ഉര്‍ദുവിലെ, പ്രഥമ നോവലിസ്റ്റായിരുന്നു റശീദത്തുന്നിസ്സ (1855 – 1926). 1881 ല്‍, ഇവരെഴുതിയ ‘ഇസ്‌ലാഹുന്നിസാ’ എന്ന നോവല്‍ 1896 ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഡെപ്യൂട്ടി നാസര്‍ അഹ്മദിനെ പോലെത്തന്നെ, സ്ത്രീ നവോത്ഥാനമായിരുന്നു നോവലിന്റെ ലക്ഷ്യം. വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, അന്ധവിശ്വാസങ്ങള്‍ കൈയൊഴിക്കുക, യൂറോപ്യന്‍ ശാസ്ത്രങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന്നു വേണ്ടി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലേക്ക് തിരിച്ചു പോവുക എന്നെല്ലാമായിരുന്നു ഇത് വഴി അവര്‍ ഉന്നം വെച്ചിരുന്നത്. നോവലിന്റെ രണ്ടാം എഡിഷന്‍ 1868 ലും, മൂന്നാം എഡിഷന്‍ 2000 ലും, പാക്കിസ്ഥാനില്‍ നിന്നാണ് പുറത്തു വന്നത്. 2007 ല്‍, പാറ്റ്‌നയിലെ ഖുദാ ബക്ഷ് ലൈബ്രറി ഈ പുസ്തകം പുനര്‍മുദ്രണം നടത്തുകയുണ്ടായി. ലൈബ്രറി ഡയറക്റ്ററും ചരിത്രകാരനുമായ പ്രൊഫ. ഇംതിയാസ് അഹ്മദിന്റെ മുഖക്കുറിപ്പോടെയായിരുന്നു അത്. അദീബ് സുഹൈല്‍, സാഹിദാ ഹെന്ന, സുഹൈല്‍ അസീമാബാദി എന്നിവര്‍, ഈ നോവലിനെ കുറിച്ചെഴുതിയ നിരൂപണ പ്രബന്ധങ്ങളും അദ്ദേഹം അതില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പാറ്റ്‌നയിലെ ഒരു നേതാവായിരുന്ന യഹ്‌യാ എന്നൊരു അഡ്വക്കറ്റായിരുന്നു റശീദയുടെ ഭര്‍ത്താവ്. സാഹിത്യത്തിലും സംഗീതത്തിലും അതീവ തല്പരനായിരുന്ന ഇദ്ദേഹം റശീദയുടെ മേല്‍നോട്ടത്തില്‍, പെണ്‍കുട്ടികല്‍ക്കായി ഒരു സ്‌കൂള്‍ സ്ഥാപിച്ചു. ബീഹാറിലെ, അന്നത്തെ ലഫ്റ്റനന്റ് ഗവര്‍ണറുടെ ഭാര്യ ലേഡി െ്രെഫസര്‍, 1906 ല്‍ ഈ സ്ഥാപനം സന്ദര്‍ശിക്കുകയും മതിപ്പ് രേഖപ്പെടുത്തുകയുമുണ്ടായി. സ്‌കൂളിന്നു വേണ്ടി ഭൂമിയും ഉചിതമായ ഫണ്ടും നേടുക എന്ന ലക്ഷ്യത്തൊടെ, ബീഹാര്‍ നഗരത്തിലെ മറ്റൊരു നേതാവായിരുന്ന ബാദ്ഷാ നവാസ് റിസ്‌വിയെയും റശീദാ സന്ദര്‍ശിക്കുകയുണ്ടായി. ഹോസ്റ്റലിന്റെ ചുമതല പുത്രി നസീബുന്നിസക്കായിരുന്നു. ബെറ്റിയ മഹാറാണീയായിരുന്നു സ്‌കൂളിന്ന് കെട്ടിടമനുവദിച്ചത്. ഇത് ബെറ്റിയാ ഹൌസ് എന്നാണറിയപ്പെട്ടത്. ബാദ്ഷ നവാസ് റിസ് വി എന്നായിരുന്നു സ്‌കൂളിന്നു നാമകരണം ചെയ്യപ്പെട്ടത്. അത് വളര്‍ന്ന്, ഇപ്പോള്‍ ‘ബി. എന്‍. റിസ്‌വി െ്രെടനിംഗ് കോളജ് ഫോര്‍ വിമെന്‍’ ആയിത്തീര്‍ന്നിട്ടുണ്ട്.
