Current Date

Search
Close this search box.
Search
Close this search box.

മക്കള്‍ക്കായി വീടൊരുക്കുക

happy-famiy.jpg

ഇഹലോകത്തെ സന്തോഷങ്ങളുടെയും സൗഭാഗ്യങ്ങളുടെയും അടിസ്ഥാനമാണ് കുടുംബത്തില്‍ മനസ്സമാധാനമുണ്ടാകുകയെന്നത്. അതിന് എത്ര ധനവും പകരമാവുകയില്ല. ഇഹലോക സുഖങ്ങളെല്ലാം കൂട്ടിയാലും അതിന് തുല്ലയമാകുകയില്ല. ഒരു കുടുംബത്തില്‍ നിന്ന് ഇത് നഷ്ടപ്പെട്ടാലോ! കാറ്റത്താടിയുലയുന്ന ഇലകള്‍ പോലെയാകും കുടുംബത്തിലെ ഓരോ അംഗങ്ങളും. ഇതിനെകുറിച്ച് പ്രവാചകന്‍ മുഹമ്മദ് പറയുന്നു: ‘സ്വന്തം കുടുംബത്തില്‍ സുരക്ഷിതനും മനസ്സമാധാനമുള്ളവനുമായി കഴിയുന്നവനാരോ അവനാണ് ഐശ്വര്യവാന്‍. അവന് ഒരു ദിവസത്തെ ഭക്ഷണം മാത്രമാണ് കയ്യിലുള്ളതെങ്കിലും ഇഹലോകം മുഴുവന്‍ നല്‍കപ്പെട്ടവനെ പോലെയാണവന്‍.’

പരസപരം ആശ്രയിച്ചിരിക്കുന്ന കുടുംബ ജീവിതത്തില്‍ ഓരോ അംഗങ്ങള്‍ക്കും അനുഭവപ്പെടേണ്ട അനിവാര്യ ഗുണമാണ് മനസ്സമാധാനം എന്നത്. ഈ ഗുണം പൂര്‍ണ രൂപത്തില്‍ സാക്ഷാല്‍കരിച്ച കുടുംബങ്ങള്‍ക്ക് മാത്രമേ ഇസ്‌ലാമിക കുടുംബങ്ങളുടെ സമൂഹത്തില്‍ പൂര്‍ത്തീകരിക്കാനുള്ള കടമ നിര്‍വഹിക്കാനാവൂ. ഈ ലോകത്ത് ഇസ്‌ലാമിക വിപ്ലവം സൃഷ്ടിക്കാനും നവോത്ഥാനമുണ്ടാക്കാനും അനിവാര്യമായും കുടുംബങ്ങള്‍ വ്യക്തികളെ വളര്‍ത്തിയെടുക്കുക എന്ന ഈ ഉത്തമ ലക്ഷ്യം സാക്ഷാല്‍കരിക്കണം. കാരണം സന്തുലിതമായ വ്യക്തികളാണ് ഇസ്‌ലാമിക വ്യവസ്ഥ കെട്ടിപ്പടുക്കേണ്ടത്.

തന്റെ അയല്‍വാസി തന്റെ ഉപദ്രവങ്ങളില്‍ നിന്ന് നിര്‍ഭയനാകുന്നില്ലെങ്കില്‍ ഒരാളുടെ ഈമാന്‍ പൂര്‍ത്തിയാകുകയില്ലെന്ന് പ്രവാചകന്‍ മൂന്ന് തവണ ആണയിട്ട് പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: ‘അല്ലാഹുവാണ് സത്യം വിശ്വാസിയല്ല’ ഇത് പ്രവാചകന്‍ മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു. ആരാണ് അക്കൂട്ടരെന്ന് പ്രവാചകന്റെ അനുയായികള്‍ ചോദിച്ചു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ‘അയല്‍വാസി അവന്റെ ഉപദ്യവങ്ങളില്‍ നിന്നും നിര്‍ഭയനാകാത്തവനാണവന്‍’ അയല്‍വാസിക്ക് പ്രയാസമുണ്ടാകുന്നത് ഇത്ര ഗൗരവമുള്ള കുറ്റമാണെങ്കില്‍, സ്വന്ത്വം വീട്ടില്‍ കൂടെ കഴിയുന്നരുടെ സമാധാനവും നിര്‍ഭയത്തവും ഉറപ്പ് വരുത്താത്തവരുടെ കാര്യം എത്ര പരിതാപകരമായിരിക്കും!

