Exile is strangely compelling to think about but terrible to experience. It is the unhealablerift forced between a human being and a native place; between the self and it’s true home. It’s essential sadness never can be surmounted.
Edward w.said
‘Refiections on Exile’
കോളനിവാഴ്ച്ചക്കും ജന്മിത്തത്തിനും എതിരെ മലബാറിൽ നടന്ന സമരങ്ങൾ അതിലെ ഉള്ളടക്കത്തിന്റെ ബഹുത്വം കാരണം സമാന ലക്ഷ്യത്തോടെയുള്ള ഇതര സമരങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നു. മലബാർ കലാപം, മാപ്പിള ലഹള, കർഷക കലാപം, ഖിലാഫത്ത് ലഹള, മതഭ്രാന്തിന്റെ പ്രകടനം, സ്വാതന്ത്ര്യ സമരം എന്നൊക്കെ പേർ വിളിക്കപ്പെട്ട ഈ സമരങ്ങളുടെ പ്രത്യാഘാതമായാണ് അന്തമാൻ ദ്വീപുകളിലേക്ക് മാപ്പിളമാർ നാടുകടത്തപ്പെടുന്നത്. എന്നാൽ നമ്മുടെ മുഖ്യധാരാ ചരിത്ര കൃതികളോ മലബാർകലാപ സംബന്ധമായ മറ്റാഖ്യാനങ്ങളോ ഈ ചരിത്ര യാഥാർഥ്യത്തെ വേണ്ടത്ര അഭിമുഖീകരിച്ചിട്ടില്ല. മലബാർ സമര ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരേടായ നാടുകടത്തലുകളുടെ (Deportations) ചേരുവയും പ്രേരകങ്ങളും കണ്ടു പിടിക്കുകയാണിവിടെ. മാപ്പിള പ്രവാസനവുമായി ബന്ധപ്പെട്ട് ഭരണാധികാരികൾ നടത്തിയ കത്തിടപാടുകൾ കൊളോണിയൽ ഭരണകൂടത്തിന്റെ ബഹുവിധമായ അധീശ തന്ത്രങ്ങളും അതിനോട് പോരടിച്ചും ഒരു വേള ചേർന്നും നിന്ന ഒരു ജനസമൂഹത്തിന്റെ ചിത്രവും തെളിച്ച് കാട്ടുന്നുണ്ട്.
കലാപങ്ങളിൽ പിടിക്കപ്പെടുന്നവരെ ജന്മനാട്ടിൽ നിന്നും മാറ്റിനിറുത്തുക എന്നത് ബ്രിട്ടീഷ് അധികാരികൾ സ്വീകരിച്ച ഒരു ശിക്ഷാരീതിയാണ്. ഒരർഥത്തിൽ 18-ാം ശതകത്തിൽ തന്നെ ഇതാരംഭിക്കുന്നുണ്ട്. ഇംഗ്ലീഷ് ഫ്രഞ്ച് സംഘർഷത്തെപ്പറ്റി പരാമർശിക്കുന്നതിനിടെ ഇത്തരത്തിൽ ഒരു സംഭവം ലോഗൻ തന്റെ മലബാർ മാന്വലിൽ വിവരിക്കുന്നു. ശിപായികളുടെ കമാണ്ടറായ ഒരു മൂർ ( മാപ്പിള?) മുൻ മദിരാശി ഗവർണറുടെ ദ്വിഭാഷിയായി പ്രവർത്തിച്ച ഒരാളുടെ വിശ്വസ്തനായിരുന്നു. പുതുശ്ശേരിയിലെ ഫ്രഞ്ച് ഗവർണറുടെ ഭാര്യ മദാം ഡ്യൂപ്ലക്‌സിന് ഈ ദ്വിഭാഷി ഇംഗ്ലീഷുകാരുടെ രഹസ്യങ്ങൾ ചോർത്തിക്കൊടുത്തിരുന്നു. ഏറ്റുമുട്ടലുണ്ടായാൽ ആദ്യത്തെ അവസരം ഉപയോഗിച്ച് മൂർകമാണ്ടർ ഫ്രഞ്ചുകാർക്ക് കീഴടങ്ങണമെന്ന ഗൂഢാലോചന കണ്ടു പിടിച്ചതിനെ തുടർന്ന് കമാണ്ടറെയും അയാളുടെ പത്ത് ഓഫീസർമാരെയും സെന്റ് ഹെലന ദ്വീപിലേക്ക് നാടു കടത്തി. അവരിൽ പലരും അവിടെ കിടന്ന് മരിച്ചു. ഏകാന്തമായ ദ്വീപിൽ തടവുകാരായി കഴിയുന്നതിന്ന് പകരം അവർ മരിക്കാൻ അന്യോന്യം സഹായിക്കുകയാണുണ്ടായതെന്ന് പറയുന്നു. (ലോഗൻ: 1995; 381). ഈ നാടു കടത്തൽ പക്ഷേ, മലബാർ മേഖലയിലെ മാപ്പിള ജന്മിസംഘർഷങ്ങൾ തുടങ്ങുന്നതിനെത്രയോ മുൻപാണ്. അതു തന്നെയും ഫ്രാൻസിന് സമീപമുള്ള സെന്റ് ഹെലന ദ്വീപിലേക്കാണു താനും. അതേ സമയം അന്തമാൻ, ആസ്‌ത്രേലിയ, ബോട്ടണിബേ എന്നിവിടങ്ങളിലേക്ക് നാടു കടത്തുകയുണ്ടായി. (മില്ലർ : 1995; 114)
മലബാർ പ്രദേശത്ത് ‘മതാവേശത്തിൽ അധിഷ്ഠിതമായ’ ഹിന്ദു വിരോധ ലഹളകൾ രൂപം കൊണ്ടതും വ്യാപിച്ചതും മമ്പുറത്തെ സയ്യിദ് ഫസൽ തങ്ങളുടെ ആസ്ഥാനം കേന്ദ്രീകരിച്ചാണെന്ന വിശ്വാസം അധികാരികൾക്കുണ്ടായിരുന്നു. അതു കൊണ്ട് തന്നെ തങ്ങളെ ഔപചാരികമായ വിചാരണക്ക് കൊണ്ടുവരികയോ ഗവൺമെന്റിന്റെ തടവുകാരനായി എടുക്കുകയോ ഒച്ചപ്പാടില്ലാതെ ജില്ലയിൽ നിന്നും പുറത്താക്കുകയോ ചെയ്യണമെന്നായിരുന്നു അധികാരികളുടെ ഉദ്ദേശ്യം. മാപ്പിള അസ്വസ്തകളെയും അവയുടെ കാരണങ്ങളെയും പരിഹാരങ്ങളേയും കുറിച്ച് അന്വേഷിക്കാൻ സ്‌പെഷൽ കമ്മീഷണറായി നിയോഗിക്കപ്പെട്ട സദർ അദാലത്ത് കോടതിയുടെ ഒരു ജഡ്ജിയായ തോമസ് ലാമ്‌സൺ സ്ട്രാങ്ങിന് കൊടുത്ത നിർദേശങ്ങളിൽ ഇതുമുണ്ട്. അതിനിടെ കലക്ടറായിരുന്ന കൊണോലി തുടർനടപടികളുമായി മുന്നോട്ടു പോയി. 1852 മാർച്ച് 19 ന് സയ്യിദ് ഫസൽ തങ്ങൾ കുടുംബ സമേതം ബന്ധുമിത്രാദികളെയും പരിചാരകരെയും കൂട്ടി (മൊത്തം 57 പേർ) അറേബ്യയിലേക്ക് കപ്പൽ കയറി. (ലോഗൻ 1995; 568) ഗവൺമെന്റിന് അലോസരമുണ്ടാവാതിരിക്കാൻ അറ്യേബ്യയിൽ പോയി സ്ഥിര താമസമാക്കാൻ താൻ തയ്യാറാണെന്ന് ‘സന്തോഷപൂർവ്വം’സയ്യിദ് ഫസൽ അറിയിച്ചുവെന്നാണ് ലോഗൻ രേഖപ്പെടുത്തിയിട്ടുള്ളത് (1995 ; 624). പോയത് സ്വമേധയാ ആണെങ്കിലും അധികാരികളുടെ പ്രേരണ ഇതിനു പിന്നിലുള്ളതിനാൽ 19-ാം ശതകത്തിന്റെ ഉത്തരാർധത്തിൽ മലബാറിലുണ്ടായ അസ്വസ്ഥതകളുടെ ഭാഗമായ പ്രഥമ നാടുകടത്തൽ സംരംഭം ഇതാണെന്ന് പറയാം.
