Current Date

Search
Close this search box.
Search
Close this search box.

സാദ്ധ്യതകൾക്ക് വിലങ്ങ് വീഴുന്ന ചിന്താഗതികൾ

സാധാരണയായി വലിയൊരു വിഭാഗം ആളുകൾക്കും ഇവിടെ വ്യക്തി എന്ന തലത്തിലേക്ക് ചിന്തിയ്ക്കാൻ സ്വയം സാധിക്കാതെ വരുന്നത് അപരന്റെ വ്യക്ത്യാധിഷ്ഠിതമായ ചിന്തകളെ അംഗീകരിക്കാനും അതേസമയം അത്തരം സാധ്യതകളെ പ്രായോഗികവത്ക്കരിക്കാനും തടസ്സമാക്കാറുണ്ട്. ചിലപ്പോൾ അതിന് തക്ക ആത്മവിശ്വാസവും ധൈര്യവും ഇച്ഛാശക്തിയുമുള്ള വ്യക്തികളുടെ അഭാവമാവാം സമൂഹത്തിൽ ഇന്നും വ്യക്ത്യാധിഷ്ഠിതമായ ചിന്തകൾക്ക് അർഹിക്കുന്ന സ്ഥാനവും പ്രാധാന്യവും ലഭ്യമാകാതെ പോകുന്നതിന്റെ കാരണം. ഈ വിഷയത്തെ ഗൗരവപൂർവ്വം മനസ്സിലാക്കുന്നവരും അർത്ഥപൂർണ്ണമായി ഉൾക്കൊള്ളുന്നവരും പൊതുവെ സാമൂഹിക ഇടങ്ങളിൽ മനുഷ്യർ അഭിമുഖീകരിയ്ക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ബോധവാന്മാർ ആയിരിക്കുമെന്ന് മാത്രമല്ല ഊർജ്ജം പകരുന്ന വാക്കുകളാൽ ആവുന്നത്ര അവബോധവും പ്രചോദനവും അപരർക്ക് പകർന്ന് നൽകി അവരെയും കൂടി സ്വാധീനിയ്ക്കാനും വലിയൊരു മാതൃകയായിത്തീരാനും ശ്രമിക്കുന്നു. ആത്മപരിശോധന തന്നെയാണ് അതിനായുള്ള പ്രഥമ നീക്കമെന്ന് പറയാം. താൻ കേട്ടതും അറിഞ്ഞതും വിശ്വസിക്കുന്നതും മാത്രമാണ് ശരിയെന്ന വിധം മറ്റേതൊരു ആശയത്തെയും അഭിപ്രായത്തെയും അടച്ചാക്ഷേപിക്കുന്നതോ, അല്ലെങ്കിൽ കണ്ണുംപൂട്ടി വിശ്വസിക്കുന്നതോ, ഒന്നും നോക്കാതെ തള്ളിപ്പറയുന്നതോ എത്രത്തോളം ശരിയാണെന്ന കാര്യത്തിൽ ഇടയ്ക്കൊക്കെ ഒരു വിചിന്തനത്തിന് ഒരുക്കം കൂട്ടാം. അല്ലാത്തപക്ഷം മേൽ പ്രതിപാദിച്ച വിധം ചിന്താഗതി വെച്ചുപുലർത്തുന്നവരിൽ ഒരു മാറ്റത്തിനും സാധ്യത കാണുന്നില്ല.

