ഏതാനും ചില ആഴ്ചകളായി കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു. ഏതെങ്കിലും ചില രാജ്യങ്ങള്‍ എന്നതിനപ്പുറം ലോകമൊട്ടാകെത്തന്നെ ഇപ്പോള്‍ ഈ വൈറസ് വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. നിരന്തരമായി ഇരുകൈകളും ഭക്ഷണ പാത്രങ്ങളും പൊതുയിടങ്ങളും വൃത്തിയോടെ സൂക്ഷിക്കുകയാണ് ഇത്തരം വൈറസ് രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഏക വഴിയെന്ന് ഡോക്ടര്‍മാരും മെഡിക്കല്‍ പണ്ഡിതന്മാരും ആണയിട്ട് പറയുന്നു. അത് മാത്രമാണ് വലിയൊരളവില്‍ ഈ അപകടത്തെ പിടിച്ച് നിര്‍ത്താനുള്ള സുരക്ഷിതമായ മാര്‍ഗവും.
വ്യവസ്ഥാപിതമായ ശുചിത്വ രീതിയില്‍ ഇരു കരങ്ങളും കഴുകി ശുദ്ധിയാക്കുന്നതിലൂടെ കൊറോണ വൈറസിന്റെ അണുബാധയെ വലിയൊരളവില്‍ നമുക്ക് പ്രതിരോധിച്ചു നിര്‍ത്താനാകും. കാര്യങ്ങളുടെ അസങ്കീര്‍ണ്ണതകള്‍ക്കപ്പുറം പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അസുഖങ്ങള്‍ വരാന്‍ കാരണമാകുന്ന ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിച്ച് കളയാന്‍ സഹായകമാകുന്ന രീതിയില്‍ കൈകള്‍ വൃത്തിയാക്കി സൂക്ഷിക്കാന്‍ ആരും തയ്യാറാകുന്നില്ല എന്നതാണ് സത്യം.
വൃത്തിയെന്നത് ഒരു മനുഷ്യന്റെ ജീവിതത്തിന്റെ അതിപ്രധാനവും അടിസ്ഥാനപരവുമായ കാര്യമാണ്. ശരീരത്തില്‍ നിന്ന് അഴുക്കും ദുര്‍ഗന്ധവും ഒഴിവാക്കി വൃത്തിയും സുഗന്ധവും കൈവരിക്കുമ്പോള്‍ മാത്രമാണ് അത് സാധ്യമാകുന്നത്. അതിനാല്‍ തന്നെ, വൃത്തിയെ ഒരു പ്രതിരോധ ആയുധമായി കണ്ട് അതിന്റെ പ്രാധാന്യത്തെകുറിച്ച് നാം ബോധവാന്മാരാകേണ്ടതുണ്ട്. കൊറോണ വൈറസിന്റെ അണുബാധ പലരിലേക്കുമായി വ്യാപിച്ച് കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ പ്രത്യേകിച്ചും നാം അതിനെകുറിച്ച് ശ്രദ്ധാലുക്കളാകേണ്ടതുണ്ട്.
കൊറോണ പോലോത്ത മഹാമാരികളെ പ്രതിരോധിക്കാന്‍ സ്‌കൂള്‍, ഹോസ്പിറ്റല്‍ തുടങ്ങി ആളുകള്‍ ഒരുമിച്ച് കൂടുന്നിടത്തെല്ലാം വൃത്തിയും ശുചിത്വവും കാത്ത് സൂക്ഷിക്കല്‍ അനിവാര്യമാണ്. കൈ കഴുകല്‍, വായയും മൂക്കും ഒരുമിച്ച് മാസ്ക് ധരിച്ചുള്ള ശ്വസനപ്രക്രിയ, അണുനാശിനികള്‍ കൊണ്ട് പരിസരങ്ങളില്‍ അണുനശീകരണം നടത്തല്‍ അടക്കം ആരോഗ്യ പരിപാല പ്രവര്‍ത്തികള്‍ (കൊറോണയടക്കം എല്ലാ വൈറസുകളെയും ഇത്തരത്തില്‍ മാത്രമേ നമുക്ക് ഇല്ലാതാക്കാനാകൂ ) സരളമാണെന്നും അത് നാം ഓരോരുത്തരുടെയും ബാധ്യതയാണെന്നും നാമേവരും മനസ്സിലാക്കേണ്ടതുണ്ട്.