മമ്പുറം തങ്ങൾ നാടുവിട്ടതോടെ അതിന് കാരണക്കാരനായ കൊണോലി കലക്ടറോടുള്ള എതിർപ്പ് മാപ്പിളമാർക്കിടയിൽ ശക്തമായിരുന്നു. ഇതാണ് പിന്നീട് കൊണോലിയുടെ കൊലപാതകത്തിലേക്കുനയിച്ചത്. കൃത്യം നിർവ്വഹിച്ച മൂന്നു പേരെ വെടിവെച്ച് കൊന്നു. കുറ്റകൃത്യത്തിൽ പലനിലക്കും ബന്ധമുണ്ട് എന്നു കണ്ട 33 പേർക്ക് പ്രവാസനം വിധിക്കാൻ ഗവൺമെന്റ് തീരുമാനിച്ചതായി ജുഡീഷ്യൽ ഡിപ്പാർട്ടുമെന്റ് ചീഫ് സെക്രട്ടറിയായിരുന്ന ടി. പൈക്രോഫ്റ്റ് മലബാർ ജില്ലാ മജിസ്‌ട്രേറ്റിന് അയച്ച എഴുത്തിലുണ്ട്. കൊറൊമാണ്ടൽ തീരത്തിന് ചുറ്റുമുള്ള വിവിധ ജയിലുകളിലേക്കാണ് ഇവരെ കൊണ്ട് പോയത്3. .ഈയാവശ്യാർത്ഥം മദ്രാസ് സർക്കാറിന്റെ അപേക്ഷയനുസരിച്ച് ബോംബെ ഗവൺമെന്റ് ഒരു ആവിക്കപ്പൽ നൽകുകയും തടവുകാരോരോരുത്തർക്കും പുതിയ വസ്ത്രങ്ങൾ, കമ്പിളികൾ, പായ, പാത്രങ്ങൾ എന്നിവ നൽകുകയും ചെയ്തു. ഇക്കൂട്ടത്തിൽപെട്ട ചോലപ്പറമ്പത്ത് ഉണ്ണിമോയി കപ്പലിൽ വെച്ചാണ് മരണപ്പെടുന്നത്. മമ്പ്രത്ത് ബീബിയെന്ന സ്ത്രീയും അവരുടെ കുഞ്ഞും ഉൾപെട്ട ഈ സംഘത്തെ 1856 ഏപ്രിൽ ഒടുവിലാണ് കോറൊമാണ്ടൽ തീരത്തേക്ക് മാറ്റുന്നത്.
മലബാർ പോലീസ് കോറിൽ നിന്നും ചാടിപ്പോയ രണ്ട് മാപ്പിളമാരെയും അവർക്ക് കൊണോലിയുടെ കൊലയാളികളുമായി സമ്പർക്കമുണ്ടായിരുന്നു എന്ന സംശയത്തിൻമേൽ നല്ല നടപ്പിന് പിടി കൂടുകയും പിന്നീട് നാടുവിട്ട് പോവാൻ നിർദേശിക്കുകയും ചെയ്തു. (ലോഗൺ 1995; 632) നാടുകടത്തലിലേക്ക് എത്തിച്ച മൂന്ന് സംഭവങ്ങൾ കൂടി ലോഗൺ പരാമർശിക്കുന്നുണ്ട്. 1857 അവസാനത്തിൽ മുസ്ലിമായ ഒരു നായർ ഹിന്ദുമതത്തിലേക്ക് തിരിച്ച് പോയതിൽ പ്രതികാരം ചെയ്യാനും കാഫിറുകളിൽ നിന്നു രാജ്യത്തെ മോചിപ്പിക്കാനും വേണ്ടി പൊൻമളക്കാരനായ പൂവാടൻ കുഞ്ഞാപ്പ ഹാജിയും വേറെ ഏഴു മാപ്പിളമാരും ചേർന്ന് ശ്രമിച്ചതിന്റെ പേരിൽ അവരെ മാപ്പിള ഔട്ടറേജസ് ആക്ട് പ്രകാരം നാടു കടത്തി. അതേ വർഷം സെപ്റ്റംബറിൽ കോട്ടയം തങ്ങളുടെ ബന്ധുവായ വഞ്ചികൂടോരത്ത് കുഞ്ഞിമായൻ എന്ന മാപ്പിളയെ തലശ്ശേരിയിൽ നിരത്തിലിറങ്ങി രാജ്യദ്രോഹകരവും പ്രകോപനപരവുമായ ഭാഷ ഉപയോഗിച്ച് വെള്ളക്കാരിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കണമെന്ന് വിളിച്ച് പറഞ്ഞ കുറ്റം ചുമത്തി നാടുകടത്തി. ഇദ്ദേഹം തിരുച്ചിറപ്പള്ളി ജയിലിൽ കിടന്ന് മരിക്കുകയും ചെയ്തു.
ഇങ്ങനെ 1836 മുതൽ 1921 വരേക്കുമുള്ള അധിക നാടുകടത്തലുകളും കൊറൊമാണ്ടൽ തീരത്തേക്കായിരുന്നുവെന്നൂഹിക്കാം. ലോഗൻ തന്നെയും ചിലരെ നാടു കടത്തി എന്നതല്ലാതെ എവിടേക്ക് എന്ന് വ്യക്തമാക്കുന്നില്ല. അദ്ദേഹം രേഖപ്പെടുത്തുന്ന ഒടുവിലെ പ്രവാസനം 1884 മാർച്ചിലാണ് നടക്കുന്നത്. വള്ളുവനാട് താലൂക്കിൽപെട്ട മേലാറ്റൂർ അംശത്തിലെ ജന്മി അപ്പാദുരപ്പട്ടരെ വധിക്കാനും സ്വയം രക്തസാക്ഷികളാവാനും രഹസ്യാലോചനകൾ നടത്തിയതായി സംശയിക്കുന്ന രണ്ട് പേരെ നാട്കടത്തുകയാണ് ചെയ്തത്. അതേ സമയം 1894 ലെ കലാപത്തോടനുബന്ധിച്ച് ചിലരെ അന്തമാനിലേക്കയക്കുകയുണ്ടായി.
1836 മുതൽ മലബാറിൽ പടർന്നുപിടിച്ച കലാപങ്ങളെക്കുറിച്ചന്വേഷിക്കാൻ 1857 ഫെബ്രു 17ന് സ്‌പെഷ്യൽ കമ്മീഷ്ണറായി നിയോഗിക്കപ്പെട്ട ടി. എൽ സ്ട്രാങ്, ലഹളകളുടെ യഥാർഥ ഹേതു ഭ്രാന്താണെന്ന് ‘കണ്ടെത്തുകയും’ പ്രശ്‌ന പരിഹാരത്തിന് നിർദ്ദശങ്ങൾ മുന്നോട്ട് വെക്കുകയും ചെയ്തു. അവയിൽ കൂട്ടപ്പിഴ, സ്വത്തു കണ്ടു കെട്ടൽ, നാടു കടത്തൽ എന്നിവ സർക്കാർ അംഗീഗരിച്ചു. (ലോഗൻ :1995 ;1857) 1859 ലെ മാപ്പിള ഔട്ടറേജസ് ആക്ടും കലാപകാരികളെ നാടുകടത്തൽ വ്യവസ്ഥ ചെയ്തു. ഈ ആക്ടുകളാണ് പിന്നീടുള്ള പ്രവാസനങ്ങൾക്കടിസ്ഥാനമായത്. പല ആക്ടുകൾക്കും ഓരോ കാലങ്ങളിൽ മാറ്റങ്ങൾ വന്നെങ്കിലും ഒരു ശിക്ഷാ രീതിയെന്ന നിലയിൽ നാടുകടത്തൽ കോളനി ഭരണത്തിന്റെ അന്ത്യം വരെ തുടർന്നു. സ്വദേശത്തുനിന്നുള്ള ഈ ‘പറിച്ചുനടൽ’ അവർ ‘നല്ലനടപ്പ്’ ശീലിക്കാനിടയാക്കുമെന്നും അത് മലബാർ പ്രദേശത്ത് നല്ല പ്രവണത സൃഷ്ടിക്കുമെന്നും അധികാരികൾ കരുതി.5
അന്തമാനും സെല്ലുലാർ ജയിലും
ബംഗാൾ ഉൾക്കടലിൽ തെക്കുകിഴക്കായി കിടക്കുന്ന ദ്വീപസമൂഹമായ അന്തമാനിൽ നെഗ്രിറ്റോ വംശത്തിൽ പെട്ടവരും മലയക്കാരായ സെമാങ്ങുകളും ഫിലിപ്പെൻസിലെ പിഗ്മികളുമാണ് വസിച്ചിരുന്നത്. പുറം ലോകവുമായി അന്ന് ദ്വീപുകാർക്ക് ബന്ധം കുറവായിരുന്നു. 1789 ൽ ക്യാപ്റ്റൻ ആർച്ചിബാൾഡ് ബ്ലെയർ അന്തമാൻ ദ്വീപസമൂഹത്തിൽ ബംഗാൾ ഗവർണറുടെ നിർദ്ദേശ പ്രകാരം കുറ്റവാളികളെ പാർപ്പിക്കാനുള്ള ഒരു കോളനിയുണ്ടാക്കി. ഇന്ന് പോർട്ട് ബ്ലെയർ എന്ന് വിളിക്കപ്പെടുന്ന സ്ഥലത്തായിരുന്നു കോളനി 6
