Current Date

Search
Close this search box.
Search
Close this search box.

പ്രകാശം പരത്തുന്ന വ്യക്തിത്വം

സാധാരണത്വത്തിലാണ് അസാധാരണത്വത്തിന്റെ രഹസ്യം ഒളിഞ്ഞിരിക്കുന്നത്. ഒരുപക്ഷേ ഇന്നത്തെകാലം ഒരു സാധാരണക്കാരൻ ആവുക എന്നത് ഏറ്റവുമധികം വെല്ലുവിളി നേരിടുന്ന ഒന്നായി മാറിയതുകൊണ്ടാവാം തനിമയും ലാളിത്യവും നഷ്ടപ്പെടാത്ത ഒരു വ്യക്തിയിൽ അസാധാരണത്വം ദർശിക്കുന്നത് സ്വാഭാവികം. ഒരു പരിധിക്കപ്പുറം ഒരാൾ തന്നിലെ “തന്നെ” മറന്ന് മറ്റൊന്നാകാൻ ശ്രമിക്കുമ്പോൾ അബോധപൂർവ്വം തന്റേതായ അസ്തിത്വത്തിൽ നിന്ന് വ്യതിചലിച്ച് വിദൂരതയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഒരാൾക്ക് ബോധം ആവശ്യമായി വരുന്നത് അപ്പോഴാണ്. അസാധാരണ വ്യക്തിത്വത്തിനുടമ എന്നൊക്കെ കേൾക്കുമ്പോൾ തനിക്കൊന്നും ഒരിക്കലും എത്തിപ്പിടിക്കാൻ പറ്റാത്ത ഒന്നായി തോന്നിപ്പിക്കുന്നത് എന്തിനാവാം? അങ്ങനെ ചിന്തിക്കേണ്ട ആവശ്യമുണ്ടോ സത്യത്തിൽ? ഇല്ല എന്നതാണ് വാസ്തവം. അയതിനാൽ മനസ്സുവെച്ചാൽ ആർക്കും സാധ്യമാവുന്ന ഒന്നാണ് അതുമെന്ന് മാത്രം ഓർത്താൽ മതി.

ചില വ്യക്തിത്വങ്ങളെ വിശേഷിപ്പിക്കാൻ ഊർജ്ജസ്വലമായ ആകർഷണീയമായ, തരളിതമായ അല്ലെങ്കിൽ കമ്പനമുള്ള, എന്നൊക്കെയുള്ള അർത്ഥത്തിൽ വരുന്ന വൈബ്രന്റ് (Vibrant) എന്ന പദം ഈയിടെയായി പലരും ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടുകാണുമല്ലോ. അത്തരമൊരു വ്യക്തിയിൽ കാണുന്ന പ്രത്യേകതകളും സവിശേഷതകളും എന്തൊക്കെയായിരിക്കുമെന്ന് അറിയാൻ ഉള്ളിൽ കൗതുകം ജനിപ്പിക്കുന്നതും അവരെപ്പോലെ ആവാനുള്ള ശ്രമങ്ങളും ഒരു തരത്തിൽ പറഞ്ഞാൽ പോസിറ്റീവ് ആയൊരു സൂചനയാണ്. സ്വന്തമായ ശൈലിയിൽ അവനവനെ പ്രെസെന്റ് ചെയ്യുകയാണ് പ്രതിഫലിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. വാസ്തവത്തിൽ പറഞ്ഞാൽ വ്യക്തികളെ പഠിക്കാനും അവനവനിൽ ഉചിതമായ വല്ല മാറ്റങ്ങളും കൊണ്ടുവരാനും ആഗ്രഹിക്കുന്നെങ്കിൽ നിരീക്ഷണം വളരെയധികം ആവശ്യമാണ്.

