Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് നബി ഹൈന്ദവ ബൗദ്ധ പ്രവചനങ്ങളിലൂടെ

സിന്ധു എന്ന പദത്തിന്റെ പേര്‍ഷ്യന്‍ ശബ്ദമാണ് ഹിന്ദു. ഹിന്ദുയിസം സിന്ധുയിസമാണ്. ഇറാനിയന്‍ ഭാഷയില്‍ സ എന്നത് ഹ ആയി മാറുന്നു. ഇന്ത്യ എന്ന പദം യൂറോപ്യന്‍മാര്‍ ഗ്രീക്കുകാരില്‍നിന്ന് കടമെടുത്തതായിരിക്കണം. യൂറോപ്യന്‍ സംസ്‌കാരത്തിന്റ ഊടും പാവുമായി വര്‍ത്തിച്ചിരുന്നത് ഗ്രീക്ക്-ലാറ്റിന്‍ സംസ്‌കാരമായിരുന്നുവല്ലോ. ഗ്രീക്കില്‍ ഇന്ദിക എന്നാണ് വിളിച്ചിരുന്നത്. ഗ്രീക്കുകാര്‍ക്ക് ഈ പദം കിട്ടിയത് പേര്‍ഷ്യക്കാരില്‍നിന്നുമായിരുന്നു.
എന്നാല്‍ ഹിന്ദുവിന്റെ വൈദേശികമായ ഉല്‍പത്തി നിരാകരിക്കുന്ന ഭാഷാ ശാസ്ത്രജ്ഞന്മാരുമുണ്ട്. അവരുടെ വീക്ഷണത്തില്‍ ‘ഹിന്ദു’ ഒരു ശുദ്ധ സംസ്‌കൃത സംജ്ഞതന്നെയാണ്. അവരുടെ അഭിപ്രായത്തില്‍, ഹിം+ ദ+ ഉ= ഹിന്ദു, ഹിം=ഹിമാലയം, ദ= ദക്ഷിണം, ഉ= ഉദധി (സമുദ്രം).
ഹിമാലത്തിനും ദക്ഷിണ സമുദ്രത്തിനും ഇടയിലുള്ളത് എന്നര്‍ഥം.
ഇത്തരുണത്തില്‍ ഏറെ പ്രസക്തമായ മറ്റൊരു വസ്തുത കൂടി നാം മനസ്സിലാക്കുന്നത് നന്നായിരിക്കും. പുരാണങ്ങളും വേദങ്ങളും ഉപനിഷത്തുകളും തുടക്കത്തില്‍, അറബി ഭാഷയെപ്പോലെ വലതു ഭാഗത്തുനിന്ന് എഴുതപ്പെടുന്ന ഫഹ്‌ലവി ലിപിയായിരുന്നു. ഇന്ന് സിന്ധി ഭാഷാ ലിപി, അറബി അക്ഷരങ്ങളെ പോലെയാണ് കാണപ്പെടുന്നത്.
ബ്രാഹ്മണാധിപത്യത്തിന്റെ അതിപ്രസരത്തില്‍ ഫഹ്‌ലവി, സംസ്‌കൃത ലിപിയിലേക്ക് തിരിഞ്ഞുപോവുകയാണുണ്ടായത്. സിന്ധു നദീതട സംസ്‌കാരത്തിലെ ലിപി (Indus Script) ഇതുവരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ ഗൂഢാക്ഷര വ്യാഖ്യാന ശ്രമത്തിലാണ് ഇന്‍ഡോളജിസ്റ്റുകള്‍ വ്യാപൃതരായിരിക്കുന്നത്. അത് വ്യാഖ്യാനിക്കപ്പെടുമ്പോള്‍, ഇന്ത്യന്‍ സംസ്‌കാരം നേരിടുന്ന പല പ്രതിസന്ധികളും തരണം ചെയ്യപ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അവരിപ്പോള്‍.
സംസ്‌കൃതപഠനം ഒരാഡംബരമല്ല. ആ ഭാഷ നമ്മുടെ ഏറ്റവും മഹത്തായ ഏകദേശീയ പൈതൃകമാകുന്നു. ഇന്ത്യയുടെ ഓരോ പ്രദേശവും ഈ ഭാഷക്ക് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇന്‍ഡോ ഇറാനിയന്‍ ഭാഷാ കുടുംബത്തില്‍നിന്ന് രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് വടക്കു പടിഞ്ഞാറെ ഇന്ത്യയില്‍, രൂപംകൊണ്ട് ഒരു ഭാഷയാണിത്. ഇന്‍ഡോ ഇറാനിയന്‍ ആകട്ടെ, ഇന്‍ഡോ യൂറോപ്യന്‍ ഭാഷയില്‍നിന്നാണ് ജന്മം പൂണ്ടത്. സംസ്‌കൃതഭാഷ ആദ്യമായി ഉപയോഗിക്കപ്പെട്ടത് വേദങ്ങളിലാണ്.
ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ചുരുളുകളോരോന്നും അഴിച്ച്, സൂക്ഷ്മദൃഷ്ട്യാ സ്രോതസ്സുകളെ വിശ്ലേഷിപ്പിക്കുന്ന ഒരു ചരിത്ര വിദ്യാര്‍ഥിയുടെ സത്വര ശ്രദ്ധ പതിയേണ്ട ഒരു വസ്തുതയുണ്ട്- പുരാണങ്ങളെ, വേദങ്ങള്‍ സത്യസാക്ഷ്യപ്പെടുത്തുന്നു എന്നതാണത്. ഇതില്‍നിന്ന് പുരാണങ്ങള്‍ പുരാതനവും വസ്തുനിഷ്ഠവും ആധികാരികവുമാണെന്നു വരുന്നു.
ചതുര്‍വേദങ്ങളില്‍, ഋഗ്വേദത്തോളം പഴക്കമുള്ള ഗ്രന്ഥം വേറെയില്ലല്ലോ. ആ ഋഗ്വേദത്തിലും അഥര്‍വവേദത്തിലും പുരാണങ്ങളെപ്പറ്റിയുള്ള പരാമര്‍ശം എങ്ങനെയുണ്ടായി? ഛാന്ദോഗ്യോപനിഷത്തിലും പുരാണങ്ങളെപ്പറ്റിയുള്ള പരാമര്‍ശം നമുക്ക് കാണാന്‍ കഴിയും. ഇതില്‍നിന്ന് മനസ്സിലാകുന്നത് വേദങ്ങളെപ്പോലെതന്നെ പുരാണങ്ങളും ദൈവികവെളിപാടുകളാണെന്നാണ്. ഒരുപക്ഷേ വേദകാലത്തോ അല്ലെങ്കില്‍ വേദങ്ങള്‍ക്ക് മുമ്പോ ആയിരിക്കാം അവ വെളിവാക്കപ്പെട്ടത്. ഇന്ത്യയുടെ മത സാഹിത്യത്തില്‍ പുരാണങ്ങള്‍ക്ക് അതുല്യമായ ഒരു സ്ഥാനമാണുള്ളത്. അവക്ക് മഹാഭാരതത്തിനു തുല്യമായി പഞ്ചമവേദസ്ഥാനം നല്‍കിയിരിക്കുന്നു.
വേദത്തില്‍ പുരാണങ്ങളെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇന്ന് നിലവിലുള്ള പുരാണങ്ങള്‍ ബി.സി 600-നും എ.ഡി 400-നും ഇടക്കുള്ളതാണ്. പതിനെട്ട് മഹാപുരാണങ്ങളും ഏതാണ്ട് അത്രയും തന്നെ ഉപപുരാണങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു. മിക്കവാറും പുരാണങ്ങള്‍ അവയുടെ ഒരു സൂചിക നല്‍കുന്നുണ്ട്. ബ്രഹ്മം, പദ്മം, വിഷ്ണു, വായു, ഭാഗവതം, നാരദീയം, മാര്‍ക്കണ്ഡേയം, അഗ്നി, ഭവിഷ്യം, ബ്രഹ്മൈവവര്‍ത്തം, വാരാഹം, ലിംഗം, സ്‌കാന്ദം, വാമനം, കൂര്‍മം, മാത്സ്യം, ഗാരുഢം, ബ്രഹ്മാണ്ഡം.
ഏതാണ്ട് നൂറ് ഉപപുരാണങ്ങളുടെ പേരുകള്‍ ശേഖരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയില്‍ പതിനഞ്ച് എണ്ണം പോലും ലഭ്യമല്ല.
