Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം ഉമ്മത്തിന്റെ വജ്രായുധം

പ്രമുഖ ഹദീസ് പണ്ഡിതനായ ഇമാം ഇബ്നു ഖുതൈബ (റ), ഹിജ്‌റ നാലാം നൂറ്റാണ്ടിൽ ഈജിപ്തിൽ നടന്ന ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്. അക്കാലത്തെ പ്രശസ്ത സൂഫി വര്യനായിരുന്ന ബുനാൻ അൽ ഹമ്മാലും ഈജിപ്‌തിലെ ഭരണാധികാരിയായിരുന്ന അഹ്മദ് ബിൻ തൂലുനും ഇവർക്കിടയിലുണ്ടായ വലിയ ഒരു സംഭവത്തെയാണ് അദ്ദേഹം ഉദ്ധരിക്കുന്നത്. ഭരണാധികാരി ബിൻ തൂലൂൻ വൈരുദ്ധ്യാത്മക ഇരട്ട സ്വഭാവം ഉള്ളയാളായിരുന്നു. ഒരു വശത്ത് മാലാഖയെ പോലെ പാവങ്ങളെ സഹായിക്കുകയും മറു വശത്ത് പിശാചിനെ പോലെ നിരപരാധികളായ ആളുകളെ കൊന്നൊടുക്കുകയും ചെയ്യുമായിരുന്നു. ദരിദ്രരായ ആളുകൾക്ക് വേണ്ടിയും പണ്ഡിതന്മാർക്ക് വേണ്ടിയും ധാരാളം സമ്പത്ത് ചെലവഴിക്കുകയും അതു പോലെ മറുവശത്ത് ഒരു കാരണവുമില്ലാതെ ആളുകളെ പീഡിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ പീഡനം മൂലം കഷ്ടത അനുഭവിക്കുകയും കൊല്ലപ്പെടുകയും ചെയ്തവരുടെ എണ്ണം ഏകദേശം18000 ആണെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. രാജാവിന്റെ ഉപദ്രവം സഹിക്കവയ്യാതെ സൂഫി വര്യനായ ബുനാൻ അൽ ഹമ്മാൽ രാജാവിനെ ഉപദേശിക്കാൻ തീരുമാനിച്ചു. അങ്ങനെ രാജാവിന്റെ അടുക്കൽ ചെന്ന് അദ്ദേഹത്തിന്റെ ചെയ്‌തിയുടെ പേരിൽ വിമർശിക്കുകയും കയർക്കുകയും ചെയ്തു. ഇത് കേട്ട രാജാവിന് ഭ്രാന്തിളകി. പ്രതികാരം എന്നോണം വ്യത്യസ്തമായ ഒരു ശിക്ഷയാണ് രാജാവ് അദ്ദേഹത്തിന് നൽകിയത്. സിംഹകൂട്ടിലേക്ക് ഇട്ടു കൊടുക്കുക എന്നതായിരുന്നു ശിക്ഷ.