ബംഗാളി ഭാഷയില്‍, ആദ്യമായി ആത്മകഥ എഴുതിയ സ്ത്രീകളിലൊരാളായ റഷുന്ത്രി ദേവിയോടാണ്, സാഹിദാ ഹെന്ന റശീദയെ താരതമ്യം ചെയ്തത്. എന്നാല്‍, പാറ്റ്‌നയിലെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസവും ആഭിജാത്യവുമുള്ള ഒരു കുടുംബത്തില്‍ നിന്നാണ് റശീദാ വരുന്നതെന്ന ഒരു വ്യത്യാസമുണ്ട്. പിതാവ് വഹീദുദ്ദീന്‍, ചീഫ് ജസ്റ്റീസും ശംസുല്‍ ഉലമാ, ഖാന്‍ബഹദൂര്‍ എന്നീ ബഹുമതികളുള്ള ഒരാളുമായിരുന്നു. സഹോദരന്‍ ഇംദാദ് ഇമാം അസര്‍, ഉര്‍ദു തദ്കിറയില്‍, പൊതു സ്വീകാര്യനായൊരു നാമമായിരുന്നു. ഇദ്ദേഹത്തിന്റെ മക്കള്‍ അലി ഇമാം (1869 – 1932), ഹസന്‍ ഇമാം (1871 – 1933) എന്നിവര്‍ ആധുനിക ബീഹാറിന്റെ സ്ഥാപകരില്‍ പെടുന്നു.
ശ്വശുരന്‍ നിഅ’മത്തലിയും ചീഫ് ജസ്റ്റീയായിരുന്നു. പുത്രന്‍ സര്‍ സുലൈമാന്‍ സമര്‍ത്ഥനായൊരു ബാരിസ്റ്ററും, പുത്രി നിസാര്‍ ഫാത്വിമാ കുബ്‌റാ കവയിത്രിയുമായിരുന്നു. ലേഡി അനീസ് ഇമാം(1901 – 79), ഹുസൈന്‍ ശഹീദ് സുഹ്രവര്‍ദി എന്നിവര്‍ ഇവരുടെ അടുത്ത ബന്ധുക്കളായിരുന്നു. ബീഹാര്‍ മുഗള്‍ ഗവര്‍ണറായിരുന്ന നവാബ് സിറാജുദ്ദൌല, സൈഫ് ഖാന്‍ എന്നിവരിലേക്കാണ് പൂര്‍വ ബന്ധം എത്തിച്ചേരുന്നത്.
സാഹിദ ഹെന്ന, റശീദാക്ക് മറ്റൊരു ബഹുമതി കൂടി നല്‍കുന്നുണ്ട്. ഇന്ത്യന്‍ നവോത്ഥാന നായകരുടെ പിതാവായ രാജാ റാം മോഹന്‍ റോയിക്കു പോലും അല്പം മങ്ങലുണ്ടായിട്ടുണ്ടെന്ന് ഇവര്‍ വാദിക്കുന്നു. താന്‍ പോരാടിയിരുന്ന കാര്യത്തിന്നു വിരുദ്ധമായി, മാതാവും മൂന്നു പത്‌നിമാരുമായി അദ്ദേഹം നല്ല ബന്ധത്തിലായിരുന്നില്ലത്രെ. എന്നാല്‍, രവീന്ദ്ര നാഥ ടാഗോറിനെ പോലുള്ള വ്യക്തികള്‍ പോലും, ശൈശവ വിവാഹത്തെ ന്യായീകരിച്ചിരുന്ന, ഒരു പരുക്കന്‍ കാലഘട്ടത്തില്‍, സ്ത്രീകളുടെ ആധുനിക വിദ്യാഭ്യാസത്തിന്നു പോരാടുകയായിരുന്നു റശീദ.
റുഖിയ്യ ശക്‌വത് ഹുസൈനുമായും, സാഹിദ റശീദയെ താരതംയം നടത്തുന്നു. ഭഗല്പൂരിലെ, സയ്യിദ് ശക്‌വത് ഹുസൈനായിരുന്നു റുഖിയ്യ(1880 – 1932)യുടെ ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ ഉടനെ തന്നെ അദ്ദേഹം മരണമടയുകയായിരുന്നു. എന്നാല്‍, സ്ത്രീ വിദ്യാഭ്യാസം ഉയര്‍ത്തി കൊണ്ടുവരാനായി മതിയായ ധനം വസ്വിയ്യത് ചെയ്തു കൊണ്ടായിരുന്നു അദ്ദേഹം വിടവാങ്ങിയത്. പക്ഷെ, ഭര്‍ത്താവിന്റെ മുന്‍ ഭാര്യയിലെ മകളും മരുമകനും ചേര്‍ന്നു അവരെ പുറം തള്ളുകയായിരുന്നു. അങ്ങനെ കല്‍ക്കത്തയിലേക്ക് താമസം മാറ്റിയ അവര്‍, 1911 ല്‍, അവിടെ ശക് വത് ഹുസൈന്‍ മെമ്മോറിയല്‍ സ്‌കൂള്‍ ആരംഭിക്കുകയായിരുന്നു.
വിവ : കെ എ ഖാദര്‍ ഫൈസി