എത് കാലഘട്ടത്തിലും നാഗരികതകള്‍ വളര്‍ന്നു പന്തലിച്ചതും സംസ്‌കാരങ്ങള്‍ രൂപപ്പെട്ടതും കുടുംബമെന്ന സ്ഥാപനത്തിലൂടെയാണ്. വ്യക്തിയെ രാജ്യവുമായും സമൂഹവുമായും അടുപ്പിക്കുന്നതില്‍ വ്യക്തമായ പങ്ക് വഹിക്കുന്നതും കുടുംബം തന്നെയാണ്. സാംസ്‌കാരിക പ്രതിസന്ധികളുടെ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ കുടുംബമെന്ന് സാമൂഹിക സ്ഥാപനത്തിനാണ് വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നത്. കുടുംബമെന്ന സ്ഥാപനം നിലനില്‍ക്കുന്നതും വളര്‍ന്നു പന്തലിക്കുന്നതും സ്ത്രീയിലെ മാതൃത്വമെന്ന പദവിയിലൂടെയാണ്. ലോകത്താകമാനം വ്യാപിച്ചുകിടക്കുന്നത് ഓരോ മാതാവിന്റെയും മക്കളാണ്.
മാതൃത്വത്തിന്റെ മഹത്വം ഉല്‍ഘോഷിക്കാത്ത മത ദര്‍ശനങ്ങളോ പ്രത്യശാസ്ത്രങ്ങളോ സംസ്‌കാരമോ ലോകത്തൊരിടത്തും കഴിഞ്ഞ്‌പോയിട്ടില്ല. ആഘോഷിക്കാന്‍ ഒരിപാട് ദിനങ്ങള്‍ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത ആധുനികരും മാതാക്കള്‍ക്കായ് ഒരു ദിനം മാറ്റിവെച്ചു. ഇന്ന് നാം ആഘോഷിക്കുന്ന തരത്തിലുള്ള മദര്‍ഡേയുടെ ചരിത്രം നീളുന്നത് 19-ാം നൂറ്റാണ്ടിലാണെങ്കിലും പുരാതനകാലത്തെ ജനങ്ങളും അമ്മമാര്‍ക്കായ് ദിനങ്ങള്‍ മാറ്റിവെച്ചതായി കാണാം.
എങ്കിലും ഇതിന്റെ തുടക്കം അജ്ഞാതമാണ്. ഭൂമിദേവതയുടെ ആരാധനയില്‍ നിന്നുമാണ് ഇതിന്റെ തുടക്കം എന്ന് ചരിത്ര രേഖകള്‍ പറയുന്നു. മെട്രോനാലിയ എന്ന പേരില്‍ ഈ വിഷയത്തെക്കുറിച്ച് അവരുടെതായ ഒരു സങ്കല്‍പം ഉണ്ടായിരുന്നതായി തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. അമ്മമാരോട് പ്രത്യേക വാത്സ്യല്യമുണ്ടായിരുന്ന ജിനോ ദേവതക്കായി അവരീ ദിനം മാറ്റിവെച്ചു. ബ്രിട്ടീഷുകാരാണ് മദര്‍ ഡെയെക്കുറിച്ചുള്ള ആധുനിക സങ്കല്‍പം കൊണ്ടുവന്നതെങ്കിലും അതിന്റെ തുടക്കം 1908 മെയ് 12 അമേരിക്കയിലാണ്. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് പേരുകള്‍ കാണാം. സമാധാന സന്ദേശത്തിന്റെ ഭാഗമായി ജൂലിയാര്‍ വാര്‍ഡ് എന്ന സ്ത്രീ മുന്നോട്ട് വെച്ച ആശയമാണ് ഇതെന്നാണ് ഒരു വാദം. 1812 ഫ്രാങ്കോ പ്രഷ്യന്‍യുദ്ധത്തില്‍ മരിച്ചുപോയ ജവാന്മാരുടെ അമ്മമാരുടെ ഒത്തുകൂടലാണിന്നും യുദ്ധത്തില്‍ വിഘടിച്ചുപോയ അമ്മമാരെ കൂട്ടിച്ചേര്‍ക്കാന്‍ വേണ്ടി നടത്തിയ പ്രസ്ഥാനമാണെന്നും പറയപ്പെടുന്നു. മറ്റൊന്ന് അന്നാജാവീസ് എന്ന സ്ത്രീയുമായി ബന്ധപ്പെടുത്തിയാണ. 1905-ല്‍ സ്വന്തം അമ്മ മരിച്ചു പോയതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ അവിവാഹിതയായ അവര്‍ ഒരറ്റ മക്കള്‍ക്കും അമ്മമാര്‍ ജീവിച്ചിരിക്കുമ്പോള്‍ അവരുടെ വില മനസ്സിലാക്കാന്‍ കഴിയാറില്ലെന്നും അതിനാല്‍ മാതാക്കളുടെ സ്മരണ പുതുക്കാന്‍ ഒരു ദിനം വേണമെന്നും ആഗ്രഹിച്ച് മാതാവിന്റെ മരണ വാര്‍ഷിക ദിനത്തില്‍ സുഹൃത്തുക്കളുമായി അവര്‍ ഒത്തുകൂടി. അമേരിക്കയിലെ പ്രമുഖ വ്യക്തിത്വങ്ങളായ റൂസ് വെല്‍ട്ട്, പിട്രോ വെന്റര്‍ തുടങ്ങിയവരില്‍ ഈ ആശയം എത്തിക്കാനായതോടെ ഇതിന് പ്രചാരം ലഭിച്ചു. 1914-ല്‍ നിയമായി പ്രാബല്യത്തില്‍ വരികയും എല്ലാവര്‍ഷവും മാര്‍ച്ച് ആദ്യത്തെ ഞായറാഴ്ച അമ്മ ദിനമായി ആചരിക്കാനും രാജ്യത്ത് പൊതു അവധി പ്രഖ്യാപിക്കാനും അമേരിക്ക തീരുമാനിച്ചു.
യൂറോപ്പിലെ നാടന്‍ ആചാരങ്ങള്‍ പെട്ടുപോയിട്ടുണ്ടെങ്കിലും ഇതിന്റെ ചുവട് പിടിച്ച് മധ്യേഷ്യയും ആഫ്രിക്കയുമടക്കം 160 -തോളം രാജ്യങ്ങളില്‍ വ്യത്യത ദിനങ്ങളില്‍ മദേഴ്‌സ ഡേ ആഘോഷിക്കുന്നു. 1912-ല്‍ കൊണോറിയ യുദ്ധത്തില്‍ ഒട്ടനവധി സായുധരായ മാതാക്കള്‍ മരിച്ചതിന്റെ ഓര്‍മക്കായി ബൊളീവിയ മെയ് 27-നാണ് മാതൃദിനം ആചരിക്കുന്നതെങ്കില്‍ കത്തോലിക്കാ സമുദായത്തിന് പ്രാമുഖ്യമുള്ള രാജ്യങ്ങളില്‍ കന്യാമറിയത്തിന്റെ ഓര്‍മയുമായി ബന്ധപ്പെടുത്തി നാലാമത്തെ ആഴ്ചയാണിത്. മാര്‍ച്ച് 