പ്രപഞ്ചോല്‍പത്തിയെപ്പറ്റി പലവിധത്തിലും പുരാണങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. ബ്രഹ്മം സര്‍വതിനെയും സൃഷ്ടിക്കുന്നു. ബ്രഹ്മം അഥവാ വിഷ്ണു സര്‍വതിനെയും രക്ഷിക്കുന്നു. ബ്രഹ്മം രുദ്രന്റെ രൂപത്തില്‍ സര്‍വത്തെയും നശിപ്പിക്കും. പതിനാല് മന്വന്തരങ്ങള്‍ക്ക് തുല്യമാണ്, ബ്രഹ്മാവിന്റെ ഒരു ദിവസം. പ്രപഞ്ചഘടനാശാസ്ത്രവും പുരാണങ്ങള്‍ ഉള്‍ക്കൊള്ളുന്നു. മിക്കവാറും എല്ലാ പുരാണങ്ങളിലും വിഷ്ണുവിന്റെ പത്ത് അവതാരങ്ങളെപ്പറ്റിയുള്ള പ്രസ്താവമുണ്ട്. ഒമ്പതവതാരങ്ങളും ആവിര്‍ഭവിച്ചു മറഞ്ഞുകഴിഞ്ഞിരിക്കുന്നു.
ഈ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മാത്രമാണ് പുരാണങ്ങളുടെ ചരിത്രപരമായ പ്രാധാന്യം തെളിയിക്കപ്പെട്ടത്.
ആചാര്യന്മാരില്‍നിന്ന് കേട്ടു പഠിച്ച ജ്ഞാനമായതുകൊണ്ടാണ് വേദത്തിന് ശ്രുതി എന്ന പേര് സിദ്ധിച്ചത്. കേട്ടതിനെ ഓര്‍ത്തുപറയുന്നത് സ്മൃതി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഋഷിമാര്‍ തങ്ങളുടെ സ്മരണയില്‍നിന്ന് എഴുതിയ കാര്യങ്ങളായതുകൊണ്ടാണ്, ധര്‍മശാസ്ത്രങ്ങളെ സ്മൃതികള്‍ എന്നു പറയുന്നത്.
പുരാണങ്ങളുടെ പൗരാണികത്വം ചരിത്ര യാഥാര്‍ഥ്യമാണെങ്കിലും ചില ആധുനിക ഹിന്ദു പണ്ഡിതന്മാര്‍ക്ക് പുരാണങ്ങളോടുള്ള അവഗണനാമനോഭാവം എന്തുകൊണ്ടാണെന്ന് അന്വേഷിക്കുമ്പോള്‍, വ്യക്തമാകുന്ന ഒരു വസ്തുതയുണ്ട്. പുരാണങ്ങളില്‍ മുഹമ്മദ് നബിയെപ്പറ്റിയുള്ള ധാരാളം പ്രവചനങ്ങള്‍ ഉണ്ട് എന്നതാണത്. ഋഷിമാരെ അനുസരിക്കുന്നതിനു പകരം, പുരാണങ്ങളെ പറ്റെ തള്ളുകയാണവര്‍ ചെയ്യുന്നത്. എന്നാല്‍ വേദങ്ങള്‍ വ്യക്തമായും പുരാണങ്ങളെ അംഗീകരിക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമത്രെ. പുരാണങ്ങള്‍, വേദങ്ങള്‍ പോലെത്തന്നെ ദൈവിക വെളിപാടുകളുടെ അടിസ്ഥാനത്തില്‍ ഉണ്ടായവയാണ്. എന്നാല്‍ നിലവിലുള്ള പുരാണങ്ങള്‍ വേദങ്ങള്‍ പരാമര്‍ശിക്കുന്ന പുരാണങ്ങളല്ല. യഥാര്‍ഥ പുരാണങ്ങള്‍ നഷ്ടപ്പെട്ടിരിക്കാം. ഈ യാഥാര്‍ഥ്യം ശങ്കരാചാര്യര്‍, ‘ശാരീരിക’ ഭാഷ്യത്തില്‍ ഉദ്ധരിച്ചിട്ടുള്ള മന്ത്രങ്ങളില്‍നിന്ന് ഗ്രഹിക്കാവുന്നതാണ്. ‘യുഗങ്ങളുടെ അന്ത്യത്തില്‍ വേദങ്ങളും ഇതിഹാസങ്ങളുമെല്ലാം തീരെ അന്തര്‍ധാനം ചെയ്തു. അവ പിന്നീട് ബ്രഹ്മാവിന്റെ നിര്‍ദേശത്തോടെ മഹര്‍ഷിമാര്‍ തപസ്സ് ചെയ്തു വശമാക്കി.’
വേദങ്ങളില്‍ ഇടക്കിടെ കാണുന്ന ഇതിഹാസകഥകളില്‍നിന്നാണ് പില്‍ക്കാലത്ത് ഇതിഹാസങ്ങള്‍ കെട്ടിപ്പടുക്കപ്പെട്ടത്.
നാം ഇവിടെ ശ്രദ്ധാപൂര്‍വം മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. പരശ്ശതം ആള്‍ക്കാര്‍ ഭക്തിപുരസ്സരം വായിക്കുകയും പഠിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തിരുന്ന പുരാണങ്ങളും വേദങ്ങളും പൂര്‍ണമായും ഭൂമുഖത്തുനിന്ന് തിരോധാനം ചെയ്തു എന്നത് ശരിയാവാന്‍ സാധ്യതയില്ല. അതേസമയം വേദങ്ങള്‍ യാതൊരു തകരാറും കൂടാതെ ഇവിടെ നിലനിന്നു എന്നതും ശരിയല്ല.
മുഹമ്മദ് നബിയെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ത്തതാണെന്ന് പറയാറുണ്ട്. ഇത് അടിസ്ഥാനരഹിതമാണ്. പുരാണങ്ങളിലെ നബിയെപ്പറ്റിയുള്ള പരാമര്‍ശങ്ങളും പ്രവചനങ്ങളും വ്യക്തമായും പുലരുന്നത് കണ്ടപ്പോള്‍ സത്യത്തോട് ആഭിമുഖ്യമില്ലാത്ത പണ്ഡിറ്റുകള്‍, പുരാണങ്ങള്‍ അടിസ്ഥാനരഹിതങ്ങളാണന്ന് ആക്ഷേപം ഉയര്‍ത്തുകയാണുണ്ടായത്.
കൂടാതെ ഹിന്ദു പണ്ഡിറ്റുകള്‍, ഒരു സ്ഥലത്ത് സമ്മേളിച്ച്, നബിയെപ്പറ്റിയുള്ള പ്രവചനങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണെന്ന വാദവും തികച്ചും ബാലിശമാണ്. ബ്രാഹ്മണരുടെ ഇടയിലുള്ള വ്യത്യസ്ത വിഭാഗങ്ങള്‍ സ്വന്തം മതത്തെ അപകടപ്പെടുത്തിക്കൊണ്ട്, നബിയെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ പുരാണങ്ങളിലും വേദങ്ങളിലും ഉള്‍പ്പെടുത്തി എന്നു വിചാരിക്കാനും ന്യായമില്ല. ഈ അടിസ്ഥാനത്തില്‍ ഹിന്ദു സഹോദരന്മാര്‍ ഈ പ്രശ്‌നത്തെ സഗൗരവം വീക്ഷിക്കേണ്ടതുണ്ട്.
ഋഗ്വേദ നിര്‍മാണകാലം ഒരു തര്‍ക്ക വിഷയമാണ്. മാക്‌സ് മുള്ളറെയും മറ്റും പിന്തുടര്‍ന്ന് ബി.സി 2000-നും 1500-നും ഇടയിലാണ് അതിന്റെ നിര്‍മിതി എന്ന അഭിപ്രായമുള്ളവരാണ് പാശ്ചാത്യ പണ്ഡിതന്മാര്‍. യാക്കൊബി മാത്രം 7500 കൊല്ലം പഴക്കം പറയുന്നുണ്ട്. ലോക മാന്യതിലകന്‍ പറയുന്നത് ചില ഋഗ്വേദ മന്ത്രങ്ങള്‍ക്ക്, പതിനായിരത്തോളം കൊല്ലം പഴക്കമുണ്ടെന്നാണ്. ആര്യസമാജ സ്ഥാപകനായ സ്വാമി ദയാനന്ദന്റെ അഭിപ്രായത്തില്‍ വേദങ്ങള്‍ വെളിപ്പെടുത്തപ്പെട്ടത് 1310 മില്യന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്! മഹാത്മാ തിലകന്‍ തന്റെ അൃശേര വീാല ശി വേല ്‌ലറമെല്‍ പറയുന്നത്, ഋഗ്വേദത്തിന് 4000 വര്‍ഷങ്ങളിലധികം പഴക്കമില്ലെന്നാണ്.