ചടുലവും ലളിതവുമായ ഭാഷയിൽ സംസാരിക്കുന്ന, സൗമന്യായ ഒരാളിലെ വാക്കുകൾ പോലും നിഷ്ഫലമാകുന്ന തരം വശ്യതയെ നിരീക്ഷിച്ചുണ്ടിരിക്കവെ സംസാരത്തിനിടയിൽ അയാളുടെ മുഖത്ത് മിന്നിമായുന്ന ഭാവങ്ങൾ (expressions), അയാൾ ആന്തരീക ഭാവങ്ങളെ പ്രകടിപ്പിക്കുന്ന രീതി, ആകർഷകവും ആരിലും മതിപ്പുളവാക്കുന്ന ശരീരഭാഷ (body language), ഇരിപ്പിലും നടപ്പിലും മാന്യതപുലർത്തുന്ന ശരീരവിന്യാസങ്ങൾ (body postures) ഇവയൊക്കെ ഒരു വ്യക്തിത്വത്തിനേകുന്ന പ്രഭ അല്ലെങ്കിൽ പൊലിമ എത്രയെന്ന് വായിച്ചെടുക്കാം.
അത്തരമൊരു വ്യക്തിയെ കാണുമ്പോൾ ആരുടെയും ശ്രദ്ധ ആയാളിലേയ്ക്ക് പതിയുന്നതിൽ ആശ്ചര്യപ്പെടാനൊന്നുമില്ല. വശീകരണ ശക്തിയുള്ള മാസ്മരികം അല്ലെങ്കിൽ കാന്തികം എന്നൊക്കെ തോന്നുന്ന എന്തോ ഒന്ന് അവരിൽ ഉണ്ട്. മനോഹരമായ ടോണിൽ വളരെ സരസമായി അല്പം വിനയം കലർന്ന സ്വരത്തിൽ ആശയവിനിമയം നടത്തുന്നതിലൂടെ വ്യക്തിത്വത്തിന് തിളക്കവും മോടിയും വർദ്ധിപ്പിക്കും. അയാളോട് ആർക്കും വീണ്ടും വീണ്ടും സംസാരിക്കാനായ് ഉള്ളിലൊരു വാഞ്ഛ എപ്പോഴും ബാക്കി നിൽക്കും. ഹൃദ്യമായ സംസാരം ഏത് ബന്ധങ്ങളെയും ഊട്ടിയുറപ്പിക്കാനും ഗാഢമാക്കി നിലനിർത്താനും സഹായിക്കും. ചുറുചുറുക്കോടെ സംസാരിക്കുന്നവരെയും ഏത് സാഹചര്യത്തെയും ഡീൽ ചെയ്യാൻ കഴിയുന്നവരെയും നാം പൊതുവെ സ്മാർട്ട് എന്ന് വിളിക്കാറുണ്ട്. എന്തിനെയും സധീരം നേരിടുക, സംസാരിച്ച് പരിഹാരം ഉണ്ടാക്കുക എന്നൊരു സ്ട്രാറ്റജിയിൽ വിശ്വസിക്കുന്നവരാണ് അവർ. ഏത് ബന്ധങ്ങൾക്കിടയിലും അഭിപ്രായ ഭിന്നത ഉണ്ടാവുന്നത് സ്വാഭാവികമാണെന്ന തിരിച്ചറിവിൽ സമചിത്തതയോടെ കാര്യങ്ങൾ ഇരുന്ന് സംസാരിച്ചു തീർക്കാവുന്നതെ ഉള്ളൂ.

പക്ഷെ സംസാരത്തിലും ബാഹ്യഇടപെടലുകളിലും മേൽപ്പറഞ്ഞ ഗുണങ്ങൾ ഉണ്ടെന്ന് മനപ്പൂർവം വരുത്തി തീർക്കാനും കാണിക്കാനുമുള്ള വ്യഗ്രത വേറെ തന്നെ മനസ്സിലാവും. അതിന് നിൽക്കാതെ സ്വയം പരുവപ്പെടാനും ആന്തരീകപരിവർത്തനങ്ങൾക്കും വിധേയമാവാൻ മനസ്സ് സജ്ജമാക്കിയാലെ വ്യക്തിത്വത്തിന് സ്വഭാവികത അനുഭവപ്പെടുള്ളൂ. തന്മയത്വത്തോടെയും കൃത്രിമത്വം നിഴലിക്കാതെയും ഒരു വ്യക്തിത്വമല്ലെങ്കിൽ അയാളിലെ നൈസ്സർഗ്ഗീകത കാണെക്കാണെ നഷ്ടമാകും.

