Current Date

Search
Close this search box.
Search
Close this search box.

അല്ലാഹുവിനെ ‘സ്തുതി’ക്കാൻ നമുക്ക് കഴിയണം

അല്ലാഹു അവനെ ഓർക്കാൻ നിർദേശിച്ച ദിക്റുകളിൽ മൂന്നാമത്തേതും വളരെ ചെറിയ വാചങ്ങളിൽ ഒന്നുമാണ് അൽഹംദുലില്ലാഹ് എന്ന വചനം. എന്നാൽ അതിന്റെ ഘനവും ആശയവും വളരെ വലുതാണ്. അൽഹംദുലില്ലാഹ് എന്ന ദിക്റിനെ കുറിച്ച് റസൂൽ (സ്വ) പറഞ്ഞത് : “പരലോകത്ത് ഒരു മനുഷ്യന്റെ കർമങ്ങൾ അളക്കുമ്പോൾ ഈ ദിക്റുള്ളവന്റെ ജീവിതം അല്ലാഹുവിന്റെ ത്രാസ് നിറഞ്ഞു നിൽക്കും.” അൽഹംദുലില്ലാഹ് എന്ന അത്ഭുതത്തെ കുറിച്ചാണ് റസൂൽ (സ്വ) പറഞ്ഞത്.  الحمد لله تملأ الميزان  “അൽഹംദുലില്ലാഹ് എന്ന വചനം മീസാനിനെ നിറക്കും.”

ഒരു വിശ്വാസിയുടെ ജീവിതത്തിൽ എപ്പോഴും ഉണ്ടാകണമെന്ന് അല്ലാഹു പഠിപ്പിച്ച ദിക്ർ കൂടിയാണത്. അല്ലാഹു പറയുന്നു:  وَهُوَ ٱللَّهُ لَآ إِلَٰهَ إِلَّا هُوَۖ لَهُ ٱلۡحَمۡدُ فِي ٱلۡأُولَىٰ وَٱلۡأٓخِرَةِۖ وَلَهُ ٱلۡحُكۡمُ وَإِلَيۡهِ تُرۡجَعُونَ
(അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. ഈ ലോകത്തും പരലോകത്തും സ്തുതിയൊക്കെയും അവനാണ്. കല്‍പനാധികാരവും അവനുതന്നെ. നിങ്ങളൊക്കെ മടങ്ങിച്ചെല്ലുക അവങ്കലേക്കാണ്.)
പ്രാരംഭ സൂറത്തായ ഫാത്തിഹ വിശുദ്ധ ഖുർആനിന്റെ മുഴുവൻ ഉള്ളടക്കവും അടങ്ങിയ സൂറത്താണ്. അതിന്റെ ആരംഭം ഹംദ് കൊണ്ടാണ്. അൽഹംദുലില്ലാഹ് എന്ന വാചകത്തെ വിശദീകരിച്ചു കൊണ്ട് മുഫസ്സിറുകൾ പറഞ്ഞത് ഖുർആനിന്റെ ഉള്ളടക്കമാണ് ഫാത്തിഹയെങ്കിൽ ഫാത്തിഹയുടെ സാരാംശം അൽഹംദുലില്ലാഹ് എന്നതാണ്.
ഒരു വിശ്വാസിയുടെ ജീവിതത്തിലെ അവസാനത്തെ പ്രാർത്ഥനയാണിത് എന്ന് അല്ലാഹു പഠിപ്പിക്കുന്നു. അല്ലാഹു പറയുന്നു:  دَعۡوَىٰهُمۡ فِيهَا سُبۡحَٰنَكَ ٱللَّهُمَّ وَتَحِيَّتُهُمۡ فِيهَا سَلَٰمٞۚ وَءَاخِرُ دَعۡوَىٰهُمۡ أَنِ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ
(അവിടെ അവരുടെ പ്രാര്‍ത്ഥന “അല്ലാഹുവേ, നീയെത്ര പരിശുദ്ധന്‍” എന്നായിരിക്കും. അവിടെ അവര്‍ക്കുള്ള അഭിവാദ്യം “സമാധാനം” എന്നും അവരുടെ പ്രാര്‍ഥനയുടെ സമാപനം “ലോകനാഥനായ അല്ലാഹുവിന് സ്തുതി”യെന്നുമായിരിക്കും).