Also read: ‘ബാബരി മസ്ജിദ് തകര്‍ക്കാന്‍ പോയ ഞാൻ ആര്‍.എസ്.എസ് വിട്ടതെന്തിന്?’
സമൂഹത്തിലെ ഓരോ വ്യക്തിയും തന്റെ കരങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ബാധ്യസ്ഥനാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ രണ്ടും നിരന്തരം കഴുകുക, ഇരു കൈകളുടെയും എല്ലാ ഭാഗവും പൂര്‍ണ്ണമായി കഴുകിയെന്ന് ഉറപ്പ് വരുത്തുക, നഖങ്ങളും ചുളിവുകളും പ്രത്യേകം ശ്രദ്ധിക്കുക. അതിനെല്ലാം ശേഷം ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് കൈകൾ നന്നായി തോര്‍ത്തി നനവില്ലാതെ സൂക്ഷിക്കുക.
ഇസ്ലാമിക മൂല്യങ്ങളില്‍ അതിപ്രധാനമാണ് വൃത്തി. വിശ്വാസത്തിന്റെ അഭിവാജ്യ ഘടകമാണത്. മറ്റേത് ശരീഅത്തിലും ഉണ്ടായിരുന്നിട്ടില്ലാത്തത്ര പ്രാധാന്യം തിരുനബിയുടെ ശരീഅത്ത് അതിന് നല്‍കിയിട്ടുണ്ട്. സന്തുഷ്ടകരമായ ഒരു കാര്യമെന്നതിലുപരി വിശുദ്ധ ഇസ്ലാം വിശ്വാസത്തിന്റെ ഭാഗമായിത്തന്നെ അതിനെ പരിഗണിച്ചു. എല്ലാ മേഖലകളിലും വൃത്തി കാത്തു സൂക്ഷിക്കുന്നവര്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കി. ചില സന്ദര്‍ഭങ്ങളില്‍ വൃത്തി പരിഗണിക്കാത്തതിന് ശിക്ഷയും നല്‍കി. അബൂ ഹുറൈറ (റ) ഉദ്ധരിക്കുന്നു. പ്രവാചകന്‍ (സ) പറഞ്ഞു: ‘ ഈമാന്‍ എഴുപത് ചില്ലാനം ശാഖകളാണ്. അതിലേറ്റം സ്രേഷ്ടമായത് ലാഇലാഹ ഇല്ലള്ളാഹ് എന്നതും ഏറ്റവും താഴെ തട്ടിലുള്ളത് വഴികളിലെ തടസ്സം നീക്കലുമാണ്. ലജ്ജയും ഈമാന്റെ ഭാഗം തന്നെയാണ് ‘
വൃത്തിയെ പുരുഷന്മാരുടെ സവിശേഷ അടയാളമാക്കിയതാണ് വൃത്തിക്ക് ഇസ്ലാം നൽകിയ ഏറ്റവും വലിയ പ്രാധാന്യങ്ങളിലൊന്ന്. അത് വഴി അല്ലാഹുവിന്റെ ഇഷ്ടദാസന്മാരാകാനുള്ള അവസരമാണ് അവര്‍ നേടിയത്. അല്ലാഹു പറയുന്നു: ‘വ്യത്തിയുള്ളവരാകാന്‍ ഇഷ്ടപ്പെടുന്ന പുരുഷന്മാരാണ് സൃഷ്ടിപ്പിന്റെ ആദ്യം ദിനം തൊട്ടെ തഖ്‌വയിലധിഷ്ടിതമായ മസ്ജിദുകള്‍ക്ക് അര്‍ഹര്‍. ശുദ്ധിയുള്ളവരെ അല്ലാഹു ഇഷ്ടപ്പെടുന്നു’ ദീനിന്റെ പഞ്ചസ്തംഭങ്ങളില്‍ പെട്ട നിസ്‌കാരം സാധുവാകാന്‍ അല്ലാഹു വിശുദ്ധിയെ നിര്‍ബന്ധമാക്കി. അല്ലാഹു പറയുന്നു: അല്ലയോ സത്യവിശ്വാസികളെ, നിസ്‌കാരത്തിന് വേണ്ടി ഒരുങ്ങിയാല്‍ നിങ്ങള്‍ നിങ്ങളുടെ മുഖങ്ങളും മുട്ടുവരെ കൈകളും കഴുകുക, തലതടവുക, ഞെരിയാണി വരെ കാല്‍ രണ്ടും കഴുകുക. നിങ്ങള്‍ ജനാബത്ത്കാരാണെങ്കില്‍ വൃത്തിയാവുക. ഇനി നിങ്ങള്‍ രോഗിയാവുകയോ യാത്രിയിലാവുകയോ, കാഷ്ടിക്കുകയോ സ്ത്രീകളെ സ്പര്‍ശിക്കുകയോ ചെയ്യുകയും ശുദ്ധിയാവാന്‍ വെള്ളം കിട്ടാതെ വരികയും ചെയ്താല്‍ ശുദ്ധമായ മണ്ണ് കൊണ്ട് തയമ്മും ചെയ്യുക. അതില്‍ നിന്ന് നിങ്ങളുടെ മുഖവും കൈകളും തടവുക. അല്ലാഹു ഒരിക്കലും നിങ്ങളെ ബുദ്ധിമുട്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ല. മറിച്ച്, നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കാന്‍ വേണ്ടിയും അത് വഴി അവന്റെ അനുഗ്രഹം നല്‍കാനുമാണത്. അവന്റെ അനുഗ്രഹങ്ങള്‍ക്ക് നിങ്ങള്‍ അവനോട് നന്ദിയുള്ളവരായേക്കാം.’
വുളൂഅ് എടുക്കുമ്പോള്‍ നന്നായി ചെയ്യാന്‍ പ്രവാചകന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. തിരുനബി പറയുന്നു: ‘ ആരെങ്കിലും നിസ്‌കാരത്തിന് വുളൂഅ് ചെയ്യുമ്പോള്‍ നന്നാക്കി ചെയ്യുകയും പിന്നീട് ഫര്‍ള് നമസ്‌കാരത്തിനായി പള്ളിയിലേക്ക് നടക്കുകയും അങ്ങനെ ജനങ്ങള്‍ക്കൊപ്പം ജമാഅത്തായി നിസ്‌കരിക്കുകയും ചെയ്താല്‍ അല്ലാഹു അവന്റെ ദോഷങ്ങൾ പൊറുത്ത് കൊടുക്കുന്നതാണ്’
ഭാര്യ ഭര്‍ത്താക്കന്മാര്‍ പരസ്പരം സംയോഗത്തിലേര്‍പ്പെട്ടതിന് ശേഷവും ഹയ്‌ളിനും നിഫാസിനും ശേഷവും ശരീരം മുഴുവനായും ശുദ്ധിയാക്കി കുളിക്കാന്‍ നബി കല്‍പ്പിച്ചു. ജനങ്ങള്‍ക്കിടയില്‍ സമ്പര്‍ക്കമുണ്ടാക്കുന്ന സന്ദര്‍ഭങ്ങളായതിനാല്‍ പെരുന്നാളിലും ജുമുഅക്കും കുളി സുന്നത്താക്കി നബി പറഞ്ഞു: ‘ ആരെങ്കിലും ജുമുഅക്ക് പോകുന്നുണ്ടെങ്കില്‍ അവന്‍ കുളിച്ചു കൊള്ളട്ടെ.’ അതു പോലെത്തന്നെ ഭക്ഷണത്തിന് മുമ്പും ശേഷവും കൈ രണ്ടും കഴുകാന്‍ കല്‍പ്പിച്ചു. ഉറങ്ങിയെണീറ്റ ഉടനെ വെള്ളത്തില്‍ കൈമുക്കുന്നതിന് മുമ്പ് തന്നെ അവ രണ്ടും മൂന്ന് പ്രാവശ്യം കഴുകാന്‍ ആജ്ഞാപിച്ചു. പ്രവാചകന്‍ പറഞ്ഞു; നിങ്ങളില്‍ ആരെങ്കിലും ഉറക്കത്തില്‍ നിന്ന് എണീറ്റാല്‍ കൈ രണ്ടും മൂന്ന് പ്രാവശ്യം കഴുകാതെ വെള്ളപ്പാത്രത്തില്‍ കൈ കമിഴ്ത്തരുത്. രാത്രി അവന്റെ കൈ എവിടെയായിരുന്നെന്ന് അവനറിയില്ല.’