1796 ൽ ഈ കുറ്റവാളി കേന്ദ്രം ഒഴിവാക്കിയെങ്കിലും 1858 ജനുവരിയിൽ തന്നെ പുന:സ്ഥാപിച്ചു. ഇന്ത്യയുടെ (പ്രത്യേകിച്ചും ഉത്തരേന്ത്യയുടെ) വിവിധ ഭാഗങ്ങളിൽ, ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് പുകൾപെറ്റ കോളനി വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ പലർക്കും ഭരണകൂടം പാർപ്പു വിധിച്ചത് ‘കാലാപാനി’ എന്ന് പിന്നീട് അപരാഭിധാനം കൊണ്ട ഈ ദ്വീപുകളിലാണ് . മലബാർ ഭാഗത്ത് 1894 ൽ ഉണ്ടായ സംഘർഷങ്ങളോട് ബന്ധപ്പെട്ട് ചക്കിപ്പറമ്പത്ത് വാരിയൻകുന്നത്ത് മൊയ്തീൻ ഹാജിയേയും മറ്റു ചിലരെയും അന്തമാനിലയക്കുകയുണ്ടായി. (ഗംഗാധരൻ : 1989 ; 384) ഇങ്ങനെ എത്തിച്ചേരുന്ന കുറ്റവാളികളുടെ അവസ്ഥ പഠിക്കാൻ 1890 ൽ നിയോഗിക്കപ്പെട്ട ഒരു സമിതി അന്തമാനിൽ എത്തുന്നവരെ ചുരുങ്ങിയത് ആറ് മാസമെങ്കിലും വെവ്വേറെ തടവുകളിലിേടണ്ടതാണെന്ന നിർദ്ദേശം ഗവൺമെന്റിന് സമർപ്പിച്ചു. അങ്ങനെയാണ് കലാപകാരികൾക്ക് ഏകാന്ത തടവിന് പറ്റിയ തരത്തിൽ 698 സെല്ലുകളോട്കൂടിയ സെല്ലുലാർ ജയിൽ നിർമ്മിക്കപ്പെടുന്നത്. 1896 ൽ ആരംഭിച്ച ജയിൽ നിർമ്മാണം 1906 ലാണ് പൂർത്തിയാവുന്നത്. (റാശിദ; 15)
കലാപകാരികൾക്കുള്ള ശിക്ഷാവിധികൾ
1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനു ശേഷം ഇന്ത്യയിൽ നടന്ന ശക്തവും സംഘടിതവുമായ സ്വാതന്ത്ര്യ പ്രക്ഷോഭമായി 1921 ൽ മലബാറിൽ നടന്ന അധിനിവേശ – ജന്മിവിരുദ്ധ പോരാട്ടങ്ങൾ മനസ്സിലാക്കപ്പെടുന്നുണ്ട്. സമരത്തെ തുടർന്ന് ധാരാളം പേർ അറസ്റ്റിലായി. ആലി മുസ്‌ല്യാർ, വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങി സമരത്തിന് നേതൃത്വം കൊടുത്തവരെ കൊലക്കുറ്റം ചുമത്തിയും ‘രാജാവി’ നെതിരെ യുദ്ധം പ്രഖ്യാപിച്ചു എന്ന കുറ്റത്തിനും തൂക്കിലേറ്റി. കലാപം തുടങ്ങി ഒരു മാസം പിന്നിട്ടതോടെത്തന്നെ കേസുകൾ തീർപ്പാക്കാനായി പ്രത്യേക കോടതികൾ സ്ഥാപിതമായി. രാജാവിനെതിരെ യുദ്ധം പ്രഖ്യാപിക്കുക. കൂട്ടക്കവർച്ച, കൊലപാതകം, തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെടുന്നവരുടെ കേസുകൾ കൈകാര്യം ചെയ്യാൻ ഒരു സ്‌പെഷ്യൽ ട്രിബ്യൂണൽ നിലവിൽ വന്നു. ഹൈകോടതി ജഡ്ജി പ്രസിഡണ്ടും രണ്ട് സെഷൻസ് ജഡ്ജിമാർ അംഗങ്ങളുമായ ഈ ട്രിബ്യൂണലിന്റെ പ്രഥമ സിറ്റിംഗ് 1921 സെപ്റ്റംബർ 23 നായിരുന്നു. (ഹിച്ച്‌കോക്ക് :1983;141) 1921ലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് നാടു കടത്തലിന് ശിക്ഷിച്ചു കൊണ്ടുള്ള ആദ്യവിധിയുണ്ടാകുന്നത് ആ വർഷം നവംബർ 2 നാണ്. കലാപത്തിന് നേതൃപരമായ പങ്ക് വഹിച്ച ആലിമുസ്ല്യാ ർക്കും 12 പേർക്കും വധശിക്ഷയും ബാക്കി 25 പേർക്ക് ജീവപര്യന്തം നാടുകടത്തലുമാണ് വിധിച്ചത്.7
‘പ്രശ്‌നക്കാരെ’ നാടുകടത്തുന്നു
160’കുറ്റവാളി’കൾ ഉൾക്കൊള്ളുന്ന ആദ്യസംഘം 1922 ഏപ്രിൽ 22 ന് പോർട്ട് ബ്ലയറിൽ എത്തി. (അബ്ദുല്ല :1995; 326). 1921 നവംബറിൽ തന്നെ അന്തമാൻ ദ്വീപുകളിലേക്ക് മാപ്പിളമാരെ മാറ്റിപ്പാർപ്പിക്കുന്നതു സംബന്ധിച്ച നടപടികൾ ഗവൺമെന്റ് ആരംഭിച്ചിരുന്നു8.ഇക്കാര്യം ആഭ്യന്തര വകുപ്പിന്റെ ഒരു ടെലഗ്രാമിൽ സൂചിപ്പിക്കുന്നുണ്ട്. മദ്രാസ് പ്രസിഡൻസിയിലെ സെൻട്രൽ ജയിലുകളും ബെല്ലാരി ക്യാമ്പ് ജയിലും തടവുകാരെക്കൊണ്ട് നിറഞ്ഞതും കൂടുതൽപേരെ അന്തമാനിലേക്കയക്കാൻ ഗവൺമെന്റിനെ നിർബന്ധിതരാക്കി. മാപ്പിളമാരല്ലാത്തവരും നാടുകടത്തപ്പെട്ടവരിലുണ്ട്. പെരിന്തൽമണ്ണ മജിസ്‌ട്രേറ്റ് കോടതി തകർത്ത് രേഖകൾ നശിപ്പിച്ച കേസിൽ പറമ്പോട്ട് അച്ചുതൻകുട്ടി മേനോൻ, അരിപ്ര ഉണ്ണികൃഷ്ണൻ തമ്പുരാൻ എന്നിവരതിൽ പെടുന്നു. (ഹിച്ച്‌കോക്ക് :1983; 305) ജീവപര്യന്തം നാടുകടത്തൽ വിധിക്കപ്പെട്ടവരായിരുന്നു ആദ്യഘട്ടത്തിൽ പോയവരധികവും. ഇന്ത്യയിലെ ബ്രിട്ടീഷ് നിയമമനുസരിച്ച് ഇങ്ങനെ ശിക്ഷിക്കപ്പെടുന്നവരെ 14 കൊല്ലത്തിന് ശേഷം വിട്ടയക്കും. പക്ഷേ, അന്തമാനിൽ 20 കൊല്ലം കഴിഞ്ഞാലേ വിട്ടയക്കൂ. ചിലപ്പോൾ കാലാവധി കഴിഞ്ഞിട്ടും കാര്യമില്ല. ഇന്ത്യയിലെ സംസ്ഥാന ഗവൺമെന്റുകൾ തടവുകാരെ സ്വീകരിക്കാൻ തയ്യാറാവണം. ഇത്തരം പ്രതികൂല സാഹചര്യങ്ങൾ കാരണം തടവുകാരിൽ ധാരാളം പേർ അന്തമാനിൽ തന്നെ സ്ഥിര താമസമാക്കാൻ നിർബന്ധിതരായി. (അബ്ദുല്ല 1995 ; പേ327) മലബാർ സ്‌പെഷ്യൽ കമ്മീഷ്ണറായിരുന്ന എ. ആർ നാപ്പ് (A.R.knapp) ഇന്ത്യാഗവൺമെന്റ് സെക്രട്ടറിക്ക് അയച്ച എഴുത്തിൽ ഇങ്ങനെ നാട് കടത്തപ്പെടുന്നവരെ അന്തമാനിൽ വനവികസന പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്നതിനെ കുറിച്ച് നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു. (ടോട്ടൻഹാം : 1992; 402)
ഭരണകൂട നടപടികൾ
1925 മാർച്ച് ആയപ്പോൾ 1200 മാപ്പിളമാർ അന്തമാനിലുണ്ടായിരുന്നു. കുറ്റവാളി കുടിയിരുത്തൽ പദ്ധതി പൂർണ്ണമായും അവസാനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഗവൺമെന്റ് മാപ്പിളത്തടവുകാരോട് ഒന്നുകിൽ ജയിൽ കുറ്റവാളിയായി ജീവപര്യന്തമോ ശിക്ഷാകാലാവധി കഴിയും വരെയോ കഴിയുക, അല്ലെങ്കിൽ കുടുംബത്തെക്കൂടി കൊണ്ട് വന്ന് അന്തമാനിൽ സ്വാതന്ത്ര ജീവിതം നയിക്കുക എന്നീ രണ്ടിലൊന്ന് തിരഞ്ഞെടുക്കാനാണ് ആവശ്യപ്പെട്ടത്9 . ചിലർ രണ്ടാമത്തേത് തിരഞ്ഞെടുത്തെങ്കിലും മാപ്പിളമാരിൽ നിന്ന് ശക്തമായ എതിർപ്പും ഈ നിർദ്ദേശത്തിനെതിരെയുണ്ടായി. ജന്മനാട്ടിലേക്ക് എത്രയും വേഗം തിരിച്ചെത്താനാവശ്യമായ നടപടികളാണ് സ്വീകരിക്കേണ്ടതെന്നവർ ശഠിക്കുകയും പ്രക്ഷോഭം കൂട്ടുകയും ചെയ്തു.