നമ്മൾ നിത്യ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കാറുണ്ട്. എന്നാൽ നമ്മൾ പ്രാർത്ഥിക്കുമ്പോൾ നമുക്ക് അൽഹംദുലില്ലാഹ് എന്ന് പറയാൻ സാധിക്കണം എന്നാണ് അല്ലാഹു പറയുന്ന ഒരു വ്യവസ്ഥ. നിസ്കാരിക്കാൻ നിൽക്കുമ്പോൾ നമ്മൾ പ്രാർത്ഥിക്കാറുണ്ട്. നിസ്കാരത്തിൽ സൂറത്തുൽ ഫാത്തിഹ ഓതുമ്പോൾ അതിൽ ഒരു പ്രാർത്ഥന അടങ്ങിയിട്ടുണ്ട്.
ٱهۡدِنَا ٱلصِّرَٰطَ ٱلۡمُسۡتَقِيمَ
صِرَٰطَ ٱلَّذِينَ أَنۡعَمۡتَ عَلَيۡهِمۡ غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ وَلَا ٱلضَّآلِّينَ
ഞങ്ങളെ നീ നേര്‍വഴിയിലാക്കേണമേ.  നീ അനുഗ്രഹിച്ചവരുടെ വഴിയില്‍. നിന്റെ കോപത്തിന്നിരയായവരുടെയും പിഴച്ചവരുടെയും വഴിയിലല്ല.  എന്നതാണ് ആ പ്രാർത്ഥന. തുടർന്ന് നമ്മൾ റുകൂഇൽ പോകുമ്പോൾ തസ്ബീഹ് ചൊല്ലുന്നു. റുകൂഇൽ നിന്ന് എഴുന്നേറ്റ് വരുമ്പോൾ سمع الله لمن حمده എന്ന് പറയുന്നു. “റബ്ബിന് ഹംദ് അംഗീകരിച്ചു കൊടുത്തവന്റെ പ്രാർത്ഥന അവൻ കേൾക്കട്ടെ” എന്നാണ് അതിന്റെ അർത്ഥം. അതുകൊണ്ടാണ് സാധാരണയായി നമ്മൾ പ്രാർത്ഥിക്കുമ്പോൾ അതിന് മുമ്പായി അൽഹംദുലില്ലാഹ് എന്ന് പറയണമെന്ന് പണ്ഡിതന്മാർ നമ്മളെ പഠിപ്പിക്കുന്നത്. അത് അംഗീകരിച്ചവന്റെയും ജീവിതത്തിൽ പ്രകടമാക്കിയവന്റെയും പ്രാർത്ഥനയാണ് അല്ലാഹു സ്വീകരിക്കുക.

യഥാർത്ഥത്തിൽ അൽഹംദുലില്ലാഹ് എന്നത് ഒരു സാക്ഷ്യപ്പെടുത്തലാണ്. ഒരു ഉദാഹരണം നോക്കാം. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഒരു ദമ്പതികൾക്ക് ഒരു മകൻ പിറന്നു. ആ കുഞ്ഞിന്റെ പുറകെ നടന്ന് അവർ എന്താണോ ആവശ്യപ്പെട്ടത് അത് മുഴുവൻ അവർ സാധിച്ചു കൊടുത്തു. സ്നേഹങ്ങളും വാത്സല്യങ്ങളും നൽകി അവർ അതിനെ വളർത്തി. ആ കുഞ്ഞ് വളർന്ന് വലുതായി, സൗഹൃദ ബന്ധങ്ങളൊക്കെ കിട്ടി. ഒരിക്കൽ അവൻ തന്റെ കൂട്ടുകാരനോട് സംസാരിക്കുന്നത് മാതാപിതാക്കൾ മറഞ്ഞു നിന്ന് കേട്ടു. അവൻ പറഞ്ഞു: “എന്റെ മാതാപിതാക്കൾ എന്റെ ഈ നിലയിലാക്കാൻ എടുത്ത ഭാരം ലോകത്ത് മറ്റാരും എടുത്തിട്ടില്ല”. ഇത് കേൾക്കുന്ന ആ മാതാപിതാക്കളുടെ മാനസികാവസ്ഥ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയുമായിരുക്കും. ഞങ്ങളുടെ മകൻ ഞങ്ങളെ അംഗീകാരിച്ചിരിക്കുന്നു, ഞങ്ങളെ ആദരിച്ചിരുന്നു തുടങ്ങിയ വികാര വിചാരങ്ങളിലൂടെയാണ് അവർ കടന്ന് പോവുക. എന്നാൽ ഇതിന് വിരുദ്ധമായ സംഗകതികളാണ് അവൻ തന്റെ കൂട്ടുകാരനോട് പറയുന്നതായി ആ മാതാപിതാക്കൾ കേൾക്കുന്നതെങ്കിൽ അവരുടെ ഹൃദയം തകർന്ന് പോകും. എന്നാൽ രണ്ടാമത് പറഞ്ഞതിന്റെ നേരെ എതിർവശമാണ് അൽഹംദുലില്ലാഹ് എന്നത്.
ജീവിതത്തിന്റെ ഓരോ അവസരത്തിലും അൽഹംദുലില്ലാഹ് എന്ന് പറയുമ്പോൾ അല്ലാഹുവെ, ഈ കാണുന്നത് മുഴുവനും, ജീവിതത്തിലെ എല്ലാ സുഖ സൗകര്യങ്ങളും നിന്റെ ഔദാര്യമാണ് എന്ന് നമ്മൾ സമ്മതിക്കലാണ്.