ഇത് ഒരു ഉദാഹരണ സഹിതം വ്യക്തമാക്കുകയാണെങ്കിൽ ഒരു വലിയ കെട്ടിടത്തിനകത്ത് നിന്നുകൊണ്ട് കുറച്ചകലെയുള്ളൊരു
ദൃശ്യത്തെ ഒരു ജനാലയിലൂടെ വീക്ഷിക്കുന്നു എന്ന് ചിന്തിക്കുക. അതേ കെട്ടിടത്തിന്റെ വെവ്വേറെ ജാലകങ്ങൾക്ക് അരികെ ചെന്ന് അതേ ദൃശ്യത്തെ വീണ്ടും വീണ്ടും വീക്ഷിക്കുന്നു. എല്ലാ ദൃശ്യവും ഒരേപോലിരിക്കുമോ? ഒരിക്കലുമില്ല. അവയിൽ തന്നെ ചില ദൃശ്യങ്ങൾ ഭാഗികവും മറ്റുചിലത് ഒട്ടും കാണാൻ പറ്റാത്ത വിധവും ആയിരിക്കും അതിനർത്ഥം ആ ദൃശ്യം അവിടെ ഇല്ല എന്നല്ല അത് കാണാൻ തക്ക ഒരു ജാലകത്തിനരികിലേയ്ക്ക് എത്താൻ നാം ശ്രമിച്ചില്ല. ഇതുപോലെ ഓരോ വ്യക്തിയിലേയ്ക്കും എത്താൻ സ്വന്തം മനസ്സിന്റെ എല്ലാ ജാലകങ്ങളും തുറന്നിടണം. ഓരോ ആംഗിളിലൂടെയും ദൃശ്യമാവുന്ന കാഴ്ച്ച ഒന്നിൽ നിന്നും മറ്റൊന്ന് അത്രയേറെ വിഭിന്നവും വ്യത്യസ്തവുമായിരിയ്ക്കുന്നത് കാണാം. എന്നാലോ നോക്കിക്കാണുന്ന ദൃശ്യം ഒന്ന് തന്നെയാണ്. അതേപോലെയാണ് ഓരോ മനുഷ്യന്റെ ശരികളും. സ്വന്തം ശരികളിൽ വിശ്വസിക്കുന്നതിൽ അപാകതകളൊന്നുമില്ല, ഒരു അപരാധവുമല്ല എന്നാൽ അതിൽ മാത്രം നിന്നുകൊണ്ട് ചിന്തിക്കുമ്പോൾ കാണാതെ പോകുന്ന ശരികൾ എത്രയെന്ന് അറിഞ്ഞില്ലെങ്കിൽ ലോകത്തെയോ മനുഷ്യരെയോ മനസ്സിലാക്കുന്ന കാര്യത്തിൽ പരാജയമായി മാറും. സ്വന്തം ശരികൾ എത്രകണ്ട് ശരിയാണെന്ന കാര്യത്തിൽ ഏറെക്കുറെ വ്യക്തത വരുത്തുന്നതും ഉത്തമം.

ഇടയ്ക്കൊന്ന് ചിന്തകളെ പുനഃപരിശോധനയ്ക്ക് വെക്കണമെന്ന് പറയുന്നതിന്റെ വസ്തുത മനസ്സിലാക്കുന്നവർ ചുരുക്കമാണ്. മറ്റൊരു വ്യക്തിയുടെ ശരിയെ കേൾക്കാനോ, മനസ്സിലാക്കാനോ തയാറാവാതെ, യാഥാർത്ഥ്യങ്ങളെയും സത്യങ്ങളെയും തിരസ്ക്കരിച്ച് സ്വന്തം യുക്തിയും ബുദ്ധിയും ആരുടെയോ മുന്നിൽ അടിയറ വെച്ചുകൊണ്ട് കൂപമണ്ഡൂകമായി ജീവിക്കുന്നത് വ്യക്തിത്വ വികാസത്തിന് എന്നും കടകവിരുദ്ധമായി നിൽക്കുന്ന ഒന്നാണ്. ആത്മബോധം അല്പം പോലും തൊട്ടുതീണ്ടാത്ത മനുഷ്യർ പലപ്പോഴും വിധേയത്വത്തിന്റെ ഇരകളായിത്തന്നെ ജീവിക്കുന്നതിന് സാധ്യത കൂടുതലാണെന്നും ചില നിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കാം. ഇത്തരമൊരു മനുഷ്യന് ഒരിക്കലും ജീവിതത്തിൽ ഉയരാൻ സാധിക്കില്ല, അങ്ങനെ സ്വത്വവിരുദ്ധമായ അല്ലെങ്കിൽ മനസ്സാക്ഷിയ്ക്ക് വിരുദ്ധമായ ജീവിതം ജീവിച്ചിട്ടും എതിർപ്പുകളൊന്നും പ്രകടിപ്പിക്കാതെ അത്തരമൊരു പരിതസ്ഥിതിയിലേക്ക് പരുവപ്പെട്ട് ഒതുങ്ങിക്കൂടിപ്പോയ മനുഷ്യന്റെ മനസ്സ് അറിവിന്റെയും സ്വാതന്ത്ര്യതിന്റെയും പുതിയ മേച്ചിൽപ്പുറങ്ങൾ തേടി ഇറങ്ങാനോ, വിശാലമായ പുറംലോകത്തേയ്ക്ക് ആ മനസ്സ് വ്യാപരിക്കാനോ, പരിഷ്ക്കരിക്കപ്പെടാനോ, അറിവിനാൽ പ്രബുദ്ധമാക്കാനോ ഇടയില്ല.

കെട്ടിനിൽക്കുന്ന ജലാശയം കാലക്രമേണ മലിനമായി മാറും. എന്നാൽ നിർബാധം ഒഴുകിക്കൊണ്ടിരിക്കുന്ന നദിയിൽ ഒഴുക്കിന്റെ ശക്തിയാൽ അഴുക്കുകൾ അകന്നകന്ന്, നീങ്ങിനീങ്ങി ശുദ്ധീകരിക്കപ്പെടും. ഇതേപോലെ സമാന പ്രകൃതമുള്ള മനുഷ്യരും അതേ. ദുഷിച്ച ചിന്തകളും മാലിന്യങ്ങളും അകലേയ്ക്ക് തള്ളിക്കളഞ്ഞ് ഓരോ സമയത്തും സാംശീകരിക്കപ്പെടുകയാണ് അവർ.
കാലങ്ങളായി അടച്ചിട്ട മുറിയിൽ അശുദ്ധ വായുവാണ് നിറയുന്നത്. ശുദ്ധമാവാൻ അനുസ്യൂതം വായുസഞ്ചാരം നടക്കേണ്ടതുണ്ട്. മനസ്സിൽ ചിന്തകൾ സ്വാതന്ത്രമായി സഞ്ചരിക്കണം എങ്കിലേ മനസ്സ് ശുദ്ധമാവുള്ളൂ. മനസ്സിനകത്തെ തിന്മയിലധിഷ്ഠിതമായ, നിഷേധാത്മകമായ ചിന്തകളെ തിറിച്ചറിഞ്ഞ് ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുന്ന പോലെ, ഫിൽട്ടറിങ് ചെയ്യുമ്പോൾ അവിടെ വിമലീകരണം നടക്കുന്നു. ആത്മസത്തയെ അഥവ സ്വത്വത്തെ കളങ്കമറ്റതാക്കുന്ന ഒരു പ്രക്രിയയാണ് അത്. കാലഹരണപ്പെട്ടതോ, ഉപയോഗശൂന്യമോ, മാനവിക വിരുദ്ധമോ ആയ ചിന്തകളെ പുറംതള്ളാനും സവിശേഷവും വ്യതിരിക്തവുമായ ഗുണങ്ങളുള്ള, ക്വളിറ്റി നിറഞ്ഞ ഒരു വ്യക്തിത്വത്തിന് ഉടമയാവാനും അത് ആവശ്യമാണ്.

തന്നിലെ വ്യക്തിത്വത്തെ അംഗീകരിക്കാതെ പോകുന്നതും അവഗണിക്കപ്പെടുന്നതും ആരെയും വേദനിപ്പിക്കും. നിരന്തരമായ അവഗണന ഒരു തരത്തിൽ പറഞ്ഞാൽ അസഹ്യമായ മാനസിക പീഡയാണ്. നിത്യജീവിതത്തിൽ പലവിധത്തിലും അവഗണന നേരിടുന്നവർ ഉണ്ട് ചിലരെല്ലാം അതുമായി താദാത്മ്യം പ്രാപിക്കാൻ പഠിച്ചുകഴിഞ്ഞു കാണും. എന്നാൽ മറ്റൊരു വിഭാഗത്തെ സംബന്ധിച്ചിടത്തോളം അതിനെ അത്ര ലാഘവത്തോടെ കാണാൻ സാധിക്കുന്ന ഒന്നല്ല. ആത്മബോധത്തോടെ ജീവിക്കുന്ന വ്യക്തികൾക്ക് അനന്തമായ സാധ്യതകളുള്ള ഒരു ലോകവും അപാരമായ പൊട്ടൻഷ്യലുള്ള ഒരു മനുഷ്യനായ താനും തനിയ്ക്ക് അസാധ്യമായതെന്ത് എന്നൊരു ചിന്തയും അതിനൊത്ത ആശയങ്ങളും കൂടി ആ വ്യക്തിയെ സ്വാധീനിച്ചാൽ അസംഭവ്യം എന്ന് ഒരിക്കൽ പറഞ്ഞത് ഈ മനുഷ്യൻ സാധ്യമെന്ന് തിരുത്തിക്കുറിച്ചേക്കും.

