മനുഷ്യ നിലനില്‍പ്പിന് അനിവാര്യമായ ഘടകമാണ് ഭക്ഷണം. ജീവന്‍ നിലനിര്‍ത്തുക എന്നതിലുപരി ആഹാരം ഒരു സംസ്‌കാരം കൂടിയാണ്. മറ്റെല്ലാ മേഖലകളിലുമെന്ന പോലെ മനുഷ്യന്‍ സാധ്യമാക്കിയ മുന്നേറ്റങ്ങള്‍ ഭക്ഷണശീലങ്ങളിലും ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ പക്ഷേ നമ്മുടെ മര്യാദകളെയും ആരോഗ്യത്തെയും മോശമായ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. അതിരുവിട്ട ആഹാര രീതിയില്‍ നിന്നും അത് വരുത്തിവെച്ച അനേകം ആരോഗ്യ പ്രതിസന്ധികളില്‍ നിന്നും മോചനം നേടാന്‍ കൃത്യവും ഉദാത്തവുമായ ഭക്ഷണ രീതി പിന്തുടരുകയാണ് വേണ്ടത്. ജീവിതത്തിലെ സകല മേഖലകളിലും വ്യക്തമായ മാതൃക കാണിച്ച മുഹമ്മദ് നബിയുടെ ഭക്ഷണശീലവും രീതിയും ഇത്തരുണത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതും അനുകരണീയവുമാണ്.
ഒരാള്‍ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ഇരുകൈകളും കഴുകല്‍ ആരോഗ്യത്തിനും വൃത്തിയുള്ള ശരീരത്തിനും അത്യന്താപേക്ഷിതമാണ്.ആയിഷ(റ) പറയുന്നു :’പ്രവാചകന്‍ ഉറങ്ങും മുമ്പ് അംഗശുദ്ധി വരുത്തുകയും ഭക്ഷണം കഴിക്കും മുമ്പ് ഇരുകൈകളും കഴുകുകയും ചെയ്യുമായിരുന്നു. (നസാഈ, അഹമ്മദ് )ഹദീസുകള്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്ന മറ്റു ശീലങ്ങളും ഏതൊരു വ്യക്തിയും നിര്‍ബന്ധമായും പാലിക്കേണ്ട അടിസ്ഥാന കാര്യങ്ങളാണ്.
ബിസ്മി ചൊല്ലി ദൈവ ബോധം വരുത്തുക, അത്യാവശ്യത്തിനു മാത്രം കഴിക്കുക, വലതു കൊണ്ട് തിന്നുക, മൂന്നു വിരലുകള്‍ കൊണ്ട് ഭക്ഷിക്കുക, കൂട്ടത്തില്‍ ഇരുന്നു ഭക്ഷിക്കുമ്പോള്‍ അടുത്തുള്ളത് മാത്രം കഴിക്കുക തുടങ്ങിയവ നബിചര്യയാണ്. (ബുഖാരി, മുസ്ലിം).
ഭക്ഷണം പാഴാക്കുന്നതോ പാത്രത്തില്‍ ബാക്കി വെക്കുന്നതോ പ്രവാചകന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. നിലത്തു വീണാല്‍ പോലും കഴുകി വൃത്തിയാക്കി ഭക്ഷിക്കാന്‍ കഴിയുമെങ്കില്‍ അപ്രകാരം ചെയ്യാന്‍ തിരുനബി നിര്‍ദ്ദേശിച്ചിരുന്നു. ഭക്ഷണത്തിലേക്ക് ഊതുന്നത് വിലക്കുകയും, അത് ആറുന്നതു വരെ കാത്തിരിക്കാനും ആയിരുന്നു നബി ഇഷ്ടപ്പെട്ടത്. പാനീയം ആണെങ്കില്‍ അത് മറ്റൊരു കോപ്പയിലേക്ക് പകര്‍ന്നുകുടിക്കാനും അവിടുന്ന് നിര്‍ദ്ദേശിച്ചു.
