ട്രിപ്പോളി: മെഡിറ്ററേനിയന്‍ കടലില്‍ നിന്നും അഭയാര്‍ത്ഥികളെ രക്ഷിക്കാതെ മുഖം തിരിച്ച് ലിബിയന്‍ തീരദേശ സേന. വടക്കന്‍ ആഫ്രിക്കയില്‍ നിന്നും യൂറോപ്പിലേക്ക് മെഡിറ്ററേനിയന്‍ കടല്‍ വഴി പലായനം ചെയ്യുന്നതിനിടെ ബോട്ട് തകര്‍ന്ന അഭയാര്‍ത്ഥികളെയാണ് ലിബിയന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷിക്കാതെ തിരിച്ചുപോന്നത്. ഇവര്‍ കൈയ്യൊഴിഞ്ഞതിനെത്തുടര്‍ന്ന് രണ്ടു പേര്‍ മുങ്ങിമരിക്കുകയും ചെയ്തു.
പ്രൊഡക്റ്റീവ് ഓപണ്‍ ആര്‍മ്‌സ് എന്ന സ്പാനിഷ് എന്‍.ജി.ഒ ആണ് ലിബിയന്‍ സേനക്കെതിരെ ആരോപണമുന്നയിച്ചത്. മെഡിറ്ററേനിയന്‍ കടലില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ സംഘടനക്ക് രണ്ടു മൃതദേഹങ്ങള്‍ ലഭിക്കുകയും ചെയ്തു. ഒരു സ്ത്രീയുടെയും പിണഞ്ചുകുഞ്ഞിന്റെയും മൃതദേഹമാണ് ലഭിച്ചത്. ഇതിന്റെ വീഡിയോയും ഫോട്ടോകളും അവര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ലിബിയയെ വിമര്‍ശിച്ച് പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്. ലിബിയന്‍ കോസ്റ്റ് ഗാര്‍ഡിന്റെ തകര്‍ന്ന ബോട്ടിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പമാണ് ഇവരുടെ മൃതദേഹങ്ങള്‍ ലഭിച്ചത്.
അടിയന്തര സാഹചര്യങ്ങള്‍ നേരിടേണ്ടത് എങ്ങിനെയെന്ന് ഇവര്‍ക്കറിയില്ലെന്നും അര്‍ധരാത്രിയില്‍ അപകടാവസ്ഥയിലാകുന്ന ബോട്ടുകള്‍ ഉപേക്ഷിച്ച് മടങ്ങുകയാണ് ഇവര്‍ ചെയ്യുന്നതെന്നും സംഘടന കുറ്റപ്പെടുത്തി. ലിബിയന്‍ തീരത്തു നിന്നും 120 കിലോമീറ്റര്‍ അകലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.