Current Date

Search
Close this search box.
Search
Close this search box.

പിറവിയ്ക്ക് തൊട്ട് മുന്നേയും തൊട്ട് പിറകെയും

അമ്മയുടെ വയറിനകത്തിരിക്കുന്ന കുഞ്ഞിന് എങ്ങനെയാണ് അവളുടെ മാനസികാവസ്ഥയെ തിരിച്ചറിയാൻ കഴിയുന്നത്? എങ്ങനെയാണ് കുഞ്ഞിന് ബാഹ്യലോകത്ത് നിന്നുളള ശബ്ദങ്ങൾ കേൾക്കാനും അതേപോലെ അമ്മയുടെ ഹൃദയമിടിപ്പ് അറിയാനും കഴിയുന്നത്? ഇതൊക്കെ ചിലപ്പോൾ കേൾക്കുന്ന നമുക്ക് അവിശ്വസനീയമായെ തോന്നുള്ളൂ.

ഈ വിഷയത്തിൽ കൂടുതൽ അപഗ്രഥനം നടത്തണമെങ്കിൽ ന്യൂറോണുകളെകുറിച്ചും നെർവസ് സിസ്റ്റത്തെക്കുറിച്ചും സെൻസേഷനെ കുറിച്ചൊക്കെ പഠിക്കേണ്ടിയിരിക്കുന്നു.

ഗർഭധാരണം നടന്ന് മൂന്ന് ആഴ്ചകൾക്കുള്ളിൽ തന്നെ, അതായത് ഭ്രൂണം ഒരു മനുഷ്യകുഞ്ഞായി രൂപാന്തരം പ്രാപിക്കുന്നതിന്റെ പ്രഥമഘട്ടത്തിൽ തന്നെ മേൽപ്പറഞ്ഞ കാര്യങ്ങളിൽ കുഞ്ഞിനെ വ്യാപൃതനാക്കുന്നതിനായി വേണ്ട സജ്ജീകരണങ്ങൾ അവനുള്ളിൽ നടക്കുന്നുണ്ട്. അതിനായെന്നോണം വളർച്ചയുടെ ഓരോ ഘട്ടങ്ങൾ പിന്നിടാനായി തയാറെടുപ്പോടെ നിൽക്കുന്ന ഭ്രൂണത്തിനകത്ത് ആദ്യമേ തലച്ചോറിന്റെയും സ്പൈനൽ കോഡിന്റെയും അടിത്തറയെന്ന് വിശേഷിപ്പിക്കുന്ന ന്യൂറൽ പ്ലേറ്റ് രൂപപ്പെടുകയും. ഈ ന്യൂറൽ പ്ലേറ്റ് തുടർന്ന് അങ്ങോട്ട് നേർവസ് സിസ്റ്റത്തിന് ശിലകൾ പാകുകയും ചെയ്യുന്നു.

ഈയൊരു കാലഘട്ടത്തിൽ ലക്ഷങ്ങൾക്ക് മീതെ ലക്ഷങ്ങൾ ആയി ന്യൂറോൺസുകൾ തുടർച്ചയായി കുഞ്ഞിൽ ഉത്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയും ഓരോ സെക്കന്റുകളിലും ഏതാണ്ട് 1 മില്യൺ ന്യൂറൽ കണക്ഷനുകൾ കുഞ്ഞിന്റെ ശരീരത്തിൽ നടക്കുകയും അവ പരസ്പരം സംവദിക്കാൻ തുടങ്ങുകയും ചെയ്യുന്നു.

ബ്രെയിൻ ഡെവലപ്‌മെന്റ് നടക്കാതെയോ നേർവസ് സിസ്റ്റം രൂപപ്പെടാതെയോ നമുക്ക് അറിയാം ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം എന്നീ ആന്തരികാവയവങ്ങളുടെ നിയന്ത്രണം ഒരിക്കലും സാധ്യമല്ല. അതുകൊണ്ട് തന്നെ തലച്ചോറിന്റെ വികാസം ഭ്രൂണത്തിന്റെ വളർച്ചയ്ക്ക് എത്രത്തോളം അനിവാര്യമാണെന്ന് നമുക്ക് ചിന്തിക്കാവുന്നതെ ഉള്ളൂ.

ഗർഭധാരണം കഴിഞ്ഞ് രണ്ട് മാസതത്തിനുള്ളിലാണ് കുഞ്ഞു അവയവങ്ങൾ രൂപപ്പെട്ട് വരാൻ തുടങ്ങുന്നത്. ആദ്യത്തെ മൂന്ന് മാസം കഴിയുമ്പോൾ കുഞ്ഞിന്റെ ശരീരം സ്പർശന ക്ഷമത കൈവരിക്കുകയും അവയവങ്ങൾ ചെറുതായി മൂവ് ചെയ്യാനും നാല് മാസം കഴിഞ്ഞാൽ കൈകാലുകൾ വ്യത്യസ്തമായ ദിശകളിലേക്ക് മൂവ് ചെയ്യാനും പഠിക്കുന്നു.