Also read: സ്വാതന്ത്രനാവുന്നതിനെക്കാള്‍ പ്രവാചകനെ സ്നേഹിച്ച ബാലന്‍
ഇസ്ലാമിലെ വിശുദ്ധി ശറഇയ്യായ നിര്‍ബന്ധവും മാനുഷികമായ ആവശ്യകതയുമാണ്
സര്‍വ്വ കാര്യങ്ങളെക്കുറിച്ചും ശരീഅത്ത് മുസ്ലിംകള്‍ക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്. അതില്‍ പെട്ടതാണ് ശാരീരികവും ആന്തരികവുമായ വൃത്തി. പ്രവാചകൻ (സ) ക്ക് അവതീര്‍ണ്ണമായ ആദ്യ സൂക്തങ്ങളില്‍ പെട്ട ഒന്ന് ‘ നിങ്ങള്‍ നിങ്ങളുടെ വസ്ത്രം ശുദ്ധിയാക്കുക’ എന്നതായിരുന്നു. ഇസ്ലാം വിശുദ്ധിയെ അതിന്റെ അടിസ്ഥാന ഘടകമാക്കുകയും നാഗരികവും മാനുഷികവുമായ ഉന്നമനത്തിന് അത് അനിവാര്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. യഹൂദികള്‍ ഭക്ഷണപാത്രങ്ങള്‍ വൃത്തിയാക്കാത്തവരായിരുന്നു. എന്നാല്‍ പ്രവാചകന്‍ സ്വഹാബാക്കളെ പാത്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ പഠിപ്പിച്ചു. ‘ നിങ്ങള്‍ നിങ്ങളുടെ പാത്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക, യഹൂദരെ പോലെയാകരുത്.’
വൃത്തിയും ശുചിത്വവും ഇസ്ലാം ശര്‍ഇയ്യായ കല്‍പനയാക്കി മാറ്റി. രോഗ സുരക്ഷക്കുള്ള മാര്‍ഗമാക്കി. അല്ലാഹുവിന്റെ പക്കല്‍ നിന്ന് പ്രീതിയും പാപമോചനവും ലഭിക്കാനുള്ള കാരണമാക്കി. ഉപേക്ഷിക്കാന്‍ കഴിയാത്ത രീതിയില്‍ മുസ്ലിമിന്റെ ജിവിത ചര്യയാക്കി മാറ്റി. ശാരീരിക വിശുദ്ധിയോട് കൂടെത്തന്നെ വസ്ത്രവും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കാന്‍ നിസ്‌കര്‍ശിച്ചു. അത് വഴി വിശ്വാസം ദൃഢപ്പെടുത്താനും ആന്തരികമായി വിശുദ്ധരാകാനും മുസ്ലിമിനെയത് പ്രാപ്തരാക്കി.
ദുര്‍ഗന്ധങ്ങളില്‍ നിന്ന് ശരീരവും മുടിയും പല്ലുമെങ്ങനെ ശുദ്ധിയാക്കണമെന്ന് ഇസ്ലാം പഠിപ്പിച്ചു. ഇനിയത് ഒരു മുസ്ലിമിന് ദുര്‍ഗന്ധം വമിക്കുന്ന വല്ല അവസ്ഥയുമുണ്ടായാല്‍ (ഭക്ഷിക്കല്‍ അനുവദനീയമായ ഉള്ളി പോലോത്തവയാണെങ്കില്‍ പോലും) ഒരിക്കലും പള്ളിയില്‍ വരരുതെന്ന് പറഞ്ഞു. അത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുമെന്നതാണ് കാരണം. ഒരു മുസ്ലിമിനെ സംബന്ധിച്ചെടുത്തോളം ആഴ്ചയില്‍ ഏഴ് ദിവസവും ആപാദചൂഢം കുളിക്കല്‍ അനിവാര്യമാണ്. ചേലാകര്‍മ്മം, നഖം മുറിക്കല്‍, കക്ഷം പറിക്കല്‍, മീശ വെട്ടല്‍ തുടങ്ങിയവയും വൃത്തിയുടെ ഭാഗം തന്നെയാണെന്ന് പ്രവാചകൻ അരുളിയിട്ടുണ്ട്. അതിനാല്‍ തന്നെ വൃത്തിയിലധിഷ്ടിതമാകട്ടെ നമ്മുടെ ജീവിതം.
വിവ. അഹ്സൻ പുല്ലൂർ