തെല്‍അവീവ്: മസ്ജിദുല്‍ അഖ്‌സയുടെ കവാടങ്ങളില്‍ ഇലക്ട്രോണിക് ഗേറ്റുകള്‍ സ്ഥാപിച്ചത് അറബ് മുസ്‌ലിം ഭരണകൂടങ്ങളുടെ സഹകരണത്തോടെയാണെന്ന് ഇസ്രയേല്‍ ആഭ്യന്തര സുരക്ഷാ മന്ത്രി ഗിലാഡ് എര്‍ദാന്റെ വെളിപ്പെടുത്തല്‍. അതിനായി ചില അറബ് രാജ്യങ്ങളുമായി നേരിട്ടും മറ്റു ചിലതുമായി മധ്യസ്ഥരിലൂടെയും ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇസ്രയേല്‍ മിലിറ്ററി റേഡിയോടാണ് ചൊവ്വാഴ്ച്ച വൈകിയിട്ട് അദ്ദേഹമിക്കാര്യം പറഞ്ഞത്. മസ്ജിദുല്‍ അഖ്‌സ അങ്കണത്തില്‍ ഏറ്റുമുട്ടലുണ്ടായി തൊട്ടുടനെ അറബ് മുസ്‌ലിം രാജ്യങ്ങളുടെ സഹകരണം ഉറപ്പുവരുത്തിയാണ് അവിടെ ഇലക്ട്രോണിക് ഗേറ്റുകള്‍ സ്ഥാപിക്കുകയും സുരക്ഷാ നടപടികള്‍ കര്‍ശനമാക്കുകയും ചെയ്തതെന്ന് എര്‍ദാന്‍ വ്യക്തമാക്കി.
എന്നാല്‍ ഏതൊക്കെ രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ സഹകരിച്ചതെന്ന് ഇസ്രയേല്‍ മന്ത്രി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഇക്കാര്യത്തില്‍ സൗദിയുമായി ധാരണകളുണ്ടായിട്ടുണ്ടെന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. മസ്ജിദുല്‍ അഖ്‌സ വീണ്ടും തുറന്നു കൊടുക്കുന്നതിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ അടുക്കല്‍ ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ ഭരണകൂടവുമായി സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ബന്ധപ്പെട്ടിരുന്നു എന്ന് ഇസ്രയേല്‍ പത്രമായി ഹാരെറ്റ്‌സ് പറയുന്നു. അതിന്റെ ഭാഗമായി തല്‍സ്ഥിതിക്ക് മാറ്റം വരുത്താതെ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കുന്നതും ഇലക്ട്രോണിക് ഗേറ്റുകള്‍ സ്ഥാപിക്കുന്നതും സംബന്ധിച്ച് തെല്‍അവീവ് വാഷിംഗ്ടണ്‍ ഭരണകൂടത്തെ അറിയിച്ചിരുന്നുവെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. അല്‍അഖ്‌സയിലെ തല്‍സ്ഥിതിക്ക് മാറ്റം വരുത്തില്ലെന്ന് നെതന്യാഹു വാഷിംഗ്ടണ്‍ മുഖാന്തിരം സല്‍മാന്‍ രാജാവിന് ഉറപ്പുനല്‍കിയിരുന്നുവെന്ന് ഇസ്രയേല്‍ വെബ്‌സൈറ്റായ വല്ല (walla.co.il) റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. നമസ്‌കരിക്കാനെത്തുന്നവരുടെ സുരക്ഷക്ക് വേണ്ട ക്രമീകരണങ്ങള്‍ നടത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ഖുദ്‌സും അഖ്‌സയും സന്ദര്‍ശിച്ച് അവിടത്തെ സ്ഥിതി നേരിട്ട് മനസ്സിലാക്കാന്‍ സൗദി നേതാക്കളെ നെതന്യാഹു ക്ഷണിച്ചിട്ടുണ്ടെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. എന്നാല്‍ ഇസ്രയേലിന്റെ ക്ഷണത്തോട് ഏത് രീതിയിലാണ് സൗദി പ്രതികരിച്ചതെന്ന് വെബ്‌സൈറ്റ് പറയുന്നില്ല.
അഖ്‌സയില്‍ ഇസ്രയേല്‍ സ്വീകരിച്ച പുതിയ സുരക്ഷാ നടപടികള്‍ പല അറബ് മുസ്‌ലിം നാടുകളിലും നിലനില്‍ക്കുന്നതാണെന്ന് വ്യക്തമാക്കി കൊണ്ട് ഇസ്രയേല്‍ ശക്തമായ പ്രചാരണങ്ങള്‍ നടത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. മസ്ജിദുല്‍ അഖ്‌സയുടെ കവാടങ്ങള്‍ എല്ലാവര്‍ക്കും മുമ്പില്‍ തുറന്നു കിടക്കുകയാണെന്നും പൊതുജനങ്ങളുടെ സുരക്ഷയും അതിന്റെ ഹറമില്‍ ആരാധനക്കുള്ള സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതിനുള്ള സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നുമാണ് ഇസ്രയേലിന്റെ വാദം.