തന്റെ വിരൽത്തുമ്പിനരികെ നിൽക്കുന്ന, ഒന്ന് മനസ്സ് വെച്ചാൽ കൈയെത്തിപ്പിടിക്കാവുന്ന അനുഗ്രഹങ്ങളെയും സാധ്യതകളെയും കേവലം പ്രതികൂലമായതോ അല്ലെങ്കിൽ നിഷേധാത്മകമായതോ ആയൊരു മനോഭാവംകൊണ്ട് മാത്രം സ്വന്തമാക്കാനോ അനുഭവിച്ചറിയാനോ സാധിക്കാതെ പോകുന്നതിലെ ദയനീയത എത്രയാണ്. അവസരങ്ങളെയും സാധ്യതകളെയും തന്നിലേക്ക് ക്ഷണിക്കുന്നതിലും ആകർഷിക്കുന്നതിലും സ്വാഭാവികമായും പോസിറ്റീവായ മനോഭാവത്തിന് നല്ല പങ്കുണ്ട്. പോസിറ്റിവ് മനോഭാവം കൈവരാൻ സ്വയമേവ വസ്തുതകളെ തേടി, സത്യങ്ങളിലേയ്ക്കും പൊരുളിലേയ്ക്കും ഇറങ്ങി ചിന്തിക്കാനുള്ള സ്വാതന്ത്ര്യം ഒരാൾക്ക് ഉണ്ടാവണം, അവയെല്ലാം ഉൾക്കൊള്ളണം. എങ്കിൽ ഏത് അനിശ്ചിതത്വത്തിലും ഏത് ദുരന്ത കാലഘട്ടത്തിലും പരിക്ഷീണനാവാതെ, കീഴടങ്ങാതെ അവനവനെ പരിരക്ഷിയ്ക്കാനും പ്രതീക്ഷയറ്റ വഴികളിലും അനന്തമായ സാധ്യതകളിലേയ്ക്ക് കവാടം തുറന്ന് നൽകുന്ന ഒന്നാണ് എന്നുവെച്ചാൽ അനന്തമായ പോസ്സിബിലിറ്റിയ്ക്ക് അവസരം നൽകുന്ന ചിന്തകളാൽ നിർമ്മിതമാണ്.

സാധ്യതകളെ ഉപയോഗപ്പെടുത്താൻ തെറ്റായതോ വികലമായതോ ആയൊരു മനോഭാവവും മതിയാവും. പക്ഷെ അത് മാന്യതയും നിലവാരവും ബോദ്ധവും ബുദ്ധിയുമുള്ള വ്യക്തിത്വത്തിന് ചേർന്നതോ, യോജിച്ചതോ അല്ലെന്ന് മാത്രം. സ്വന്തം അദ്ധ്വാനത്തിന്റെയും പ്രയത്നത്തിന്റെയും ഫലം ഭുജിക്കുമ്പോൾ കിട്ടുന്ന ആത്മനിർവൃതിയും ആത്മസംതൃപ്തിയുമൊന്നും എങ്ങും കിട്ടല്ല എന്നത് വലിയൊരു സത്യമാണ്. അനാശ്യാസ പ്രവൃത്തിയിലൂടെയുള്ള ഏതൊരു നേട്ടവും അനർഹവും അനർത്ഥവുമാണ്. അന്യായത്തിനും അനീതിയ്ക്കും കൂട്ട് നിന്ന് ആളുകളെയും സാഹചര്യങ്ങളെയും മുതലെടുക്കുന്നവരുണ്ട്. അത് ചൂഷണമാണ്, ചതിയാണ്, വഞ്ചനയാണ്. യഥാർത്ഥ വ്യക്തിത്വബോധം സ്വാധീനിച്ച ഒരാളും തന്നെ നിർദാക്ഷിണ്യം ഒരു മനുഷ്യനേയും സ്വന്തം നേട്ടങ്ങൾ ഉന്നം വെച്ചുകൊണ്ട് ഈ വിധം ചൂഷണവിധേയമാക്കില്ല.