ഒരാളോട് കമ്യൂണിക്കേറ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട ചില മര്യാദകളെക്കുറിച്ച് അല്പം ബോധമാവാം. സംസാരിക്കുമ്പോൾ മുന്നിൽ നിൽക്കുന്ന ആളുടെ മുഖത്ത് നോക്കിയാണ് എപ്പോഴും സംസാരിക്കേണ്ടത്. ഒരു ശരിയായ വ്യക്തിത്വത്തിന് ഉണ്ടായിരിക്കേണ്ട ഉത്തമ ലക്ഷണങ്ങളിൽ ഒന്നാണത്. സംസാരവേളയിൽ മുഖത്തേയ്ക്ക് നോക്കുന്നതിൽ പ്രയാസം നേരിടുന്നെങ്കിൽ അതിനർത്ഥം ഒന്നുകിൽ ആളുകളെ അഭിമുഖീകരിക്കാനുള്ള ഭയം, അതല്ലെങ്കിൽ ആത്മവിശ്വാസക്കുറവാണ് കാണിക്കുന്നത്. അതുമല്ല എങ്കിൽ അയാൾ നിങ്ങളിൽ നിന്ന് എന്തോ മറച്ചുവെക്കുന്നു, അവരുടെയുള്ളിൽ കുറ്റബോധം ജനിപ്പിക്കുന്ന നീറ്റൽ അനുഭവപ്പെടുന്ന എന്തോ ഒന്ന്.

ഒരു പുരുഷൻ സ്ത്രീയോട് കമ്യൂണിക്കേറ്റ് ചെയ്യുമ്പോഴും മുഖത്ത് നോക്കി സംസാരിക്കലാണ് അവന്റെ മാന്യത, അവളുടെ ശരീര ഭാഗങ്ങളിലേയ്‌ക്ക് നോക്കി സംസാരിക്കുന്നത് ഒട്ടും ഉചിതമായ രീതിയല്ല. മാന്യതയും മര്യാദയും അഭിമാനബോധവും നല്ലൊരു വ്യക്തിത്വം ബിൾഡ് അപ്പ് ചെയ്തെടുക്കുന്നതിന് വേണ്ട അവിഭാജ്യഘടകങ്ങളാണ്. സ്ത്രീകളോടും കുട്ടികളോടും അനാദരവും അതിക്രവും കാണിക്കാതെ, അനുകമ്പയോടെ, സ്നേഹവും പരിചരണവും പരിഗണനയും നൽകുന്ന ഒരു പുരുഷന്റെ വ്യക്തിത്വം മഹത്വമേറിയതായിരിക്കും. ആരിലും മതിപ്പ് ഉളവാക്കുന്ന ഇമ്പ്രെസ്സീവ് ആയൊരു വ്യക്തിത്വത്തിന് ഇപ്പറഞ്ഞ പോലെ ചില ക്വാളിറ്റികൾ തീർച്ചയായും ഉണ്ടാവും. സ്വന്തം ഇമേജിനെക്കുറിച്ച് ബോധമില്ലാതെ, സമൂഹത്തിലും കുടുംബത്തിലും വ്യക്തിജീവിതത്തിലും അവഹേളിക്കപ്പെടുന്ന വിധത്തിൽ പെരുമാറാനും ആത്മാഭിമാനം കളഞ്ഞ് കുളിക്കാനും കഴിയുന്ന ഒരാൾക്ക് വ്യക്തിത്വബോധമില്ലാത്തത് തന്നെയാണ് മുഖ്യകാരണം.