മനുഷ്യ നിലനില്‍പ്പിന് അനിവാര്യമായ ഘടകമാണ് ഭക്ഷണം. ജീവന്‍ നിലനിര്‍ത്തുക എന്നതിലുപരി ആഹാരം ഒരു സംസ്‌കാരം കൂടിയാണ്. മറ്റെല്ലാ മേഖലകളിലുമെന്ന പോലെ മനുഷ്യന്‍ സാധ്യമാക്കിയ മുന്നേറ്റങ്ങള്‍ ഭക്ഷണശീലങ്ങളിലും ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ഭക്ഷണം അമിതമായി കഴിച്ച് ഏമ്പക്കം വിടുന്നത് ദൂഷ്യ സ്വഭാവമാണ്, കൂടെ കഴിക്കുന്നവരെ ശല്യപെടുത്തലാണ്. തിരുനബി അത് ഇഷ്ടപ്പെട്ടിരുന്നില്ല. ഒരാള്‍ പ്രവാചകന്റെ അടുത്തിരുന്നു ഏമ്പക്കം വിട്ടു. അപ്പോള്‍ പ്രവാചകര്‍ ഗുണദോശിച്ചു .’നിശ്ചയം നിങ്ങളില്‍ അധികപേരും ദുനിയാവില്‍ വയറു നിറക്കുകയും വിശപ്പ് അന്ത്യനാളിലേക്ക് മാറ്റിവെക്കുകയും ചെയ്യുന്നു’ (തിര്‍മുദി).
Also read: മുഹമ്മദുല്‍ ഗസ്സാലിയുടെ ഏഴു പ്രധാന ഗ്രന്ഥങ്ങള്‍ – 1
ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ അല്ലാഹുവിനെ സ്തുതിക്കുകയും കൈയും വായും കഴുകുന്നതും ബ്രഷ് ചെയ്യുന്നതും പ്രവാചകചര്യയില്‍ പെടുന്നു. ഭക്ഷണത്തെ കുറ്റം പറയുന്നത് നബി എതിര്‍ത്തിരുന്നു. അതുപോലെ ഭക്ഷണം കഴിക്കുമ്പോള്‍ അതിനുപിന്നില്‍ അധ്വാനിച്ചവരെ പരിഗണിക്കാനും നബി (സ്വ) ശ്രദ്ധിച്ചിരുന്നു. ഭക്ഷണം പാകം ചെയ്യുമ്പോള്‍ തന്റെ അയല്‍ക്കാരനെ കൂടി അതില്‍ പങ്കാളിയാക്കാന്‍ അവിടുന്ന് പ്രത്യേകം നിര്‍ദ്ദേശിച്ചത് കാണാം.നബി (സ്വ) പറയുന്നു: ‘നിങ്ങളാരെങ്കിലും കറിവെക്കാന്‍ ഒരുങ്ങിയാല്‍ അതില്‍ അല്പം വെള്ളമൊഴിച്ചാണെങ്കിലും അയല്‍വാസിക്ക് കൂടി പങ്ക് വെക്കുക’
ഭക്ഷണ മര്യാദയില്‍ പ്രധാനമാണ് ക്ഷണം. ഒരാള്‍ ഭക്ഷണത്തിനായി ക്ഷണിച്ചാല്‍ അത് സ്വീകരിക്കലും ക്ഷണം ഇല്ലാത്തവര്‍ക്ക് അനുവാദം ചോദിക്കലും വിശ്വാസികള്‍ തമ്മിലുള്ള പരസ്പര ബാധ്യതയില്‍ പെട്ടതായി പ്രവാചകന്‍ (സ്വ)
പഠിപ്പിക്കുന്നു. കൂട്ടമായി ഭക്ഷിക്കുന്നതാണ് തിരുനബി ഇഷ്ടപ്പെട്ടിരുന്നത്. വഹ്ശി ബിന്‍ ഹര്‍ബില്‍ നിന്നുള്ള നിവേദനം- ഒരിക്കല്‍ പ്രവാചകന്റെ അനുയായികള്‍ നബിയോട് (സ്വ)പറഞ്ഞു : ‘അല്ലയോ തിരുദൂതരേ ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നു, പക്ഷെ വയറുനിറയുന്നില്ല?’ അപ്പോള്‍ പ്രവാചകന്‍ അവരോട് ചോദിച്ചു:’നിങ്ങള്‍ വെവ്വേറെ ഇരുന്നാണോ ഭക്ഷണം കഴിക്കുന്നത്?”അതെ’ എന്നായിരുന്നു മറുപടി.’നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഒരുമിച്ച് ഇരിക്കുകയും, ദൈവനാമം ഉച്ചരിക്കുകയും ചെയ്യുക.തീര്‍ച്ചയായും അല്ലാഹു അനുഗ്രഹം വര്‍ഷിപ്പിക്കും (അബൂദാവൂദ്, ഇബ്‌നുമാജ)