ചുറ്റുപാടുകളെ അതേപോലെ തന്നെ തന്നിലേക്ക് ആഗിരണം ചെയ്യാനും
ഗ്രഹിച്ചെടുക്കാനും അവയിൽ നിന്ന് ലഭിക്കുന്ന അറിവുകൾ ഒന്നും ചോർന്ന് പോകാതെ അതേപോലെ ഉൾക്കൊള്ളാനും വിധത്തിൽ വളരെ സെൻസിറ്റീവ് ആയിരിക്കും ഒരു കുഞ്ഞിന്റെ ശരീരവും മനസ്സും. ഒരു ശരാശരി മനുഷ്യന്റെ ബ്രെയിനിന്റെ കാൽഭാഗം മാത്രം വലിപ്പമേ ഒരു നവജാതശിശു ജന്മം എടുക്കുമ്പോൾ അതിന്റെ ബ്രെയിനിന് ഉണ്ടാവുന്നുള്ളൂ, അത്ഭുതകരം എന്ന് വേണമെങ്കിൽ പറയാം ജനിച്ചു കഴിഞ്ഞ് ആദ്യത്തെ ഒരു വർഷത്തിനുള്ളിൽ തന്നെ അതിന്റെ വലിപ്പം ഇരട്ടിയായി മാറുന്നു. മൂന്ന് വയസ്സാകുമ്പോഴത്തേയ്ക്കും അത് 90% വളർച്ച എത്തി കഴിഞ്ഞിരിക്കും.

ഏറ്റവും ത്വരിതഗതിയിൽ തലച്ചോറിന്റെ വളർച്ചയും വികാസവും നടക്കുന്ന ജനനം മുതൽ മൂന്ന് വയസ്സ് വരെയുള്ള ഈ കാലഘട്ടം മാതാപിതാക്കളെയും പിറന്നു വീണ കുഞ്ഞിനെയും സംബന്ധിച്ചിടത്തോളം വളരെയധികം നിർണ്ണായകമായ ഒരു കാലഘട്ടമെന്ന് തന്നെ പറയാം. ഒരു കുഞ്ഞിലെ ധിഷണയുടെ തോത് (intelligence)എത്രത്തോളമെന്നുള്ളത് ആർക്കും പ്രവചിക്കാൻ കഴിയില്ല. പക്ഷെ ഒരു കുഞ്ഞിന്റെ മനസ്സ് ഒരു തൂവൽ പോലെ മൃദുലവും വെണ്മയും വെടിപ്പുമുള്ള ശൂന്യമായ വെള്ളക്കടലാസ് പോലെയാണ്. അതിനാൽ ആദ്യത്തെ മൂന്ന് വർഷം എന്ന് പറയുന്നത് മറ്റുള്ള കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ എന്തും തന്നിലേക്ക് ഉൾക്കൊള്ളാൻ തക്ക വിധം ഏറ്റവും നല്ല high potentialൽ നിൽക്കുന്ന അവസ്ഥയിലായിരിക്കും ആ മനസ്സ്.

ചുറ്റുപാടുകളെ സസൂക്ഷ്മം നിരീക്ഷിക്കാനും പഠിക്കാനും പരിചയിക്കാനും പഞ്ചേന്ദ്രിയങ്ങളെ ഏറ്റവും സജീവമായി നിലനിർത്തേണ്ട സമയം കൂടെയാണ് ഇത്. പഞ്ചേന്ദ്രിയങ്ങളിലൂടെ സെൻസ് ചെയ്യുന്ന കാര്യങ്ങൾ ബ്രയിനിലേക്ക് എത്തുമ്പോഴാണ് തിരികെ ബ്രെയിൻ നൽകുന്ന സന്ദേശപ്രകാരം സ്വന്തം മനസ്സിനെയും ശരീരത്തെയും നിയന്ത്രിക്കാൻ കുഞ്ഞ് പഠിക്കുന്നത്.

അമ്മയുടെ ശരീരത്തിന്റെയും മുലപ്പാലിന്റെയും ഗന്ധവും ഹൃദയമിടിപ്പിന്റെ താളവും ശബ്ദവും വളരെ എളുപ്പം കുഞ്ഞ് തിരിച്ചറിയുന്നുണ്ട്. ആ കൈകളിലെ സുരക്ഷിതത്വവും സ്പർശനവും കുഞ്ഞിന് വേറിട്ട് തന്നെ അനുഭവവേദ്യമായി മാറുന്നതാണ് കുഞ്ഞ് അമ്മയല്ലാത്ത മറ്റൊരാൾ തന്നെ കൈകളിൽ എടുക്കുമ്പോൾ നിർത്താതെ കരച്ചിൽ തുടരുന്നത്.

അനുദിനം കുഞ്ഞിനുണ്ടാകുന്ന അനുഭവങ്ങളെ മുൻനിർത്തിയാണ് ആ കുഞ്ഞ് ആളുകളെയും സംഭവങ്ങളെയും പരസ്പരം ബന്ധിപ്പിച്ചെടുക്കുന്നത്. മൂന്ന് വയസ്സ് വരെയുള്ള കാലഘട്ടത്തിൽ മാതാപിതാക്കളുടെയും പരിചാരകരുടെയും ഓരോ ഇടപെടലുകളും കുഞ്ഞുങ്ങളെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. അത് ചിലപ്പോൾ പോസിറ്റീവ് ആയിട്ടും നെഗേറ്റീവ് ആയിട്ടും ആവാം.

( തുടരും…)

Related Articles