ആശയങ്ങൾ, വികാരങ്ങൾ, മനസ്സിനകത്തെ ഇഷ്ടങ്ങൾ, താൽപര്യങ്ങൾ പ്രകടിപ്പിക്കാൻ ആണല്ലോ മനുഷ്യർ ആശയവിനിമയം നടത്തുന്നത്. ആശയവിനിമയത്തിൽ വ്യക്തിയുടെ ഉള്ളിലെ മനോഭാവത്തിനും ഒഴിച്ചുകൂടാൻ പറ്റാത്ത റോളുണ്ട്. ഉചിതവും മനുഷ്യത്വപരവുമായ ഒരു മനോഭാവം ഒരാളുടെ വ്യക്തി ജീവിതത്തിലെ നിത്യവ്യവഹാരങ്ങൾ സുഗമവും അനായസവുമാക്കി തരും. മറ്റൊരു വ്യക്തിയെ കേട്ടും അറിഞ്ഞും മനസ്സിലാക്കിയതിനും ശേഷമാണല്ലോ നാം പ്രതികരിക്കേണ്ടത് ആദ്യത്തെ സ്റ്റെപ്പ് കേൾക്കൽ, പിന്നെ മനസ്സിലാക്കൽ. കേൾക്കുമ്പോൾ അസഹിഷ്ണുത മുഖത്ത് കാണരുത് ക്ഷമയോടെ വേണം കേൾക്കാൻ. മുന്നിൽ നിൽക്കുന്ന ആളെ വ്യക്തമായി വായിച്ചെടുക്കാൻ കേൾവി അഥവ listening skill കൂടിയേ തീരൂ. ഊഹോപോഹങ്ങൾ വെച്ചോ, കേട്ട് കേൾവിയിലൂടെയോ, മുൻവിധിയിലൂടെയോ ആരെയും വിലയിരുത്തരുത്.

കമ്യൂണിക്കേഷന് വേണ്ടിയും കാര്യങ്ങൾ എളുപ്പം ഗ്രഹിക്കാനും ഭാഷയെ ഒരു മാധ്യമമായി ഉപയോഗിക്കുന്നെങ്കിലും ഭാഷയുടെ അഭാവത്തിലും കമ്യുണിക്കേഷൻ നടക്കും. ആംഗ്യഭാഷയിലൂടെ സംസാരിക്കാം. അതെപോലെ കണ്ണുകളിലൂടെ അതായത് ശരീരഭാഷയിലൂടെ സമ്പർക്കം സാധ്യമാണ്. ശാരീരഭാഷയിൽ കണ്ണുകളോളം പങ്ക് മറ്റൊന്നിനും ഇല്ല എന്ന് വേണമെങ്കിൽ പറയാം. കാരണം ആന്തരീകഭാവങ്ങളെ എക്സ്പ്രസ്സ്‌ ചെയ്യാനുള്ള കണ്ണുകളുടെ ശേഷി അപാരമാണ്. ഒരാൾ ആന്തരീകവത്ക്കരിച്ച ഭാവം സ്നേഹത്തിന്റെതാണെങ്കിൽ അത് ആ കണ്ണുകളിലും മുഖത്തും തെളിഞ്ഞുകാണും.

ഉച്ചാരണത്തിന് എളുപ്പം എപ്പോഴും സ്വരാക്ഷരങ്ങളാണ്. സംസാരിക്കാൻ തുടങ്ങുമ്പോൾ കുഞ്ഞുങ്ങൾ അ, ഇ, ഉ പോലുള്ള സ്വരാക്ഷരങ്ങളാണ് ആദ്യമാദ്യം ഉച്ചരിച്ചുതുടങ്ങുന്നത്. എല്ലാ ഭാഷകളിലും സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും ഉണ്ട്, എണ്ണത്തിൽ വ്യത്യാസം കാണുമെന്ന് മാത്രം. ജനിച്ച് ആദ്യത്തെ 3 വർഷം കുഞ്ഞിന്റെ ജീവിതത്തിൽ വളരെ നിർണ്ണായകമായായതിനാൽ ആദ്യവർഷങ്ങളിൽ അച്ഛനമ്മമാർ കുഞ്ഞുങ്ങളോട് സംസാരിക്കുന്നത് അവരിലെ മസ്തിഷ്ക വികസനത്തിന് വളരെയധികം സഹായകമാകുമെന്ന് പഠനങ്ങൾ പറയുന്നു. ആ സമയങ്ങളിൽ കൂടുതൽ ശ്രദ്ധയും പരിഗണനയും കുഞ്ഞുങ്ങളിൽ ഉത്സാഹവും ഉന്മേഷവും വർധിപ്പിക്കും. ശിശുവായിരിക്കെ കുഞ്ഞുങ്ങളുടെ സംസാരിക്കാനുള്ള ശ്രമം കാണുമ്പോൾ അവരെ നിരുത്സാഹപ്പെടുത്തരുത് കേട്ടിരിക്കുകയാണ് വേണ്ടത് ഇടയിൽ കയറി തടയുകയോ അവരിൽ നിന്നും ശ്രദ്ധ അകറ്റുകയും ചെയ്യരുത്.