മനസ്സമാധാനമാണ് നിര്‍മാണത്തിന്റെയും വളര്‍ച്ചയുടെ അടിസ്ഥാനം. കുട്ടികള്‍ക്ക് ശാരീരിക വളര്‍ച്ചക്ക് അനുയോജ്യമായ ഭക്ഷണങ്ങും പോഷകങ്ങളും ലഭിക്കണം. അതുപോലെ മനസ്സമാധാനം അതിന്റെ സ്വാഭാവികതയോടെയും വൈകാരികതയോടെയും ഉണ്ടായി വളര്‍ന്ന് വരണമെങ്കില്‍ മനസ്സിനും ചില പോഷകങ്ങളും ആഹാരങ്ങളും ലഭിക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് നിര്‍ഭയത്തം അനുഭവപ്പെടണമെങ്കില്‍ അവര്‍ക്ക് അതിനായി തന്നെ ചില കാര്യങ്ങള്‍ നല്‍കപ്പെടേണ്ടതുണ്ട്.

കുട്ടികളുടെ മനസ്സിനെ കാര്യമായി ബാധിക്കുന്നൊരു പ്രശ്‌നമാണ് ശാരീരികമായ വേതനകളും പ്രയാസങ്ങളും എന്നത്. ഇത് അവരുടെ മനസ്സിനെ പൂര്‍ണമായു തളര്‍ത്തി കളഞ്ഞേക്കാം. മനസ്സിനെ ബാധിക്കുന്ന ഇത്തരം പ്രയാസങ്ങള്‍ പലതരത്തിലാണ് കുട്ടികളില്‍ പ്രത്യക്ഷപ്പെടുക. അവയുടെ ചില പ്രത്യക്ഷഭാവങ്ങളാണ് ഉറക്കത്തില്‍ മൂത്രമൊഴിക്കല്‍, വിരലുകള്‍ ഈമ്പുക, നഖം കടിക്കുക അതുപോലുള്ള മറ്റ് പ്രതികരണങ്ങളും സ്‌കൂളുകളിലും മറ്റും പോകാന്‍ മടിക്കുക, ഉരക്കത്തിനിടയില്‍ കരയുക, ദുസ്വപ്‌നങ്ങള്‍ കാണുക, മറ്റ് ഇസ്റ്റീരിയയുമായി ബന്ധപ്പെട്ട രോഗങ്ങളുണ്ടാവുക എന്നിവ. ഇവയെ വേണ്ട രീതിയില്‍ രക്ഷിതാക്കള്‍ പരിഗണിക്കേണ്ടതുണ്ട്.  

അതുപോലെ വീട്ടിനുള്ളിലുണ്ടാവേണ്ട അനിവാര്യമായ മറ്റൊരു കാര്യമാണ് ദമ്പതികള്‍ തമ്മില്‍ പരസ്പരം നിര്‍ഭയത്തം നല്‍കുകയെന്നത്. ഭാര്യ ഭര്‍ത്താവിനാവശ്യമായ മനസ്സമാധാനം നല്‍കാന്‍ തയ്യാറാകണം. ഭര്‍ത്താവ് തിരിച്ചും. പരസ്പരം അനുസരിക്കുമെന്നും ബഹുമാനിക്കുമെന്നുമുള്ള സുരക്ഷിതബോധം രൂപപ്പെടണം. അവര്‍ പരസ്പരം നോക്കുമ്പോള്‍ ഹൃദയത്തിന് സംതൃപ്തിയും കണ്ണിന് കുളിര്‍മ്മയും നല്‍കാന്‍ സാധിക്കുന്ന ബന്ധമാകണം അവര്‍ തമ്മിലുണ്ടാവേണ്ടത്. പരസ്പരം വാഗ്ദത്തം പാലിക്കുകയും രഹസ്യങ്ങളും സമ്പത്തും സൂക്ഷിക്കുകയും ചെയ്യണം. ഇത്തരത്തില്‍ പരസ്പരം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു വീട്ടില്‍ മാത്രമേ മനസ്സമാധാനം സാക്ഷാല്‍കരിക്കപ്പെടുകയുള്ളൂ. ഈ സമാധാനാന്തരീക്ഷം കുട്ടികളുടെ മാനസികാരോഗ്യത്തിന് അനിവാര്യമാണ്.

കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ നിന്നുള്ള ഈ മനസ്സമാധാനം കൗമാരത്തിലും യുവത്വത്തിലും നിര്‍ബന്ധമായും ലഭിച്ചിരിക്കണം. തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ ഇവര്‍ പ്രാപ്തരാണെന്ന് അവര്‍ക്ക് അനുഭവിച്ചറിയാനാവണം. എത്ര ഭിന്നതകള്‍ ഉള്ളിലുണ്ടെങ്കിലും കുട്ടികള്‍ക്കത് അനുഭവപ്പെടുന്ന രീതിയില്‍ അത് പുറത്ത്‌വരാതെ സൂക്ഷിക്കണം. ഇവരുടെ സംരക്ഷണത്തിലും മേല്‍നോട്ടത്തിലും എനിക്ക് സുരക്ഷിതത്തം ലഭിക്കുമെന്ന ആത്മവിശ്വാസം മക്കള്‍ക്ക് നല്‍കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം. മക്കള്‍ക്ക് നല്ലൊരു അഭയകേന്ദ്രമുണ്ടാക്കാന്‍ ദമ്പതികള്‍ കണ്ടറിഞ്ഞ് പരിശ്രമിക്കണം. കുട്ടികളെ പരമാവതി സഹായിക്കുന്നതാകണം മാതാപിതാക്കളുടെ നിലപാടുകള്‍. അവരെ ഒരിക്കലും ഉപദ്രവിക്കരുത്. മറ്റുള്ളവരെ അവരെ ഉപദ്രവിക്കാനനുവദിക്കുകയും അരുത്. കുട്ടികളുടെ കൂടെ കൂടപ്പിറപ്പുകളും കൂട്ടുകാരുമായി നടക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം.

കുട്ടികള്‍ക്ക് വീട് എന്നത് ഒരു ഷെല്‍ടറായി അനുഭവപ്പെടണം. തന്റെ രഹസ്യങ്ങളും മറ്റും സൂക്ഷിക്കാനും മറച്ച്‌വെക്കാനും കുട്ടികള്‍ക്ക് അവിടെ സാധിക്കണം. തങ്ങളെ വലയം ചെയ്തിരിക്കുന്ന എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും പ്രയാസങ്ങളുല്‍ നിന്നും രക്ഷ നേടാന്‍ എനിക്ക് ഈ വീട്ടില്‍ സാധിക്കുമെന്ന പ്രതീക്ഷ കുട്ടിയില്‍ വളര്‍ത്താന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം. പുറം ലോകത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള പ്രയാസമനുഭവിക്കുകയാണെങ്കില്‍ എനിക്ക് വീട്ടില്‍ ചെന്നാല്‍ ആശ്വാസം ലഭക്കുമെന്ന ആത്മവിശ്വാസം കുട്ടിയില്‍ വളര്‍ത്താന്‍ സാധിക്കുമ്പോഴാണ് ഒരു വീട് വിജയിക്കുന്നത്. എന്ത് പ്രശ്‌നങ്ങളും പ്രയാസങ്ങളുമായാണ് വീട്ടില്‍ വന്ന് കയറുന്നതെങ്കിലും വാതില്‍ തുറക്കുന്നതോടെ അവയെല്ലാം പരിഹരിക്കപ്പെടുമ്പോഴാണ് വീട് വിജയിക്കുന്നത്.