ഇബ്നു ഖുതൈബ (റ) വിശദീകരിക്കുന്നു
ആ സമയത്തു ഞാൻ അവിടെ ഉണ്ടായിരുന്നു. രാജാവിന്റെ മകൻ നല്ലൊരു വേട്ടക്കാരൻ ആയിരുന്നു. അയാൾ മൃഗങ്ങളെ വേട്ടയാടി പിടിച്ചുകൊണ്ട് വന്നു വളർത്തും. ഇതായിരുന്നു അയാളുടെ ഹോബി. അങ്ങനെ പിടിച്ചു കൊണ്ടുവരപ്പെട്ട മേത്തരം സിംഹങ്ങളിൽ ഒന്നായിരുന്നു രാജാവ് ശിക്ഷ നടപ്പാക്കുന്നതിന് വേണ്ടി തെരഞ്ഞെടുത്തത്. ആഴ്ചകളോളം അതിനെ പട്ടിണിക്കിട്ടതിനു ശേഷമാണ് സിംഹത്തെ കൊണ്ടു വരുന്നത്. അതിന്റെ കണ്ണിൽ ചോര തിളക്കുന്നുണ്ടായിരുന്നു. കണ്ടാൽ മാത്രം ഭയന്നു ചാകുന്ന ഭീകരതയുണ്ടായിരുന്നു അതിന്റെ മുഖത്തിന്. ആളുകൾ ഭയന്നു വിറച്ചു. അദ്ദേഹത്തിന്റെ നേരെ ആ സിംഹം ഭയാനകമായ ഗർജ്ജനത്തോടെ പാഞ്ഞു വന്നു. എന്നാൽ ബുനാൻ അൽ ഹമ്മാലിന്റെ മുഖത്തു യാതൊരു ഭാവ വ്യത്യാസവും കണ്ടില്ല. ജനങ്ങൾ നോക്കി നിൽക്കെ സിംഹത്തിന്റെ ഭാവം മാറി. വളർത്തു നായ തന്റെ യജമാനനെ സമീപിക്കുന്നത് പോലെ സിംഹം അദ്ദേഹത്തെ സമീപിച്ചു.അദ്ദേഹത്തെ മണത്തു കൊണ്ട് അദ്ദേഹത്തിന്റെ ചുറ്റും നടന്നു കൊണ്ടേയിരുന്നു. ജനങ്ങൾ അത്ഭുതരായി. രാജാവിന് കാര്യം മനസിലായി അദ്ദേഹത്തെ തുറന്നു വിട്ടു.പുറത്തു വന്ന ബുനാൻ അൽ ഹമ്മലിനോട് ജനങ്ങൾ ചോദിച്ചു: സിംഹം അടുത്തു വന്നപ്പോൾ താങ്കൾ എന്താണ് ചിന്തിച്ചു കൊണ്ടിരുന്നത്? അദ്ദേഹം മറുപടി പറഞ്ഞു: ഇത്തരം വന്യ മൃഗങ്ങളുടെ അവശിഷ്ടങ്ങളും അവയുടെ വായിൽ നിന്ന് വരുന്ന ഉമിനീരിനെയും കുറിച്ച്. അവ ത്വാഹിറാണോ നജസാണോ എന്നു പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ട്.അവയെ കുറിച്ചായിരുന്നു ഞാൻ ആലോചികൊണ്ടിരുന്നത്. ചരിത്രം ഇവിടെ അവസാനിക്കുന്നില്ല. അദ്ദേഹത്തെ കൊല്ലാൻ തീരുമാനിച്ച ഭരണാധികാരി ബുനാൻ അൽ ഹമ്മാൾ മരിക്കുന്നതിന് ഒരാഴ്ച മുൻപു മരണപെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: നിരപരാധികൾ ഭയപ്പെടുകയില്ല. അപരാധി എപ്പോഴും ഭയപ്പെട്ടു കൊണ്ടേയിരിക്കും.ആരു മോശം ചെയ്തോ അവൻ അതിന്റെ ഫലം അനുഭവിക്കുക തന്നെ ചെയ്യും.

Also read: ശഹീന്‍ ബാഗ് സമരമുഖം ഇന്ത്യയെ ഏകോപിപ്പിക്കുന്ന വിധം

ഇസ്ലാം അതിന്റെ അനുയായികളോട് ഹൃദയം കൊണ്ട് ചെയ്യാൻ പറഞ്ഞ ഒരു ആരാധനയുണ്ട്. ശരീരം കൊണ്ട് ചെയ്യുന്ന ആരാധനകൾക് ചിലപ്പോളൊക്കെ ഒഴിവുകഴിവുകൾ പറയാൻ പാറ്റും. എന്നാൽ ഹൃദയം കൊണ്ട് മാത്രം ചെയ്യാൻ പറ്റുന്ന ആരാധനയ്ക്ക് ഒരു ഒഴിവുകഴിവും പറയാൻ സാധ്യമല്ല.ഈ ആരാധന ഒരു അനുഭൂതിയാണ്. ലോകത്തു നടക്കുന്ന എല്ല സംഭവ വികസങ്ങളെയും അല്ലാഹുവിന്റെ അറിവോടെയാണെന്നും അവനറിയതെ ഒന്നും നടക്കുന്നില്ല എന്നും അതു കൊണ്ട് തന്നെ എല്ലാ കാര്യത്തിനും അവനിലേക്ക് ചേർക്കുന്നു.ഇത് ഹൃദയത്തിൽ നിന്നാണ് ഉണ്ടാകേണ്ടത്.ഇത് ഒരു അലങ്കരമാണ്. ഈ അലങ്കരത്തെ ആരാധനയെ അനുഭൂതിയെ പണ്ഡിതന്മാർ വിളിച്ചത് التوكل على الله ( അല്ലാഹുവിന്റെ മേൽ ഭരമേൽപ്പിക്കുക) എന്നാണ്.