Also read: അമേരിക്കയിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പ് ; ചില ഉണർത്തലുകളാണ്
ഭക്ഷണ രീതികളില്‍ നബി (സ്വ)വിലക്കിയ കാര്യങ്ങളിലൊന്ന് നിറയെ ഭക്ഷണം കഴിക്കുന്നത് ആയിരുന്നു. കള്ളൊഴിക്കുന്ന സദസ്സില്‍ ഇരിക്കുന്നതും, വയറുനിറച്ച് ചാരി ഭക്ഷിക്കുന്നതും നബി വിലക്കിയിരുന്നു (ബുഖാരി, തുര്‍മുദി) അവിഹിത ഭക്ഷണം കഴിക്കാതിരിക്കാനും നബി ശ്രദ്ധ പുലര്‍ത്തി.പൊങ്ങച്ചത്തിന് വേണ്ടി അറുക്കുന്നതില്‍ നിന്നും ഭക്ഷിക്കുന്നത് പ്രവാചകന്‍ നിരോധിച്ചിരിക്കുന്നു (അബൂദാവൂദ്). ചാരി ഇരുന്നു ഭക്ഷണം കഴിക്കുന്നതും നബി തങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. നബി (സ്വ) യുടെ ഭക്ഷണശീലങ്ങള്‍ ഹദീസിലും മറ്റും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സ്ഥിരമായി ഒരു ഭക്ഷണം മാത്രമായിരുന്നില്ല നബി കഴിച്ചിരുന്നത്. അന്ന് അവിടെ ലഭ്യമായ വ്യത്യസ്തയിനം ഭക്ഷണങ്ങളും പഴങ്ങളും പച്ചക്കറികളും അതില്‍ ഉള്‍പ്പെട്ടിരുന്നു. ഒരു ദിവസം രണ്ടുനേരം തയ്യാറാക്കപ്പെടുന്ന ഭക്ഷണം റസൂല്‍ കഴിച്ചിരുന്നില്ല. രണ്ടു നേരമുള്ള ഭക്ഷണത്തില്‍ ഒരു നേരം ഈത്തപ്പഴം ആയിരുന്നു എന്ന് ഹദീസുകളില്‍ കാണാം.
സ്ഥിരമായി കഴിച്ചിരുന്നത് ഉമിയോട് കൂടിയുള്ള ബാര്‍ലിയുടെ റൊട്ടി ആയിരുന്നു. ചിലപ്പോഴൊക്കെ ഗോതമ്പുറൊട്ടിയും.പൂര്‍ണ്ണമായും ഉമിയും തവിടും നീക്കിയ ഭക്ഷണം നബി കഴിച്ചിരുന്നില്ല. റൊട്ടിക്ക് കറിയായി വീട്ടില്‍ ലഭ്യമായ പലതും നബി ഉപയോഗിച്ചു. ഈത്തപ്പഴം വരെ അതില്‍ പെടും.ആട്ടിറച്ചി കറിയും ചുട്ടെടുത്തതും കഴിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നു. ഉണക്ക ഇറച്ചി ഇട്ട് കറിവെക്കാറുണ്ടായിരുന്നു.അതില്‍ ചുരക്ക തെരഞ്ഞെടുത്തു കഴിക്കുന്നതായി സ്വഹാബി ഉദ്ധരിക്കുന്നു. കോഴി, കൊക്കിറച്ചി തുടങ്ങിയവയും കഴിച്ചതായി ഹദീസുകളിലുണ്ട്. മറ്റൊന്നും കറിയായി ഇല്ലാത്തപ്പോള്‍ സുര്‍ക്ക കറിയായി ഉപയോഗിക്കുമായിരുന്നു.അതിനെ പുകഴ്ത്തുകയും ചെയ്യുമായിരുന്നു(തിര്‍മിദി).