ഇതിനിടെ കുടുംബത്തെക്കൂടി കൊണ്ട് പോവാൻ മാപ്പിളമാരെ പ്രേരിപ്പിക്കാനും അവിടത്തെ വനംവകുപ്പിന്റെ കീഴിൽ അവർക്ക് തൊഴിൽ ഏർപ്പാടാക്കാനും വേണ്ടി കോഴിക്കോട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാറായിരുന്ന ഇ. എച്ച്. അബ്രഹാമിനെ ഡെപ്യൂട്ടേഷനിൽ ഗവൺമെന്റ് അന്തമാനിലയച്ചിരുന്നു10 . 1922 ഡിസംബർ ഒടുവിൽ മദ്രാസ് ഗവൺമെന്റിന്റെ സ്‌പെഷ്യൽ ഓഫീസറെന്ന നിലയിൽ അന്തമാനിലെത്തിയ അബ്രഹാം നാടുകടത്തലിന്റെ വിവധ കാലയളവുകൾ പിന്നിട്ടുകൊണ്ടിരിക്കുന്ന ‘മാപ്പിളമാരും ഹിന്ദുക്കളുമടങ്ങുന്ന’ മുഴുവൻ തടവുകാരെയും കണ്ടതായി ഏ.ആർ നാപ്പിനയച്ച കത്തിൽ അദ്ദേഹം സൂചിപ്പിക്കുന്നു. കുടുംബത്തെക്കൂടി കൊണ്ട് പോകുന്നവർക്ക് സർക്കാർ നൽകുന്ന ‘സെൽഫ് സപ്പോർട്ടേഴ്‌സ് ടിക്കറ്റു’കൾ (എസ്.എസ് ടിക്കറ്റു കൾ) സ്വീകരിക്കാൻ ഭൂരിപക്ഷം മാപ്പിളമാരും വിമുഖത പ്രകടിപ്പിച്ചതായി അബ്രഹാം പറയുന്നുണ്ട്. അതിന്റെ കാരണങ്ങൾ അദ്ദേഹം നിരത്തുന്നു.
1. അന്തമാനിലെ തങ്ങളുടെ വാസം വളരെ കുറച്ച് കാലത്തേക്കേ ഉണ്ടാകൂ എന്നും രണ്ടോ മൂന്നോ മാസത്തിനകം തങ്ങളെ മോചിപ്പിച്ചു കൊണ്ട് ഉത്തരവ് വരുമെന്നും അവർ പ്രതീക്ഷിച്ചു.
2. മോചന ഉത്തരവ് വന്നു കഴിഞ്ഞാൽ എസ് എസ് ടിക്കറ്റുകൾ എടുത്തവർ പോർട്ട് ബ്ലെയറിൽ തന്നെ കഴിയാൻ നിർബന്ധിതരാകും എന്നവർ തെറ്റിദ്ധരിക്കുന്നു.
3. അവർ ഗവൺമെന്റിനെതിരെ വിരോധം വെച്ച് പുലർത്തുന്നു. തങ്ങൾ നിരപരാധികളാണെന്നും തങ്ങൾക്കെതിരായ കുറ്റം കെട്ടിച്ചമച്ചതാണെന്നും നാടു കടത്തിയത് തികഞ്ഞ അനീതിയാണെന്നും അവർ ധരിക്കുന്നു.
4. (അവ്യക്തം)11
5. മാപ്പിളമാരിൽപെട്ട കരുത്തരും ബുദ്ധിശാലികളുമായ ഒന്നോ രണ്ടോ ആളുകൾ എന്തെങ്കിലും പറഞ്ഞാൽ ബാക്കിയുള്ളവർ കുഞ്ഞാടുകളെപ്പോലെ അനുസരിക്കുന്നു.
6. ഗവൺമെന്റ് നടപ്പാക്കുന്ന പദ്ധതികളെ പരാജയപ്പെടുത്താൻ വേണ്ടി അവർക്ക് വളരെ വേഗത്തിൽ സംഘടിക്കാൻ കഴിയുന്നു.
നാടു കടത്തപ്പെട്ട മാപ്പിളയുടെ മാനസികാവസ്ഥ അബ്രഹാം എഴുതുന്നതിങ്ങനെ: ‘സാധാരണ വിവക്ഷിക്കുന്ന അർത്ഥത്തിലുള്ള കുറ്റവാളി’ അല്ല താൻ എന്നവൻ ധരിക്കുന്നു. ഒരു കാര്യത്തിൽ സ്വന്തമായി നിലപാടെടുക്കാൻ ഓരോരുത്തർക്കും കഴിയാറില്ല. ഒരുത്തൻ ടിക്കറ്റ് വേണ്ടെന്ന് പറഞ്ഞാൽ മറ്റെല്ലാവരും അതനുകരിക്കുന്നു. ‘മാപ്പിളമാർ അടിസ്ഥാനപരമായി മതത്തിൽ വിശ്വസിക്കുന്നവരാണ്. അതുമായി ബന്ധപ്പെട്ട് ഒരു ദുഃഖം അന്തമാനിലെ ജീവിതത്തിൽ അവർ അനുഭവിക്കുന്നുണ്ട്. വെള്ളിയാഴ്ചകളിലെ പ്രാർത്ഥനക്കുള്ള ഒത്തുകൂടൽ നടത്താൻ വഴികളില്ലെന്നതാണ്. അതിനാൽ വെള്ളിയാഴ്ച പകുതി ദിനം അവർക്ക് അവധി നൽകി ഞായറാഴ്ച പകുതി ജോലി സമയം ആക്കിയാൽ മതിയാകും.’
മറ്റു രണ്ടു നിർദ്ദേങ്ങശൾ കൂടി അബ്രഹാം മുന്നോട്ടു വെച്ചു.