ഈമാൻ കൂടുമ്പോഴാണ് ഭരമേൽപ്പിക്കൽ ശക്തിപ്പെടുന്നത്. അതനുസരിച്ചു അല്ലാഹുവും അടിമയും തമ്മിലുള്ള ബന്ധം സുദൃഢമാകുകയാണ് ചെയ്യുക. അതു കൊണ്ടാണ് തവക്കുലിനെ കുറിച്ചു ധാരാളം ഖുർആനിക വചനങ്ങൾ കാണാൻ കഴിയും . വിജയം ഭരമേൽപ്പിക്കുന്നവനാണ്. ഭരമേൽപ്പിക്കുന്നവനെ അള്ളാഹു ഇഷ്ടപ്പെടുന്നു എന്നിങ്ങനെ കാണാൻ സാധിക്കും إن الله يحب المتوكلين . എന്തു കൊണ്ട് നിരന്തരമായി ഇങ്ങനെ പറയുന്നു എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്.വിശ്വാസിയുടെ ജീവിതം സുഖകരമല്ല. പ്രതിസന്ധികൾ നിറഞ്ഞതാണ്. പരീക്ഷണങ്ങൾ മൂടിയതാണ്. ഖുർആൻ പറയുന്നു:
أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ} [العنكبوت : 2] ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ?

പരീക്ഷണങ്ങൾ നിറഞ്ഞ ഈ ജീവിതത്തിൽ വിജയം നേടണമെങ്കിൽ കർമ്മങ്ങൾ മാത്രം പോര എന്നു ഖുർആൻ പറയുന്നു.അതിനെ നേരിടുവാനുള്ള കരുത്തു കർമങ്ങളിലൂടെ നേടിയെടുക്കാൻ കഴിഞ്ഞെന്ന് വരില്ല. ചെയ്യാനുള്ളതെല്ലാം ചെയ്തതിനു ശേഷം കാര്യങ്ങൾ അല്ലാഹുവിലേക്ക് മാറ്റി വെക്കുന്നതാണ് തവക്കുൽ എന്നു ഖുർആൻ വ്യക്തമാക്കുന്നു. ആരാധന കർമങ്ങൾക്ക് ശേഷം ഹൃദയത്തെ അല്ലാഹുവിലേക്ക് മാറ്റി വെക്കുന്നതിനാണ് ഹൃദയം കൊണ്ടുള്ള തവക്കുൽ എന്ന് ഉദ്ദേശിക്കുന്നത്. വലിയ വലിയ ലക്ഷ്യങ്ങൾ കാണുന്നവർ ചെയ്യേണ്ട പ്രധാനമായ ആരാധനയാണ് തവക്കുൽ. ഒരു രാഷ്ട്രത്തെ വിപത്തിൽ നിന്നും സ്വേച്ഛാധിപതിയിൽ നിന്നും സമൂഹം നേരിടുന്ന ഫിത്‌ന ഫസാദിൽ നിന്നും മോചിപ്പിക്കുന്നവർ പ്രഥമമായി ചെയ്യേണ്ട ആരാധനയാണ് അല്ലാഹുവിൽ ഭരമേൽപ്പിക്കുക എന്നത്.റസൂൽ (സ) യും അവിടുന്നിന്റെ അനുയായികളും വിജയച്ചത് അല്ലാഹുവിൽ ഭരമേൽപ്പിക്കുന്ന ഒരു മനസ്സ് അവർക്കുണ്ടായിരുന്നു എന്നതിനാലാണ്.