വ്യക്തിത്വബോധം സ്വാധീനിച്ച വ്യക്തികൾ അവനവനെ ആത്മപരിശോധനയ്ക്ക് മാത്രമല്ല താരതമ്യപഠനത്തിനും വിധേയമാക്കാറുണ്ട്. താൻ സ്വയം ചെറുതായിപ്പോവുന്നു, തന്റെ ചിന്തകളും മനസ്സും ശുഷ്ക്കിച്ചു പോകുന്നു എന്ന് തോന്നിക്കുന്ന സ്വഭാവത്തെയും ശീലങ്ങളെയും ദൂരെക്കളയാൻ പൊതുവെ തന്നിലെ പൊട്ടൻഷ്യൽ തിരിച്ചറിഞ്ഞവരും തന്നിലെ പോലെ എല്ലാ കഴിവുകളും ന്യൂനതകളും ഉള്ള മനുഷ്യർ തന്നെയാണ് ചുറ്റിലും എന്ന ബോധമുള്ളവർ സ്വമേധയാ തയാറായേക്കാം. ഒരാൾക്ക് പരിമിതികൾ ഒട്ടേറെയുണ്ടാവാം പക്ഷെ പരിധി നിശ്ചയിക്കാത്തവനിൽ നിന്നും പരിമിതികളും അകന്നകന്നുകൊണ്ടിരിയ്ക്കും. ഇതൊക്കെയാണ് ജീവിത വിജയികളുടെ വിജയമന്ത്രം. സ്വന്തം കഴിവിനാൽ പരിമിതികളെയും പരിമിതപ്പെടുത്തും അവർ. എന്നാൽ പരിമിതികളെ അതിജയിക്കുമ്പോൾ താനുമായി ബന്ധപ്പെട്ടവരുടെ അവകാശങ്ങളൊന്നും ഹനിക്കപ്പെടാതെയും അവഗണിക്കപ്പെടാതെയും നോക്കണം.

ഒരാളുടെ തുറന്ന നിലപാടുകൾ മറ്റുള്ളവർക്ക് ആ വ്യക്തിയെ കൃത്യമായും സ്പഷ്ടമായും വായിച്ചെടുക്കാനും മനസ്സിലാക്കാനുമുള്ള ഒരു മാർഗ്ഗം കൂടെയാണ് അതിനാൽ ആർക്കും സ്വന്തമായൊരു വ്യക്തിത്വം ഉണ്ടാവുന്നതിനെ ഭീതിയോടെ കാണ്ടേണ്ട ആവശ്യം വരുന്നില്ല . നിലപാടും നയങ്ങളും വ്യക്തമാക്കി ജീവിക്കേണ്ടത് അനിവാര്യമല്ലാത്തിടത്ത് ആർക്കും സ്ഥായിയായതോ ഉറച്ച വാക്കുകളോ മുറുകെ പിടിച്ച് സംസാരിക്കേണ്ട ആവശ്യമില്ല. ആ വ്യക്തിയ്ക്ക് ഒരിക്കൽ പറഞ്ഞ വാക്കുകൾ തന്നെ മറ്റൊരവസരത്തിൽ മാറ്റിപ്പറയുന്നതിൽ ആശങ്കയോ, ഭയമോ, ലജ്ജയോ ഉണ്ടായിക്കൊള്ളണം എന്നുമില്ല. സഹജാവബോധവും മൂല്യബോധവുമുള്ള ഓരോ മനുഷ്യന്റെയും അന്തരീക ഘടന പൊതുവെ അമിതമായ വൈരുദ്ധ്യാത്മകത നിറഞ്ഞതാവില്ല. ആന്തരീക തലത്തിൽ ജീവൻ നൽകിയ ചിന്തകൾ തന്നെയാണ് അവരിൽ സംസാരവും പ്രവൃത്തികളുമായി രൂപാന്തരം പ്രാപിക്കുന്നത്. മനുഷ്യരിലെ ഉചിതവും മാനവീയവും മഹത്തരവുമായ ചിന്തകളാണ് എപ്പോഴും അത്യുന്നതമായ കാഴ്ചപ്പാടുകൾക്കും നിലപാടുകൾക്കും ജന്മം നൽകുന്നു.