1. മാപ്പിളമാർ കൂടിത്താമസിക്കുന്ന ചിലയിടങ്ങളിൽ വെള്ളിയാഴ്ച പ്രാർഥനക്ക് നേതൃത്വം നൽകാൻ ‘മുല്ല’മാരില്ല. പ്രസ്തുത കേന്ദ്രങ്ങളിൽ ഇത്തരം ആളുകളെ നിയോഗിക്കണം. മാപ്പിളമാരോട് ഇങ്ങനെയൊരു ഔദാര്യം കാണിച്ചാൽ അവർ സന്തോഷിക്കുകയും ഗവൺമെന്റിനോട് അങ്ങേയറ്റം കൂറുള്ളവരായിത്തീരുകയും ചെയ്യും. അതുപോലെ മാപ്പിളമാർക്കും ജയിൽ ഓഫീസർമാർക്കും ഇടയിലെ ഭാഷാ പ്രശ്‌നം പരിഹരിക്കണം. ഇതിനായി മാപ്പിളമാരിൽ നിന്നു തന്നെ ‘നല്ല സ്വഭാവ’മുള്ള ഹിന്ദുസ്ഥാനിയിൽ സംസാരഭാഷ വശമുള്ള കുറ്റവാളികളെ, പെറ്റി ഓഫീസർമാരോ ജമേദർമാരോ ആയി നിയമിക്കണം. തങ്ങളുടെ കീഴിലുള്ളവരുടെ സ്വഭാവ പെരുമാറ്റത്തിന്റെ കാര്യത്തിലും ജോലിയുടെ കാര്യത്തിലും ഉത്തരവാദിത്വം ഇവർക്കാവും. ‘സെൽഫ് സപ്പോർട്ടർ’ ആവാൻ തയ്യാറുള്ളവരെ കാട്ടു പ്രദേശമല്ലാത്തിടങ്ങളിൽ കുടിയിരുത്തണം. ആദ്യമേ ഇങ്ങനെ ചെയ്താൽ കൂടുതൽ പേർ കുടുംബങ്ങളൊന്നിച്ചു വരാൻ തയ്യാറായേക്കും. അല്ലാത്ത പക്ഷം അത് നിരാശക്കിടവരുത്തും. അന്തമാനിലെ വനവികസന വകുപ്പിനു കീഴിൽ തൊഴിലാളികളായി മാപ്പിളമാരെ നിയമിക്കണം. ഫോറസ്റ്റ് ഓഫീസറെ സഹായിക്കാൻ മലയാളം അറിയുന്ന റേഞ്ചറെയും നിയോഗിക്കേണ്ടതുണ്ട്.
പിന്നീട് ഗവർണറുടെ കൗൺസിലംഗമായ നാപ്പിനയച്ച റിപ്പോർട്ടിൽ12 മാപ്പിളമാർ കുടുംബത്തെ കൊണ്ടു വരാൻ തയ്യാറാവാത്തതിന്റെ രണ്ട് കാരണങ്ങൾ കൂടി പറയുന്നു.
1. ഹൈക്കോടതിയിൽ അപ്പീൽ പോയതിന്റെ ഫലമായി ചില മാപ്പിളമാരെങ്കിലും ഈ അടുത്ത് മോചിതരായി ജന്മനാട്ടിലേക്ക് തിരിച്ചു പോയി എന്നത് ബാക്കിയുള്ളവരിലും പ്രതീക്ഷ ജനിപ്പിക്കുന്നുണ്ട്.
2. ചിലർക്ക് മലബാറിൽനിന്നു കത്തുകൾ വന്നിട്ടുണ്ട്. അതിൽ മദ്രാസ് ജയിലുകളിൽ നിന്നു മോചിതരാകുന്നത് സംബന്ധിച്ച വിവരമുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും ശിക്ഷാവിധി പൂർത്തിയാകും വരെ അന്തമാനിൽ തന്നെ കഴിയേണ്ടിവരുമെന്ന് കമ്മീഷണർ മാപ്പിളമാരോട് പറയുന്നു. സമാധാന ഭംഗമുണ്ടാക്കുന്ന തരത്തിൽ എന്തെങ്കിലും ചെയ്താൽ അതങ്ങേയറ്റം ശിക്ഷാർഹമായിത്തീരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്. 123 പേർ തങ്ങളുടെ വിലാസവും ചിലർ ഭാര്യമാരുടെ വിലാസവും കമ്മീഷ്ണറെ ഏൽപ്പിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു.
കാട്ടിലും കൊള്ളാത്തലവനെ
നല്ല ‘നാട്ടുപൗരനാ’ക്കാൻ
മാപ്പിളമാരെ കാടു വെട്ടിത്തെളിക്കുന്ന ജോലികളിൽ നിയമിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ അബ്രഹാം ചീഫ് ഫോറസ്റ്റ് ഓഫീസറെ സന്ദർശിച്ചെങ്കിലും അദ്ദേഹം അനുകൂലമായല്ല പ്രതികരിച്ചത്. അവർക്ക് ജോലി കൊടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം അതിന്റെ കാരണങ്ങൾ നിരത്തുന്നതിങ്ങനെയാണ്.
1. ലഹളയുണ്ടാക്കിയവർ എന്ന അപഖ്യാതിയോടെയാണ് മാപ്പിളമാർ വന്നിട്ടുള്ളത്. തുടർന്നുള്ള അവരുടെ മോശമായ സ്വഭാവം കാരണം അവർ എല്ലാ വിഭാഗം ജനങ്ങളുടെയും അനുകമ്പയിൽ നിന്നകന്നു.
2. കാട്ടിലെ ജോലിക്ക് മാപ്പിളമാരെ കിട്ടില്ല.
3. വടക്കേ അന്തമാനിൽ മാപ്പിളമാർ നിർബന്ധ മത പരിവർത്തനത്തിന് ശ്രമിക്കും. അങ്ങനെ ബുദ്ധിമുട്ട് സൃഷ്ടിക്കാനിടയുണ്ട്.
4. തന്റെ വിഭാഗത്തിൽ ജോലിയെടുപ്പിക്കാൻ ബർമയിൽ നിന്നും ഒരു വിഭാഗത്തെ ഭാര്യാ സമേതരായി കൊണ്ടുവരുന്നുണ്ട്. അവർ സ്വതന്ത്രരാണ്. നിയമം അനുസരിക്കുന്ന ശീലമുള്ള അവർ മാപ്പിളമാരുടെ കീഴെ ജോലിയെടുക്കാൻ തയ്യാറാകില്ല.
5. മാപ്പിളമാർക്ക് കുടുംബത്തോടെ താമസിക്കാനാവശ്യമായ വീടുകൾ നിർമിച്ചു നൽകാൻ കഴിയില്ല.
6. സാമ്പത്തികമായ ഒരു വീക്ഷണത്തിൽ മാപ്പിള പരദേശവാസികളേയും കുടുംബങ്ങളെയും കൊണ്ടുവരുന്നത് ഗവൺമെന്റിന് വലിയ നഷ്ടമായിരിക്കും.
ഈ വാദഗതികളുടെ വെളിച്ചത്തിലാണ് അബ്രഹാം അന്തമാൻ ചീഫ് കമ്മീഷ്ണറെ കാണുന്നത്. ഇന്ത്യാ ഗവൺമെന്റുമായി ആലോചിച്ച് ഇക്കാര്യത്തിൽ വേണ്ടത് ചെയ്യാമെന്ന് കമ്മീഷ്ണർ ഉറപ്പു നൽകുകയും ചെയ്തു. അതോടൊപ്പം ഒരു നിർദ്ദേശം അബ്രഹാം മുന്നിൽ വെച്ചു. ഇനിയും അന്തമാനിലേക്ക് മാപ്പിളമാരെ കൊണ്ടുവരുമ്പോൾ അവരെ പോർട്ട് ബ്ലെയറിൽ ഇറക്കാതെ ഉത്തര അന്തമാനിലോ മധ്യ ഭാഗത്തോ ഇറക്കണം. കാരണം പോർട്ട്‌ബ്ലെയറിലെ അവരുടെ സഹോദര കുറ്റവാളികളുടെ കൂടെ ഇടകലരാനിട വന്നാൽ ബാക്കിയുള്ളവരുടെ മനസ്സ് വിഷലിപ്തമാവാനും അവർകൂടി ഗവൺമെന്റിനെതിരെ തിരിയാനും കാരണമാവും.