Also read: ഒരു ഫലസ്ഥീന്‍ വസന്തത്തിന് സമയമായിരിക്കുന്നു

ഈ ഉമ്മത്തിലെ പിൻഗാമികളായ ആളുകൾ വിജയിക്കണമെങ്കിൽ മുൻഗാമികൾ സ്വീകരിച്ച മാർഗ്ഗം കൈകൊള്ളണമെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയത്. മൂസ നബി (അ) യുടെ അനുയായികൾ ഫറോവയുടെ നിരന്തരമായുള്ള പീഡനത്തെ കുറിച്ചു പരാതി പറഞ്ഞപ്പോൾ അദ്ദേഹം നൽകിയ മറുപടി ഖുർആനിൽ കാണാം .
وَقَالَ مُوسَىٰ يَا قَوْمِ إِن كُنتُمْ آمَنتُم بِاللَّهِ فَعَلَيْهِ تَوَكَّلُوا إِن كُنتُم مُّسْلِمِينَ} [يونس : 84] മൂസാ പറഞ്ഞു: എന്‍റെ ജനങ്ങളേ,നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിട്ടുണ്ടെങ്കില്‍ അവന്‍റെ മേല്‍ നിങ്ങള്‍ ഭരമേല്‍പിക്കുക- നിങ്ങള്‍ അവന്ന് കീഴ്പെട്ടവരാണെങ്കില്‍.

അങ്ങനെ അവർ അല്ലാഹുവിൽ ഭരമേൽപ്പിച്ചപ്പോൾ അല്ലാഹു അവരെ ഫറോവയിൽ നിന്നും രക്ഷപെടുത്തി എന്നു ചരിത്രം വ്യക്തമാക്കുന്നു. വിശ്വാസിക്ക് ധൈര്യം നൽകുന്നത് തവക്കുൽ എന്ന അവന്റെ വിശേഷണമാണ്. പ്രവാചകന്മാരുടെ സ്വഭാവമായിരുന്നു തവക്കുൽ എന്നത്. യഅഖൂബ് നബി (അ) പറയുന്നു:
إِنِ الْحُكْمُ إِلَّا لِلَّهِ ۖ عَلَيْهِ تَوَكَّلْتُ ۖ وَعَلَيْهِ فَلْيَتَوَكَّلِ الْمُتَوَكِّلُونَ} [يوسف : 67] വിധികര്‍ത്തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവന്‍റെ മേല്‍ ഞാന്‍ ഭരമേല്‍പിക്കുന്നു. അവന്‍റെ മേല്‍ തന്നെയാണ് ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കേണ്ടത്‌.

ഇക്കാര്യത്തിൽ ആളുകൾ പലതരക്കാരാണ്. ചിലർ സമൂഹത്തിലുള്ള സമ്പന്നരിൽ ഭരമേൽപ്പിക്കാറുണ്ട്.മറ്റുചിലർ അധികാരികളെയും. ഇതൊന്നും പൂർണമായ ഭരമേൽപ്പിക്കൽ അല്ല തന്നെ. ഭരമേൽപ്പിച്ചപ്പോൾ ഏറ്റവും യോഗ്യൻ അല്ലാഹുവാണെന്ന് യഅഖൂബ് നബി (അ) പറയുന്നു. ഇബ്രാഹിം നബി (അ) പ്രാർത്ഥന ഇപ്രകാരം ആയിരുന്നു.
رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ} [الممتحنة : 4] ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും, നിങ്കലേക്ക് ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. നിങ്കലേക്ക് തന്നെയാണ് തിരിച്ചുവരവ്‌.

