വാഷിങ്ടണ്‍: ഇറാനെ നേരിടാനായി അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് രഹസ്യ കരാര്‍ ഉണ്ടാക്കിയതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെയും ഉന്നത വക്താക്കള്‍ വാഷിങ്ടണില്‍ രഹസ്യ ചര്‍ച്ച നടത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യു.എസിലെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മക്മാസിറ്ററും ഇസ്രായേല്‍ വക്താവ് മെയ്ര്‍ ബെന്‍ ഷാബതുമാണ് ഡിസംബര്‍ 12ന് വൈറ്റ് ഹൗസിലെ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയത്. ഇറാനെയും പശ്ചിമേഷ്യന്‍ അറബ് രാജ്യങ്ങളെയും നേരിടാന്‍ ഇരു രാജ്യങ്ങളും പുതിയ നീക്കങ്ങള്‍ നടത്തിയതായും കരാര്‍ അംഗീകരിച്ചതായുമാണ് വാര്‍ത്തകള്‍.
ഇറാനുമായി 2015ല്‍ ആറു വന്‍ശക്തികള്‍ ഉണ്ടാക്കിയ ആണവ കരാറില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞ ഒക്ടോബറില്‍ ട്രംപ് നടത്തിയ പ്രസംഗത്തെ സംബന്ധിച്ചും ഇരു രാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. ഇറാന്റെ ഭീഷണി നേരിടാന്‍ വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ സംയുക്തമായി മുന്നോട്ടു പോകാനാണ് ഇവര്‍ തമ്മിലുള്ള ധാരണ.
സിറിയയില്‍ ഇറാനുള്ള സ്വാധീനം നിയന്ത്രിക്കാനും ലബനീസ് പ്രതിരോധ സംഘമായ ഹിസ്ബുല്ലയുമായി ഇറാനുള്ള ബന്ധം തടയാനും ഇവര്‍ ശ്രമിക്കുന്നുണ്ട്. സിറിയയില്‍ ബശ്ശാര്‍ അല്‍ അസദിന്റെ നേതൃത്വത്തിലുള്ള സൈന്യത്തെയാണ് ഇറാന്‍ പിന്തുണക്കുന്നത്. ഹിസ്ബുല്ലയും അസദ് സര്‍ക്കാരിനെ സഹായിക്കുന്നുണ്ട്. ഇതെല്ലാം യു.എസിനും ഇസ്രായേലിനെയും ചൊടിപ്പിക്കുന്നുണ്ട്. മാത്രമല്ല ട്രംപിന്റെ ജറൂസലം പ്രഖ്യാപനത്തിനു ശേഷം അറബ്-ലോക രാജ്യങ്ങള്‍ ഇവര്‍ക്കെതിരേ നീങ്ങിയതിനെ എങ്ങനെ നേരിടാമെന്നുമാണ് ഇരു രാജ്യങ്ങളും നോക്കുന്നത്.