‘സെൽഫ് സപ്പോർട്ടേഴ്‌സ്’ ആവാൻ തയ്യാറുള്ളവർക്കുള്ള ആനുകൂല്യങ്ങൾ അന്തമാൻ ചീഫ് കമ്മീഷ്ണർ പ്രഖ്യാപിക്കുന്നുണ്ട്. കുറ്റവാളികളുടെ കുടുംബത്തിന് മദ്രാസിൽനിന്നു പോർട്ട്‌ബ്ലെയറിലേക്ക് യാത്ര സൗജന്യമായിരിക്കും. അനുയോജ്യമായ ഭൂമി ഗവൺമെന്റ് നൽകും. പണമായും കാലികളായും ആനുകൂല്യങ്ങൾ കൂടാതെ ശിക്ഷിക്കപ്പെട്ടവരുടെ ഭാര്യമാർക്ക് 50 രൂപ വീതം നൽകും. വീട് നിർമ്മാണത്തിനാവശ്യമായ ഭൗതികവിഭവങ്ങൾ, നല്ല ധാന്യങ്ങൾ കൊയ്‌തെടുക്കുന്നത് വരെ സൗജന്യമായ റേഷൻ എന്നിവയും പ്രഖ്യാപിച്ചു. കുടുംബത്തെ കൊണ്ട് വരുന്ന കുറേയധികം പേരെ ഒന്നിച്ച് ഒരു സ്ഥലത്ത് കുടിയിരുത്തുക. പ്രാർഥനക്ക്പള്ളി നിർമ്മിക്കുകയും ഒരു മൊല്ലയെ നിയോഗിക്കുകയും ചെയ്യുക, ചെറു കച്ചവടം ചെയ്യാൻ തയ്യാറുള്ളവർക്ക് 50 രൂപ വീതം സമ്മാനം എന്നിങ്ങനെ മാപ്പിളമാർക്ക് മുന്നിൽ ഒട്ടനവധി ‘പ്രലോഭനങ്ങളാ’ണ് ഭരണകൂടം വെച്ചു നീട്ടിയത്. ഇതൊക്കെയായിട്ടും മാപ്പിളമാർ എതിർപ്പും കലഹവും തുടർന്നു. സ്‌പെഷ്യൽ കമ്മീഷ്ണറുടെ എഴുത്തിൽ അതിന്റെ സൂചനയുണ്ട്. ‘മൊത്തത്തിൽ മാപ്പിളമാർ കലഹം കൂട്ടുന്നുവെങ്കിലും മിക്കവരും അവരുടെ വിധിയോട് മാനസികമായി കീഴടങ്ങിക്കഴിഞ്ഞു. എങ്കിലും എല്ലാവരും ഗൃഹ വിരഹദു:ഖിതരാണ്'(Home sicked).
1923 മാർച്ചിൽ ബന്ധുക്കളെ കൊണ്ടു പോവാനുള്ള നടപടികൾ ആരംഭിച്ചു. പോകാൻ തയ്യാറുള്ള കുടുംബങ്ങൾക്ക് യാത്രാ സൗജന്യം അറിയിച്ച് കൊണ്ടുള്ള അറിയിപ്പ് അന്തമാൻ ചീഫ് കമ്മീഷ്ണറായിരുന്ന ലഫ്:കേണൽ എച് സി ബേഡൻ ഗവൺമെന്റ് ചീഫ് സെക്രട്ടറിക്ക് കൈമാറി. അന്തമാൻ ജീവിതം ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരിച്ച് മദ്രാസിലേക്ക് തന്നെ വരുവാനും ‘സൗജന്യം’ നൽകി. അങ്ങനെ ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ കൊടിയ ദാരിദ്ര്യമനുഭവിക്കുന്ന മാപ്പിളമാരെ13 അന്തമാൻ ദ്വീപുകളിലെ സുഭിക്ഷത കാണിച്ചു പ്രലോഭിപ്പിച്ച് ഘട്ടം ഘട്ടമായി കൊണ്ടുപോവാനുള്ള ശ്രമങ്ങളാണ് പിന്നീട് നടക്കുന്നത്. സ്വന്തമായ ഗ്രാമങ്ങൾ,14 ആരാധനാലയം, വിദ്യാലയം എന്നിങ്ങനെയുള്ള ഗവൺമെന്റിന്റെ ഉദാരത മാപ്പിളമാരെ ഉപയോഗിച്ചുള്ള അന്തമാൻ കോളനീകരണപദ്ധതിയേ ചെറിയൊരളവിലെങ്കിലും മുന്നോട്ട് കൊണ്ട് പോയി.
അന്തമാൻ സ്‌കീമും അബ്ദുറഹ്മാൻ സാഹിബും
അന്തമാനിൽ ഭരണകൂട പദ്ധതികൾ ഇങ്ങനെ മുന്നോട്ടു പോകെ, മലബാർസമരം ഏതാണ്ട് അടിച്ചമർത്തപ്പെട്ടിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞും കഴിയാതെയും പലരെയും മോചിപ്പിച്ചുവെങ്കിലും മലബാറിലേക്ക് ‘പ്രശ്‌നകാരികൾ’ തിരിച്ചുവരുന്നതിനെ സംബന്ധിച്ച് ബ്രിട്ടീഷ് ഗവൺമെന്റിന് ആശങ്കയുണ്ടായിരുന്നു. പുതിയ അറസ്റ്റുകളും വിചാരണവിധികളും അതിനിടക്ക് നടന്നു കഴിയുകയും ചെയ്തു. 1924 സെപ്റ്റംബർ 6ന് മലബാർ കലക്ടറായിരുന്ന തോറൻ ‘അന്തമാൻ കോളനൈസേഷൻ സ്‌കീം’ പ്രഖ്യാപിച്ചു. (മാപ്പിള കോളനൈസേഷൻ സ്‌കീം എന്നും അന്തമാൻ കോളണൈസേഷൻ സ്‌കീം എന്നുമൊക്കെ ഇതറിയപ്പെട്ടു.) കലക്ടർ പുറപ്പെടുവിച്ച പ്രസ്താവനയിൽ മാപ്പിളമാരെ ഉദാരമായി സഹായിക്കാൻ ഉദ്ദേശിക്കുന്നുവെന്നും അത് കൊണ്ടാണവരെ അന്തമാനിലേക്കയക്കാൻ തീരുമാനിച്ചതെന്നും വ്യക്തമാക്കിയിരുന്നു.
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ നേതൃത്വത്തിൽ സ്‌കീമിനെതിരെ പ്രക്ഷോഭം തുടങ്ങി 1925 സെപ്റ്റംബറിൽ പഞ്ചാബിലെ അമൃത്‌സറിൽ ചേർന്ന സർവ്വകക്ഷി മുസ്‌ലിം സമ്മേളനത്തിൽ അന്തമാൻ സ്‌കീം റദ്ദ് ചെയ്യാൻ ബ്രിട്ടീഷ് ഗവൺമെന്റിനോടാവശ്യപ്പെടുന്ന ഒരു പ്രമേയം അബ്ദുറഹ്മാൻ സാഹിബ് അവതരിപ്പിച്ചു. ബ്രിട്ടീഷനുകൂലികളായ ഭൂവുടമകൾ എതിർത്തെങ്കിലും ആദ്യം ഇംഗ്ലീഷിലും പിന്നീട് ഉറുദുവിലുമായി അബ്ദുറഹ്മാൻ നടത്തിയ പ്രസംഗത്തിനു ശേഷം പ്രമേയം ഐക്യകണഠ്യേന പാസാക്കി. ഈ സമ്മേളനത്തിന് ശേഷം മുഹമ്മദ് അഹ്ദുറഹ്മാൻ വടക്കേ ഇന്ത്യയിലുടനീളം സഞ്ചരിച്ച് അന്തമാൻ സ്‌കീമിനെതിരെ പ്രചാരണം നടത്തി. പല പ്രമുഖ വ്യക്തികളെയും സന്ദർശിച്ച് ഈ നീക്കത്തെ തടയാൻ അദ്ദേഹം പിന്തുണയഭ്യർഥിച്ചു. ഇതിന്റെ ഫലമായി ബോംബെയിൽ സെൻട്രൽ അസംബ്ലിയിലെ പ്രതിപക്ഷ നേതാവായ വിത്തൽഭായ് പട്ടേൽ അസംബ്ലി സമ്മേളിച്ചപ്പോൾ സ്‌കീമിനെതിരിൽ ശബ്ദമുയർത്തി. കേരളത്തിലേക്ക് മടങ്ങുംവഴി അബ്ദുറഹ്മാൻസാഹിബ് മദ്രാസിലിറങ്ങി. അന്തമാനിലേക്ക് കുടിയേറി പാർപ്പിക്കാൻ കൊണ്ട് വന്ന ഇരുന്നൂറോളം പേരെ കണ്ട്, അവരകപ്പെട്ടിരിക്കുന്ന ചതിയെക്കുറിച്ച് സംസാരിച്ചു. ഉദ്യോഗസ്ഥർ ഇത് ശ്രദ്ധിക്കുകയും അദ്ദേഹത്തെ അവിടെ നിന്നൊഴിവാക്കുകയും ചെയ്തു. (റഷീദ് :1994; 50, 51)