അൽഹംദുലില്ലാഹ് എന്നാൽ സ്തുതി അല്ലാഹുവിനാണ് എന്നല്ല അർത്ഥം. മറിച്ച് സർവ സ്തുതിയും അല്ലാഹുവിന് മാത്രമാകുന്നു എന്നാണ്. അല്ലാഹു അല്ലാത്ത മറ്റാരും ഒരു പ്രശംസയും ഒരു അഭിനന്ദനവും ഒരു അംഗീകാരവും അർഹിക്കുന്നില്ല എന്ന് നമ്മൾ സമ്മതിക്കുന്നതിനെയാണ് അൽഹംദുലില്ലാഹ് എന്നത്‌കൊണ്ട് അർത്ഥമാക്കുന്നത്. അൽഹംദുലില്ലാഹ് എന്ന് നമ്മൾ സമ്മതിച്ചാൽ അല്ലാഹുവെ, നീയല്ലാത്ത മറ്റാർക്കും ഞാൻ ഇത്ര കടപ്പാട് വകവെച്ചു കൊടുക്കില്ല എന്നുംകൂടിയാണ് അതിന്റെ അർത്ഥം. നമ്മുടെ സ്തുതി പ്രപഞ്ചത്തിലെ മറ്റാരും അർഹിക്കുന്നില്ല എന്നും അതിലൂടെ നമ്മൾ സമ്മതിക്കുകയാണ്. റസൂൽ (സ്വ) പറഞ്ഞു : “നിങ്ങളോട് നന്മ ചെയ്തവരെ നിങ്ങൾ അഭിനന്ദിക്കണം. അഭിനന്ദിക്കാത്തവൻ അല്ലാഹുവിനെ അഭിനന്ദിക്കാത്തവനെ പോലെയാണ്.” സ്വഹാബിമാർ ചോദിച്ചു : “അതെന്താണ് അങ്ങനെ” ?. പ്രവാചകൻ മറുപടി നൽകി: “അയാൾക്ക് നിങ്ങളോട് നന്മ ചെയ്യാൻ തോന്നിപ്പിച്ചതിന്റെ സാക്ഷാൽ ഉറവിടം അല്ലാഹുവാണ്.” ” من لم يحمد الناس لم يحمد الله” എന്നാണ് ആ വാചകം. ഈ ലോകത്ത് അവശേഷിക്കുന്ന നന്മകളുടെ സാക്ഷാൽ ഉറവിടം അല്ലാഹുവാണ് എന്ന് സമ്മതിക്കുന്ന തിനെയും അൽഹംദുലില്ലാഹ് എന്ന് പറയുന്നു.
അല്ലാഹുവിനെ കുറിച്ച് ഓർക്കാൻ നിർദേശിച്ച ദിക്റുകളുടെ പൊതുവായ സവിശേഷത അവ അപൂർണ്ണമാണ്‌ എന്നാണ്. അതായത് നമ്മൾ പൂരിപ്പിക്കേണ്ട ഒരു ഭാഗം അതിലുണ്ട്. അല്ലാഹു അക്ബർ എന്ന് പറഞ്ഞാൽ അല്ലാഹുവെ നീയാകുന്നു ഏറ്റവും വലിയവൻ എന്നാണ് അർത്ഥം. എന്നാൽ എല്ലാത്തിനേക്കാളും അല്ലാഹുവാണ് ഏറ്റവും വലിയവൻ എന്ന് സമ്മതിക്കുന്നതിനെയാണ് അല്ലാഹു അക്ബർ എന്ന് പറയാൻ കഴിയുക. നമ്മളാണ് അത് സമ്മതിക്കേണ്ടത്. കാരണം നമ്മുടെ സമ്പത്ത്, ഇഷ്ടങ്ങൾ, അറിവ്, കുടുംബം തുടങ്ങി സകലതിനെക്കാളും അല്ലാഹുവാണ് ഏറ്റവും വലിയവൻ എന്ന് നമുക്ക് ബോധ്യമായി അതിനെ അംഗീകരിക്കണം.