12- ന് മാതൃദിനം ആചരിക്കുന്ന രാജ്യങ്ങളും വനിതാ ദിനമായ മാര്‍ച്ച് എട്ടിന് മാതൃദിനം ആചരിക്കുന്നവരുമുണ്ട്. ബ്രിട്ടണ്‍, അയര്‍ലെന്റ്, നൈജീരിയ, ബംഗ്ലാദേശ് എന്നിവ മാര്‍ച്ച് 21-നും ഹങ്കറി, ലുദിയാന, സ്പാനിഷ് തുടങ്ങിയ രാജ്യങ്ങള്‍ മെയ് അവസാനവും ആചരിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ഥമായ മറ്റൊരു വിശ്വാസമാണ് അറേബ്യന്‍ രാജ്യങ്ങളിലെ മദേര്‍സ് ഡേയുമായി ബന്ധപ്പെട്ടുള്ളത്. വാര്‍ധക്യത്തില്‍ സഹായിക്കാന്‍ ആരും തയ്യാറാകുന്നില്ലെന്ന് പരാതിപ്പെട്ട് അമ്മമാരെഴുതിയ കത്തിനെ തുടര്‍ന്ന് തങ്ങളുടെ പ്രതിവാരക്കോളത്തില്‍ ഈജിപ്ഷ്യന്‍ പത്രപ്രവര്‍ത്തകര്‍ വസന്തകാലത്തെ ആദ്യദിവസം മദര്‍ ഡേയായി ആചരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതെ തുടര്‍ന്ന് 1956-ല്‍ മദര്‍ ഡേ ഈജിപ്തില്‍ ആഘോഷിച്ചു. ഇതിന്റെ ചുവടുപിടിച്ച് മറ്റ് അറബ് രാജ്യങ്ങളിലേക്കും ഇത് വ്യാപിച്ചു. മദറിനെ മാത്രമല്ല ഫാദറിനേയും ഇതിലേക്ക് കൂട്ടണമെന്ന് പറഞ്ഞ് ഫുള്‍ ഡേ എന്ന് അവര്‍ ഈ ദിനത്തെ വിളിച്ചു.
സ്ത്രീ ജീവിതത്തിന്റെ ഉദാര്‍ത്തവും മൗലികവുമായ ധര്‍മം അവളില്‍ ചുമത്തിയിട്ടുള്ളത് ഏത് മനുഷ്യനിര്‍മിത നിയമങ്ങള്‍ക്കും മുമ്പായി പ്രകൃതി നിയമമാണ്. അമ്മയെ ദേവിയായി സങ്കല്‍പ്പിച്ചാരാധിക്കുന്നതായിരുന്നു പൗരസ്ത്യ ഭാരതീയ ഹൈന്ദവ ദര്‍ശനം. യേശുവിനോളമോ അതിനേക്കാളേറെയോ സ്ഥാനം ക്രൈസ്തവതയില്‍ മാതാവായ മറിയമിനുണ്ട്. പിതാവ് ആരാണെന്ന സമൂഹത്തിന്റെ ചോദ്യത്തിന് മുന്നില്‍ പകച്ചുപോയി അപമാനിതയാവാന്‍ ദൈവം കന്യാമറിയത്തെ അനുവദിച്ചില്ല. തൊട്ടിലില്‍ കിടന്ന് ദൈവത്തിന്റെ സത്തയാണ് തന്നിലെന്ന് കുട്ടിയെ കൊണ്ട് പറയിപ്പിച്ച് മറിയമെന്ന മാതാവിന്റെ മഹത്വം ദൈവമുയര്‍ത്തി. നോഹയെ പെട്ടകത്തില്‍ സുരക്ഷിതമായി ഒഴുക്കിയ മാതാവിനെക്കുറിച്ച് പറയാതെ ജൂത ചരിത്രവും പൂര്‍ത്തിയാവില്ല.
