വെസ്റ്റ്ബാങ്ക്: സൈന്യത്തിന്റെ മുഖത്തടിച്ചതിന് ഇസ്രായേല്‍ അറസ്റ്റു ചെയ്ത ഫലസ്തീന്‍ ആക്റ്റിവിസ്റ്റ് അഹദ് തമീമിക്ക് ജാമ്യം നിഷേധിച്ചു. കേസില്‍ വിചാരണ കഴിയും വരെ തമീമി ജയിലില്‍ കഴിയണമെന്നാണ് ഇസ്രായേല്‍ ഓഫര്‍ കോടതി വിധി പുറപ്പെടുവിച്ചത്.
ഡിസംബറിലാണ് പതിനാറുകാരിയായ അഹദ് തമീമിയെയും മാതാവ് നാരിമനെയും ബന്ധുവായ നൗറിനെയും സൈന്യം അറസ്റ്റു ചെയ്തത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഗ്രാമമായ നബിസാലിഹിലെ ഇവരുടെ വീട്ടിലേക്ക് രാത്രി അതിക്രമിച്ച കയറിയാണ് സൈന്യം മൂവരെയും അറസ്റ്റു ചെയ്തത്.
ഇസ്രായേല്‍ സൈന്യത്തിന്റെ മുഖത്തടിക്കുന്ന തമീമിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയായിരുന്നു അറസ്റ്റ്.
റബ്ബര്‍ ബുള്ളറ്റ് കൊണ്ട് തന്റെ സഹോദരന്റെ തലക്കു വെടിവച്ച ഇസ്രായേല്‍ സൈന്യത്തിനെതിരേ പ്രതിഷേധിക്കുന്നതിനിടെയായിരുന്നു തമീമി മുഖത്തടിച്ചത്. സൈന്യത്തിനു നേരെ കൈയേറ്റശ്രമം,കല്ലെറിയാന്‍ പ്രേരിപ്പിക്കുക,കൈയേറ്റത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുക,അതിന് പ്രേരണ നല്‍കുക തുടങ്ങിയ 12ഓളം കുറ്റങ്ങളാണ് പൊലിസ് തമീമിക്കെതിരെ ചുമത്തിയത്.
സൈന്യത്തിന്റെ കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചു, സൈന്യത്തിനു നേരെ കൈയേറ്റത്തിനു ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് നൗറക്കെതിരേ ചുമത്തിയിരുന്നത്. നൗറക്ക് കഴിഞ്ഞയാഴ്ച കോടതി ജാമ്യം അനുവദിച്ചിരുന്നു. അഹദിന്റെ തടങ്കല്‍ കഴിഞ്ഞയാഴ്ച വീണ്ടും വര്‍ധിപ്പിക്കുകയും ജാമ്യം നിഷേധിക്കുകയുമാണ് ചെയ്തത്. കേസില്‍ അടുത്ത വാദം കേള്‍ക്കല്‍ ജനുവരി 31നാണ്. അന്നാണ് അഹദിന് 17 വയസ്സ് തികയുന്നതെന്ന പ്രത്യേകതയുമുണ്ട്.
മാതാവ് നാരിമന്റെയും നൗറയുടെയും വാദം കേള്‍ക്കല്‍ ഫെബ്രുവരിയിലാണ്. എന്നാല്‍ ഇവരുടെ വിചാരണ എത്ര നാള്‍ നീളുമെന്ന് അറിയില്ലെന്നാണ് ഇവരുടെ അഭിഭാഷകന്‍ പറയുന്നത്. ഇസ്രായേലിനെതിരെ പ്രതികരിക്കുന്നവരെ പ്രത്യേകിച്ച് കൗമാരക്കാരെയും യുവതി-യുവാക്കളെയും എങ്ങനെയും അറസ്റ്റു ചെയ്ത് ജയിലിലടക്കുക എന്ന ഇസ്രായേല്‍ തന്ത്രമാണ് ഇതിലൂടെ പ്രകടമാവുന്നത്.