സുബ്ഹാനല്ലാഹ് എന്നാൽ അല്ലാഹുവെ നീ പരിശുദ്ധനാകുന്നു എന്നാണ് അർത്ഥം. കാരണം അല്ലാഹുവിന് ചേരാൻ പാടില്ലാത്ത എല്ലാത്തിൽ നിന്നും അവൻ പരിശുദ്ധനാകുന്നു എന്ന് സമ്മതിക്കുന്നതിനെയാണ് സുബ്ഹാനല്ലാഹ് എന്ന് പറയുന്നത്. അൽഹംദുലില്ലാഹ് എന്ന് പറഞ്ഞാൽ സർവ സ്തുതിയും അല്ലാഹുവിനാകുന്നു എന്നാണ് അർത്ഥമെന്ന് മുകളിൽ സൂചിപ്പിച്ചു. എന്നാൽ എന്തുകൊണ്ട് അല്ലാഹു സർവ സ്തുതിയും അർഹിക്കുന്നു എന്ന ബോധ്യം നമുക്കുണ്ടാകണം. വിശുദ്ധ ഖുർആനിൽ അൽഹംദുലില്ലാഹ് എന്ന് തുടങ്ങുന്ന ആയത്തുകൾ പരിശോധിച്ചാൽ ആ വചനത്തിന് ശേഷം വരുന്ന കാര്യങ്ങളിൽ നിന്ന് എന്തുകൊണ്ട് അല്ലാഹു സർവ സ്തുതിയും അർഹിക്കുന്നു എന്ന് നമുക്ക് മനസിലാക്കാം. രണ്ട് ഉദാഹരണങ്ങൾ പരിശോധിക്കാം.

1. അല്ലാഹുവാണ് നമുക്ക് ഹിദായത്ത് നൽകിയത്. അതിനാൽ അല്ലാഹു സർവ സ്തുതിയും അര്ഹിക്കുന്നു. അല്ലാഹു പറയുന്നു: وَنَزَعۡنَا مَا فِي صُدُورِهِم مِّنۡ غِلّٖ تَجۡرِي مِن تَحۡتِهِمُ ٱلۡأَنۡهَٰرُۖ وَقَالُواْ ٱلۡحَمۡدُ لِلَّهِ ٱلَّذِي هَدَىٰنَا لِهَٰذَا وَمَا كُنَّا لِنَهۡتَدِيَ لَوۡلَآ أَنۡ هَدَىٰنَا ٱللَّهُۖ لَقَدۡ جَآءَتۡ رُسُلُ رَبِّنَا بِٱلۡحَقِّۖ وَنُودُوٓاْ أَن تِلۡكُمُ ٱلۡجَنَّةُ أُورِثۡتُمُوهَا بِمَا كُنتُمۡ تَعۡمَلُونَ
(അവരുടെ മനസ്സുകളിലെ പകയെ നാം തുടച്ചുമാറ്റും. അവരുടെ താഴ്ഭാഗത്തൂടെ അരുവികളൊഴുകിക്കൊണ്ടിരിക്കും. അപ്പോള്‍ അവരിങ്ങനെ പറയും: “ഞങ്ങളെ ഇവിടേക്ക് നയിച്ച അല്ലാഹുവിന് സ്തുതി. അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയില്ലായിരുന്നെങ്കില്‍ ഞങ്ങളൊരിക്കലും സന്മാര്‍ഗം പ്രാപിക്കുമായിരുന്നില്ല).
ലോകത്ത് ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്ന 780 കോടി മനുഷ്യരിൽ 120 കോടി മനുഷ്യന്മാർ ഒഴികെ ബാക്കി ആർക്കും കിട്ടാത്തതും അതിന് മുമ്പ് ആദം നബി മുതലുള്ള മനുഷ്യ പരമ്പരയിലുള്ള ആളുകളിൽ പലർക്കും കിട്ടാത്തതുമായ വലിയ അമഗ്രഹമാണ് അല്ലാഹു നമുക്ക് നൽകിയത്. ആയതിനാൽ നമ്മളിൽ എത്ര പേർ മനസ്സറിഞ്ഞ് ശഹാദത്ത് കലിമ ചൊല്ലിയിട്ടുണ്ടെന്ന് ആത്മപരിശോധന നടത്തണം. എന്നിട്ടും അല്ലാഹു അവന്റെ ഉമ്മത്തിന്റെ ഭാഗമായി നമ്മളെ പരിഗണിച്ചു. മനസറിഞ്ഞ് ശഹാദത്ത് കലിമ ചൊല്ലി, ഇസ്‌ലാമിനെ കുറിച്ച് വായിച്ച്, പഠിച്ച്, ജീവിതത്തിൽ പകർത്തി സർവതും അല്ലാഹിവിന് വേണ്ടി ത്യജിക്കാൻ തയാറാവുക എന്നത് വളരെ പ്രയാസകരമാണ്. ഇസ്‌ലാം സ്വീകരിച്ച ഹാദിയ എന്ന പെൺകുട്ടി തന്റെ വിശ്വാസത്തിന്റെ പേരിൽ അനുഭവിച്ച തീഷ്‌ണതകൾ നമ്മൾ കണ്ടതാണ്. അല്ലാഹു അനുഗ്രഹിച്ചില്ലായിരുന്നുവെങ്കിൽ നമുക്ക് ഹിദായത്ത് ലഭിക്കുമായിരുന്നില്ല. ആയതിനാൽ നമ്മൾ മനസറിഞ്ഞ് അൽഹംദുലില്ലാഹ് എന്ന് പറയണം.