ഇത്രയും പഴക്കം അവകാശപ്പെടാവുന്ന വേദങ്ങളില്‍ പരാമൃഷ്ടമായ പുരാണങ്ങളുടെ പൗരാണികത്വം നമുക്ക് ഊഹിക്കാവുന്നതാണ്. ഇത്തരുണത്തില്‍ മറ്റൊരു വസ്തുത കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. ബഹുഭൂരിഭാഗം ഹിന്ദുക്കളും പുരാണങ്ങളെ വേദങ്ങള്‍ സത്യസാക്ഷ്യപ്പെടുത്തുന്നുണ്ടെന്ന് വിശ്വസിക്കുന്നവരാണ്.
രാമായണം ഇതിഹാസമാണ്. ആദികാവ്യമാണ്. ഒരു ധര്‍മശാസ്ത്രമാണ്. ഇതില്‍ ഏഴ് കാണ്ഡങ്ങളും അഞ്ഞൂറ് സര്‍ഗങ്ങളും ഇരുപത്തിനാലായിരം ശ്ലോകങ്ങളുമുണ്ട്. ഗായത്രിയിലെ ഇരുപത്തിനാല് അക്ഷരങ്ങളില്‍ ഓരോന്നുകൊണ്ടാണ് ഓരോ ആയിരവും ആരംഭിക്കുന്നതെന്ന് പറയപ്പെടുന്നു. വാല്‍മീകിയാല്‍ വിരചിതമായതാണ് രാമായണം.
തൊണ്ണൂറായിരം ശ്ലോകങ്ങളും പതിനെട്ട് പര്‍വങ്ങളുമടങ്ങിയ സുദീര്‍ഘ കാവ്യമാണ് മഹാഭാരതം. വൈഷ്ണവ മതത്തിന്റെ സാരമായിട്ടുള്ള ഭഗവത്ഗീത മഹാഭാരതത്തിന്റെ ഒരു ഭാഗമായിട്ടാണ് കണക്കാക്കപ്പെടുന്നത്.
വൈദികമായ ശിക്ഷക്കും ധര്‍മാചരണത്തിനും അപക്ഷയം വരുമ്പോള്‍ വേദമൂര്‍ത്തിയായ ബ്രഹ്മാവ്, തദുദ്ധാരണാര്‍ഥം വ്യാസനായി മനുഷ്യകുലത്തില്‍ അവതരിക്കുന്നു എന്നാണ് പുരാണവചനം. വൈവസ്വരമനുവില്‍നിന്ന് ഉത്ഭവിച്ച, സോമവംശജരാജാക്കന്മാരുടെ ചരിത്രമാണ് മഹാഭാരതത്തില്‍ പ്രതിപാദിക്കുന്നത്.
വ്യാസന്‍ എന്ന പദത്തിന് വിസ്താരം എന്നര്‍ഥം. മനസ്സിന് പരിപൂര്‍ണ വികാസം കൈവന്നവന്‍ അഥവാ ബുദ്ധിക്ക് വിശാലതയുള്ളവന്‍ വ്യാസന്‍. വേദങ്ങളെ നാലായി വ്യസിച്ചവന്‍ വ്യാസന്‍. മനുഷ്യജീവിതത്തെക്കുറിച്ച് എത്രയും വിസ്തരിച്ച് എഴുതിയതുകൊണ്ട് വ്യാസന്‍ എന്ന പേരുണ്ടായി. ഭാഗവതവും വ്യാസകൃതം തന്നെ.
വ്യാസന്‍ എന്നത് ഒരു വ്യക്തിയുടെ പേരല്ലെന്നും ഒരു സ്ഥാനപ്പേരായിരിക്കണമെന്നും ഊഹിക്കുന്നവരുണ്ട്.
വേദഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ സിദ്ധാന്തീകരണമാണ് വേദാന്തം. വേതത്തിന്റെ അന്തം. അറിവിന്റെ അവസാനം എന്നൊക്കെ ഇതിനര്‍ഥമുണ്ട്. വേദങ്ങളുടെ അന്ത്യഭാഗത്താണ് ഉപനിഷത്തുകള്‍ വരുന്നത്. അതുകൊണ്ടാണവയെ വേദാന്തം എന്നു പറയുന്നത്.
വിഷ്ണു, ദ്വാപരയുഗത്തില്‍ കൃഷ്ണ ദൈ്വപായനനായി, അഥവാ വ്യാസനായി, വേദത്തെ ഋഗ്, യജുസ്, സാമം, അഥര്‍വം എന്നീ ചതുര്‍വേദങ്ങളായി വിഭജിക്കുകയും തന്റെ ശിഷ്യപരമ്പരയിലെ പൈലന്‍, വൈശന്‍, മായനന്‍, ജൈമിനി, യാജ്ഞവല്‍ക്യന്‍, സുകര്‍മാന്‍ തുടങ്ങിയ ഋഷികള്‍ അവയെ ഓരോ സംഹിതകളാക്കുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു. പഴക്കം കുറഞ്ഞതെന്ന് പറയപ്പെടുന്ന അഥര്‍വത്തില്‍തന്നെ പകുതിയോളം ഋഗ്വേദ മന്ത്രങ്ങളാണ് ഉള്ളത്.
വ്യാസമഹര്‍ഷിയുടെപ്രവാചകസ്‌നേഹം
വീരാരാധന ഹിന്ദുക്കളുടെ ഒരു പ്രധാന അനുഷ്ഠാനമായി പില്‍ക്കാലത്ത് മാറുകയുണ്ടായി. ഹിന്ദുക്കള്‍ക്ക് വ്യാസമഹര്‍ഷിയോടുള്ള ബഹുമാനം സീമാതീതമാണ്. പതിനെട്ട് വാള്യങ്ങളുള്ള പുരാണങ്ങള്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ക്രോഡീകരണമാണ്. അതില്‍ പ്രധാനപ്പെട്ടതാണ് ഭവിഷ്യപുരാണം. ഇതില്‍ വ്യാസമഹര്‍ഷി വരാനിരിക്കുന്ന കാര്യങ്ങളെപ്പറ്റി വിശദമായി വിവരിക്കുന്നുണ്ട്. ഭാവികാര്യങ്ങളെപ്പറ്റി പറയുന്നതുകൊണ്ടാണ് ഭവിഷ്യപുരാണം എന്ന പേര്‍തന്നെ അതിനു കിട്ടിയത്. വ്യാസ മഹര്‍ഷി അത് ക്രോഡീകരിക്കുക മാത്രമാണ് ചെയ്തത്.
താഴെ പറയുന്ന പ്രവചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭവിഷ്യപുരാണം ബോംബെയിലെ വെങ്കിടേശ്വര പ്രസ്സില്‍ അച്ചടിച്ചതാണ്. താഴെ പറയുന്ന പ്രവചനം പ്രതിസര്‍ഗപര്‍വം 111:3,3:5-8ല്‍ നമുക്ക് കാണാന്‍ കഴിയും:
”മ്ലേഛനായ (വിദേശ ഭാഷ സംസാരിക്കുന്ന വിദേശി) ഒരു ധാര്‍മികാചാര്യന്‍ തന്റെ ശിഷ്യന്മാരോടുകൂടി വരും. അദ്ദേഹത്തിന്റെ പേര് മുഹമ്മദ് എന്നായിരിക്കും. രാജാവ് (ബോജ്) ദൈവിക ബോധനം ലഭിച്ച ഈ മഹാദേവ അറബിയെ പശ്ചഗവ്യയിലും ഗംഗാജലത്തിലും സ്‌നാം ചെയ്യിപ്പിച്ചു പാപമുക്തനാക്കിയ ശേഷം തന്റെ ആത്മാര്‍ഥമായ അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നു. അതിനുശേഷം അദ്ദേഹം പറയുന്നു: മാനവകുലത്തിന്റെ അഭിമാനമേ! മരുഭൂനിവാസീ! പിശാചിനെ നിഹനിക്കാനായി, വന്‍ശക്തി അങ്ങു സംഭവിച്ചിരിക്കുന്നു. മ്ലേഛ ശത്രുക്കളില്‍നിന്നും അങ്ങ് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സര്‍വശക്തനായ ദൈവത്തിന്റെ പ്രതിരൂപമേ! ഞാന്‍ അങ്ങയെ അനുസരിക്കുന്ന ഒരു ശിഷ്യന്‍ മാത്രം!”
