ന്യൂയോര്‍ക്ക്: സംഘര്‍ഷ മേഖലകളിലെ കുട്ടികളെ സംബന്ധിച്ച റിപോര്‍ട്ടില്‍ ഐക്യരാഷ്ട്രസഭ അറബ് സഖ്യത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. സംഘര്‍ഷ മേഖലകളിലെ കുട്ടികളുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി വിര്‍ജീനിയ ഗാംബ തയ്യാറാക്കിയ റിപോര്‍ട്ടാണ് ഇക്കാര്യം പറയുന്നത്. യമനിലെ 683 ഇരകളുടെ കാര്യത്തില്‍ അറബ് സഖ്യത്തിനാണ് ഉത്തരവാദിത്വമെന്നും കഴിഞ്ഞ വര്‍ഷം 38 സ്‌കൂളുകളും ആശുപത്രികളും സഖ്യം കാരണം തകര്‍ക്കപ്പെട്ടിട്ടുണ്ടെന്നും റിപോര്‍ട്ട് പറഞ്ഞു.
അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ഖാഇദക്കൊപ്പം ഹൂഥി സായുധ ഗ്രൂപ്പുകളെയും യമന്‍ സൈന്യത്തെയും അവരോട് കൂറുപുലര്‍ത്തുന്ന സായുധ ഗ്രൂപ്പുകളെയും റിപോര്‍ട്ട് ചേര്‍ത്തുവെക്കുന്നുണ്ട്. റിപോര്‍ട്ട് തയ്യാറാക്കുന്ന വേളയില്‍ സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യം കുട്ടികളുടെ സംരക്ഷണത്തിന് വേണ്ട ആസൂത്രണങ്ങളും നടപടികളും സ്വീകരിച്ചിരുന്നുവെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.
ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി റിപോര്‍ട്ടില്‍ ഒപ്പുവെക്കേണ്ട റിപോര്‍ട്ടില്‍ ഭേദഗതികള്‍ വരുത്താവുന്നതാണ്. ഒക്ടോബര്‍ 31ന് റിപോര്‍ട്ട് രക്ഷാസമിതിയില്‍ ചര്‍ച്ചക്ക് വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ പദ്ധതികള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തിവെക്കുമെന്ന് ഭീഷണി ഉയര്‍ത്തി സഖ്യത്തിന്റെ പേര് കരിമ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതിന് സൗദി കഴിഞ്ഞ വര്‍ഷം സമ്മര്‍ദം ചെലുത്തിയിരുന്നുവെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.