ഈത്തപ്പഴം,കാരക്ക,ഷമാം, കക്കിരി എന്നിവ കഴിച്ചതായി ആയിഷാ ബീവി (റ) ഉദ്ധരിക്കുന്നു. ഒലിവ് കായയും ഒലീവ് എണ്ണയും തിരുനബി പുകഴ്ത്തി പറഞ്ഞിട്ടുള്ളതാണ്.ഭക്ഷണം പാകം ചെയ്യാനും അവ പുരട്ടാനും നബി (സ്വ) ഉപയോഗിച്ചിരുന്നു.
പാനീയങ്ങളില്‍ ഇഷ്ടം തണുത്തതായിരുന്നു.തേനും പാലും ഇഷ്ട പാനീയങ്ങള്‍ ആയിരുന്നു. തേന്‍ ചേര്‍ത്ത തണുത്തവെള്ളം ഏറെ ഇഷ്ടപ്പെട്ടു. ചീസ്,ഥരീദ് (ഇറച്ചിയും റൊട്ടിയും ചേര്‍ത്ത് ഉണ്ടാക്കുന്നത്) കഴിച്ചിരുന്നതായി ഹദീസില്‍ കാണാം. മറ്റുള്ളവര്‍ക്ക് ദുര്‍ഗന്ധം ഉണ്ടാക്കുന്ന ഉള്ളി പോലുള്ള ഭക്ഷണം കഴിച്ച് പൊതുസ്ഥലങ്ങളില്‍ വരുന്നത് നബി വിലക്കിയിരുന്നു.
നബി (സ്വ) ഏറെ ഇഷ്ടപ്പെടുകയും കഴിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത ഭക്ഷണങ്ങളും അവയുടെ പ്രത്യേകതകളും.
Also read: കുടുംബ ബജറ്റ് താളം തെറ്റുന്ന കാലം
1- ഈത്തപ്പഴം (pheonix Dactylifera)
നബി (സ്വ) ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം. നബി (സ്വ) പറഞ്ഞു :’ആരെങ്കിലും നോമ്പെടുക്കുകയും അത് അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്‍ ഈത്തപ്പഴം കഴിച്ചുകൊണ്ട് ആവട്ടെ,അല്ലെങ്കില്‍ വെള്ളം കുടിക്കട്ടെ’.
അന്നജം,വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവയുടെ കലവറയാണ് ഈത്തപ്പഴം. ഈത്തപ്പഴത്തില്‍ അടങ്ങിയ പോളിഫനോല്‍ന് ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ‘അജ് വ’ കാരക്കയിലെ പോളിഫിനോളുകള്‍ ക്ക് ആമാശയ കാന്‍സറിനെ പ്രതിരോധിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.
ലെബനാന്‍ ഈത്തപ്പഴത്തില്‍ അടങ്ങിയ 1-3-B-Dglucom പേശി കാന്‍സറിനെ പ്രതിരോധിക്കുന്നു. Pro-cyanidine കരളിനെ ബാധിക്കുന്ന വിഷപദാര്‍ത്ഥങ്ങള്‍ ആയ കാര്‍ബണ്‍ ടെട്രാക്ലോറൈഡ്, തയോ അസട്ടമെയ്ഡ്, ഡൈ മേദോഏറ്റ് തുടങ്ങിയവയെ നിര്‍വീര്യമാക്കും. Glycomic index കുറഞ്ഞതും frucfose അടങ്ങിയ പഴം ആയതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്. അജുവാ ഇത്തപ്പഴം ഏറെനാള്‍ കഴിക്കുന്നത് പ്രമേഹരോഗികളുടെ കരളിനെയും വൃക്കയുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ഗര്‍ഭപാത്രത്തിലെ പേശിയുടെ ശക്തിയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നു കൂടാതെ ഈത്തപ്പഴത്തിലെ നാരുകള്‍, ഇരുമ്പ്, ട്രേസ് ഇലമെന്റ്, ആന്റി ഓക്‌സിഡന്റ് പ്രോപ്പര്‍ട്ടി എന്നിവ ഗര്‍ഭിണികള്‍ക്കും ഉത്തമമാണ്.