മുഹമ്മദ് നബിയെപ്പറ്റിയുള്ള ഈ സ്തുതിഗീതത്തില്‍ വ്യാസ മഹര്‍ഷി താഴെ പറയുന്ന കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നു: 1. നബിയുടെ പേര് മുഹമ്മദെന്ന് വ്യക്തമായും പ്രസ്താവിച്ചിരിക്കുന്നു. 2. അദ്ദേഹത്തിന്റെ രാജ്യം മണലാരണ്യമായ അറേബ്യയാകുന്നു. സ്തുതിഗീതത്തിലെ മരുസ്ഥലം, അറേബ്യന്‍ മരുഭൂമിയെ സൂചിപ്പിക്കുന്നു. 3. നബിയുടെ ശിഷ്യഗണങ്ങളെ പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നു. മുഹമ്മദ് നബിക്കുള്ളത്ര സഖാക്കള്‍ മറ്റൊരു പ്രവാചകന്നും ഉണ്ടായിരുന്നില്ല. 4. ദൈവിക സംരക്ഷണം കാരണം അദ്ദേഹം എല്ലാ പാപങ്ങളില്‍നിന്നും മുക്തനായിരിക്കും. 5. ഇന്ത്യന്‍ രാജാവ് അദ്ദേഹത്തെ ആദരിക്കും. 6. ബിംബാരാധന അദ്ദേഹം അവസാനിപ്പിക്കും. 7. ശത്രുക്കളില്‍നിന്ന് അത്ഭുതകരമാംവണ്ണം ദൈവം അദ്ദേഹത്തെ രക്ഷിക്കും. 8. സര്‍വശക്തനായ ദൈവത്തിന്റെ യഥാര്‍ഥ അടിമയായിരിക്കും നബി. 9. മഹര്‍ഷി അദ്ദേഹത്തെ ബഹുമാനിക്കും. 10. മനുഷ്യകുലത്തിന്റെ അഭിമാനമായി അദ്ദേഹം കണക്കാക്കപ്പെടും.
വ്യാസമഹര്‍ഷിയുടെ മറ്റൊരു പ്രവചനം ഭവിഷ്യപുരാണത്തിലെ 10 തൊട്ട് 27 വരെയുള്ള ശ്ലോകങ്ങളില്‍ കാണാം. അവ ഇങ്ങനെ സംഗ്രഹിക്കാം:
”മ്ലേഛന്മാര്‍ പ്രസിദ്ധമായ അറബ് രാജ്യം നശിപ്പിച്ചിരിക്കുന്നു. ആര്യധര്‍മം അവിടെ എവിടെയും കാണുന്നില്ല. ‘ബ്രഹ്മ’ എന്ന വിശേഷണത്തോടെ പ്രസിദ്ധനായ മുഹമ്മദിനെ പൈശാചിക ശത്രുക്കളുടെ മാര്‍ഗദര്‍ശനത്തിനായി അയച്ചിരിക്കുന്നു. അദ്ദേഹം പൈശാചിക ശത്രുക്കളെ ശുദ്ധീകരിക്കുന്ന തിരക്കിലാണ്.”
”എന്റെ പിന്‍ഗാമി ചേലാകര്‍മം ചെയ്യുന്നവരായിരിക്കും. അവര്‍ കുടുമ (pigtail) വെക്കുന്നവരായിരിക്കുകയില്ല. താടിവളര്‍ത്തും. വിപ്ലവം സൃഷ്ടിക്കും. പരസ്യമായി പ്രാര്‍ഥനയിലേക്ക് ക്ഷണിക്കും. പന്നി മാംസം ഒഴിച്ചുള്ള മിക്ക മാംസവും ഭക്ഷിക്കും. ശുദ്ധീകരിക്കാന്‍ ഏതെങ്കിലും കുറ്റിച്ചെടികളെ ആശ്രയിക്കുന്നതിനു പകരം, തീക്ഷ്ണമായ സമരത്തിലൂടെ (ജിഹാദിലൂടെ) അവര്‍ ശുദ്ധീകരണം ആഗ്രഹിക്കും. അസാന്മാര്‍ഗിക വ്യവസ്ഥിതിയെ എതിര്‍ക്കുന്ന അവര്‍ മുസ്‌ലിംകള്‍ എന്നാണ് വിളിക്കപ്പെടുക. മാംസഭുക്കുകളുടെ തത്ത്വസംഹിതയിലെ അംഗമാകുന്നു ഞാന്‍.”
ഈ പ്രവചനത്തില്‍ വ്യാസമഹര്‍ഷി താഴെ പറുയന്ന കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നു:
1. ഇസ്‌ലാമിനു മുമ്പുള്ള, അസാന്മാര്‍ഗിക ജീവിതത്തില്‍ ആപതിച്ചുപോയ അറബികളെ മനസ്സിലാക്കിത്തരുന്നു. 2. ആര്യധര്‍മം അറേബ്യയില്‍ അപ്രത്യക്ഷമായിരിക്കുന്നു. 3. നബിയുടെ ശത്രുക്കള്‍ അബ്രഹത്ത് നശിച്ച പോലെ നശിക്കും. 4. സത്യത്തിന്റെ ശത്രുക്കളെ മാര്‍ഗദര്‍ശനം ചെയ്യാന്‍ വരുന്ന മുഹമ്മദിന് ബ്രഹ്മ എന്ന പ്രത്യേക പേര് നല്‍കപ്പെടും. പ്രഹ്മ എന്ന സംസ്‌കൃതപദത്തിന് സ്തുതിഗീതം എന്ന അര്‍ഥവും ഉണ്ട്. മുഹമ്മദ് എന്ന പദത്തിന് ‘സ്തുതിക്കപ്പെട്ടവന്‍’ എന്നര്‍ഥം ഉള്ളത് സ്മരണീയമാണ്. അദ്ദേഹം തന്റെ രാഷ്ട്രനിര്‍മാണത്തില്‍ സദാ ജാഗരൂകനായിരിക്കും. 5. അറബികളുടെ രാജ്യത്തേക്കുപോകാന്‍ ഇന്ത്യന്‍ രാജാവ് ഭയപ്പെടുന്നു. എന്നാല്‍ അദ്ദേഹത്തെ ഇന്ത്യയില്‍ വെച്ചുതന്നെ ശുദ്ധീകരിക്കാവുന്നതാണ്. മുസ്‌ലിംകള്‍ ഇന്ത്യ കീഴടക്കും. 6. നബി(സ)യുടെ ആഗമനം വികലമായ ആര്യന്‍ വിശ്വാസങ്ങളെ ശരിവെക്കുന്നതോടെ, അതില്‍ കടന്നുകൂടിയ പുത്തന്‍ ആചാരങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്യും. 7. നബിയുടെ അനുയായികള്‍, ചേലാകര്‍മം നടത്തും, താടി വളര്‍ത്തും, കുടുമ വെക്കുകയില്ല. ലോക ചരിത്രത്തില്‍ വിപ്ലാവാധ്യായങ്ങള്‍ സൃഷ്ടിക്കും. 8. ഈ പുതിയ മതത്തില്‍ നിഗൂഢങ്ങളായി ഒന്നും തന്നെ ഉണ്ടായിരിക്കുകയില്ല. പ്രാര്‍ഥനക്കു ഉച്ചത്തില്‍ ജനങ്ങളെ ക്ഷണിക്കുകയും ചെയ്യും. 9. പന്നിമാംസം നിഷിദ്ധമായിരിക്കും. 10. സ്വന്തം ശരീരത്തോടുള്ള ജിഹാദാണ് ഏറ്റവും വലിയ ജിഹാദെന്ന് പ്രഖ്യാപിച്ചു. നബിയുടെ അനുയായികള്‍ വിപ്ലവത്തിലൂടെ -ജിഹാദിലൂടെ മതപ്രബോധനം നടത്തും. 11. ഈ പ്രത്യേകതയോടെ ലോകത്തുവരുന്നവര്‍ മുസ്‌ലിംകള്‍ എന്ന നാമധേയത്തില്‍ അറിയപ്പെടും.