സഹകരണം, സഹവർത്തിത്വം, സ്നേഹം, സഹാനുഭൂതി എന്നീ മനുഷ്യത്വപരമായ ചിന്തകളുടെ അടിയുറച്ച താങ്ങും കെട്ടുറപ്പുമാണ് മനുഷ്യകുലത്തിന്റെ നിലനില്പിന് ആധാരമെങ്കിലും ഒരാളുടെ വ്യക്തിപരമായ ചിന്തകളെയും അഭിപ്രായങ്ങളെയും അതേപോലെ തന്നെ വൈകാരികതയെയും ഓരോ മാനസിക അവസ്ഥകളെയും വേണ്ടത്ര കണക്കിലെടുക്കാതെ പലപ്പോഴും തന്നെ പരവികാരം മാനിക്കാത്ത അല്ലെങ്കിൽ ഗൗനിക്കാത്ത ഒരു ഇടമാണ് ഇവിടം അതായത് ദയാദാക്ഷിണ്യമില്ലാതെ അപ്പറഞ്ഞവയ്ക്കൊന്നും ഒട്ടും വിലകല്പിക്കാതെ അവയെ നിരാകരിക്കുകയും അവഗണിക്കുകയും കൂടെ ചെയ്യുന്നൊരു ഇടമാണ് നമ്മുടേത്. അതേസമയം ആരുടേയും വ്യക്തിജീവിതത്തിൽ അനാവശ്യമായി ഇടപെടുന്നതിലും യാതൊരു മടിയും കാണിക്കില്ല. ഒട്ടും സങ്കോചമില്ലാതെ, കുറ്റബോധത്തിന്റെ ലാഞ്ഛന പോലുമേൽക്കാതെ അങ്ങേയറ്റം അന്യന്റെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും കൈകടത്തൽ നടത്തുന്നതിൽ മനുഷ്യരിൽ ഒരു വിഭാഗം അത്യധികം ഉത്സുകരും ഉത്സാഹികളുമാണ്.

ഇത്തരം ചെയ്തികൾക്കും ചേഷ്ടകൾക്കും സാക്ഷ്യം വഹിക്കേണ്ടി വരുമ്പോഴും സ്വയം അഭിമുഖീകരിക്കേണ്ടി വരുന്ന വേളയിലും ഒരാളിൽ അത്യന്തം അരോചകമുണരുകയും അത്തരം സന്ദർഭങ്ങൾ അയാളെ ക്ഷുഭിതനും അസ്വസ്ഥനും അക്ഷമനും ആക്കുന്നൊരു അവസ്ഥയിലേയ്ക്ക് എത്തിക്കുന്നെങ്കിൽ തീർച്ചയായും വ്യക്തിത്വബോധത്തിന്റെ അടയാളമാണ് അത്. ആത്മബോധം അതിശക്തമായി തന്നെ ഒരാളിൽ വേരൂന്നിത്തുടങ്ങുമ്പോൾ അയാൾ ഇത്തരം അതിക്രമങ്ങളെ ചെറുത്ത് നിൽക്കാനുള്ള കരുത്താർജ്ജിക്കും. വാസ്തവത്തിൽ വ്യക്തിത്വബോധം വന്നൊരാൾ തന്റെ ഈഗോ ഹെർട്ട് ആവാതെ സംരക്ഷിയ്ക്കാൻ ഒന്നുകിൽ ഉറച്ച നിലപാടുകളാൽ ഉള്ളിലെ പ്രതിരോധം ശക്തമാക്കും അതല്ലെങ്കിൽ അത്തരം ഇടങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി നടക്കും. സഹിഷ്ണുത വളർത്തിയെടുക്കുകയും കൂട്ടത്തിൽ അവഗണന അർഹിക്കുന്ന വാക്കുകൾക്ക് ഉത്തരം നൽകാതെ മൗനം പാലിക്കാനും ശീലിയ്ക്കും. ഉദ്ദിഷ്ടമായ രീതിയിൽ വ്യക്തിത്വവളർച്ച സംഭവിക്കാൻ ഇതുപോലെയുള്ള ശീലങ്ങൾ അവരവരിൽ വികസിപ്പിച്ചെടുക്കേണ്ട ആവശ്യമുണ്ട്.