ഇസ്‌ലാമില്‍ കുടുംബമെന്ന സങ്കല്‍പം കാലാന്തരേണ രൂപം പ്രാപിച്ച ഒരു സാമൂഹിക ഘടനയല്ല. എന്നാണോ ഭൂമിയില്‍ മനുഷ്യന്റെ സൃഷ്ടിപ്പ് തുടങ്ങിയത് അന്നുമുതല്‍ തുടങ്ങിയതാണത്. ഖുര്‍ആനിന്റെ ഏറ്റവും പ്രധാനപ്പെട്ട കല്‍പനകളില്‍ മൂന്നിലൊന്നും കുടുംബത്തെയും അതിന്റെ ക്രമീകരണത്തെയും കുറിച്ചാണ്. ഇസ്‌ലാം സ്ത്രീയെ നാലു രൂപത്തില്‍ കാണുന്നു. ആദ്യമായി മാതാവ്, പുത്രി, പത്‌നി, വ്യക്തി എന്നീ രൂപത്തില്‍. പക്ഷേ, അവിടെ മാതാവ് എന്ന പദവിക്കാണ് കൂടുതല്‍ അംഗീകാരം. ദൈവത്തെയല്ലാതെ ആരാധിക്കരുത് എന്ന് പറയുമ്പോഴും മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്ന് ദൈവം കല്‍പിക്കുന്നു. സൂറത്തു ലുഖ്മാന്‍ 23-24 വചനങ്ങളിലൂടെ ”തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത് എന്നും മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നും’നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ ഒരാളോ രണ്ടു പേരുമോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോടു കൂടി എളിമയുടെ ചിറക് ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുക.”എന്ന് പറയുന്നു. ദൈവം പൊറുക്കാത്ത വന്‍ പാപങ്ങളില്‍ ഒന്നാണ് അവനില്‍ പങ്കുചേര്‍ക്കല്‍. പക്ഷേ ആ അവസരത്തിലും മാതാപിതാക്കളോട് നന്മ ചെയ്യുവാന്‍” (സൂറത്തുന്നിസാഹ് 36-ാം വചനത്തില്‍ അല്ലാഹു പറയുകയാണ് ”നിങ്ങള്‍ ദൈവത്തെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കു ചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തികുകയും ചെയ്യുക. അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയര്‍ക്കാരോടും സഹവാസിബന്ധമുള്ള അയല്‍ക്കാരോടും നിങ്ങളുടെ വലംകൈ ഉടമപ്പെടുത്തിയവരോടും വഴിപോക്കരോടും അടിമയോടും നല്ല നിലയില്‍ വര്‍ത്തിക്കുക.”
എന്നാല്‍ മാതാപിതാക്കളുടെ അനുസരണത്തില്‍ പിതാവിന് മുമ്പേ മാതാവിന് ഇസ്‌ലാം മുന്‍ഗണ നല്‍കുന്നു. മാതൃത്വമെന്ന ഒറ്റ പദവികൊണ്ട് തന്നെ കരുണയും ബഹുമാനവുമര്‍ഹിക്കുന്നവളായി സ്ത്രീ മാറുന്നു. സൂറത്തുല്‍ ലുഖ്മാന്‍ 11-ാം വചനത്തില്‍ ദൈവം പറയുന്നു. മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുസാസനം നല്‍കിയിരിക്കുന്നു. ക്ഷീണത്തിന് മേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവരെ ഗര്‍ഭം ചുമന്ന് നടന്നത്. അവന്റെ മുലകുടി മാറുന്നതാവട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്. എന്നോടും നിന്റെ മാതാപിതാക്കളോടും നന്മ കാണിക്കൂ.” അടുത്തവരില്‍ ഏറ്റവും സഹവര്‍ത്തിത്വത്തിന് കൂടുതല്‍ കടപ്പെട്ടതാരാണെന്ന പ്രാവാചകനോടുള്ള ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് നിന്റെ മാതാവ് എന്നായിരുന്നു മറുപടി. ഒരു പടികൂടി കടന്ന് മാതാവിന്റെ കാല്‍ചുവട്ടിലാണ് സ്വര്‍ഗമെന്ന് പറയുമ്പോള്‍ ഭൂമിയില്‍ ആരെക്കാളും ആദരവര്‍ഹിക്കുന്നത് സ്ത്രീയാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ്.