‘മ്ലേഛ’ എന്ന പദപ്രയോഗം, മേല്‍പറഞ്ഞ ശ്ലോകത്തില്‍ നിരന്തരം ഉപയോഗിച്ചതു കാണാം. പ്രഥമ ദൃഷ്ട്യാ ഈ പദം ചീത്ത അര്‍ഥം ദ്യോതിപ്പിക്കുന്നുണ്ടെങ്കിലും, വ്യാസമഹര്‍ഷി തീരെ ഭിന്നമായ അര്‍ഥത്തോടുകൂടിയാണ് ഈ പദം ഉപയോഗിച്ചിട്ടുള്ളതെന്ന കാര്യം വ്യക്തമത്രെ.
ഭവിഷ്യല്‍പുരാണം പേജ് 256,257-ല്‍ മ്ലേഛ എന്ന പദത്തിന് അദ്ദേഹം കൊടുത്ത വിശദീകരണം ശ്രദ്ധിക്കുക: ‘ധാര്‍മിക ഔന്നത്യവും ബുദ്ധികൂര്‍മതയുമുള്ള സല്‍ക്കര്‍മകാരിയും ദൈവദാസനുമാണ് വിവേകിയായ മ്ലേഛന്‍.’
ആര്യന്മാരെയും സെമിറ്റുകളെയും ലോകത്തുള്ള മുഴുവന്‍ മനുഷ്യവംശത്തെയും ഉദ്ധരിക്കാന്‍ അറേബ്യയില്‍ ജാതനായ ജഗദ്ഗുരുവായിരുന്നു മുഹമ്മദ് നബി.
മേല്‍ പ്രവചനത്തിലെ ‘ആര്യധര്‍മം’ ഏറ്റവും പരിശുദ്ധമാണെന്നാണല്ലോ മനസ്സിലാകുന്നത്. ആര്യവംശങ്ങള്‍ക്ക് യഥാര്‍ഥ ധര്‍മം വെളിപ്പെടുത്തിയ കാലത്ത് അത് പരിശുദ്ധമായിരുന്നെന്ന കാര്യത്തില്‍ സംശയമില്ല. പില്‍ക്കാലത്ത് ബ്രാഹ്മണരുടെ കൈകടത്തലുകള്‍ കാരണം ആ ശുദ്ധ ആര്യധര്‍മം വികലമാക്കപ്പെട്ടു. മുഹമ്മദ് നബിയുടെ ജനനസമയത്ത് ആര്യധര്‍മത്തിന് സംഭവിച്ച ച്യുതിയാണ് വ്യാസമഹര്‍ഷി വ്യക്തമാക്കിയത്. മ്ലേഛധര്‍മത്തിന്റെ (ഇസ്‌ലാം) പ്രത്യേകത, വ്യാസമഹര്‍ഷിതന്നെ വ്യക്തമാക്കുകയുണ്ടായി.
ഭവിഷ്യപുരാണം പര്‍വം 111:1,4, 21-23-ല്‍ ഇങ്ങനെ കാണാം:
”ഇന്ത്യയിലെ ഏഴ് പരിശുദ്ധ നഗരങ്ങളില്‍ അഴിമതിയും അനാചാരങ്ങളും സാര്‍വത്രികമായിരിക്കുന്നു. രാക്ഷസന്മാരും ഷബാറുകളും ബില്ലുകളും മറ്റു പാമരന്മാരായ ജനങ്ങളും ഇന്ത്യയില്‍ വസിക്കുന്നവരാകുന്നു. മ്ലേഛന്മാരുടെ നാട്ടില്‍ മ്ലേഛധര്‍മ(ഇസ്‌ലാം)ത്തിന്റെ വക്താക്കള്‍ വിവേകികളും ധൈര്യശാലികളുമാകുന്നു. മുസ്‌ലിംകളില്‍ എല്ലാ സല്‍സ്വഭാവങ്ങളും കാണപ്പെടുന്നു. ആര്യന്‍ രാജ്യങ്ങളില്‍ എല്ലാ തിന്മകളും ഒത്തുകൂടിയിരിക്കുന്നു. ഇസ്‌ലാം ഇന്ത്യയെയും അയല്‍ ദ്വീപുകളെയും ഭരിക്കും. ഓ! മുനീ! ഇതെല്ലാം അറിയിക്കപ്പെട്ടുവല്ലോ. അതുകൊണ്ട് അങ്ങയുടെ രക്ഷിതാവിനെ പുകഴ്ത്തിയാലും.”
അഥര്‍വവേദത്തിലെപ്രവചനങ്ങള്‍
ബ്രഹ്മവേദമെന്ന് അറിയപ്പെടുന്ന അഥര്‍വവേദം, ദൈവികമെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. 5987 മന്ത്രങ്ങളുള്ള അഥര്‍വവേദം, (ഇവയില്‍ ചിലത് പദ്യരൂപത്തിലാണ്) സവിതാസതൃധര്‍മം (ഈശ്വരന്റെ അസ്തിത്വത്തിന്റെ നിയമമാണ് സത്യം) എന്ന് ഉദ്‌ഘോഷിക്കുന്നു. നരകത്തെപ്പറ്റിയും സ്വര്‍ഗത്തെപ്പറ്റിയും വിശദീകരിക്കുന്ന അഥര്‍വവേദം, യുദ്ധം എങ്ങനെ നടത്തണമെന്നും മാരകരോഗങ്ങള്‍ എങ്ങനെ ചികിത്സിക്കണമെന്നുകൂടി പഠിപ്പിക്കുന്നുണ്ട്. ഇതുകൊണ്ടായിരിക്കാം മുണ്ഡകോപനിഷത്തില്‍ അഥര്‍വവേദത്തെ ബ്രഹ്മവിദ്യ, അഥവാ ദൈവികജ്ഞാനമെന്ന് വിശേഷിപ്പിച്ചത്.
ഈജിപ്തിലും ബാബിലോണിയയിലും ആധുനിക കാലത്ത് നടത്തപ്പെട്ട ഉല്‍ഖനനത്തില്‍നിന്ന് മനസ്സിലാകുന്നത്, ബൈബിളിന്റെ യഥാര്‍ഥ സ്രോതസ്സുകള്‍ ബാബിലോണിയന്‍ റ്റാബ്ലിറ്റുക(Babylonian Tablcts)ളാണെന്നാണ്. ബാബിലോണിയന്‍ വേദഗ്രന്ഥങ്ങളില്‍നിന്നാണ് വേദങ്ങളിലെ മുഖ്യവിഷയങ്ങളും കടമെടുത്തിട്ടുള്ളത്.
ഇത്തരുണത്തില്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഡോക്ടര്‍ പ്രാണ്‍നാഥ് 1935-ല്‍ ടൈംസ് ഓഫ് ഇന്ത്യയില്‍, ബൈബിളും വേദവും ഈജിപ്തും തമ്മിലുള്ള ബന്ധത്തെപ്പറ്റി എഴുതിയ ലേഖനം പ്രത്യേകം ശ്രദ്ധേയമാണ്.
ഈജിപ്തിനെപ്പറ്റിയും ബാബിലോണിനെപറ്റിയും രാജാക്കന്മാരെപ്പറ്റിയും അവരുടെ യുദ്ധങ്ങളെപ്പറ്റിയും ഋഗ്വേദത്തില്‍ വിവരിച്ചിട്ടുണ്ടെന്ന ആ ലേഖനത്തിലെ പരാമര്‍ശം ചരിത്രദൃഷ്ട്യാ പ്രാധാന്യമര്‍ഹിക്കുന്നു.
അഥര്‍വവേദത്തിലെ കുന്തവഃ സൂക്തം
അഥര്‍വവേദത്തിലെ 20-ാം അധ്യായത്തിലെ ചില സൂക്തങ്ങളെ കുന്തവഃ സൂക്തങ്ങളെന്നാണ് വിളിക്കുന്നത്. എല്ലാ വര്‍ഷാവസാനവും ഹിന്ദു പണ്ഡിറ്റുകള്‍ കൂടിയിരുന്ന് ഈ സൂക്തം പ്രത്യേകം ഉരുവിടുന്നതില്‍നിന്നുതന്നെ ഇതിന്റെ പ്രാധാന്യം ഊഹിക്കാം. കൂടാതെ വന്‍സമ്മേളനങ്ങളിലും പ്രത്യേക പ്രാര്‍ഥനകളിലും ഈ മന്ത്രം ജപിക്കാറുണ്ട്.
കുന്തവഃ എന്ന പദത്തിന് ‘ദുഃഖങ്ങളെയും ദുരിതങ്ങളെയും ദൂരീകരിക്കുന്നവന്‍’ എന്നര്‍ഥം കാണാം. സപ്തദുഃഖങ്ങളില്‍നിന്നെല്ലാം മനുഷ്യനെ മോചിപ്പിക്കുന്ന ഒരു വ്യക്തിയെപ്പറ്റിയുള്ള പരാമര്‍ശം ഉള്ളതുകൊണ്ടാണ് ഈ സൂക്തത്തിന് കുന്തവഃ സൂക്തം എന്ന പേര്‍ വന്നത്.
