ജറൂസലം: ജറൂസലേമിലെ നഗരമായ അബൂദിസിനെ ഫലസ്തീന്റെ ഭാവി തലസ്ഥാനമാക്കുമെന്ന് യു.എസ് പറഞ്ഞിരുന്നതായി ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ. ഇതു സംബന്ധിച്ച് ഫലസ്തീന്‍ അതോറിറ്റിക്ക് യു.എസ് ഉറപ്പു നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ ജറൂസലേമിന് ബദലായി ഫലസ്തീന്റെ ഭാവി തലസ്ഥാനമായാണ് അബൂദിസിനെ പരിഗണിച്ചിരുന്നത്. ചൊവ്വാഴ്ച ഗസ്സ മുനമ്പില്‍ നടന്ന സമുദായ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിന്റെ നടപടിയെ ഫലസ്തീനെ തകര്‍ക്കാനുള്ള ‘നൂറ്റാണ്ടിലെ കരാര്‍’ എന്നാണ് ഹനിയ്യ വിശേഷിപ്പിച്ചത്.
കിഴക്കന്‍ ജറൂസലേമിന് സമീപമുള്ള ഫലസ്തീന്‍ ഗ്രാമമാണ് അബുദിസ്. കിഴക്കന്‍ ജറൂസലേമില്‍ നിന്നും മസ്ജിദുല്‍ അഖ്‌സ പ്രദേശത്തേക്ക് ബന്ധിപ്പിക്കുന്ന ഒരു പാലവും ഇവിടെ നിര്‍മിച്ചിട്ടുണ്ട്. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് അബുദിസിനെ തലസ്ഥാനമായി അംഗീകരിക്കാന്‍ ഫലസ്തീനും തയാറായത്.
ഇതുപ്രകാരം വെസ്റ്റ്ബാങ്കിനെ മൂന്നായി തരംതിരിക്കാനായിരുന്നു പദ്ധതി. ശേഷം ഗസ്സ മുനമ്പില്‍ പുതിയ ഒരു സ്വയംഭരണ പ്രദേശം സ്ഥാപിക്കാനുമായിരുന്നു പദ്ധതി. പഴയ ജറൂസലം നിലനിന്നിരുന്ന ഒരു ചെറിയ ഗ്രാമപ്രദേശമാണ് അബുദിസ്. ഇതിന്റെ കിഴക്ക് ജോര്‍ദാന്‍ താഴ്‌വരയാണ്. നേരത്തെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും അബുദിസിനെ ഫലസ്തീന്റെ തലസ്ഥാനമാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.