2. നമ്മൾ ചോദിക്കാതെ തന്നെ നമുക്ക് ആവശ്യമുള്ള സർവതും നൽകി നമ്മളെ പരിപാലിച്ചു. അതിനാൽ സർവ സ്തുതിയും അല്ലാഹു അർഹിക്കുന്നു. അല്ലാഹു പറയുന്നു:  ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ
(സ്തുതിയൊക്കെയും അല്ലാഹുവിന്നാണ്. അവന്‍ മുഴുലോകരുടെയും പരിപാലകന്‍.)

റബ്ബ് എന്നാൽ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പരിപാലിക്കുന്നവൻ എന്നാണ് അർത്ഥം. നമ്മൾ അറിയാതെ തന്നെ ധാരാളം കാര്യങ്ങൾ നമ്മുടെ ശരീരം ആവശ്യപ്പെടുന്നുണ്ട്. നമ്മൾ ശ്വസിക്കുമ്പോൾ ഉള്ളിലേക്ക് പോകേണ്ടത് ഓക്സിജൻ ആണെന്നും പുറത്തേക്ക് വരേണ്ടത് കാർബൺ ഡൈ ഓക്സൈഡ് ആണെന്നും നമുക്ക് അറിയാം. എന്നാൽ ശ്വസിക്കാനായി ഓക്സിജനുള്ള സ്ഥലം അന്വേഷിച്ച് നമ്മൾ നടക്കാറില്ലല്ലോ. അതിനെ കൃത്യമായി എത്തിച്ചു തരുന്നത് അല്ലാഹുവാണ്. നമ്മൾ നമ്മുടെ ശരീരങ്ങളിലേക്ക് നോക്കിയാൽ തന്നെ അല്ലാഹുവിന്റെ സൃഷ്ടി വൈഭവവും അത്ഭുതവും നമുക്ക് കാണാം. നമ്മുടെ ഓരോരുത്തരുടെയും മുഖത്തിന്റെ വലിപ്പം ഏകദേശം സമമാണ്. എന്നിട്ടും നമ്മുടെ മുഖങ്ങൾ വ്യത്യസ്തമാണ്. അതായത് നമുക്ക് ഓരോരുത്തർക്കും സ്വന്തമായി വ്യക്തിത്വം നൽകി അനുഗ്രഹിച്ചത് അല്ലാഹുവാണ്. ആദം നബി മുതൽ ഇന്നേവരെ ജനിച്ച ഓരോ മനുഷ്യന്റെയും കണ്ണിന്റെ റെറ്റിനയും വിരളടയാളങ്ങളും വ്യത്യസ്തമാണ്. അല്ലാഹു പറയുന്നു : فَتَبَارَكَ ٱللَّهُ أَحۡسَنُ ٱلۡخَٰلِقِينَ (ഏറ്റം നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണന്‍ തന്നെ.)

നമ്മൾ അൽഹംദുലില്ലാഹ് എന്ന് പറയണമെന്ന് നമ്മളെ പഠിപ്പിച്ച ചില സന്ദർഭങ്ങൾ നമ്മുടെ നിത്യ ജീവിതത്തിലുണ്ട്. രണ്ട് ഉദാഹരണങ്ങൾ പരിശോധിക്കാം.

1. ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ. الحمد لله الذي أحيانا بعد ما أماتنا و إليه النشور എന്ന് നമ്മൾ പറയണം. “മരണ ശേഷം ഞങ്ങളെ ജീവിപ്പിച്ച അല്ലാഹുവിനാകുന്നു സർവ സ്തുതിയും” എന്നാണ് അതിന്റെ അർത്ഥം. ഇത് നിസാരമായി കാണേണ്ട സംഗതിയല്ല. നമ്മുടെ ഉറക്കത്തിനിടയിൽ ഒരു മനുഷ്യൻ ഒരു കത്തിയുമായി നമ്മളെ കൊല്ലാൻ വന്നാൽ അഗാധമായ ഉറക്കത്തിൽ നമുക്ക് അത് അറിയാൻ സാധിക്കുമോ ?
ഉപദ്രവകാരിയായതോ വിഷാംശമുള്ള പാമ്പോ തേളോ പോലെയുള്ള ജീവികളോ നമ്മളെ കടിക്കാൻ വന്നാൽ നമുക്ക് അറിയാൻ സാധിക്കുമോ? അല്ലാഹു പറയുന്നു:  ٱللَّهُ يَتَوَفَّى ٱلۡأَنفُسَ حِينَ مَوۡتِهَا وَٱلَّتِي لَمۡ تَمُتۡ فِي مَنَامِهَاۖ فَيُمۡسِكُ ٱلَّتِي قَضَىٰ عَلَيۡهَا ٱلۡمَوۡتَ وَيُرۡسِلُ ٱلۡأُخۡرَىٰٓ إِلَىٰٓ أَجَلٖ مُّسَمًّىۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَتَفَكَّرُونَ
(മരണവേളയില്‍ ആത്മാക്കളെ പിടിച്ചെടുക്കുന്നത് അല്ലാഹുവാണ്. ഇനിയും മരിച്ചിട്ടില്ലാത്തവരുടെ ആത്മാവിനെ അവരുടെ ഉറക്കത്തില്‍ പിടിച്ചുവെക്കുന്നതും അവന്‍ തന്നെ. അങ്ങനെ താന്‍ മരണം വിധിച്ച ആത്മാക്കളെ അവന്‍ പിടിച്ചുവെക്കുന്നു. മറ്റുള്ളവയെ ഒരു നിശ്ചിത കാലാവധി വരെ അവന്‍ തിരിച്ചയക്കുന്നു. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.)
നമ്മുടെ ഉറക്കത്തിൽ അല്ലാഹു പിടിച്ചുവെച്ച നമ്മുടെ ആത്മാവിനെ അവൻ തിരികെ നൽകിയവർക്ക് മാത്രമേ രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുകയുള്ളൂ.
ഉറക്കം മരണമാണെന്ന് ശാസ്ത്രവും പറയുന്നുണ്ട്. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് വരുമ്പോൾ അല്ലാഹുവിനെ സ്തുതിക്കണം എന്ന് പറഞ്ഞത് അതുകൊണ്ടാണ്.

2. ഉറക്കത്തിൽ നിന്ന് ശൗചാലയത്തിലേക്ക് പോകുന്നു. അവിടെ നിന്ന് തിരിച്ചിറങ്ങുമ്പോൾ അല്ലാഹുവിനെ സ്തുതിക്കണമെന്ന് റസൂൽ(സ്വ) പഠിപ്പിക്കുന്നു. الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنِّي الْأَذَى وَعَافَانِي
(എന്നിൽ നിന്ന് മാലിന്യത്തെ നീക്കം ചെയ്യുകയും എനിക്ക് സൗഖ്യം നൽകുകയും ചെയ്ത അല്ലാഹുവിന് സർവ സ്തുതിയും) എന്നാണ് ആ പ്രാർത്ഥന.  നമ്മൾ തലേന്ന് രാത്രി കഴിച്ച ഭക്ഷണം നമ്മുടെ ഉറക്കത്തിനിടയിൽ ദഹിക്കുകയും ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങൾ നൽകുകയും അവശിഷ്ടങ്ങൾ മാലിന്യമായി നീക്കി വെക്കുകയും കൃത്യ സമയത്ത് അതിനെ പുറന്തള്ളുകയും ചെയ്യുന്നത് അല്ലാഹുവാണ്. ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞിട്ടും നമ്മുടെ ശരീരത്തിൽ നിന്ന് അത് പോയിട്ടില്ലെങ്കിൽ നമ്മുടെ അവസ്ഥ എന്താകും? വിവിധ ആശുപത്രികളിൽ ചെന്നാൽ മലമൂത്ര വിസർജനത്തിന് വേണ്ടി കുഴലുകൾ ഘടിപ്പിക്കപ്പെട്ട ധാരാളം ആളുകളെ നമുക്ക് കാണാം. നമ്മൾ ശൗചാലയത്തിൽ നിന്ന് ഇറങ്ങുമ്പോൾ അത്തരം ബോധങ്ങൾ നമുക്ക് ഉണ്ടാകണം. ആയതിനാൽ നമ്മൾ അല്ലാഹുവിനെ സ്തുതിക്കണം.

3. ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴും കഴിച്ച ശേഷവും അൽഹംദുലില്ലാഹ് എന്ന് പറയണം.
കേരളത്തിലെയോ അയാൾ സംസ്ഥാനത്തിലെയോ ഏതോ ഒരു നെൽ പാടത്ത് കർഷകർ വിത്തെറിഞ്ഞ് അതിന് വളമിട്ട് വളർത്തി പാകമായപ്പോൾ കൊയ്തെടുത്ത് നെല്ലും പതിരും വേർതിരിച്ച് ചാക്കുകളിലാക്കി ലോറിയിൽ കയറ്റി അയച്ച് നമ്മുടെ നാട്ടിലെ ഗോഡൗണിൽ എത്തി അവിടെ നിന്ന് നമ്മുടെ വീടിന്റെ അടുത്തുള്ള കടയിൽ എത്തി അവിടെ നിന്ന് വാങ്ങിയ അരി പാകം ചെയ്താണ് ഉച്ചക്ക് നമ്മൾ ഭക്ഷണം കഴിക്കുന്നത്. കയ്യിൽ പണമുണ്ടായിരിക്കെ നാട്ടിൽ അരി ഇല്ലാത്ത അവസ്ഥയെ കുറിച്ച് ആലോചിച്ചു നോക്കൂ!. നമ്മൾ ഒരു ഉരുള ചോറ് വായിലേക്ക് വെക്കുമ്പോൾ ലക്ഷക്കണക്കിന് ആളുകളുടെ അധ്വാനം അതിന് പിന്നിലുണ്ടെന്ന് നമ്മൾ ആലോചിക്കണം. ആ അരി നമ്മുടെ മുന്നിൽ എത്തിച്ചത് നമ്മുടെ പണമല്ല, മറിച്ച് അല്ലാഹുവാണ്. ലോകത്ത് ഒരു നേരം പോലും കൃത്യമായി കഴിക്കാൻ ഭക്ഷണം കിട്ടാത്ത അഭയാർത്ഥികളായും ദരിദ്രന്മാരായും കോടിക്കണക്കിന് ആളുകളുണ്ട്. അവർക്കടയിലാണ് നമ്മൾ വയറ് നിറച്ച് ഭക്ഷണം കഴിക്കുന്നത്. ആയതിനാൽ നമുക്ക് അൽഹംദുലില്ലാഹ് എന്ന് പറയാൻ സാധിക്കണം. റസൂൽ (സ്വ) പറയുന്നു:  الله ليَرضى عن العبد أن يأكل الأَكلة، فيَحمده عليها، أو يشرب الشَّربة، فيحمده عليها (അന്നപാനത്തിന് ശേഷം അല്ലാഹുവിനെ സ്തുതിച്ച അടിമക്ക് അല്ലാഹുവിന്റെ തൃപ്തിയുണ്ടാകും.)