ഇസ്‌ലാമിന്റെ സന്ദേശവും മുഹമ്മദ് നബിയുടെ അധ്യാപനങ്ങളും വസ്തുനിഷ്ഠമായി വിലയിരുത്തുമ്പോള്‍, ലോകത്തുള്ള സമസ്ത ദുഃഖങ്ങള്‍ക്കും പരിഹാരമായിട്ടാണ് ഇസ്‌ലാം വന്നതെന്ന് കാണാന്‍ കഴിയും. ഇസ്‌ലാം എന്ന പദം തന്നെ ഈ ലക്ഷ്യം ദ്യോതിപ്പിക്കുന്നു:
കുന്തവഃ എന്ന പദത്തിന് ‘ഉദരത്തിലെ ഒളിഞ്ഞു കിടക്കുന്ന ഗ്രന്ഥികള്‍’ എന്നര്‍ഥവും ഉണ്ട്. ഈ മന്ത്രങ്ങള്‍ക്ക് ഈ അര്‍ഥം ഉണ്ടായത് അവയുടെ നിഗൂഢമായ അര്‍ഥത്തെ സൂചിപ്പിക്കാന്‍ വേണ്ടി കൂടിയാകാം. കൂടാതെ അതിന്റെ അര്‍ഥം ഭാവിയില്‍ പുലരേണ്ടതുകൊണ്ടുമാകാം.
ഇനി നമുക്ക്, ഈ സൂക്തത്തിന്റെ നിഗൂഢതയെ അനാവരണം ചെയ്യാന്‍ ശ്രമിക്കാം. ഈ സൂക്തം ഭൂമിയുടെ നാഭിയുമായി -കേന്ദ്രബിന്ദുവുമായി- ബന്ധപ്പെട്ടതാണെന്ന് കാണാന്‍ കഴിയും.
മക്കാ പട്ടണത്തിന് ‘ഉമ്മുല്‍ഖുറാ’ (പട്ടണങ്ങളുടെ മാതാവ്) അല്ലെങ്കില്‍ ഭൂമിയുടെ നാഭി എന്നൊക്കെ അര്‍ഥമുള്ളതായി കാണാം. ദൈവാരാധനക്കായി ഭൂമിയില്‍ നിര്‍മിക്കപ്പെട്ട ആദ്യഗേഹവും ഇവിടെയായിരുന്നു. ഖുര്‍ആന്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഖുര്‍ആനില്‍ മക്കാ പട്ടണത്തിന് രണ്ട് പദങ്ങള്‍ ഉപയോഗിച്ചതായി കാണാം- ബക്ക എന്നും മക്ക എന്നും. ബക്ക എന്ന പദത്തിന് വക്ഷസ്സ്, സ്തനം എന്നൊക്കെ അര്‍ഥം കൊടുക്കാം. മക്ക എന്ന പദത്തിന് അടിവയറ്, ഉദരം എന്നും അര്‍ഥം നല്‍കാവുന്നതാണ്.
ഒരു കുഞ്ഞ് മാതാവില്‍നിന്ന് വളര്‍ച്ചക്കാവശ്യമായ പോഷകങ്ങള്‍ സ്വീകരിക്കുന്നത് ഉദരത്തില്‍നിന്ന് അഥവാ പൊക്കിള്‍ക്കൊടിയില്‍നിന്നും പ്രസവശേഷം സ്തനത്തില്‍നിന്നുമാണ്.
കുന്തവഃ എന്ന പദം, മക്കക്കോ ബക്കക്കോ പകരം നില്‍ക്കുന്ന പദമാകുന്നു. മനുഷ്യവംശത്തിന് ആദ്യത്തെ ധാര്‍മിക പോഷണം ലഭിച്ചതും ഇവിടെ നിന്നായിരുന്നു എന്നത് ഒരു ചരിത്രവസ്തുത മാത്രമാണ്.
ദീര്‍ഘകാലം ഈ കുന്തവ സൂക്തം ദുരൂഹമായിരുന്നു. ലാഹോര്‍ ഡി.എ.വി കോളേജിലെ പ്രഫസറായിരുന്ന പണ്ഡിറ്റ് രാജാറാമും പ്രഫസര്‍ ഗ്രിഫ്ത്തും മാക്‌സ് മുള്ളറും, ഡോക്ടര്‍ വൈറ്റ്‌നിയും (Whitney), എം. ബ്ലൂഫീല്‍ഡും മറ്റു പണ്ഡിതന്മാരും കുന്തവഃസൂക്തം ഒരു പ്രഹേളികയായിത്തന്നെ കാണുകയുണ്ടായി. എന്നാല്‍ മുഹമ്മദ് നബിയുടെ ആഗമനത്തോടുകൂടി കുന്തവഃ സൂക്തം ഒരു കുഴക്കുന്ന പ്രശ്‌നമല്ലാതായിരിക്കുന്നു. ഉദരത്തില്‍ ഒളിഞ്ഞുകിടന്നിരുന്ന ഗ്രന്ഥികള്‍, ഇപ്പോള്‍ മനുഷ്യവംശത്തിന് പോഷണം നല്‍കുന്ന, സ്തനത്തിലൂടെ ഒഴുകുന്ന, ആ വെള്ള നിറത്തിലുള്ള ക്ഷീരമായി മാറിയിരിക്കുന്നു.
ഈ മന്ത്രത്തിന്, ബ്ലൂഫീല്‍ഡും ഗ്രിഫ്ത്തും, പണ്ഡിറ്റ് രാജാറാമും പണ്ഡിറ്റ് ഖംഖരനും (അലഹബാദ്) അര്‍ഥം നല്‍കിയിട്ടുണ്ട്. അവരുടെ വ്യാഖ്യാനങ്ങളെ മൊത്തത്തില്‍ ഇങ്ങനെ സംഗ്രഹിക്കാം:
”ജനങ്ങളേ! ബഹുമാനപുരസ്സരം ഇത് ശ്രദ്ധിക്കൂ! സ്തുത്യര്‍ഹന്‍ വാഴ്ത്തപ്പെടും. അല്ലയോ കൗരമാ(Kaurama), രുഷമാഷിന്റെ (Rushamas) ഇടയില്‍നിന്നു നാം അറുപതിനായിരവും തൊണ്ണൂറും സ്വീകരിച്ചിരിക്കുന്നു” (കുന്തവഃസൂക്തം).
ഈ മന്ത്രത്തിന്റെ നാല് വ്യാഖ്യാനങ്ങളില്‍ താഴെ പറയുന്ന നാല് വസ്തുതകള്‍ പരാമര്‍ശിക്കപ്പെട്ടതായി കാണാം.
1. ആരാണ് വാഴ്ത്തപ്പെട്ടവന്‍. 2. അറുപതിനായിരവും തൊണ്ണൂറും എന്തിനെ സൂചിപ്പിക്കുന്നു. 3. എന്തുകൊണ്ട് ഈ കാര്യം ജനങ്ങള്‍ ബഹുമാനപുരസ്സരം ശ്രദ്ധിക്കണം. 4. ‘രുഷമാഷും’ ‘കൗരമായും’ എന്തിനെ സൂചിപ്പിക്കുന്നു?
പുരാതന ഇന്ത്യന്‍ ചരിത്രം ഈ മന്ത്രത്തില്‍ പരാമൃഷ്ടമായ ഒന്നിലേക്കും വെളിച്ചും വീശുന്നില്ല. എന്നാല്‍ ഇസ്‌ലാമിന്റെ ആദ്യകാല ചരിത്രത്തിലേക്ക്, ഈ മന്ത്രം ശക്തിയായി വിരല്‍ ചൂണ്ടുന്നത് നമുക്ക് കാണാന്‍ കഴിയും.
മുഹമ്മദ് എന്ന പദത്തിന്റെ അര്‍ഥം വാഴ്ത്തപ്പെട്ടവന്‍ എന്നാകുന്നു.