ദൈവം ഇത്രമേല്‍ ആദരിക്കാന്‍ പറഞ്ഞ മാതൃത്വത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണെന്ന് മതവിശ്വാസികളും അല്ലാത്തവരും പഠനവിധേയമാക്കണം. നീതി നടത്തിപ്പിനും നിയമനിര്‍മാണത്തിനും നാന്നി കുറിച്ച ഗ്രീക്ക് തത്വജ്ഞാനികള്‍ ഉയര്‍ത്തിപ്പിടിച്ച മനുഷ്യാവകാശത്തിന്റെ ഭാഗമായി തന്നെയാണ് ലോകമെമ്പാടും മാതൃദിനം ആചരിച്ചത്. എന്നാല്‍ മനുഷ്യസമത്വത്തിലധിഷ്ഠിതമായയാതൊരു കാഴ്ചപ്പാടും ഇത്തരം ദേശീയ അന്തര്‍ദേശീയ ദിനങ്ങള്‍ക്കൊന്നും ലഭിക്കാതെ പോയതുപോലെ എന്തൊക്കെ ആചരങ്ങള്‍ കൊണ്ടുനടത്തിയാലും മാതൃത്വത്തിന്റെ മഹിമയും കെട്ടുപോവുകയാണ്.
കുടുംബത്തിന്റെ ആണിക്കല്ല് ആദ്യമായി ഇളകിയാടിയത് പാശ്ചാത്യ സംസ്‌കാരങ്ങളിലാണ്. അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ കുംടൂംബ ഭദ്രതമാത്രമല്ല മാതൃത്വം തന്നെ കാലഹരണപ്പെട്ട് പോകുന്ന സന്ദര്‍ഭത്തില്‍ പാശ്ചാത്യ സമൂഹത്തിലെ കുടുംബജീവിതവും മാതൃത്വവും പടുത്തുടര്‍ത്തപ്പെട്ടത് ഏത് ശിലയിലാണെന്ന് ഓരോ മാതൃദിനമാഘോഷിക്കുമ്പോഴും നാം തിരിച്ചറിയേണ്ടതുണ്ട്. അമ്മ എന്ന പദത്തെ ഭ്രൂണത്തെ അല്‍പകാലം കരുതി സൂക്ഷിക്കുന്ന എന്ന നിലയിലേക്ക് മാതൃത്വത്തെ മാറ്റിയതിന്റെ തെളിവാണ് വാര്‍ത്താ പത്രങ്ങളുടെ മൂലയില്‍ പ്രത്യക്ഷപ്പെട്ട വാടകക്ക് ഗര്‍ഭ പാത്രം ആവശ്യമുണ്ടെന്ന പരസ്യം. പുഴുവരിക്കുന്ന നിലയില്‍ പട്ടിക്കൂട്ടിലേക്ക് മാതാക്കളെ വലിച്ചെറിയുന്ന പുതിയൊരു സാംസ്‌കാരികതയിലേക്കാണ് നാം മറിയത.്
മനുഷ്യാവകാശങ്ങളുടെയും സമത്വത്തിന്റെയും വാക്താക്കള്‍ എന്നഭിമാനിക്കുന്ന പാശ്ചാത്യ ദര്‍ശനങ്ങള്‍ ലോകത്തിന് സമ്മാനിച്ചതാണ് വൃദ്ധസദനങ്ങള്‍. വാര്‍ധക്യത്തെ പടിയടച്ചു പുറത്താക്കാനാണ് ഇത്തരം പ്രത്യയ ശാസ്ത്രങ്ങള്‍ നമുക്ക് കരുത്ത് പകര്‍ന്നത്. ഇത്തരം വൃദ്ധസദനങ്ങളില്‍ നിന്നുയരുന്ന നിസ്സഹായതയുടെ നിലവിളികള്‍ ഏറിയ കൂറും ജീവിന്റെ തുടിപ്പിന് ജന്മം നല്‍കാന്‍ അവകാശപ്പെട്ട നിസ്സഹായയായ മാതാവിന്റെതാണ്. 