Current Date

Search
Close this search box.
Search
Close this search box.

യുവാക്കളെ വൃദ്ധരുടെ ഗുരുക്കളാക്കുക : ഇഖ്ബാൽ 

ഉസാമ(റ) യെ സൈന്യത്തിന്റെ ഉത്തരവാദിത്വമേല്പിച്ച സിദ്ദീഖുൽ അക്ബറിന്റെ യുദ്ധതന്ത്രം ഈയിടെ മാത്രമാണ് ബോധ്യപ്പെടുന്നത്. പ്രവാചകന്റെ നിർദ്ദേശം സശിരകമ്പം സ്വീകരിക്കുക മാത്രമായിരുന്നില്ല; യുവാക്കൾക്ക് സാമൂഹിക സൃഷ്ടിയിലുള്ള പങ്ക് തെളിയിക്കുക കൂടിയായിരുന്നു അബൂബക്ർ (റ) ഖിലാഫത്ത് ഏറ്റെടുത്ത ഉടനെയുള്ള ആ നടപടി. جوانوں کو پیروں کا استاد کر യുവാക്കൾ അനുഭവസ്ഥരല്ലെങ്കിലും വൃദ്ധരായ ഗുരുക്കളേക്കാൾ പ്രായോഗികത കൂടുതലുള്ളവരാണെന്ന് വടക്കേന്ത്യൻ യൂണിവേഴ്സിറ്റി കാമ്പസ് പരിസരങ്ങളിൽ നിന്നും നമുക്ക് പഠിക്കാൻ സാധിക്കുന്നു.114 പ്രഖ്യാപിച്ച സ്ഥലത്ത് ഒറ്റക്ക് ഭരണഘടന വായിക്കുന്ന ചെറുപ്പക്കാരനും തോക്കുമായി നില്ക്കുന്ന പട്ടാളക്കാരന് റോസാപ്പൂ നല്കുന്ന ചെറുപ്പക്കാരിയും വകുപ്പ് 14 തട്ടുകട നടത്തുന്ന മധ്യവയസ്കനും കടൽകിളവന്മാരെ പല കാര്യങ്ങളും ഓർമ്മിപ്പിക്കുന്നു; ആ ചിത്രങ്ങൾ നിശബ്ദമായി നമ്മെ എന്തെല്ലാം പഠിപ്പിക്കുന്നു ?! പരിണതപ്രജ്ഞനായ ഗുരു ബുഖാരി തന്റെ ശിഷ്യനായ തീർമുദിയോട് പറഞ്ഞ വാചകം ചരിത്ര ഗ്രന്ഥങ്ങളിൽ ഇങ്ങനെ വായിക്കാം : استفدت منك أكثر مما استفدت مني “നീ എന്നിൽ നിന്നും നേടിയതിനേക്കാൾ പതിന്മടങ്ങ് നിന്നിൽ നിന്നും ഞാൻ പഠിച്ചു കഴിഞ്ഞു ” എന്ന് അംഗീകരിക്കാനുള്ള വിനയം ഇക്കാലത്തെ ഗുരുക്കന്മാരിൽ എന്ത് കൊണ്ട് കാണുന്നില്ല എന്നത് അത്ഭുതം ഉണ്ടാക്കുന്നു.

എക്കാലത്തും യൗവനം ഒരു പ്രശ്‌നമായാണ് പൊതുസമൂഹം വിലയിരുത്താറുള്ളത്. സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിടുന്നതും മദ്യപിച്ച് നിലമറക്കുന്നതും വിനോദങ്ങളിലഭിരമിക്കുന്നതുമുള്‍പ്പെടെ യൗവനത്തിന്റെ പല പ്രവണതകളും സമൂഹത്തെ അസ്വസ്ഥമാക്കുന്നു. അവരുടെ കുടുംബവും അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹവും അതിന്റെ പേരില്‍ തീ തിന്നുന്നു. എന്നാല്‍ യൗവനം ഒരു സാധ്യതയാണെന്നും അവരുടെ ഊര്‍ജത്തെ ശരിയായ ദിശയിലേക്ക് വഴിതിരിച്ചുവിടാന്‍ സമൂഹത്തിനും ഭരണകൂടങ്ങള്‍ക്കും കഴിയാതെ പോകുകയാണെന്നുമുള്ള ഒരു ബോധ്യമാണ് മേല്‍പറഞ്ഞ അസ്വസ്ഥതകളേക്കാളുപരി നമുക്കുണ്ടാകേണ്ടത്.

