ഖുദ്‌സ്: ഇസ്രയേലിന്റെ നിരന്തരമുള്ള ഖനനം കാരണം ഖുദ്‌സിലെ സില്‍വാന്‍ പ്രദേശത്തെ വീടുകള്‍ കടുത്ത അപകട ഭീഷണിയിലാണെന്ന് റിപോര്‍ട്ട്. വീടുകളുടെ ചുവരുകള്‍ വീഴാറായിട്ടുള്ള അവസ്ഥയിലാണുള്ളതെന്നും നേരിയ ഒരു ഭൂചലനം പോലും താങ്ങാനുള്ള ശേഷി അവക്കില്ലെന്നും അവിടെ വസിക്കുന്ന ജനങ്ങള്‍ പറയുന്നു. സില്‍വാന്‍ പ്രദേശത്ത് കഴിഞ്ഞ പത്ത് വര്‍ഷമായി കുടിയേറ്റ സംഘങ്ങള്‍ തുടരുന്ന ഖനനത്തിന്റെ ഫലമായി 55 വീടുകള്‍ക്ക് പ്രത്യക്ഷത്തില്‍ തന്നെ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് വാദി ഹല്‍വയിലെ ഇന്‍ഫര്‍മേഷന്‍ സെന്ററിനെ ഉദ്ധരിച്ച് അനദോലു ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. ഖനനം വീടുകള്‍ക്കേല്‍പിച്ച പരോക്ഷമായ കേടുപാടുകളുടെ കണക്കുകള്‍ എത്രയോ ഇരട്ടിയാണെന്നും വീടുകള്‍ക്കുണ്ടാവുന്ന വിള്ളലുകള്‍ ഓരോ ദിവസവും വര്‍ധിച്ചു വരികയാണെന്നും ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡയറക്ടര്‍ ജവാദ് സിയാം പറഞ്ഞു.
അഖ്‌സയോട് ചേര്‍ന്നു കിടക്കുന്ന സില്‍വാന്‍ പ്രവിശ്യയില്‍ വീടുകള്‍ക്കുണ്ടാവുന്ന കേടുപാടുകളും വിള്ളലുകളും ഒരു പ്രതിഭാസമായി മാറിയിരിക്കുകയാണ്. 2007ല്‍ വാദി ഹല്‍വയിലെ സില്‍വാനില്‍ ഇസ്രയേല്‍ ഖനനം ആരംഭിച്ചതിന് ശേഷമാണ് ഈ പ്രതിഭാസം ആരംഭിച്ചത്. ചരിത്രപ്രാധാന്യമുള്ള ഇടങ്ങളെയും കുടിയേറ്റ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നതിന് ഖുദ്‌സ് നിവാസികളുടെ വീടുകള്‍ക്ക് അടിയിലൂടെ നിരവധി തുരങ്കങ്ങള്‍ നിര്‍മിക്കാനും ഇസ്രേയല്‍ ശ്രമിക്കുന്നുണ്ട്. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.