മൂസ നബി (അ) പറയുന്നത്: {وَمَا لَنَا أَلَّا نَتَوَكَّلَ عَلَى اللَّهِ وَقَدْ هَدَانَا سُبُلَنَا ۚ وَلَنَصْبِرَنَّ عَلَىٰ مَا آذَيْتُمُونَا ۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُتَوَكِّلُونَ} [ابراهيم : 12] അല്ലാഹു ഞങ്ങളെ ഞങ്ങളുടെ വഴികളില്‍ ചേര്‍ത്ത് തന്നിരിക്കെ അവന്‍റെ മേല്‍ ഭരമേല്‍പിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കെന്തു ന്യായമാണുള്ളത്‌? നിങ്ങള്‍ ഞങ്ങളെ ദ്രോഹിച്ചതിനെപ്പറ്റി ഞങ്ങള്‍ ക്ഷമിക്കുക തന്നെ ചെയ്യും. അല്ലാഹുവിന്‍റെ മേലാണ് ഭരമേല്‍പിക്കുന്നവരെല്ലാം ഭരമേല്‍പിക്കേണ്ടത്‌.

അല്ലാഹു മുഹമ്മദ് നബി(സ) യോട് കല്പിക്കുന്നതും ഭരമേൽപ്പിക്കാനാണ്.
فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ ۚ إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ} [آل عمران : 159] അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്‌. സമര മുഖത്തു നിന്ന് മാറി നിൽക്കാൻ കാരണങ്ങളും ന്യായങ്ങളും പറയുന്ന ഭീരുക്കളായ ആളുകൾ നമുക്കിടയിലുണ്ട്.അക്രമങ്ങളും അനീതിയും കാണുമ്പോൾ അവയിലൊന്നും ഇടപെടാതെ മാറി നിൽക്കുന്നവർ ചിന്തിക്കുന്നത് തങ്ങൾ പരാജയപ്പെട്ടേക്കുമല്ലോ എന്നു കരുതിയാണ്. അക്കൂട്ടർ ഈ സമൂഹത്തിന്റെ ചരിത്രം പഠിക്കേണ്ടതുണ്ട്. ഫറോവയുടെ ഉപദ്രവം സഹിക്കവയ്യാതെ മൂസ നബി (അ) യുടെ അടുക്കൽ വന്ന് പരാതി പറഞ്ഞ അനുയായികളോട് ഭരമേൽപ്പിക്കാൻ ആണ് ആവശ്യപ്പെട്ടത്. അനീതിക്കും അക്രമത്തിനും എതിരെ സമരം നയിക്കാതെ മാറി നിൽക്കുന്ന ആളുകളോട് ഖുർആന്റെ ശാസന നിങ്ങൾക്ക് മുൻപ് കഴിഞ്ഞു പോയ സമൂഹങ്ങൾക്ക് അല്ലാഹു ചെയ്ത അനുഗ്രഹങ്ങൾ ഓർക്കണം എന്നാണ്.

Also read: വിദ്യാര്‍ഥികള്‍ക്ക് സമഗ്രമായൊരു പഠന സഹായി

يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ إِذْ هَمَّ قَوْمٌ أَن يَبْسُطُوا إِلَيْكُمْ أَيْدِيَهُمْ فَكَفَّ أَيْدِيَهُمْ عَنكُمْ ۖ وَاتَّقُوا اللَّهَ ۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ} [المائدة : 11] സത്യവിശ്വാസികളേ, ഒരു ജനവിഭാഗം നിങ്ങളുടെ നേരെ (ആക്രമണാര്‍ത്ഥം) അവരുടെ കൈകള്‍ നീട്ടുവാന്‍ മുതിര്‍ന്നപ്പോള്‍, അവരുടെ കൈകളെ നിങ്ങളില്‍ നിന്ന് തട്ടിമാറ്റിക്കൊണ്ട് അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുവിന്‍. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ മാത്രം ഭരമേല്‍പിക്കട്ടെ.