മനുഷ്യൻ മനുഷ്യനോട് കരുണ കാണിക്കാത്ത, ഒരു മാനുഷിക പരിഗണന പോലും നൽകാൻ തയാറാവാത്ത പല സാഹചര്യങ്ങൾക്കും ഇവിടെ നാം എന്നുമെന്നോണം സാക്ഷ്യം വഹിക്കുന്നു. അതിൽ പരിഭാവമേതുമില്ലാതെ വിധേയപ്പെട്ട് ജീവിക്കാൻ തയാറാവുന്നത് ഏതൊരു മനുഷ്യന്റെയും നിസ്സഹായതയാണ്. ദരിദ്രർ, കീഴ്ജാതിയിൽപ്പെട്ടവർ, സ്ത്രീകൾ ഇവരൊക്കെയാണ് അധികവും അതിന് ഇരയാക്കപ്പെടുന്നത്. നിർദയം, ഒട്ടും മര്യാദപാലിക്കാതെ, മനുഷ്യത്വം മറന്നുകൊണ്ട് ഒരാൾ സ്വന്തം താൽപര്യങ്ങളെ മറ്റൊരു കക്ഷിയിൽ അടിച്ചേല്പിക്കുമ്പോൾ അതിനെതിരായ് ശബ്ദിക്കാൻ കണ്ടുനിൽക്കുന്ന ആളുകൾ പോലും ചിലപ്പോൾ മുന്നോട്ട് വരുന്നത് വിരളം. മനുഷ്യരിൽ ആത്മബോധത്തിന്റെ അഭാവം അജ്ഞതയ്ക്ക് കാരണമാകുമെന്ന് പറയുന്നതിന്റെ പൊരുൾ മനസ്സിലാക്കണം. അതില്ലാതെ വരുന്നതാണ് അറിവില്ലായ്മയുടെയും ബോധരാഹിത്യത്തിന്റെയും നിഴലിൽ, അന്ധകാരത്തിൽപ്പെട്ട് തപ്പിത്തടഞ്ഞ് കൃത്യമായ പാതയിലൂടെ അവനവനെ നയിക്കാൻ സാധിക്കാതെ പോകുന്നത്.

അതേപോലെ സഹാനുഭൂതിയും അനുകമ്പയും നീതിബോധവും ധാർമ്മികബോധവുമുള്ള വ്യക്തികളിൽ സന്നിഹിതമായി കാണുന്ന ആർജ്ജവം എല്ലാവരിലും കാണാനും ഇടയില്ല. മനുഷ്യത്വരഹിതമായ സാമൂഹിക ചട്ടങ്ങൾക്കും നിയമങ്ങൾക്കും വ്യക്തിഹത്യയ്ക്കും കൂട്ടുനിൽക്കുന്നതിൽ നിന്നെങ്കിലും പിന്തിരിയാൻ കാലാന്തരത്തിൽ മനുഷ്യരിൽ വന്ന അനേകം മാറ്റങ്ങളും തിരിച്ചറിവുകളും ഉപാധിയായി തീർന്നിട്ടുണ്ട്. പഴയ ഗോത്രവർഗ്ഗ സംസ്ക്കാരത്തിൽ ജീവിച്ച മനുഷ്യനിൽ നിന്നും ഏറെക്കുറെ മാറ്റങ്ങളും അതോടൊപ്പം മാനസാന്തരവും സംഭവിച്ചപ്പോഴാണ് പുത്തൻ ആശയങ്ങളിലൂടെ നവീകരിക്കപ്പെട്ട ഒരു സംസ്ക്കാരത്തിലേയ്ക്ക് അവർ ഉയർന്ന് വരികയും താനടങ്ങുന്ന ഈ സമൂഹത്തിന്റെ ഉത്തരവാദിത്വത്തെ കുറിച്ച് ബോധം വരികയും അവനവന്റെയും മറ്റുള്ളവരുടെയും ഉയർച്ചയ്ക്കും ഉന്നമനത്തിനും വേണ്ടി നിലകൊള്ളാനും വ്യക്തിയെ കേന്ദ്രീകരിച്ചും കൂടെ ചിന്തിക്കേണ്ട ആവശ്യകത മനസ്സിലാക്കി തുടങ്ങിയത്. ഇന്ന് ഒരു വിഭാഗം മനുഷ്യർക്കെങ്കിലും ബോധം വന്ന് തുടങ്ങിയതിന്റെ ശുഭസൂചകമാണ് അത്.

Related Articles