ലോകത്ത് ഏറ്റവും കൂടുതല്‍ യുവാക്കളുള്ള രാജ്യമാണിന്ത്യ. ആരോഗ്യമുള്ള മാനുഷിക വിഭവത്തേക്കാള്‍ വലിയ സമ്പാദ്യമില്ല. ആ അര്‍ഥത്തിലാലോചിക്കുമ്പോള്‍ ഭാവിയെ കുറിച്ച് വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ നമുക്കവകാശമുണ്ട്. എന്നാല്‍ അതിനുപയുക്തമാകുന്ന അജന്‍ഡകള്‍ യുവതക്ക് നിര്‍ണയിച്ചു നല്‍കാന്‍ നമുക്ക് സാധിക്കുന്നില്ല എന്നതാണ് ശരി. കക്ഷിരാഷ്ട്രീയത്തിന്റെ സംഘര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് വിശാലതയുള്ള രാഷ്ട്രീയമോ നമ്മുടെ യുവതക്കില്ല.

യുവത്വം ഒരു ബഹുമതിയായാണ് ഇസ്ലാം കാണുന്നത്. യൗവനത്തിന്റെ മഹത്വം വിളംബരപ്പെടുത്തുന്ന ഖുര്‍ആന്‍ ശകലങ്ങളും നബി വചനങ്ങളും നിരവധിയാണ്. അനീതിയെ ചെറുത്തുനിന്ന അസ്ഹാബുല്‍ കഹ്ഫിന്റെ കഥപറയുമ്പോള്‍ “അവര്‍ തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ച യുവാക്കളായിരുന്നു’ എന്നു പറഞ്ഞാണ് ഖുര്‍ആന്‍ തുടങ്ങുന്നത് തന്നെ. വാര്‍ധക്യത്തിലുള്ള ആരാധനയേക്കാള്‍ യുവത്വത്തിലുള്ള ആരാധനക്ക് കൂടുതല്‍ പ്രതിഫലമുണ്ടാകും എന്ന് ഖുര്‍ആന്‍ സൂക്തങ്ങളെ വ്യാഖ്യാനിച്ച് ഇമാം റാസി എഴുതിയിട്ടുണ്ട്. യുവത്വത്തെ പ്രകീര്‍ത്തിക്കുന്നതിനൊപ്പം അവരുടെ ദൗത്യത്തിലേക്ക് കൃത്യമായി ദിശനിര്‍ണയിക്കുന്നുമുണ്ട് ഇസ്ലാം. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: യുവാവായിരിക്കുമ്പോഴല്ലാതെ അല്ലാഹു ഒരാളെയും പ്രവാചകനായി നിയോഗിച്ചിട്ടില്ല. ഒരു പണ്ഡിതനെയും അദ്ദേഹം യുവാവായിരിക്കുമ്പോഴല്ലാതെ അറിവ് തേടിവന്നിട്ടില്ല. യൗവനത്തിന്റെ ദൗത്യത്തെ അടയാളപ്പെടുത്തുന്ന വാക്കുകളാണിത്.