വളരെ സുദീർഘമായ ചരിത്രമുള്ള ഈ ഉമ്മത്തിന്റെ ഏതൊരു വിജയം എടുത്തു പരിശോധിച്ചു നോക്കുമ്പോൾ മനസ്സിലാകുന്നത്, സ്വന്തം കഴിവുകൊണ്ടോ ശക്തിബലം കൊണ്ടോ സന്നാഹങ്ങളുടെ വലിപ്പം കൊണ്ടോ അല്ല വിജയിച്ചത് .മറിച്ച് വിജയം എക്കാലത്തും അല്ലാഹുവിന്റെ സഹായം ഒന്നു കൊണ്ട് മാത്രമാണെന്ന് കാണാം. ഖുർആൻ ഓർമിപ്പിക്കുന്നു: كَم مِّن فِئَةٍ قَلِيلَةٍ غَلَبَتْ فِئَةً كَثِيرَةً بِإِذْنِ اللَّهِ ۗ അല്ലാഹുവിന്റെഅനുമതിയോടെ വലിയ സംഘങ്ങളെ കീഴ്പെടുത്തിയിട്ടുള്ളത്‌!

Also read: അറബ് ലോകത്തെ സ്വേച്ഛാധിപതികളും മതവും

നമുക്ക് പ്രതീക്ഷ ഇല്ലായെങ്കിൽ, നിർണായകമായ ഘട്ടത്തിലും പരാജയ ബോധം നമ്മെ വരിഞ്ഞു മുറുക്കുകയാണെങ്കിൽ അല്ലാഹുവിനെ കുറിച്ചു നമുക്കുള്ള ധാരണ വളരെ മോശമെന്ന് വേണം കരുതാൻ. ഭയപ്പെടുമെന്ന വിചാരത്തോടെ ജീവിക്കുന്ന അടിമകളോട് അള്ളാഹു ചോദിക്കുന്നു:
أَلَيْسَ اللَّهُ بِكَافٍ عَبْدَهُ ۖ وَيُخَوِّفُونَكَ بِالَّذِينَ مِن دُونِهِ ۚ وَمَن يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ} [الزمر : 36] തന്‍റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല.

നിങ്ങളെ ഭയപ്പെടുത്താനും കുഴപ്പിക്കാനും ആളുകളുണ്ടാകും.എന്തിനാണ് നിങ്ങൾ സമരത്തിനിറങ്ങുന്നത്? തെരുവുകൾ കൈയ്യടക്കുന്നത് എന്തിന്? നിങ്ങളെ കാത്തിരിക്കുന്ന കുടുംബം നിങ്ങൾക്കില്ലേ? മാതാപിതാക്കളും കുട്ടികളും ഇല്ലേ? എന്നൊക്കെ ഗുണദോഷിക്കുന്ന ആകുകൾ നമുക്കിടയിലുണ്ട്. ഇത് ചരിത്രത്തിൽ ആദ്യമല്ല.
ولهذا حينما ذهب بعض الناس أيام الفتح الإسلامي إلى بعض المجاهدين يقولون لهم: كيف تجاهدون وكيف تتركون اولادكم من بعدكم؟
فقالوا لهم: “علينا أن نجاهد في سبيله كما أمرنا، وعليه أن يرزقنا كما وعدنا”
ويأتون الى امرأة المجاهد يخوفونها: ماذا ترك لك ابو فلان؟ وكيف تعيشين ؟ ومن اين نرزقين؟
فتقول لهم: إن أبا فلان منذ تزوجته عرفته أكالا وما عرفته رزاقا، فلئن ذهب الأكال لقد بقي الرزاق.
( إِنَّ اللَّهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ} [الذاريات : 58]