ഇതിനിടെ അന്തമാനിലെ സ്ഥിതിഗതികൾ നേരിട്ടു കണ്ടറിഞ്ഞു റിപ്പോർട്ട് സമർപ്പിക്കാൻ മദ്രാസ് ഗവൺമെന്റ് ഒരു സമിതിയെ ഏർപ്പാടാക്കി. മുഹമ്മദ് ഷംനാട് (എം എൽ എ), സയ്യിദ് മുർതസാസാഹിബ് (എം എൽ എ), മിർ അബ്ബാസ്അലി (എം എൽ സി), ഡോ കെ. സി മുഗാസേട്ട് എന്നിവരായിരുന്നു അംഗങ്ങൾ. 1925 ഡിസംബർ ഒന്നിന് സംഘം പോർട്ട്‌ബ്ലെയറിലേക്ക് തിരിച്ചു. സെറ്റിൽമെന്റിലെ വ്യത്യസ്ത മാപ്പിള ഗ്രാമങ്ങൾ സന്ദർശിച്ച സംഘം സെപ്റ്റംബർ 9ന് തിരിച്ചെത്തുകയും ചെയ്തു. റിപ്പോർട്ട് പക്ഷേ, രണ്ടെണ്ണമായിരുന്നു; മുഗാസേട്ടിന്റേതൊന്നും മറ്റു മൂവരും ചേർന്നത് വേറൊന്നും. ഗവൺമെന്റ് നടപടികൾക്ക് തീർത്തും അനുകൂലമായ റിപ്പോർട്ടായിരുന്നു മുഗാസേട്ടിന്റേത്. മറ്റു മൂന്നു പേർ ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട് നാടു കടത്തപ്പെട്ട മാപ്പിളമാർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ നിരത്തിയതായിരുന്നു. ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കമ്മി, സ്ത്രീകളുടെ കഷ്ടസ്ഥിതികൾ, കുറ്റവാളികൾക്ക് കൃഷിഭൂമി ലഭ്യമാകാത്ത അവസ്ഥ, ആര്യോഗ്യ ശുചിത്വകാര്യങ്ങളിലെ ദയനീയാവസ്ഥ, ശുദ്ധജലത്തിന്റെ അഭാവം, മോശമായ സദാചാരനില തുടങ്ങിയ കാര്യങ്ങൾ അതിൽ വിശദമാക്കപ്പെട്ടു. അന്തമാൻ സ്‌കീം ഉപേക്ഷിക്കണമെന്നും കുറ്റവാളികളായ മാപ്പിള പുരുഷന്മാരെ ഇന്ത്യൻ ജയിലുകളിലേക്കും സ്ത്രീകളെയും കുട്ടികളെയും സ്വദേശങ്ങളിലേക്കും തിരിച്ചയക്കണമെന്നും ശക്തമായി ആവശ്യപ്പെട്ടാണ് പ്രസ്തുത റിപ്പോർട്ട് അവസാനിക്കുന്നത് 15.
എന്നാൽ ഗവൺമെന്റ് ഈ റിപ്പോർട്ട് അവഗണിക്കുകയും തങ്ങൾക്കനുകൂലമായ മുഗാസേട്ടിന്റെ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്തു. പദ്ധതിയുമായി ഭരണകൂടം മുന്നോട്ട് പോയി. എതിർപ്പിനും ശക്തി കൂടി. കോളണൈസേഷൻ സ്‌കീമിൽ ചില ക്രമീകണങ്ങൾ വരുത്തിയതായി ഗവർണർ ജനറൽ വിജ്ഞാപനമിറക്കി. കോളനീകരണ പദ്ധതി ഇതുപോലെ തുടരും. പക്ഷേ സ്വാഭീഷ്ട പ്രകാരമായിരിക്കും. നിലവിൽ ഇന്ത്യൻ ജയിലുകളിലേക്ക് തിരിച്ച് പോകാനും കുടുംബങ്ങളെ നാട്ടിലേക്ക് തിരിച്ച് പറഞ്ഞയക്കാനും ആഗ്രഹിക്കുന്നവരെ അതിനനുവദിക്കും. ഇപ്പോൾ അന്തമാൻ ജയിലുകളിൽ ദീർഘ കാലം കഴിയേണ്ടി വരുന്ന തടവുകാരോട് ജയിലിൽ തുടരാനോ കുടുംബമൊന്നിച്ച് അന്തമാനിൽ സ്വതന്ത്ര ജീവിതം നയിക്കാനോ ആവശ്യപ്പെടും. ഇങ്ങനെ പോകാൻ തയ്യാറുള്ളവർക്ക് അതിനാവശ്യമായ സൗകര്യങ്ങൾ ചെയ്ത് കൊടുക്കും. ഇതായിരുന്നു വിജ്ഞാപനത്തിന്റെ ഉള്ളടക്കം16.
അതിനിടെ 1926 നവംബർ 13 ന് 31 പുരുഷന്മാരും 7 സ്ത്രീകളും 2 കുട്ടികളുമടങ്ങുന്ന ഒരു സംഘത്തെ അന്തമാനിൽനിന്നും മലബാറിലേക്കയച്ചു. നേരത്തെ നാടു കടത്തപ്പെട്ടവരിൽ പെട്ട ഇവരുടെ ദൗത്യം, അന്തമാനിലേക്ക് പോകാനുള്ള സന്നദ്ധത ആരായാൻ കുടുംബവുമായി കൂടിക്കാഴ്ച നടത്തുക എന്നതായിരുന്നു. ജയിലുകളിൽ കഴിയുന്ന മററുള്ളവരെക്കൂടി അന്തമാൻ ദ്വീപുകളിൽ താമസിച്ചാലുള്ള പ്രയോജനത്തെപറ്റി ബോധ്യപ്പെടുത്തി അങ്ങോട്ടു പോവാൻ പ്രേരിപ്പിക്കുക എന്നതായിരുന്നു മറ്റൊരുദ്ദേശ്യം. ഏറനാട്, വള്ളുവനാട്, കോഴിക്കോട് താലൂക്കുകൾക്ക് പ്രാതിനിധ്യം കൊടുത്തു കൊണ്ടുള്ള ഈ സംഘത്തിൽ പെട്ട ഓരോരുത്തരെയും അവരവരുടെ ഗ്രാമത്തിനേറ്റവും അടുത്തുള്ള പോലീസ്‌റ്റേഷനുകളിൽ എത്തിക്കുകയും അവിടെ വെച്ച് കൂടിക്കാഴ്ചക്ക് അവസരമൊരുക്കുകയുമാണ് ചെയ്തത്. ‘അന്തമാനിൽ കൊണ്ട് പോയവരിൽ ചിലരെ ഭംഗിയേറിയ റങ്കൂൺ അരപ്പട്ടയും സിൽക്ക് ലുങ്കിയും പട്ടുകുപ്പായവും ധരിപ്പിച്ച് മാപ്പിള നാടുകളിലുടനീളം പോലീസിന്റെ പിണിയാളുകൾ കൊണ്ട് നടന്നിരുന്നു. അന്തമാൻ സ്വർഗമാണെന്നു തെറ്റിദ്ധരിപ്പിച്ച് മാപ്പിളമാരെ അങ്ങോട്ടാകർഷിക്കലായിരുന്നു ഇതിന്റെ ഉദ്ദേശ്യം’ (റഷീദ് :1994;50)
ഈ സമയത്തും മലബാറിൽ പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ടായിരുന്നു. ദ്വീപുകളിൽ നിന്നെത്തിയവരെ കണ്ട് അവസ്ഥകൾ ചോദിച്ചറിയാൻ അനുമതി തേടിക്കെണ്ട് അബ്ദുറഹ്മാൻ സാഹിബ് കലക്ടർക്ക് കത്തെഴുതി. അതു പക്ഷേ അനുവദിക്കപ്പെട്ടില്ല. അൽഅമീൻ പത്രം വക, പ്രതിഷേധ യോഗം കൂടാൻ ആഹ്വാനം ചെയ്തു കൊണ്ടുള്ള ലഘുലേഖകൾ വ്യാപകമായി വിതരണം ചെയ്യപ്പെട്ടു. ഇങ്ങനെ ഒന്ന് ശ്രദ്ധയിൽപെട്ട അന്തമാൻ തഹസിൽദാർ ഗോവിന്ദൻ തത്സംബന്ധമായി കലക്ടർക്ക് റിപ്പോർട്ട് നൽകി. അന്തമാനിലേക്ക് പോകണമോ വേണ്ടയോ എന്നവസ്ഥയിൽ നിൽക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത്തരം നോട്ടീസുകൾ അപകടം ചെയ്യുമെന്ന് പ്രസ്തുത റിപ്പോർട്ടിൽ അദ്ദേഹം സൂചിപ്പിച്ചു17.