ശിഅ്ബുബനീഹാശിമിലെ അബൂത്വാലിബിന്റെ വീട്ടിലായിരുന്നു നബിയുടെ ജനനം. നബി ജനിച്ചപ്പോള്‍ മാതാവ് കുട്ടിയുടെ പിതാമഹന്റെ അടുക്കലേക്ക് ആ സന്തോഷ വാര്‍ത്തയുമായി ആളെ അയച്ചു. അദ്ദേഹം കുട്ടിക്ക് മുഹമ്മദ് എന്ന് പേര്‍ വിളിക്കുകയും ചെയ്തു. അറബികളുടെ ഇടയില്‍ മുമ്പ് ഈ പേര്‍ പ്രചാരത്തിലുണ്ടായിരുന്നില്ല.
അറുപതിനായിരം എന്നത് മക്കയിലെ ജനസംഖ്യയെ സൂചിപ്പിക്കുന്നു. അവര്‍ ഭൂരിഭാഗവും നബി(സ)യെ എതിര്‍ക്കുകയുണ്ടായി. ‘രുഷമാഷ്’ എന്നത് നബി(സ)യുടെ ശത്രുക്കളെയാണ് സൂചിപ്പിക്കുന്നത്.
‘കൗരമ’ എന്നത് നബിയുടെ വിശേഷണമാണ്. അര്‍ഥം കുടിയേറിപ്പാര്‍ത്തവന്‍, അല്ലെങ്കില്‍ സമാധാനത്തെ പ്രോത്സാഹിപ്പിക്കുന്നവന്‍.
കുന്തവഃ സൂക്തത്തില്‍ വലിയ പ്രവചനങ്ങള്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ്, ഈ മന്ത്രം സശ്രദ്ധം ശ്രവിക്കാന്‍ ആവശ്യപ്പെട്ടത്. നാല് വേദങ്ങളില്‍ ഇത്രയധികം താല്‍പര്യപൂര്‍വം അഭിസംബോധന ചെയ്യപ്പെട്ട മന്ത്രങ്ങള്‍ വളരെ വിരളമാണ്.
ഈ മന്ത്രത്തില്‍ ഉപയോഗിച്ച ‘സ്തവിഷ്യതേ’ എന്ന സംസ്‌കൃത പദം ഭാവികാല ക്രിയയാണ്. ‘അവന്‍ വാഴ്ത്തപ്പെടും’ എന്നാണര്‍ഥം.
ഒരു ലക്ഷത്തില്‍പരം പ്രവാചകന്മാരില്‍ മുഹമ്മദ് നബിയാണ് ഏറ്റവും കൂടുതല്‍ പുകഴ്ത്തപ്പെട്ട, വാഴ്ത്തപ്പെട്ട പ്രവാചകന്‍ എന്നത് ഒരു ചരിത്രയാഥാര്‍ഥ്യമത്രെ. എല്ലാ വേദഗ്രന്ഥങ്ങളും മുഹമ്മദ് നബിയുടെ ആഗമനത്തെപറ്റി ദീര്‍ഘദര്‍ശനം ചെയ്തത് ശ്രദ്ധേയമായ മറ്റൊരു വസ്തുതയാണ്. ശത്രുക്കളും മിത്രങ്ങളും ഒരുപോലെ നബി(സ)യെ പുകഴ്ത്തുകയുണ്ടായി. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക മുഹമ്മദ് നബിയെ ഏറ്റവും കൂടുതല്‍ വിജയം വരിച്ച പ്രവാചകനെന്ന് പുകഴ്ത്തിപ്പറയുന്നു.
വേദഋഷി, ‘നരാശംസസ്തവിഷ്യതേ’ എന്നു പുകഴ്ത്തിയതിന്റെ അര്‍ഥം ‘മുഹമ്മദ് പുകഴ്ത്തപ്പെടും, അദ്ദേഹം സ്തുത്യര്‍ഹനാകുന്നു’ എന്നാണ്. മുഹമ്മദ് എന്ന പദത്തിന്റെ അര്‍ഥം ഈ മന്ത്രത്തില്‍ പരാമര്‍ശിക്കപ്പെട്ട പദവുമായി പൂര്‍ണമായും യോജിക്കുന്നു.
പുകഴ്ത്തപ്പെട്ട, സ്തുത്യര്‍ഹനായ മുഹമ്മദിന്റെ മറ്റൊരടയാളം അദ്ദേഹം ‘കൗരമനാ’യിരിക്കും എന്നതാണ്. കൗരമന്‍ എന്നതിന്റെ പദാര്‍ഥം, നബിയുടെ ജീവിതത്തിലെ ഹിജ്‌റയെയും, സമാധാനത്തിനും ശാന്തിക്കും വേണ്ടി നിലകൊള്ളുന്ന ഇസ്‌ലാമിനെയും നബിയുടെ സമാധാനപ്രേമത്തെയും സൂചിപ്പിക്കുന്നു. കൂടാതെ 60000-ത്തോളം ശത്രുക്കള്‍ക്കിടയിലാണ്, അല്ലാഹു മുഹമ്മദ് നബിക്ക് പ്രത്യേകം സംരക്ഷണം നല്‍കിയത്. ഈ സംരക്ഷണം കൊണ്ടു മാത്രമാണ് നബിക്ക് വിജയം വരിക്കാന്‍ കഴിഞ്ഞത്. കുന്തവ സൂക്തത്തിലെ ‘നരാശംസ’ എന്ന പദം മുഹമ്മദ് നബിയെ കുറിക്കുന്നു എന്ന് കരുതാനേ ന്യായമുള്ളൂ.
കുന്തവഃ സൂക്തത്തിലെ രണ്ടാമത്തെ മന്ത്രത്തിന്റെ അര്‍ഥം ഇങ്ങനെയാണ്:
”അദ്ദേഹത്തെയും ഭാര്യമാരെയും അതിവേഗത്തില്‍ ചലിക്കുന്ന, ഇണകളോട് കൂടിയ ഇരുപത് ഒട്ടകങ്ങളാണ് വലിക്കുന്നത്. ഒട്ടകം വലിക്കുന്ന ആ രഥം ആകാശവുമായി മുട്ടുമോ എന്ന ഭയത്താല്‍, നമ്രമായിട്ടാണ് നില്‍ക്കുന്നത്. രഥത്തിന്റെ മേല്‍ഭാഗം ആകാശത്തെ സ്പര്‍ശിക്കുംവിധം ഉയരത്തിലാണ്.”
കുന്തവഃ സൂക്തത്തിലെ ഒന്നാമത്തെ മന്ത്രത്തില്‍ പരാമര്‍ശിച്ച വ്യക്തി തന്നെയാണ് ഇവിടെയും പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. ‘ഒട്ടകപ്പുറത്ത് യാത്ര ചെയ്യുന്ന അദ്ദേഹത്തിന്റെ രഥത്തിന്റെ ഉയരം ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്നു’ എന്ന പ്രസ്താവം പരിശോധിക്കുമ്പോള്‍ പല കാര്യങ്ങളും മനസ്സിലാക്കാന്‍ കഴിയും. ഒരു ഇന്ത്യന്‍ ഋഷി ഒട്ടകപ്പുറത്ത് യാത്ര ചെയ്യുമെന്ന് നാം പ്രതീക്ഷിക്കേണ്ടതില്ല. മാത്രമല്ല, മനുസ്മൃതി ഢ: 818-ല്‍, ഒട്ടകത്തിന്റെ പാലും മാംസവും ഇന്ത്യന്‍ ഋഷിക്ക് നിഷിദ്ധമാക്കിയിരിക്കുന്നത് ഇവിടെ സ്മരണീയമാണ്. കൂടാതെ ‘ഒട്ടകപ്പുറത്തോ കഴുതപ്പുറത്തോ ബ്രാഹ്മണന്‍യാത്ര ചെയ്യുകയാണെങ്കിലും നഗ്നനായി സ്‌നാനം ചെയ്യുകയാണെങ്കിലും അയാള്‍ അശുദ്ധരാകും’ എന്നും മനുസ്മൃതി പറയുന്നുണ്ട്. ഇതില്‍നിന്ന് മനസ്സിലാകുന്നത്: പ്രസ്തുത മന്ത്രത്തിലെ ഋഷി ഇന്ത്യന്‍ ഋഷിയല്ല. അതേസമയം മുഹമ്മദ് നബിയുടെ പ്രധാന വാഹനം ഒട്ടകമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കവുമില്ല.
ഏറെ അടുത്തതു കാരണം ആകാശം മുട്ടുമോ എന്ന ഭയത്താല്‍ രഥം നമ്രമായി നില്‍ക്കുന്നു എന്ന മന്ത്രത്തിലെ പരാമര്‍ശം, ഉയര്‍ച്ചയുടെ പാരമ്യത്തിലും നബിയുടെ വിനയഭാവത്തെയും ദൈവഭയത്തെയും സൂചിപ്പിക്കുന്നതാവാം. വിജയവും വിനയവും വിസ്മയാവഹമാംവിധം ഒരുമിച്ചുചേര്‍ന്നതുകൊണ്ടാണല്ലോ അദ്ദേഹം ചരിത്രത്തിലെ അതുല്യ പുരുഷനായിത്തീര്‍ന്നത്.