അച്ഛനോ അമ്മയോ അവരുമായി സംസാരിക്കാൻ സമയം കണ്ടെത്തുന്നത് ഭാവിയിൽ മക്കളെ അത് സംസാരപ്രിയരായ വ്യക്തികളാക്കി മാറ്റുമെന്ന് പറയപ്പെടുന്നു. കുഞ്ഞുങ്ങളുടെ കണ്ണുകളിൽ നോക്കി സംസാരിക്കുമ്പോഴാണ് അവർക്ക് ഏറ്റവും നന്നായി നമ്മിലേക്ക് ശ്രദ്ധ പതിപ്പിക്കാൻ സാധിക്കുക. ടി.വി പോലുള്ള ഡിവൈസിലേക്ക് കുഞ്ഞുങ്ങളെ എക്‌സ്‌പോസ് ചെയ്തിടാതെ നല്ലൊരു ആത്മബന്ധം ബിൾഡ് അപ്പ്‌ ചെയ്തെടുക്കാൻ അവരുമായുള്ള കമ്യൂണിക്കേഷൻ സഹായിക്കും.

നിലവിൽ മനുഷ്യർ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നതായിട്ട് ലോകത്താകമാനം 6,500ഭാഷകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. അതിൽ ചിലത് സംസാരിക്കാൻ ആളില്ലാതെ നഷ്ടമായും കൊണ്ടിരിക്കുന്നു. അവയിൽ ഏറ്റവും പഴക്കമുള്ള ഭാഷകളായി അറിയപ്പെടുന്നത് തമിഴും സംസ്കൃതവുമാണ്. ഏറ്റവുമധികം ഉപയോഗിക്കപെടുന്ന ഭാഷ ഇംഗ്ലീഷും. ഈ ഭാഷകളെല്ലാം മനുഷ്യർ സ്വയം, പരസ്പരം കമ്യൂണിക്കേറ്റ് ചെയ്യാനായി രൂപപ്പെടുത്തിയെടുത്തതാണ്.

വിശ്വാസങ്ങളിൽ നിന്നും ആദർശങ്ങളിൽ നിന്നും പെട്ടെന്ന് വ്യതിചലിക്കുന്ന മനസ്സ് അല്ല ഒരു നല്ല വ്യക്തിത്വതത്തിന്റേത്. അതുകൊണ്ട് അടിയുറച്ച ചിന്തകളുടെ പ്രതിഫലനം ഭാഷയിലും ടോണിലും അതേസമയം അയാളുടെ ശരീരഭാഷയിലും ഉണ്ടാകും. ഇത്തരം വ്യക്തിത്വങ്ങൾ ചിന്തകളിലും വാക്കിലും പ്രവൃത്തിയിലും ആരുടെയും വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നവരായിരിക്കും. എത്ര ഉറച്ച വ്യക്തിത്വമായാലും അയവ് വേണ്ടിടത്ത് കടുംപിടുത്തം കാണിച്ചാൽ അനന്തരഫലം അത്ര ശുഭകരമാവില്ല. ചിന്തകൾ ഒരേസമയം തന്നെ മയപ്പെട്ടും ശക്തിപ്പെട്ടും വരുന്നത് ചിന്തിക്കുമ്പോൾ മാത്രമാണ്. ഇവ രണ്ടിന്റെയും ഉപയോഗങ്ങൾ കാലം, സമയം, അവസ്ഥ, വ്യക്തികൾ ഇതൊക്കെ തിരിച്ചറിഞ്ഞ് സാഹചര്യാനുസൃതം കൈകാര്യം ചെയ്യാൻ പഠിക്കേണ്ടതുണ്ട്.