അറിവന്വേഷണങ്ങളുടെ കാലമാണ് യുവത്വം എന്ന ബോധ്യമാണ് അത് നല്‍കുന്നത്. അപ്രകാരം തന്നെ എല്ലാ തിന്‍മകളെയും വകഞ്ഞുമാറ്റി സര്‍വതല സ്പര്‍ശിയായ മാറ്റങ്ങള്‍ സാധ്യമാക്കിയ പ്രവാചകന്‍മാര്‍ യുവത്വത്തിന്റെ പ്രതിനിധികളാണെന്ന പ്രഖ്യാപനം ഓരോ യുവാവിന്റെയും മനസില്‍ തുറന്നിടുന്ന പ്രവര്‍ത്തന വഴികള്‍ അനേകം തലങ്ങളിലേക്ക് പരന്നുകിടക്കുന്നുണ്ട്. അല്ലാഹുവിന്റെ ആരാധനയിലായി ജീവിക്കുന്ന യുവാവാണ്, ഉഗ്രപ്രതാപിയായ സൂര്യന്‍ തലയോട് ചേര്‍ന്നുനിന്ന് കത്തിയാളുന്ന മഹ്ശറയില്‍ അര്‍ശിന്റെ തണലുണ്ടാകുന്ന ഏഴു വിഭാഗത്തിൽ ഒരു വിഭാഗമെന്ന നബി(സ)യുടെ വാഗ്ദാനം ഓരോ യുവാവിനെയും തന്റെ പ്രവര്‍ത്തന വഴിയിലേക്കാണ് പ്രചോദിപ്പിക്കുന്നത്. നാഥന്റെ മുന്നില്‍ സുജൂദ് ചെയ്യുകയും അറിവിന്റെയും സേവനത്തിന്റെയും വഴിയില്‍ സമര്‍പ്പിതരാകുകയുമാണ് താന്‍ ചെയ്യേണ്ടത് എന്ന് എല്ലാ യുവാക്കള്‍ക്കും തിരിച്ചറിവ് നല്‍കാന്‍ ഈ തിരുവചനത്തിന് കരുത്തുണ്ട്.

അനസ്(റ) നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഒരു യുവാവും ഒരു വൃദ്ധനെയും അയാളുടെ പ്രായത്തെ പരിഗണിച്ച് ബഹുമാനിക്കില്ല. അക്കാരണത്താല്‍ തന്റെ വാര്‍ധക്യത്തില്‍ ബഹുമാനിക്കുന്നവരെ അല്ലാഹു നിര്‍ണയിച്ചിട്ടല്ലാതെ (തുര്‍മുദി).
യൗവനം വാര്‍ധക്യത്തിലേക്കുള്ള കരുതിവെപ്പാണ് എന്ന സത്യം യുവതയെ ബോധ്യപ്പെടുത്തുന്നു ഈ ഹദീസ്. അതോടൊപ്പം യൗവനവും ആരോഗ്യവും അഹങ്കരിക്കാനുള്ളതല്ലെന്നും മറ്റുള്ളവരുടെ വേദനപകുത്തെടുക്കാനുള്ളതാണെന്നും ഓര്‍മിപ്പിക്കുന്നു. അസാധ്യമാണെന്ന് തോന്നുന്നത് പോലും യാഥാര്‍ഥ്യമാക്കാന്‍ യുവത്വത്തിന്റെ ഊര്‍ജസ്വലതക്ക് കഴിയും എന്നും ഇസ്‌ലാം ചരിത്രത്തില്‍ പലകുറി വിളംബരപ്പെടുത്തുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കാന്‍ തീരുമാനിച്ച് ഒന്നാം ഖലീഫ അബൂബക്കര്‍(റ) ആ ദൗത്യം സൈദ്ബ്‌ന് സാബിത്(റ)വിനെ ഏല്‍പ്പിച്ചപ്പോള്‍ സംശയിച്ച് നിന്ന അദ്ദേഹത്തിന് ഖലീഫ ആത്മവിശ്വാസം നല്‍കിയത് “നിങ്ങള്‍ ബുദ്ധിമാനായ യുവാവാണ്’ എന്ന് പറഞ്ഞായിരുന്നു.
യൗവനം ഒരു ബഹുമതിയും ഒരവസരവുമാണ്.

