Current Date

Search
Close this search box.
Search
Close this search box.

സംവാദത്തിന്റെ തത്വശാസ്ത്രം -ഒന്ന്

ബോധത്തിലും ബോധ്യത്തിലും അധിഷ്ഠിതമായ ചിന്തകളിലൂടെയും അനുഭവങ്ങളിലൂടെയുമാവണം ഒരാൾ അയാളുടെ സത്യം തെരഞ്ഞെടുക്കേണ്ടത്. കേവലഗതാനുഗതികത്വം മനുഷ്യരിൽ ശരിയായ ആത്മവിശ്വാസമോ ആത്മസംതൃപ്തിയോ നിറയ്ക്കാൻ പര്യാപ്തമല്ല. കേട്ടും കണ്ടും ചിന്തിക്കുകയോ അവബോധം വികസിപ്പിക്കുകയോ ചെയ്യാത്ത പരമ്പരാഗത മതവിശ്വാസികളെ ഖുര്‍ആൻ കാലികളോടാണല്ലോ ഉപമിക്കുന്നത്.

ഭയവും വ്യസനവുമകന്ന, ആധിവ്യഥകൾ അസ്വസ്ഥമാക്കാത്ത ഒരു ജീവിതത്തെയാണ് വേദം പ്രതിനിധീകരിക്കുന്നത്. ആശയങ്ങളെ മുന്‍നിര്‍ത്തിയുള്ള സംവാദങ്ങളും സംഭാഷണങ്ങളും ഭയരാഹിത്യത്തിന്റെ മാനസികക്രമവും സാമൂഹ്യക്രമവും സൃഷ്ടിക്കാനുള്ള യത്‌നത്തിൽ അനിവാര്യവും അതിന്റെ പ്രഥമോപാധിയുമായിത്തന്നെ അടയാളപ്പെടുത്തപ്പെടേണ്ടതാണ്.

Also read: ഡൽഹിയിലെ ‘പേരിടാത്ത നഗരം’

മെസൊപൊട്ടേമിയൻ ഉപനിഷത്തുകൾ
സംവാദങ്ങളുടെയും സംഭാഷണങ്ങളുടെയും ചരിത്രത്തിന് മനുഷ്യന്റെ ചിന്താചരിത്രത്തോളം തന്നെ പഴക്കമുണ്ട് എന്ന് കരുതാം. ഡിബേറ്റ്, ഡയലോഗ്, ഡിസ്‌കഷൻ തുടങ്ങിയ പദങ്ങളെക്കുറിച്ച് തന്നെ ചിന്തകന്മാർ ധാരാളം സിദ്ധാന്തങ്ങളവതരിപ്പിച്ചിട്ടുണ്ട്.

സുമേറിയൻ രേഖകൾ മുതൽ ഋഗ്വേദവും ഉപനിഷത്തുകളും ഉള്‍പ്പെടെയുള്ള പുരാതന ഗ്രന്ഥങ്ങൾ തൊട്ട് ആധുനിക ചിന്തകന്മാർ വരെയുള്ളവർ സംവാദങ്ങളുടെയും സംഭാഷണങ്ങളുടെയും മാതൃകകളും സിദ്ധാന്തങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ബി.സി.ഇ മൂന്നാം സഹസ്രാബ്ദത്തിലുള്ള ഒരു സുമേറിയൻ മിത്ത് അറിയപ്പെടുന്നത് തന്നെ Sumerian disputations (സുമേറിയൻ വാദപ്രതിവാദങ്ങൾ) എന്ന പേരിലാണ്. വിഖ്യാതനായ അസീറിയോളജിസ്റ്റ് (മെസപൊട്ടേമിയയുടെ പുരാതനചരിത്രം, സംസ്‌കാരം തുടങ്ങിയവയെക്കുറിച്ച പഠനമാണ് അസീറിയോളജി) സാമുവെൽ നോവ ക്രേമർ സുമേറിയൻ സംവാദങ്ങളെപ്പറ്റി വിശദമായ വിവരങ്ങൾ തരുന്നു.