തന്റെ വീട്ടിലുള്ള എല്ലാവരും എന്നോട് മനസ്സ് തുറന്നാണ് ഇടപെടുന്നതെന്ന് കുട്ടികള്‍ക്ക് അനുഭവപ്പെടണം. അതോടെ വീട്ടിലുള്ളവരോട് മനസ്സുതുറക്കാന്‍ ആ കുട്ടികള്‍ തയ്യാറാകും. അതോടെ പുറത്തെ കൂട്ടുകെട്ടുകള്‍കൊണ്ട് കുട്ടികളുടെ ജീവിതത്തില്‍ പകര്‍ന്നേക്കാവുന്ന സ്വഭാവദൂഷ്യങ്ങള്‍ പരിഹരിക്കാന്‍ ഇത് വളരെ സഹായകരമാകും. തന്റെ ജീവിതത്തിലെ പ്രശ്‌നങ്ങളും പ്രയാസങ്ങളും തന്റെ വീട്ടുകാരോട് പങ്കുവെക്കാന്‍ കുട്ടികള്‍ക്ക് ഈ തുറന്ന മനസ്സ് പിന്തുണ നല്‍കുന്നു.

മനസ്സമാധാനത്തിന് ഒരു പോഷകവും മരുന്നുമാണ് വിശാലതയും വിട്ടുവീഴ്ചയും. മറ്റുള്ളവര്‍ എപ്രകാരം പെരുമാറുന്നു എന്നതിനപ്പുറത്ത് അവരെ എങ്ങനെ ഉള്‍കൊള്ളാനാകുമെന്നതാണ് നാം ചിന്തിക്കേണ്ടത്. പ്രവാചകനോട് കര്‍ക്കഷമായി പെരുമാറിയ ഒരു കാട്ടറബിയോട് പ്രവാചകന്‍ നല്ല രൂപത്തില്‍ പ്രതികരിച്ചു. അവനോട് നല്ല നിലയില്‍ വര്‍ത്തിച്ച പ്രവാചകന്‍ അവനെ തൃപ്തിപ്പെടുത്തി തിരിച്ചയച്ചു. എന്നിട്ട് അനുയായികളോട് പറഞ്ഞു: ‘എന്റെയും ഈ കാട്ടറബിയുടെയും ഉദാഹരണം ഒട്ടകമുള്ള ഒരാളെ പോലെയാണ്. ആ ഒട്ടകം ഓടിപ്പോയി. ജനങ്ങള്ര# അതിനെ പിന്തുടര്‍ന്നു. അത് പേടിച്ച് ഓടിക്കൊണ്ടേയിരുന്നു. അപ്പോള്‍ ഒട്ടകത്തിന്റെ മുതലാളി ആളുകളോട് പറഞ്ഞു: എന്നെയും എന്റെ ഒട്ടകത്തെയും നിങ്ങള്‍ വെറുതെവിടുക. ഞാന്‍ അതിനോട് നിര്‍മലനാണ്. അതിനെകുറിച്ച് കൂടുതല്‍ അറിയുന്നവനുമാണ്. എന്നിട്ട് അദ്ദേഹം അതിന് നേരെ തിരിഞ്ഞു. കുറച്ച് തീറ്റ അതിനായി എടുത്തു. അത് കാണിച്ച് അദ്ദേഹം ഒട്ടകത്തെ വിളിച്ചു. അപ്പോള്‍ ഒട്ടകം അദ്ദേഹത്തിന്റെ അടുത്തേക്ക് വന്നു. അദ്ദേഹം അതിന്റെ കഴുത്തില്‍ കയറ് ബന്ധിച്ചു.’

വിവ: ജുമൈല്‍ കൊടിഞ്ഞി
 

Related Articles