അതുപയോഗപ്പെടുത്താന്‍ ഓരോ യുവാവും ശ്രദ്ധാലുവാകണം. അതോടൊപ്പം യുവത്വത്തിന്റെ കരുത്ത് നന്‍മയുടെ വഴിയില്‍ വിനിയോഗിക്കാനുള്ള ആലോചനയും കര്‍മ മണ്ഡലങ്ങളുടെ സൃഷ്ടിപ്പും ഭരണകൂടവും പൊതുസമൂഹവും ബാധ്യതയായി ഏറ്റെടുക്കണം പ്രായമേറുന്തോറും ഹൃദയത്തില്‍ മോശം മാറ്റങ്ങള്‍ക്കുള്ള സാധ്യത കൂടുമെന്നതില്‍ നിന്ന് പ്രായം കുറവുള്ളവരില്‍ ചില നന്മകള്‍ ഉണ്ടാകും എന്ന സൂചനയും ഉള്‍ക്കൊള്ളാന്‍ കഴിയും. സത്യം സ്വീകരിക്കുന്നതിലും അത് പ്രഖ്യാപിക്കുന്നതിലുമുള്ള ധൈര്യവും, വിശ്വസിക്കുന്ന ആദര്‍ശത്തിന് വേണ്ടി ജീവന്‍ വരെ ബലി കഴിക്കാനുള്ള ആത്മാര്‍ത്ഥതയും, അതിന് വേണ്ടി ശാരീരികമായ അധ്വാനം ചിലവഴിക്കാനുള്ള സന്നദ്ധതയും യുവത്വത്തിന്റെ പ്രത്യേകതകളില്‍ പെട്ടതാണ്.

നബിമാര്‍ കൊണ്ടു വന്ന സത്യം സ്വീകരിച്ച പലരും യുവത്വം നിറഞ്ഞു നില്‍ക്കുന്നവരും, മദ്ധ്യവയസ്കരുമൊക്കെയായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. ഹദീസിൽ വന്ന ‘അസ്വ്ഹാബുല്‍ ഗാർ’ന്റെ ചരിത്രവും ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്. എന്നാല്‍ ഇതിന്റെ അര്‍ഥം യുവത്വം തീര്‍ത്തും പ്രശ്നമുക്തമാണ് എന്നല്ല. എടുത്തു ചാട്ടവും പക്വതക്കുറവും അനുഭവങ്ങളുടെ കുറവും മറ്റു പല ഘടകങ്ങളും യുവാക്കളില്‍ പൊതുവേ കണ്ടുവരാറുണ്ട്. ഹദീസുകളില്‍ ചിലതിലും അതിനെ കുറിച്ച് പരാമര്‍ശമുണ്ട്. شباب എന്ന അറബി പദത്തിന് ജ്വലനം/ ചലനം എന്നൊക്കെയാണ് അർത്ഥം. ജ്വലിക്കുന്ന അഗ്നി എന്നതിന് نار شابة എന്നും ചലിച്ചു കൊണ്ടേയിരിക്കുന്ന  കുതിരക്ക്  فرس شاب എന്നുമാണ് അറബിയിൽ പറയുകയത്രെ. അഥവാ ജ്വലനാത്മകതയും ചലനാത്മകതയും ഉള്ളതിനെ മാത്രമേ ശാബ്ബ് എന്ന് വിളിക്കാവൂ. അവന് എത്ര പ്രായം കുറവാണെങ്കിലും .

ചുരുക്കത്തില്‍, ഓരോ പ്രായത്തിനും ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങള്‍ക്കും അതിന്റേതായ നന്മകളും തിന്മകളും ഉണ്ട്. അവ പരിഗണിക്കുകയും അതിന് അനുയോജ്യമായ മാറ്റത്തിരുത്തലുകള്‍ സ്വന്തം ജീവിതത്തിലും ചുറ്റുപാടുമുള്ളവരിലും വരുത്തുന്നവനാണ് ബുദ്ധിമാന്‍. പഴമയെ തമസ്കരിക്കുന്ന ന്യൂ ജെനും പുതുമയെ അവജ്ഞയോടെ കാണുന്ന വാർധക്യവും ഒരുപോലെ ആപത്കരമാണ്. പഴമയുടെ അനുഭവപരിചയവും പുതുമയുടെ വിമർശനാത്മക ചിന്തയും സമഞ്ജസമായി സമ്മേളിക്കുന്നിടത്താണ് പരസ്പര ബഹുമാനം നിലനില്ക്കൂ .

(ജനു:12 യൂത്ത് ഡേ )

Related Articles