പ്രധാനമായും ഏഴ് സംവാദങ്ങൾ ഈ മിത്തിൽ ഉള്‍ക്കൊള്ളിച്ചതായി കാണാം. പക്ഷിയും മീനും തമ്മിലുള്ള സംവാദം, കാലിയും നിലവും തമ്മിലുള്ള സംവാദം, ആട്ടുകല്ലും ഗുല്‍ഗുൽ കല്ലും തമ്മിലുള്ള സംവാദം (ഗുല്‍ഗുൽ എന്ന പ്രദേശത്തെ അസീറിയൻ റോക് റിലീഫ് -പാറമേല്‍ കൊത്തുന്ന തിരശ്ചീനപ്രതലത്തിലുള്ള പ്രതിമകൾ- വിഖ്യാതമാണ്), മണ്‍വെട്ടിയും ഉഴുനിലവും തമ്മിലുള്ള സംവാദം, വെള്ളിയും ചെമ്പും തമ്മിലുള്ള സംവാദം, ഗ്രീഷ്മവും ശിശിരവും തമ്മിലുള്ള സംവാദം, മരവും കാറ്റും തമ്മിലുള്ള സംവാദം എന്നിവയാണവ.

Also read: വീട്ടിലിരിക്കുന്നതിന്റെ നീതിശാസ്ത്രം

ഇതിന് പുറമെ പാഠശാലകളിൽ വിദ്യാര്‍ത്ഥികളും ഗുരുക്കന്മാരും തമ്മിലും വിദ്യാര്‍ത്ഥികൾ പരസ്പരവുമൊക്കെയായി നാല് സംവാദങ്ങളും രണ്ട് സ്ത്രീകൾ തമ്മിലുള്ള സംവാദവുമൊക്കെ സുമേറിയൻ ഡിസ്പ്യുട്ടേഷന്റെ ഭാഗമാണ്.

ഒട്ടേറെ സംവാദങ്ങൾ ഋഗ്വേദവും രേഖപ്പെടുത്തുന്നുണ്ട്. വേദാന്തദര്‍ശനങ്ങളുടെ മുഖ്യാധാരമായ ഉപനിഷത്തുകൾ പലതിന്റെയും ഘടന തന്നെ സംവാദരൂപത്തിലാണ്.

പേര് പോലെത്തന്നെ ഏറ്റവും ബൃഹത്തായ ഉപനിഷത്തായ ബൃഹദാരണ്യകോപനിഷത്തിൽ യാജ്ഞവല്‍ക്യ മുനിയുടെ സംവാദങ്ങളിലൂടെയാണ് തത്വദര്‍ശനങ്ങൾ വിവരിക്കപ്പെടുന്നത്. ഇതിന്റെ ഒന്നാം ഭാഗമായ മധുകാണ്ഡത്തിൽ യാജ്ഞവല്‍ക്യനും പത്‌നി മൈത്രേയിയും തമ്മിൽ സംവാദത്തിലേര്‍പ്പെടുന്നു.

Also read: കൊറോണയുടെ മറവിൽ ഏകാധിപത്യം കൊതിക്കുന്നവർ

രണ്ടാം ഭാഗത്താകട്ടെ, യാജ്ഞവല്‍ക്യൻ, ജനകരാജാവിന്റെ സദസ്സിലെ വിദ്വാന്മാരുമായാണ് സംവദിക്കുന്നത്. അതില്‍ത്തന്നെ മഹാപണ്ഡിതയും വിദുഷിയുമായ ഗാര്‍ഗി എന്ന സ്ത്രീയുമായി നടത്തുന്ന സംവാദം പ്രസ്താവ്യമാണ്. ജനകനുമായിത്തന്നെയും സുദീര്‍ഘമായ സംവാദത്തിലേര്‍പ്പെടുന്നുണ്ട് യാജ്ഞവല്‍ക്യൻ.

വാദങ്ങളുടെയും പ്രതിവാദങ്ങളുടെയും രൂപമില്ലെങ്കിലും ബൃഹദാരണ്യകോപനിഷത്തിന്റെ അവസാനഖണ്ഡമായ ഖിലകാണ്ഡത്തിൽ ദേവന്മാരും മനുഷ്യരും അസുരന്മാരും പ്രജാപതിയിൽ നിന്ന് ജ്ഞാനം തേടുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. ഈ മൂന്ന് കൂട്ടര്‍ക്കും പ്രജാപതി നല്‍കുന്ന ഉപദേശമാണ് ടി.എസ് എലിയട്ടിന്റെ തരിശുഭൂമി (Waste Land) എന്ന കാവ്യത്തിന്റെ അവസാനത്തിലെ What the thunder said (ഇടിമുഴക്കം പറയുന്നത്) എന്ന ഖണ്ഡത്തിന്റെ പ്രധാന പ്രമേയം.

ഉനിഷദ് സാഹിത്യത്തിൽ ഇതുപോലെ വിഖ്യാതമായ മറ്റൊരധ്യായം കഠോപനിഷത്തിലെ നചികേതസ്-യമൻ സംവാദമാണ്.

