വാഷിംഗ്ടണ്‍: സിറിയന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട അസ്താന ചര്‍ച്ചയില്‍ പ്രത്യക്ഷപങ്കാളിത്തമില്ലാതെ പ്രാതിനിധ്യം വഹിച്ചിട്ടുണ്ടെന്ന് വാഷിംഗ്ടണ്‍. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുളള മേഖലകള്‍ സൃഷ്ടിക്കുന്നതിനെ സംബന്ധിച്ച കരാറിലും, ഇറാന്റെ വ്യക്തമായ പങ്കാളിത്തത്തിലും അവര്‍ ആശങ്ക പ്രകടിപ്പിച്ചു. അതേസമയം ഇറാന്റെ പങ്കാളിത്തത്തില്‍ പ്രതിഷേധിച്ച് സിറിയന്‍ പ്രതിപക്ഷം ചര്‍ച്ചയില്‍നിന്നും പിന്‍വാങ്ങിയിരുന്നു. അസ്താനയില്‍ അമേരിക്കയെ പ്രതിനിധീകരിച്ച് വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി ഉണ്ടായിരുന്നുവെന്നും, എന്നാല്‍ അദ്ദേഹം ചര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം നടത്തിയ പ്രസ്താവന വ്യക്തമാക്കി. സിറിയയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുളള മേഖലകള്‍ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട കരാറില്‍ അമേരിക്ക കക്ഷി ചേര്‍ന്നിട്ടില്ലെന്നും പ്രസ്താവന സൂചിപ്പിച്ചു.
സിറിയയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള എല്ലാവിധ ശ്രമങ്ങളെയും പിന്തുണക്കുക, ആവശ്യക്കാരിലേക്ക് സഹായമെത്തുമെന്ന് ഉറപ്പ് വരുത്തുക, ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെയും, ഭീകരതക്കെതിരെയും പോരാടുക തുടങ്ങിയ കാര്യങ്ങള്‍ക്ക് വാഷിംഗ്ടണ്‍ പിന്തുണപ്രഖ്യാപിച്ചു. അതോടൊപ്പം സങ്കീര്‍ണമായ സാഹചര്യങ്ങളുണ്ടായിരുന്നിട്ടുപോലും സിറിയന്‍ പ്രതിപക്ഷത്തെ പങ്കെടുപ്പിച്ച് കരാര്‍ യാഥാര്‍ത്ഥ്യമാക്കിയ തുര്‍ക്കിയുടെയും റക്ഷ്യയുടെയും പരിശ്രമങ്ങളെ മാനിക്കുകയും ചെയ്യുന്നു.
എന്നാല്‍ റഷ്യ, തുര്‍ക്കി, ഇറാന്‍ എന്നിവര്‍ചേര്‍ന്ന് ഒപ്പ് വെച്ച ധാരണാപത്രത്തില്‍ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു. അസ്താന കരാറിലുള്ള ഇറാന്റെ വ്യക്തമായ പങ്കാളിത്തത്തെപ്പറ്റി ഞങ്ങള്‍ക്കിപ്പോഴും ആശങ്കയുണ്ട്. സിറിയയിലെ ഇറാന്റെ പ്രവര്‍ത്തനങ്ങള്‍ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന് പകരം മൂര്‍ച്ചകൂട്ടുകയാണ് ചെയ്തിട്ടുള്ളതെന്നും, മുന്‍ കരാറുകള്‍ എത്രത്തോളം നടപ്പാക്കിയെന്നതുമായി ബന്ധപ്പെട്ടുളള സിറിയന്‍ ഭരണകൂടത്തിന്റെ രേഖ പരിശോധിക്കുമെന്നും അവര്‍ പറഞ്ഞു.
അടുത്ത ഘട്ടം ജൂലൈ പകുതിയോടുകൂടി നടക്കുമെന്ന് അനദോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ യോഗം രണ്ടാഴ്ച്ച മുമ്പ് അങ്കാറയില്‍ നടന്നിരുന്നു.