അൽഹംദുലില്ലാഹ് എന്നത് ഒരു ജീവിത വീക്ഷണം കൂടിയാണ്. الحمد لله على كل حال ( ഏത് അവസ്ഥയിലും അല്ലാഹുവിന് സ്തുതി ) എന്ന് പ്രഖ്യാപിക്കുവാൻ നമുക്ക് സാധിക്കണം.
ഇസ്‌ലാമിക ലോകത്തെ വലിയ ചിന്തകനും ദാർശനികനും പോരാളിയുമായിരുന്നു സിറിയക്കാരനായ ശൈഖ് മുസ്തഫ സിബാഈ. അദ്ദേഹത്തിന്റെ ഒരു ഭാഗം തളർന്ന് പോയി. അദ്ദേഹം ആശുപത്രിയിൽ കിടക്കവേ ധാരാളം ആളുകൾ അദ്ദേഹത്തെ സന്ദർശിക്കാനായി വന്നു. വന്നവരൊക്കെ അദ്ദേഹത്തോട് ചോദിച്ചു: “ഒരു വശം തളർന്ന് പോയല്ലോ!. ഇനി എന്ത് ചെയ്യും”?. അദ്ദേഹം മറുപടി നൽകി: “അൽഹംദുലില്ലാഹ്. അല്ലാഹുവിന് എന്റെ വലതുവശം കൂടി തളർത്തിക്കളയാമായിരുന്നല്ലോ!. എന്റെ ചിന്തയും എന്റെ വിജ്ഞാനത്തെയും മറപ്പിച്ച് കളയാമായിരുന്നല്ലോ!. പക്ഷെ അവനത് ചെയ്തില്ല.” ഇത് ഒരു ജീവിത വീക്ഷണമാണ്. നമുക്ക് പലതരത്തിൽ ജീവിക്കാം. എന്നും ദുഃഖിതനായി ജീവിക്കാം. അല്ലെങ്കിൽ ആഢംബരത്തിൽ ജീവിക്കാം. എന്നാൽ സുഖ സൗകര്യങ്ങളില്ലാത്ത പലരെയും വീക്ഷിച്ച് അതും കൂടി ജീവിതത്തിൽ ഉൾക്കൊണ്ട് ജീവിക്കാൻ കഴിയണം. അങ്ങനെ നമുക്ക് അൽഹംദുലില്ലാഹ് എന്ന് പറയാൻ സാധിച്ചാൽ അതൊരു വലിയ ജീവിതത്തിന്റെ തുടക്കമായിരിക്കും.
ഒരു ഖുദ്‌സിയായ ഹദീസ്:  أن رسول الله ﷺ قال: إذا مات ولد العبد، قال الله لملائكته: قبضتم ولد عبدي؟ فيقولون: نعم، فيقول: قبضتم ثمرة فؤاده؟ فيقولون: نعم، فيقول: فماذا قال عبدي؟ فيقولون: حمدك، واسترجع، فيقول الله تعالى: ابنوا لعبدي بيتًا في الجنة، وسموه: بيت الحمد
(റസൂലുല്ലാഹി(സ) പറഞ്ഞു: ഒരാളുടെ കുട്ടി മരണപ്പെട്ടാൽ അല്ലാഹു മലക്കുകളോടു ചോദിക്കും: എന്റെ അടിമയുടെ സന്താനത്തിന്റെ റൂഹിനെ നിങ്ങൾ പിടിച്ചോ? അപ്പോൾ അവർ പറയും: അതെ. അപ്പോൾ അല്ലാഹു ചോദിക്കും: അവന്റെ ഹൃദയത്തിന്റെ കഷ്ണത്തെ നിങ്ങൾ പിടിച്ചു അല്ലേ? അവർ പറയും: അതെ റബ്ബേ. അല്ലാഹു വീണ്ടും ചോദിക്കും: അപ്പോൾ എന്റെ അടിമ എന്തു പറഞ്ഞു? മലക്കുകൾ പറയും: അവൻ നിന്നെ സ്തുതിക്കുകയും ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ( ഞങ്ങൾ അല്ലാഹുവിൽ നിന്നുള്ളവരല്ലേ, അങ്ങോട്ട് തന്നെയല്ലേ ഞങ്ങളുടെ മടക്കവും) എന്ന് പറയുകയും ചെയ്തു. അങ്ങനെ അല്ലാഹു അവരോടു പറയും: എന്റെ അടിയാറിന് നിങ്ങൾ സ്വർഗ്ഗത്തിൽ ഒരു വീട് നിർമ്മിച്ചു നൽകുക. എന്നിട്ട് ആ വീടിന് ബൈത്തുൽ ഹംദ് എന്ന് പേരിടുകയും ചെയ്യുക.)

ഇപ്രകാരം ജീവിതത്തിൽ എല്ലാം അല്ലാഹുവിന് സമർപ്പിച്ച് അവൻ നൽകിയ സൗഭാഗ്യങ്ങളിൽ അല്ലാഹുവിനെ സ്തുതിക്കാൻ നമുക്ക് കഴിയണം.  അല്ലാഹു നാം ഏവരെയും അനുഗ്രഹിക്കട്ടെ.
വീഴ്ചകൾ പൊറുത്തു നൽകട്ടെ.

തയ്യാറാക്കിയത് : മുഷ്താഖ് ഫസൽ

Related Articles