ഒരാളിൽ നിന്നും സ്ഫുരിക്കുന്ന വാക്കുകൾക്കും സംസാരത്തിനും വളരെ ആഴത്തിൽ തന്നെ മനസ്സുകളിൽ ചലനം സൃഷ്ടിക്കാൻ സാധിക്കും. മാത്രമല്ല അവയുടെ അനന്തരഫലം ഓരോരുത്തരും അനുഭവിക്കുന്നുമുണ്ട്. അതുകൊണ്ട് വാക്കുകൾ എപ്പോഴും സൂക്ഷിച്ച് വേണം ഉപയോഗിക്കാൻ. തളർത്തുന്ന വാക്കുകൾ, അധിക്ഷേപം നിറഞ്ഞവ, വ്യക്തിഹത്യാത്മകമായവ അല്ലാതെ അനുഭവജ്ഞാനിയായ ഒരാളുടെ വാക്കുകൾ, പെരുമാറ്റങ്ങൾ, ജീവിതത്തെ യാഥാർത്ഥ്യ ബോധത്തോടെ കാണുന്നവരുടെ സംസാരം ജീവിതത്തോട് അദമമായ അഭിനിവേശം തോന്നിപ്പിക്കുന്ന ഒരാളുടെ വാക്കുകൾ, എല്ലാത്തിന്റെയും മനസ്സിലേക്ക് എത്താനുള്ള ഫ്രീക്വൻസിയും ഇമ്പാക്ടും വ്യത്യസ്തമായിരിക്കും

മനുഷ്യന്റെ ഉയർച്ചയ്ക്കും ഉന്നതിയ്ക്കും അതേസമയം തകർച്ചയ്ക്കും അധഃപനത്തിനുമൊക്കെ നിദാനമായി വർത്തിക്കുന്ന അവരുടെ തന്നെ ചിന്തകളുടെ പ്രതിഫലനമാണ് അയാൾ പുറപ്പെടുവിക്കുന്ന വാക്കുകളും. അസംഖ്യം മനുഷ്യരുടെ മസ്തിഷ്‌ക്കം ഉത്പാദിപ്പിക്കുന്ന വ്യത്യസ്തമായ ചിന്താശ്രേണികൾ കൊരുത്തുവെച്ച ബഹുസ്വരതയുടെ സമുച്ചയമായ ഒരു സമൂഹത്തിൽ മറ്റൊരാളുടെ ചിന്തകൾക്കും നമ്മിൽ ഇമ്പാക്ട് അല്ലെങ്കിൽ പ്രത്യാഘാതം സൃഷ്‌ടിക്കാൻ സാധിക്കും. അതിനാൽ ചിന്തകളും വാക്കുകളും അവനവനോ മറ്റൊരാൾക്കോ ഉപദ്രവകരമായത് ആവാതെ നോക്കാം.

നിൽക്കുന്ന ചുറ്റുപാടിൽ ആളുകളെ ഏതെങ്കിലും തരത്തിൽ പോസിറ്റീവ് ആയി സ്വാധീനിക്കാനോ അവരുടെ മനസ്സുകളെ പ്രബുദ്ധമാക്കാനോ സാധിക്കുന്നവരത്രെ ഉന്നത വ്യക്തിത്വങ്ങൾ. ഉന്നതമായ കാഴ്ചപ്പാടും മനുഷ്യത്വപരമായ നിലപാടുമുള്ള ഒരാളിലെ സുഗന്ധം അയാൾ പോലുമറിയാതെ ചുറ്റിലേക്ക് പടർന്നു പിടിക്കുന്നത് സ്വാഭാവികം. ഒരു വിളക്കിൽ നിന്ന് അസംഖ്യം വിളക്കുകളിലേക്ക് പ്രകാശം തെളിയിക്കാൻ പറ്റും . സ്വയം ഒരു വിളക്കാവാം ചുറ്റിനും പ്രകാശം പരത്തുന്ന, സഞ്ചരിക്കുന്ന വീഥികളിലെല്ലാം മറ്റുള്ളവരിലേക്കും പ്രകാശം പരത്തുന്ന ഒരു വിളക്ക്. പ്രകാശം പരത്തുന്ന വ്യക്തിത്വം…!!!

Related Articles