2011-ലെ ഇന്ത്യന്‍ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം ആയുരാരോഗ്യ കൂടുന്നതിനനുസരിച്ച് വൃദ്ധന്മാരുടെ എണ്ണവും കൂടിവരികയാണ്. പുരുഷന്മാരെക്കാള്‍ ആയുസ് കൂടുതല്‍ സ്ത്രീകള്‍ക്കാണ്. അതുകൊണ്ട് തന്നെ വൈധവ്യത്താലും ഒറ്റപ്പെടലിനാലും വൃദ്ധസദനങ്ങളില്‍ കണ്ണീരൊഴുക്കി ഉറ്റവരെ തേടുന്ന കണ്ണുകളിലേറെയും അമ്മമാരുടേതാണ്. ഓരോ മാതൃദിനത്തിന്റെയും ഓര്‍മ ദിനത്തില്‍ തപ്പാല്‍ വഴി വരുന്ന റോസാ പുഷ്പമോ മണിയോര്‍ഡറോ ആശംസാ കാര്‍ഡോ അല്ല, താന്‍ പെറ്റു വലുതാക്കിയ മക്കളുടെ കാലൊച്ചകളാണ് അവര്‍ കാതോര്‍ക്കുന്നത്. വൃദ്ധസദനങ്ങളില്‍ മാത്രമല്ല ആധുനിക വീടകങ്ങളിലും എത്രയോ അമ്മമാര്‍ പിരഗണനയും സ്‌നേഹവും സ്പര്‍ശനവുമേല്‍ക്കാതെ ഒതുങ്ങിപ്പോവുകയാണ്. പുതിയ തലമുറയിലെ അമ്മമാര്‍ക്കിതില്‍ വലിയൊരു പാഠമുണ്ട്. കാരണം ഇന്ന് വൃദ്ധസദനങ്ങളില്‍ ഉള്ള അമ്മമാരിലേറെയും മക്കള്‍ക്കായി രക്തവും വിയര്‍പ്പും സമയവും മാറ്റിവെച്ചവരാണ്. എന്നാല്‍ മാതൃത്വമെന്നത് അന്തസ്സുറ്റതായി അംഗീകരിക്കാന്‍ ആധുനിക വനിതകളോ മുതലാളിത്ത ചൂഷകരോ സമ്മതിക്കുന്നില്ല. മുതലാളിത്തത്തിന്റെ പണിശാലയിലെ ഏറ്റവും തുച്ചവിലക്ക് കിട്ടുന്ന പണിയാളുകളായി സ്ത്രീയെ മാറ്റാനുള്ള തത്രപ്പാടിനിടയില്‍ മാതൃത്വത്തെ അടിച്ചമര്‍ത്തുകയോ ഉള്ളിലൊതുക്കുകയോ ചെയ്യേണ്ടിവന്നിട്ടുണ്ട് സ്ത്രീക്ക്. മാതൃത്വത്തിന്റെ മഹത്വം ഉറക്കെ സംസാരിക്കുന്നവരാരും തന്നെ തൊഴിലിടങ്ങളോ അവളെ ഉള്‍ക്കൊള്ളുന്ന മറ്റിടങ്ങളോ സ്ത്രീ സൗഹൃദങ്ങളാക്കാന്‍ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മാതൃത്വത്തിന്റെ കൊടിയടയാളമായ മുലപ്പാലിനെ തൊഴിലിടങ്ങളിലെ വാഷ്‌ബെയ്‌സിനില്‍ ഒഴുക്കിക്കളഞ്ഞ് മക്കളോട് നീതിപുലര്‍ത്താന്‍ കഴിയാത്ത ദയനീയാവസ്ഥ ഇന്നത്തെ സ്ത്രീക്ക് വന്നുപെട്ടിട്ടുണ്ട്.. സ്ത്രീയുടെ മാതൃത്വത്തെ നിഷേധിക്കുന്ന അതിന്റെ പേരില്‍ അവസരസമത്വം നിഷേധിക്കുന്ന സമൂഹത്തിന് സ്ത്രീയെ പരിഗണിക്കാനാവില്ല തീര്‍ച്ച.