊരുവിധ ഭീഷണിയും ഇല്ലാതെ തന്നെ, ഇസ്രയേലികളെ ആക്രമിച്ചേക്കുമോ എന്ന കേവലം സംശയത്തിന്റെ പേരില്‍ ഫലസ്തീനികളെ കൊല്ലാന്‍ സൈനികര്‍ക്കും പോലീസിനും പ്രേരണ നല്‍കുകയാണ് ചില മുതിര്‍ന്ന ഇസ്രയേല്‍ നേതാക്കളെന്ന് അവരുടെ പ്രസ്താവനകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. 2015 ഒക്ടോബര്‍ മുതല്‍ പല ഇസ്രയേല്‍ രാഷ്ട്രീയ നേതാക്കളുടെയും പ്രസ്താവനകള്‍ സംഘടന രേഖപ്പെടുത്തിയിട്ടുണ്ട്. അക്രമിയെന്ന് സംശയിക്കുന്നവരെ കൊല്ലാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള ഇസ്രയേല്‍ പോലീസ്, പ്രതിരോധ മന്ത്രിമാരുടെ പ്രസ്താവനകള്‍ അക്കൂട്ടത്തിലുണ്ടെന്നും പ്രസ്താവന വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നൂറ്റിഅമ്പതോളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കുട്ടികളടക്കം ഇസ്രയേല്‍ സുരക്ഷാ സേനയുടെ വെടിയുണ്ടകള്‍ക്ക് ഇരയാക്കപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവന പറഞ്ഞു. കത്തിയുപയോഗിച്ചോ വാഹനം ഇടിച്ചു കയറ്റിയോ ആക്രമണത്തിന് ശ്രമിക്കുന്നു എന്ന സംശയത്തിന്റെ പേരിലായിരുന്നു ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ എന്നും പ്രസ്താവന സൂചിപ്പിച്ചു.
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമ പ്രകാരം നിരപരാധികളുടെ ജീവന്‍ രക്ഷിക്കുന്നതിന് വളരെ അനിവാര്യമായ സാഹചര്യങ്ങളില്‍ മറ്റു മാര്‍ഗങ്ങളില്ലാത്തപ്പോള്‍ മാത്രമാണ് വെടിവെക്കാന്‍ അനുവാദമുള്ളൂ എന്നും എന്നാല്‍ ഇസ്രയേല്‍ ഈ വ്യവസ്ഥ പാലിക്കുന്നില്ലെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് കുറ്റപ്പെടുത്തി.