ഇസ്ലാമിന്റെ അനുയായികൾ യുദ്ധത്തിനിറങ്ങുമ്പോൾ ആളുകൾ ചോദിക്കുമായിരുന്നു:എങ്ങനെയാണ് നിങ്ങൾ യുദ്ധത്തിന് പോകുന്നത്? നിങ്ങളുടെ മക്കൾ യതീമുകൾ ആയി പോകുമല്ലോ. മുജാഹിദുകൾ പറഞ്ഞ മറുപടി തങ്ക ലിപികളാൽ രേഖപെടുത്തിയിരിക്കുന്നു: അല്ലാഹു ഞങ്ങളോട് കൽപ്പിച്ചതിനാൽ ഞങ്ങൾ യുദ്ധത്തിന് പോകുന്നു. യുദ്ധത്തിൽ ഷഹീദ് ആയാൽ ഞങ്ങളുടെ മക്കളുടെ റിസ്ഖ് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നതാണ്. അല്ലാഹുവോടുള്ള വാഗ്ദാനം ഞങ്ങൾ പൂർത്തീകരിച്ചാൽ ഞങ്ങളോടുള്ള വാഗ്ദാനം അല്ലാഹുവും പൂർത്തീകരിക്കും. അവർ മുജാഹിദുകളുടെ ഭാര്യമാരുടെ അടുത്തു വരും .എന്നിട്ട് അവരോട് പറയും: നിന്റെ മക്കളുടെ പിതാവ് എന്താണ് നിങ്ങൾക്ക് വേണ്ടി സമ്പാദിച്ചു വെച്ചിരുക്കുന്നത്? അയാൾ ജയിലിലടക്കപ്പെട്ടൽ ഷെഹീദായൽ നിങ്ങൾ എങ്ങനെ ജീവിക്കും? എവിടെ നിന്നാണ് നിങ്ങൾക്ക് അന്നം ലഭിക്കുക? ആ മഹതികൾ മറുപടി പറഞ്ഞു: എന്റെ ഭർത്താവ് എന്നെ വിവാഹം ചെയ്തത് മുതൽ അദ്ദേഹം അന്നം നൽകുന്നവൻ ആയിരുന്നില്ല.മറിച്ച് അല്ലാഹു നൽകിയ അന്നം ഭക്ഷിക്കുന്നവൻ ആയിരുന്നു. അദ്ദേഹം ശെഹീദായാൽ അന്നം തരുന്നവൻ എപ്പോഴും നിലനിൽക്കുന്നവൻ ആണ്. അവൻ എനിക്ക് അന്നം നൽകും. (തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും.)

അന്നത്തിന്റെ പേര് പറഞ്ഞു ഭയപ്പെടുത്താൻ നിങ്ങൾക്ക് കഴിയില്ല. കാരണം വിശ്വാസിയുടെ ആയുധം തവക്കുൽ ആണ്. ഇബ്രാഹിം നബി(അ) യുടെ ആയുധമാണത്. മുഹമ്മദ് നബി(സ) മുറുകെ പിടിച്ച ആയുധമാണത്. عَنِ ابْنِ عَبَّاسٍ ، حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ قَالَهَا إِبْرَاهِيمُ عَلَيْهِ السَّلَامُ حِينَ أُلْقِيَ فِي النَّارِ، وَقَالَهَا مُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حِينَ قَالُوا { إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَانًا وَقَالُوا حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) പറയുന്നു നംറൂദിന്റെ തീകൂമ്പാരത്തിൽ നിന്ന് രക്ഷ നേടാൻ ഇബ്രാഹിം നബി (അ) ഉപയോഗിച്ച ആയുധമാണ്,ആളുകൾ തങ്ങൾക്ക് എതിരെ തിരിഞ്ഞിട്ടുണ്ട് എന്നറിഞ്ഞപ്പോൾ നബി തിരുമേനി(സ) സ്വീകരിച്ചത്. അവിടുന്ന് പറഞ്ഞു: ഞങ്ങൾക്ക് അല്ലാഹു മതി ഭരമേൽപ്പിക്കാൻ എത്രയോ ഉത്തമനാണ് അവൻ. ആ യുദ്ധത്തെ മറി കടന്നത് തവക്കുൽ എന്ന ആയുധമുപയോഗിച്ചാണ് എന്ന് അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) ഉദ്ധരിക്കുന്നു.
അള്ളാഹു ഇസ്സത് ഉള്ളവനാണ്. അവനോട് ചേർന്നു നിൽക്കുന്നവനും ഇസ്സത് ഉണ്ടാകും.
وَمَن يَتَوَكَّلْ عَلَى اللَّهِ فَإِنَّ اللَّهَ عَزِيزٌ حَكِيمٌ} [الأنفال : 49] വല്ലവനും അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.