അന്തമാൻ തടവുകാരുടെ വാപകമായി അങ്ങോട്ട് പോകുന്നത് പ്രതിഷേധത്തിലൂടെ തടയാനായെങ്കിലും പല കുടുംബങ്ങളും അങ്ങോട്ട് പറിച്ചുനടപ്പെട്ടു. സെല്ലുലാർജയിലിലെ രാഷ്ട്രീയ തടവുകാരുടെ അവസാന സംഘത്തെ 1938 ജനുവരി 18 നാണ് മോചിപ്പിച്ചതെങ്കിലും മാപ്പിളകോളണൈസേഷൻ സ്‌കീം അതിനെത്രയോ മുമ്പ് അവസാനിക്കുകയായിരുന്നു. 1926ൽ 1133 മാപ്പിളമാരാണ് അന്തമാനിലുണ്ടായിരുന്നതെങ്കിൽ 1932 ആയപ്പോൾ 1885 പേരുണ്ടായിരുന്നു. ഇവരുടെ പിൻമുറക്കാരും പിന്നീട് ജോലിയാവശ്യാർഥവും മറ്റും വന്നു താമസമാക്കിയവരുമാണ് ഇന്ന് അന്തമാൻ മലയാളികളിൽ വലിയൊരു ശതമാനം. അന്തമാൻ മാപ്പിള സർവ്വീസ് ഓർഗനൈസേഷൻ 1996ൽ സംഘടിച്ച സർവ്വേ പ്രകാരം മാപ്പിള ജനസംഖ്യ അന്തമാനിൽ ഇപ്പോൾ 15000ത്തിലധികം വരും.
കൊളോണിയൽ യുക്തികൾ
ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ബഹുമുഖ താൽപര്യങ്ങളാണ് അന്തമാൻ നാടു കടത്തൽ പദ്ധതിക്ക് പിന്നിലുണ്ടായിരുന്നത്. ഭൂമിശാസ്ത്രപരമായ കിടപ്പും വിഭവങ്ങളുടെ ധാരാളിത്തവും കാരണം തന്ത്രപരമായ ദ്വീപുകൾ ജനവാസകേന്ദ്രമാക്കുക, ഇന്ത്യൻ ജയിലുകളിൽ തടവുകാരുടെ വർധന മൂലമുണ്ടായ അസൗകര്യം പരിഹരിക്കുക എന്നിവ അതിന്റെ ഒരു വശം. മറുവശത്ത് ‘മതഭ്രാന്തരും’ ‘പ്രശ്‌നക്കാരു’മായ ഒരു കൂട്ടരെ ‘നല്ലനടപ്പ്’ ശീലിപ്പിക്കേണ്ടതുണ്ടായിരുന്നു. കോളനി ഭരണത്തിന് എതിര് നിൽക്കുന്നവൻ ഭരണകൂട ദൃഷ്ടിയിൽ ചീത്ത സ്വഭാവക്കാരാണ്. ഇംഗ്ലണ്ടിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ ഒരാളുടെ ‘സ്വഭാവം’ (character) നിർണ്ണയിച്ചിരുന്നത് അധികാരവൃന്ദത്തോടുള്ള അയാളുടെ രാഷ്ട്രീയബന്ധം കൂടി മുൻനിറുത്തിയാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (സെൻ :40 ; 2000)
നാടു കടത്തൽ പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്ധ്യോഗസ്ഥരുടെ കത്തിടപാടുകളിൽ തന്നെ കൊളോണിയൽ മനോഘടനയിൽ രൂപപ്പെട്ട മാപ്പിളച്ചിത്രം തെളിയുന്നു. തങ്ങളുടെ വാഴ്ചയിൽ സന്തുഷ്ടരായ ഒരു വിഭാഗം മാപ്പിളമാരിൽ തന്നെയുണ്ട് എന്ന് അവർക്ക് സ്ഥാപിക്കേണ്ടതുമുണ്ടായിരുന്നു. 384 മാപ്പിളമാരെയും കൊണ്ട് അന്തമാനിൽ പോകവേ, 1927 ജനുവരി 4ന് കപ്പലിൽ വെച്ച് തഹസിൽദാർ പി.പി ഗോവിന്ദൻ ജില്ലാ മജിസ്‌ട്രേട്ടിന് തയ്യാറാക്കിയ എഴുത്തിൽ സ്ത്രീകളും കുട്ടികളുമുൾകൊള്ളുന്ന യാത്രക്കാർ മിക്കവരും സന്തോഷത്തിലാണെന്നും ചിലരൊക്കെ മാപ്പിളപ്പാട്ടുകൾ പാടുന്നുണ്ടെന്നും കുറിക്കുന്നുണ്ട്.
നാട്ടിൽ നിന്നും പറിച്ചു മാറ്റിയ തങ്ങളെ അന്തമാൻ ദ്വീപുകളിൽ കുടിയിരുത്താനുള്ള നീക്കത്തെ മാപ്പിളമാർ ശക്തമായി എതിർത്തു. എന്നാൽ മലബാറിൽ തങ്ങൾ കഴിഞ്ഞു വന്ന’അവസ്ഥ’ പലരെ സംബന്ധിച്ചും തിരിച്ചു പോക്കിന് ആഗ്രഹം ജനിപ്പിക്കാത്ത ഒന്നായിരുന്നു. ജന്മ നാട്ടിലേക്കാൾ സുഖകരമായ ഒരു ജീവിതം അവർ അന്തമാനിൽ കണ്ടു. നാട്ടിൽ പാവപ്പെട്ട കുടിയാൻമാരായി കഴിഞ്ഞ് പോന്ന് ഈ മാപ്പിളമാരിൽ പലരും തങ്ങൾ കൊയ്‌തെടുക്കുന്ന വിളവിന്റെ സിംഹഭാഗവും ജൻമിക്ക് /ഭൂപ്രഭുവിന് കൊടുക്കേണ്ടതുണ്ടായിരുന്നു. അന്തമാനിലാവുമ്പോൾ സർക്കാറിന് കൊടുക്കുന്ന തുഛമായ നികുതിക്കപ്പുറം ഒന്നുമില്ല. ഭൂമിയായും കാലികളായും പണമായും ജോലിയായും ഗവൺമെന്റിന്റെ ‘ഔദാര്യങ്ങൾ’ വേറെയും. പലർക്കും ഇത് സ്വീകരിക്കേണ്ടി വന്നു. (ഒരു വശത്ത് മലബറിലെ കുടിയാൻമാരായ മാപ്പിളമാർക്കെതിരെ ജന്മിമാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുക. മറുവശത്ത് തങ്ങളുടെ കോളണീകരണ പദ്ധതി വിജയിപ്പിച്ചെടുക്കാൻ തങ്ങൾ തന്നെ ചുമത്തിയ നികുതി മൂലവും ജന്മി/ ഭൂപ്രഭുക്കൾ മൂലവും കഷ്ട സ്ഥിതിയിലായ ഒരു വിഭാഗത്തെ നാടുവിട്ടു പോവാൻ പ്രേരിപ്പിക്കുന്ന തരത്തിൽ ഭൗതിക സാഹചര്യങ്ങൾ/പ്രലോഭനങ്ങൾ ഒരുക്കുക എന്ന ദ്വിമുഖ തന്ത്രമാണ് ഇവിടെ കോളനി ശക്തികൾ നടപ്പാക്കിയത്). കുറേ വർഷത്തിലെ ജയിൽവാസം കഴിഞ്ഞു ചെന്നപ്പോഴേക്കും ജന്മനാട്ടിൽ തങ്ങൾ പാർത്തിരുന്ന ഇടങ്ങൾ നഷ്ടപ്പെട്ട് അന്തമാൻവാസം തെരഞ്ഞെടുക്കാൻ നിർബന്ധിതരായവരും നിരവധിയുണ്ട്.
ചുരുക്കത്തിൽ, ജനിച്ചു വളർന്ന നാട്ടിൽ നിന്ന് നിർബന്ധിച്ച് നാടുകടത്തിയ ബ്രിട്ടീഷ് ഭരണകൂടത്തോടുള്ള എതിർപ്പ്, ജനിച്ച നാട്ടിൽ തങ്ങൾ ജീവിച്ചതിനെക്കാൾ ‘നല്ല’ ഒരു ജീവിതം വെച്ചുനീട്ടുന്ന പ്രലോഭനത്തിന്റെ ഉറപ്പ് – ഇതിനിടയിൽ സന്ദിഗ്ധതകളിലും സംഘർഷങ്ങളിലും ഉഴലേണ്ടി വന്ന ഒരു ജനതയുടെ പ്രതികരണങ്ങളാണ് നാടുകടത്തൽ സംബന്ധിച്ച വ്യവഹാരങ്ങളിൽ നമുക്ക് കാണാൻ കഴിയുന്നത്.