2-അനാര്‍ (punica granatum)
ക്യാന്‍സറിന് കാരണമാകുന്ന ജനിതക മാറ്റങ്ങള്‍ തടയാനുള്ള കഴിവ് അനാറില്‍ ഉള്ള പോളി ഫിനോലുകള്‍ക്കുണ്ട്. punicalagix, ellargic ആസിഡ് തുടങ്ങിയവ ക്യാന്‍സറിനു കാരണമാകുന്ന സോഡിയം അസൈഡ്,ബെന്‍സോള്‍ പൈറിന്‍,മീതൈന്‍ മീതയില്‍, സല്‍ഫോനൈറ്റ്, തുടങ്ങിയവയെ പ്രതിരോധിക്കുന്നു. സ്തനാര്‍ബുദം, ആമാശയ കാന്‍സര്‍, കരള്‍ കാന്‍സര്‍ തുടങ്ങിയവയെ തടയും. അനാറിലെ പോളിഫിനോളുകള്‍ മസ്തിഷ്‌ക കോശങ്ങളുടെ സംരക്ഷകരാണ്. ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും.
അനാറിലെ പുനര്‍ക്കാല്‍ജിന്‍, എലാര്‍ജിക് ആസിഡ്, തുടങ്ങിയവ പ്രമേഹരോഗികളില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകരമാണ്. ഫൈറ്റോ കെമിക്കല്‍സ് രക്തസമ്മര്‍ദം കുറയ്ക്കാനും രക്തക്കുഴലില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുന്നതും തടയാനും സഹായിക്കുന്നു.
Also read: ഇല്‍ഹാന്‍ ഒമര്‍; യു.എസ് കോണ്‍ഗ്രസ്സിലെ ഹിജാബിട്ട സ്ത്രീ
3-മുന്തിരി (vitis vinifera)
നബി (സ്വ) ഇഷ്ടപ്പെട്ട മറ്റൊരു പഴമാണ് മുന്തിരി. മുന്തിരിയില്‍ അടങ്ങിയ ഫിനോളിക് ആസിഡ് , റിസ് വേറാട്രോള്‍ തുടങ്ങിയ ഘടകങ്ങള്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറക്കുന്നു. ഗ്രേപ് സ്വീഡ് എക്‌സ്ട്രാക്റ്റ് ആയ പ്രൊആന്തോ സയനമൈദിന്‍ തൊലി, സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍,ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ തുടങ്ങിയ കാന്‍സറുകള്‍ ക്കുള്ള പ്രതിരോധം ആകുമെന്ന് പഠനങ്ങളുണ്ട്. മുന്തിരി ഇല, വിത്ത് തുടങ്ങിയവ ഉപയോഗിച്ചുള്ള പാനീയം പ്രമേഹരോഗത്തെ പ്രതിരോധിക്കുകന്ന നല്ലൊരു ആന്റ്റോ ഓക്‌സിഡന്റ്‌റമാണ്.
4-ബ്ലാക് സീഡ് (കരിഞ്ചീരകം)
കരിഞ്ചീരകത്തെ പറ്റി നബി തങ്ങള്‍ പറഞ്ഞു കരിഞ്ചീരകം എല്ലാ അസുഖങ്ങളെയും ശമിപ്പിക്കും മരണം ഒഴികെ. പല ദേശങ്ങളില്‍ പല പല രീതിയില്‍ ഉപയോഗത്തിലുള്ള കരിഞ്ചീരകതിലെ തയമോ ഖ്യുനോണ്‍ കരളിലെ എന്‍സൈമുകളുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുകയും അതുവഴി പ്രമേഹത്തെ ചെറുക്കാന്‍ സഹായിക്കുന്നു. സ്‌കിന്‍ കാന്‍സറിനും ത്വക്ക് രോഗങ്ങള്‍ക്കും ഉത്തമമാണെന്ന് മൃഗങ്ങളിലെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
5-അത്തിപ്പഴം(fias carica)