Also read: പ്രതീക്ഷയാണ് ജീവിതം

اجعل بربك شأن عزك يستقر ويثبت
فإذا اعتززت بمن يموت فإن عزك ميت
ഇസ്സത് എപ്പോഴും ചേർത്തു വെക്കുന്ന അല്ലാഹുവിൽ ഭരമേല്പിച്ചാണ് വിശ്വാസി ജീവിക്കുന്നതെങ്കിൽ അവന്റെ മരണം വരെയും ഇസ്സത് അവനോടൊപ്പം ഉണ്ടാകും. അതല്ല. ഭൗതിക വസ്തുക്കളോ സംഘടനയോ ഏതെങ്കിലും പ്രത്യയശാസ്ത്രങ്ങളോ ആണ് നമ്മുടെ ഇസ്സത് എന്നു കരുതുന്നുണ്ടെങ്കിൽ അതെല്ലാം പെട്ടന്ന് തന്നെ പോയ്‌പോകുമെന്ന് കവി ഓർമപ്പെടുത്തുന്നു. തവക്കുലിനാൽ പൂരിതമായ ഒരു ഹൃദയം ഉണ്ടെങ്കിൽ പേടിക്കാതെ ജീവിക്കാമെന്നാണ് ബുനാൻ അൽ ഹുമ്മാലിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. സിംഹത്തിനു മുന്നിൽ നിർഭയനായി നിലനിൽക്കാൻ അദ്ദേഹത്തിന് പ്രചോദനമായത് ഹൂദ് നബി (അ) യുടെ പ്രാർത്ഥനയാണ് إِنِّي تَوَكَّلْتُ عَلَى اللَّهِ رَبِّي وَرَبِّكُم ۚ مَّا مِن دَابَّةٍ إِلَّا هُوَ آخِذٌ بِنَاصِيَتِهَا ۚ إِنَّ رَبِّي عَلَىٰ صِرَاطٍ مُّسْتَقِيمٍ
[هود : 56] എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിന്‍റെ മേല്‍ ഞാനിതാ ഭരമേല്‍പിച്ചിരിക്കുന്നു. യാതൊരു ജന്തുവും അവന്‍ അതിന്‍റെ നെറുകയില്‍ പിടിക്കുന്ന (നിയന്ത്രിക്കുന്ന) തായിട്ടില്ലാതെയില്ല. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് നേരായ പാതയിലാകുന്നു

ഇസ്ലാമിന്റെ ശത്രുക്കൾക്ക് അല്ലാഹുവിനെ കുറിച്ച് എന്തറിയാം? ഫറോവക്കു മുക്കാൻ വേണ്ടി കടലിനെ പിളർത്തിയവനാണവൻ. ഖാറൂനിനെ ഭൂമിയിലേക്ക് ആഴ്ത്തികളഞ്ഞവനാണവൻ. ഈമാനിന്റെ നിറകുടമായ അസ്ഹാബുൽ കഹ്ഫിനെ സംരക്ഷിക്കുന്നതിന് വേണ്ടി സൂര്യന്റെ ഗതി മാറ്റിയവനാണവൻ.മറിയമിന് ആശ്വാസം നൽകുന്നതിന് വേണ്ടി ഈത്തപ്പനയിൽ നിന്ന് പഴങ്ങൾ വർഷിപ്പിച്ചവനാണവൻ. തവക്കുൽ നിറഞ്ഞു നിൽക്കുന്ന ഹൃദയങ്ങൾ ഉണ്ടെങ്കിൽ ഒരു പ്രയാസവുമില്ലാതെ ഏത് പ്രതിസന്ധിയേയും മറികടക്കുവാൻ വിശ്വാസിക്ക് സാധിക്കുമെന്ന് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു. ഹൃദയത്തിൽ തവക്കുൽ നിറച്ചു വെക്കേണ്ട നിമിഷമാണിത്. ഈമാൻ നിറച്ചു വെക്കേണ്ട സന്ദർഭമാണിത്. ഈയൊരു സന്ദർഭത്തിൽ തവക്കുൽ പ്രസരിപ്പിക്കുന്നില്ലയെങ്കിൽ ഉള്ളിലുള്ള വിശ്വാസം ദുർബലമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

തയ്യാറാക്കിയത്: ഹാഫിസ് ബഷീർ

Related Articles