പാപങ്ങളെയും അതിന്റെ അനന്തരഫലത്തെയും കുറിച്ച് കേള്‍ക്കുമ്പോഴെല്ലാം അത് സമൂഹവുമായി ബന്ധമില്ലാത്ത കേവലം വ്യക്തികളുമായി മാത്രം ബന്ധപ്പെട്ട കാര്യമായിട്ടാണ് നാം മനസിലാക്കാറുളളത്. ഉഹ്ദ് യുദ്ധത്തില്‍ വിശ്വാസികള്‍ക്ക് പറ്റിയ പരാജയത്തെ സംബന്ധിച്ച് ഖുര്‍ആന്‍ നമ്മെ അറിയിക്കുന്നുണ്ട്. പ്രവാചകന്‍ തിരുമേനിയും പുണ്യവാന്‍മാരായ അദ്ദേഹത്തിന്റെ അനുയായികളുമാണ് ആ യുദ്ധത്തില്‍ ഉണ്ടായിരുന്നത്. അല്ലാഹുവിന്റെ ദൂതന്‍ തന്നെ ഉണ്ടായിട്ടും ചില ആളുകളുടെ തെറ്റ് കാരണം മുസ്‌ലിംകള്‍ക്ക് വിജയം നിഷിദ്ധമാക്കപ്പെട്ടു. എഴുപതോളം ആളുകള്‍ രക്തസാക്ഷികളാവുകയും അത്രതന്നെ ആളുകള്‍ ബന്ധനസ്ഥരാക്കപ്പെടുകയും ചെയ്ത യുദ്ധമായിരുന്നു അത്.
എന്താണ് സംഭവിച്ചതെന്ന് സൂറത്ത് ആലു ഇംറാനില്‍ വിവരിക്കുന്നുണ്ട്.: ‘രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസം നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് പിന്തിരിഞ്ഞ് ഓടിയവരെ തങ്ങളുടെ ചില ചെയ്തികള്‍ കാരണമായി പിശാച് വഴിതെറ്റിക്കുകയാണുണ്ടായത്.’ ഉഹ്ദിലെ പരാജയത്തെ പറ്റി നമുക്കൊന്ന് ചിന്തിച്ചുനോക്കാം. അവരുടെ തന്നെ ചെയ്തികള്‍ കാരണം പിശാച് വഴിതെറ്റിച്ചിരിക്കുന്നു എന്നാണ് ഖുര്‍ആന്‍ പ്രയാഗിച്ചിരിക്കുന്നത്. അവര്‍ മുമ്പ് പ്രവര്‍ത്തിച്ച പാപങ്ങളുടെ ഫലമായി യുദ്ധത്തില്‍ അവരെ പരാജയപ്പെടുത്താനും പിന്തിരിപ്പിക്കാനും പിശാചിന് എളുപ്പത്തില്‍ സൗകര്യപ്പെടുകയും സാധ്യമാവുകയും ചെയ്തു.
മുമ്പു ചെയ്ത പാപങ്ങള്‍ എങ്ങനെയാണ് മറ്റുതെറ്റുകളിലേക്ക് വലിച്ചിഴക്കുന്നതെന്ന് നാം മനസിലാക്കേണ്ടതുണ്ട്. തെററുകാരന്‍ പശ്ചാത്തപിക്കാതിരിക്കുമ്പോഴാണത് സംഭവിക്കുക. അതുകൊണ്ടാണ് പരാജയ കാരണത്തെ വിശദീകരിച്ചു കൊണ്ട് അല്ലാഹു ഇങ്ങനെ പറയുന്നത്. ‘നിങ്ങള്‍ക്ക് ഒരു വിപത്ത് നേരിട്ടു. അതിന്റെ ഇരട്ടി നിങ്ങള്‍ ശത്രുക്കള്‍ക്ക് വരുത്തിവെച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും നിങ്ങള്‍ പറയുകയാണോ; ഇതെങ്ങനെയാണ് സംഭവിച്ചത് എന്ന്?’ ഞങ്ങള്‍ വിശ്വാസികളാണ്, ഞങ്ങളോടൊപ്പം അല്ലാഹുവിന്റെ ദൂതനുണ്ട് എന്നിട്ടും ഞങ്ങള്‍ പരാജയപ്പെടുന്നതെങ്ങനെയെന്നാണ് അവര്‍ ചോദിച്ചത്. നിങ്ങളുടെ ചെയ്തികള്‍ കാരണമാണത് സംഭവിച്ചതെന്ന് അല്ലാഹു അതിന് മറുപടിയും നല്‍കുന്നു.
സ്വന്തത്തോട് പൊരുതി വിജയിച്ച ഒരാള്‍ക്ക് മാത്രമേ ശത്രുവിനെതിരെ വിജയം വരിക്കാന്‍ സാധിക്കുകയുള്ളൂ. വിശ്വാസം ശക്തിപ്പെടുത്താനും തെറ്റുകളില്‍ നിന്ന് അകന്നു നില്‍ക്കാനും കഠിനമായ ശ്രമം നടത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അല്ലാഹുവിന്റെ വാക്യമുയര്‍ത്തിപ്പിടിക്കുകയെന്ന ദൈവികമാര്‍ഗത്തിലുള്ള സമരത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കാനും വിജയം വരിക്കാനും സാധിക്കുകയുള്ളൂ.
വിവ: അഹ്മദ് നസീഫ് തിരുവമ്പാടി