മിഡില്‍ ഇസ്റ്റില്‍ നിന്നും പിറവി എടുത്ത അത്തിപ്പഴത്തിന് വിത്ത്,പഴം,ഇല,തടി എല്ലാം ഔഷധമാണ് അത്തിപ്പഴത്തിന്റെ പശയില്‍ നിന്നും വേര്‍തിരിക്കുന്ന 6-0-B ഇരിക്കുന്ന കാന്‍സര്‍ കോശങ്ങളുടെ വിഘടനം തടയുകയും ട്രൈടെര്‍ പനോയ്ഡ്കള്‍ക്ക് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. അത്തിപ്പഴത്തില്‍ അടങ്ങിയ പദാര്‍ത്ഥങ്ങള്‍ക്ക് രക്തത്തിലെ ഷുഗറിന്റെ അളവ്, കുറക്കാനും ഇന്‍സുലിന്റെ അളവ് മെച്ചപ്പെടുത്താനും കഴിയും. Glut-4 translocation, PPAR-യില്‍ എക്‌സ്പ്രഷന്‍ വര്‍ദ്ധിപ്പിച്ച് ഷുഗറിന് അളവ് നിയന്ത്രിക്കുന്നു. ഫിറാസിന്‍ എന്ന ഘടകം കൊളസ്‌ട്രോള്‍ കുറക്കാന്‍ പര്യാപ്തമാണ്. ഒലീവ്(olea ecropea) പുരാണങ്ങള്‍ തൊട്ടേ ലീവിന്റെ ഔഷധഗുണം വാഴ്ത്തപ്പെട്ടതാണ്. നബി (സ്വ) പറഞ്ഞു :’നിങ്ങള്‍ ഒലീവ് കായ കഴിക്കുകയും, എണ്ണ ശരീരത്തില്‍ പുരട്ടുകയും ചെയ്യുക എന്തെന്നാല്‍ അത് ഒരു അനുഗ്രഹമാണ്’.
Also read: യു.എസ് കോണ്‍ഗ്രസിലെ പെണ്‍താരകങ്ങള്‍
ഒലീവിലെ ഒലീയിക് ആസിഡ് കാന്‍സര്‍ കോശങ്ങളുടെ പ്രവര്‍ത്തനം മരവിപ്പിച്ചു മറ്റു കോശങ്ങളെ ബാധിക്കാതെ സംരക്ഷിക്കുന്നു. ആമാശയ കാന്‍സര്‍, സ്തനര്‍ബുദം, പോസ്‌ട്രേറ്റ് കാന്‍സര്‍ എന്നിവ തടയാനും ഒലീവിക് ആസിഡ് സഹായിക്കുന്നു. സന്ധിവാത ങ്ങള്‍ കണ്ട്രോള്‍ ചെയ്യാന്‍ ഒലീവ് ഓയില്‍ ഒരു പരിധി വരെ സഹായിക്കുന്നു. ഒലിറോപ്പിന്‍ ഗ്ലൂക്കോസിനെ ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്തി ഷുഗര്‍ കുറക്കാന്‍ സഹായിക്കുന്നു. തലച്ചോറിലെ വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണ് ഒലീയിക് ആസിഡ്.
ചിന്തിച്ചുനോക്കൂ. നമ്മള്‍ പിന്തുടരുന്ന രീതിയും പ്രവാചക രീതിയും തമ്മില്‍ എത്ര വലിയ അന്തരം ആണെന്ന്?.നബി ശക്തമായി എതിര്‍ത്ത കാര്യങ്ങളാണ് നമ്മള്‍ തുടര്‍ന്നു പോരുന്നത്. മതപരമായി മാത്രമല്ല, ആരോഗ്യപരമായും ദോഷം ചെയ്യുന്ന കാര്യങ്ങള്‍ തന്നെ. ഭക്ഷണത്തെ കുറ്റം പറയുന്നവരും വീട്ടിലെ ഭക്ഷണത്തിന്റെ സമൃദ്ധി മതിയാവാതെ ഹോട്ടലില്‍ അഭയം പ്രാപിക്കുന്നതും തീര്‍ച്ചയായും വെറുക്കപ്പെട്ട രീതി തന്നെ.
ഒരു ജീവിതം മുഴുവന്‍ മനുഷ്യകുലത്തിന് നന്മയുടെ പാഠം ആണെങ്കില്‍ ആ പാഠങ്ങളെ കൂടുതല്‍ വിശകലനങ്ങള്‍ക്കും അതുവഴി കൂടുതല്‍ സ്വീകാര്യതയും ഉണ്ടാവാന്‍ നബി ദിനാഘോഷങ്ങള്‍ കൊണ്ട് സാധിക്കട്ടെ.