Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയില്‍ ഇസ്‌ലാമിക് ബാംങ്കിംഗ് സാധ്യമാണ്: ഡോ. മുന്‍ദിര്‍ അല്‍കഹ്ഫ്

കോഴിക്കോട്: ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്കിംഗിന് വലിയസാധ്യതകളാണുള്ളതെന്നും അത്  ക്രിയാത്മകമായി  ഉപയോഗപ്പെടുത്താന്‍ ഇന്ത്യയിലെ മുസ്ലിം സമൂഹത്തിനു സാധിക്കുന്നില്ലെന്നും അമേരിക്കയിലെ ലോക പ്രശസ്ത ഇസ്‌ലാമിക സാമ്പത്തിക വിദഗ്ധന്‍ ഡോ.മുന്‍ദിര്‍ അല്‍ കഹ്ഫ്. നിലവില്‍ ഇസ്‌ലാമിക ബാങ്കിംഗിനെക്കുറിച്ച് തെറ്റിദ്ധാരണകളേറെയാണ്. ഇന്ത്യന്‍ ബാങ്കിങ് നിയമ പ്രകാരം ഇസ്‌ലാമിക് ബാങ്കിംഗ് സംവിധാനത്തില്‍ വാങ്ങലും വില്‍ക്കലും ബാങ്ക് മുഖേന നേരിട്ട് സാധ്യമല്ല എന്നാണ് പലരും ധരിച്ചു വെച്ചിരിക്കുന്നത്. എന്നാല്‍ വാണിജ്യ സ്വഭാവത്തിലുള്ള  കച്ചവടങ്ങള്‍ക്ക് പകരം ധനപരമായ ഇടപാടുകളിലേക്ക് മാറുന്നതോടെ തീരുന്നതാണ് ഇതിലെ നിയമപ്രശ്‌നങ്ങള്‍. മുസ്‌ലിം പണ്ഡിതന്‍മാരില്‍ തന്നെ പലര്‍ക്കും പൊതു ജനങ്ങള്‍ക്ക് മൊത്തത്തിലും ഇസ്‌ലാമിക് ബാങ്കിംഗ് എന്താണ് എന്ന് കൃത്യമായി മനസ്സിലായിട്ടില്ല എന്ന പരിമിതിയുണ്ട്. ഇതിന് ശക്തമായ ബോധവല്‍കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ശാന്തപുരം അല്‍ജാമിഅ കോഴിക്കോട് അസ്മാ ടവറില്‍ ‘ഇസ്‌ലാമിക് ബാങ്കിംഗിന്റെ പുതിയ  സാധ്യതകള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിക് ബാങ്കിങ്  ഇതര ബാങ്കിംഗ് സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തീര്‍ത്തും സുതാര്യവും ധാര്‍മ്മിക മൂല്യങ്ങളിലധിഷ്ഠിതവുമാണ്. എല്ലാ അര്‍ത്ഥത്തിലും ചൂഷണമുക്തമാണ് ഈ സംവിധാനം. സാമ്പത്തിക രംഗത്തെ പലിശ ചൂതാട്ടം പോലുള്ള കടുത്ത ദൂഷ്യങ്ങളെ അത് പൂര്‍ണ്ണമായി നിരാകരിക്കുന്നു. മതപരമായ വൈജാത്യങ്ങളില്ലാതെ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണീ സംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ അല്‍ജാമിഅ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് അദ്ധ്യക്ഷനായിരുന്നു. പ്രോഗ്രാം കോ ഓഡിനേറ്റര്‍ ഷൗക്കത്തലി സുലൈമാന്‍ സ്വാഗതം പറഞ്ഞു.

 

Related Articles