അര്‍ത്ഥസമ്പൂര്‍ണമായ മറ്റൊരാഖ്യാനം മഹാഭാരതത്തിലെ യക്ഷപ്രശ്‌നമാണ്. യക്ഷനും യുധിഷ്ഠിരനും തമ്മിൽ നടക്കുന്ന സംവാദം തന്നെയാണ് അതും. യക്ഷനെ അതിൽ യമന്റെ അവതാരമായി അവതരിപ്പിക്കുന്നു. യമന്റെ പുത്രനാണല്ലോ യുധിഷ്ഠിരൻ.

Also read: കൊറോണ പഠിപ്പിച്ച 33 പാഠങ്ങള്‍

ബുദ്ധന്റെ പാലിസുത്തങ്ങളുടെ സമാഹാരങ്ങളിൽ പലതും സംവാദങ്ങളുടെ ആഖ്യാനങ്ങളാണ്. തിപിടാകകളിൽ സുത്തപിടക എന്ന പിടാകയിലെ ദീഗനികായ, മഝിമനികായ, സംയുക്തനികായ തുടങ്ങിയ ഭാഗങ്ങൾ ശിഷ്യന്മാരും തത്വജിജ്ഞാസുക്കളും ബ്രാഹ്മണരുമൊക്കെയായുള്ള ബുദ്ധന്റെ സംവാദങ്ങളെയാണ് ഉള്‍ക്കൊള്ളുന്നത്.

ഖുദ്ദകനികായയിലെ മിളിന്ദപണ്‍ഹ (മിളിന്ദപ്രശ്‌നം) ബാക്ട്രിയയിലെ ഇന്‍ഡോ-ഗ്രീക് രാജാവ് മെനാന്‍ഡറുമായി (മിളിന്ദന്‍) ബുദ്ധശിഷ്യനായ നാഗസേനൻ നടത്തിയ സംവാദത്തെ വിവരിക്കുന്നു. ഖുദ്ദകനികായയിലെത്തന്നെ ഥേരഗാഥയിലും ഥേരിഗാഥയിലും ബുദ്ധശിഷ്യന്മാർ അന്നത്തെ പല വിദ്വാന്മാരുമായും രാജാക്കന്മാരുമായി നടത്തിയ സംവാദങ്ങൾ വായിക്കാം.

സംവാദരംഗത്ത് ഭിക്ഷുസംഘത്തിലെ സ്ത്രീകൾ പ്രകടിപ്പിച്ച ആര്‍ജവം എത്രത്തോളമായിരുന്നെന്ന് ഥേരിഗാഥ മനസ്സിലാക്കിത്തരുന്നുണ്ട്. സുജാത, മല്ലിക, ഖേമ, ഭദ്ദകുണ്ഡലകേശ, കിസാഗോതമി, സോന, നന്ദ തുടങ്ങിയ ഭിക്ഷുണികൾ സംവാദവേദികളിലെ സ്ത്രീശബ്ദങ്ങളായി ജ്വലിച്ചു നിന്നു.

സംവാദങ്ങളുടെ വര്‍ത്തമാനങ്ങൾ ബൈബിളിലും രേഖപ്പെട്ടിട്ടുണ്ട്. യേശുവും സദൂക്യരും തമ്മിലുള്ള സംവാദം അതിലൊന്നാണ്. അന്നത്തെ യൂദസമൂഹത്തിലെ ഭൗതികവാദികളായിരുന്നു സദൂക്യർ. ഉപമകളും കഥകളും ധാരാളമായി ഉപയോഗിക്കുന്നുണ്ട് ഇത്തരം സംവാദങ്ങളിൽ യേശു ക്രിസ്തു.

സൂക്ഷ്മമായ സ്വഭാവത്തിൽ ഖുര്‍ആനും സംവാദങ്ങൾ രേഖപ്പെടുത്തുന്നു. ചോദ്യങ്ങള്‍ക്കുള്ള മറുപടികളുടെ സ്വഭാവത്തിലാണ് ഖുര്‍ആൻ പല ആശയങ്ങളും വിവരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇത്തരം സൂക്തങ്ങളുടെ വ്യാഖ്യാനത്തിൽ അവതരണപശ്ചാത്തലങ്ങളായി മക്കാ മുശിരിക്കുകൾ, യൂദന്മാര്‍ തുടങ്ങിയവർ നടത്തിയ സംവാദങ്ങൾ സ്വശിഷ്യന്മാർ ഉന്നയിച്ച ചോദ്യങ്ങൾ തുടങ്ങിയവ ഉദ്ധരിക്കപ്പെടുന്നു.

Related Articles