ബുദ്ധപ്രവചനങ്ങളിലെ മൈത്രേയയും മുഹമ്മദ് നബിയും
കിഴക്കന്‍ തീരത്തെ കട്ടാക്കിലെ ജഗനാഥില്‍നിന്ന് 20 നാഴിക അകലെയുള്ള ‘ധോളി'(Dhauli)യില്‍നിന്ന് കിട്ടിയ കരിങ്കല്‍ പാറയിലെ ശിലാലിഖിതമാണ് ബുദ്ധനെപ്പറ്റിയുള്ള ശരിയായ ചിത്രം നമുക്ക് നല്‍കുന്നത്. ധോളി ശിലാലിഖിതം (Dhauli Inscritpion) എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഈ രണ്ടു ശിലാരേഖകളും ബുദ്ധമതത്തെ പറ്റിയുള്ള തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും ഒരു പരിധിവരെ പരിഹരിക്കുന്നു. ഈ ശിലാലിഖിതങ്ങളില്‍, ഉല്ലേഖനം ചെയ്യപ്പെട്ട പദം ‘ഇസാന’ (ISANA) എന്നാണ്. അതിന്റെ അര്‍ഥം രക്ഷകന്‍, ദൈവം, യജമാനന്‍, സംരക്ഷകന്‍ എന്നൊക്കെയാണെന്നാണ് ശിവറാം ആപ്റ്റി(Shivaram Apti)യുടെ സംസ്‌കൃത-ഇംഗ്ലീഷ് നിഘണ്ടുവില്‍ കാണുന്നത്.
ശിഷ്യന്മാര്‍ തന്നെ സ്തുതിക്കുന്നത് ബുദ്ധന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഒരിക്കല്‍ വത്സലശിഷ്യനായ സാരിപുത്രന്‍(Sariptura) ഇങ്ങനെ പറഞ്ഞു: ”മഹാത്മാവേ! അങ്ങയുടേതിനേക്കാള്‍ മഹത്വമേറിയ, ഗംഭീരമായ ഒരു മതം ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഇല്ല. ഇനി ഉണ്ടാവുകയുമില്ല.” ബുദ്ധന്‍ സ്വതഃസിദ്ധമായ ശാന്തതയോടും നര്‍മബോധത്തോടും ചോദിച്ചു: ”ശരിയാണ് സാരിപുത്രാ. ഇതുവരെ ലോകത്തുണ്ടായിട്ടുള്ള എല്ലാ ബുദ്ധന്മാരെയും നിനക്കറിയാമോ?” ‘ഇല്ല ഗുരോ’- സാരിപുത്രന്‍ പ്രതിവചിച്ചു. ‘ഇനി വരാനിരിക്കുന്ന ബുദ്ധന്മാരെപ്പറ്റി നിനക്കറിയാമോ?’ ‘അറിയില്ല ഗുരോ.’ ‘എന്നാല്‍ സാരിപുത്രാ, ഇത്ര ധൈര്യമായി, സംശയലേശമന്യേ നിനക്ക് എങ്ങനെ അതു പറയാന്‍ കഴിഞ്ഞു?’ (ഭാരതീയ പൈതൃകം ബുദ്ധന്റെ ജീവിതം, പേജ് 171).
ബുദ്ധന്‍, സാരിപുത്രനോട് പറഞ്ഞു- കാകുസന്തയും (kakusandha) കൊണെഗമനയും (konagamana) കസാപ്പയും (kasapa) ഇവിടെ ജീവിച്ചുകഴിഞ്ഞിരിക്കുന്നു. ഞാന്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ബുദ്ധനത്രെ. എന്നാല്‍ എന്റെ ശേഷം മൈത്രേയ (Matireya) വരും. അതോടെ ഈ ഹര്‍ഷജ ചക്രം (പ്രവാചകശൃംഖല) അവസാനിക്കും. ഈയെത്തിയ ബുദ്ധന്‍, ബുദ്ധന്മാരില്‍ പരമോന്നത പദമലങ്കരിക്കുന്നവനും മനുഷ്യര്‍ക്കു നേതൃത്വം നല്‍കുന്നവനും വഴികാട്ടിയുമായിരിക്കും’ (ബര്‍മീസ് സ്രോതസ്സുകളില്‍നിന്ന്).
ആനന്ദന്‍ അനുഗൃഹീതനായ ബുദ്ധനോട് പറഞ്ഞു-
‘മഹാത്മാവേ! അങ്ങ് പോയിക്കഴിഞ്ഞാല്‍ ഞങ്ങളെ ആര് പഠിപ്പിക്കും?’
അപ്പോള്‍ ബുദ്ധന്‍ പറഞ്ഞു: ”ഭൂമിയില്‍ വന്ന ആദ്യത്തെയോ അവസാനത്തെയോ ബുദ്ധനല്ല ഞാന്‍. പരിശുദ്ധനും ആത്മീയമായും സാന്മാര്‍ഗികമായും ഉയര്‍ന്ന ജ്ഞാന പ്രകാശനം ലഭിച്ചവനുമായ പ്രബുദ്ധനായ ഒരു ബുദ്ധന്‍ യഥാസമയം വരും. സ്വഭാവം കൊണ്ടും തത്ത്വജ്ഞാനം കൊണ്ടും അതുല്യനായിരിക്കും അദ്ദേഹം. മനുഷ്യര്‍ക്കും മാലാഖമാര്‍ക്കും നേതാവായിരിക്കും അദ്ദേഹം. ഞാന്‍ നിങ്ങള്‍ക്കു വെളിവാക്കിത്തന്ന അതേ ദിവ്യസത്യങ്ങള്‍ അദ്ദേഹവും നിങ്ങളെ പഠിപ്പിക്കും. ഉല്‍പത്തികൊണ്ടും ഉച്ചാവസ്ഥകൊണ്ടും ഉന്നംകൊണ്ടും അദ്ദേഹം കൊണ്ടുവരുന്ന ജീവിതപദ്ധതി യശസ്‌കരമായിരിക്കും. നിര്‍മലമായതും സമ്പൂര്‍ണമായതുമായ ഒരു ജീവിതപദ്ധതിയായിരിക്കും അദ്ദേഹം പ്രബോധനം ചെയ്യുക. എനിക്കു ശതക്കണക്കിന് അനുയായികളുള്ളപ്പോള്‍ അദ്ദേഹത്തിന് സഹസ്രക്കണക്കിന് അനുയായികളുണ്ടായിരിക്കും.”
അപ്പോള്‍ ആനന്ദന്‍ ചോദിച്ചു: ”എങ്ങനെയാണ് ഞങ്ങള്‍ അദ്ദേഹത്തെ അറിയുക?”
ബുദ്ധന്‍ മറുപടി പറഞ്ഞു: ”മൈതിയ എന്ന പേരിലായിരിക്കും അദ്ദേഹം അറിയപ്പെടുക” (സിലോണ്‍ സ്രോതസ്സുകളില്‍നിന്ന്-Gospel of Buddha by Carus).
ബുദ്ധന്റെ മറ്റു സംഭാഷണങ്ങളില്‍ വരാന്‍ പോകുന്ന ബുദ്ധനെ മെത്തിയോ (Metteyyo) എന്നും അറാഹത്ത് (Arahet) എന്നും പരാമര്‍ശിച്ചിരിക്കുന്നു. ഇതിന്റെ അര്‍ഥം യഥാക്രമം ദയാലു എന്നും പരിദ്ധന്‍ എന്നുമാണ്.
ചൈനീസ്, സംസ്‌കൃത സ്രോതസ്സുകളിലും തിബത്തന്‍ സ്രോതസ്സുകളിലും ‘മൈത്രിയ’യെപ റ്റിയുള്ള വിശേഷണങ്ങളും, ആഗമനത്തെപറ്റിയുള്ള പ്രവചനങ്ങളും കാണാന്‍ കഴിയും.
ചൈനീസ് സംസ്‌കൃത സ്രോതസ്സുകളില്‍ മൈത്രിയയുടെ ശരീരം സ്വര്‍ണ നിറത്തിലുള്ളതും തിളക്കമുള്ളതുമാണെന്നും, ഗൃഹം വിട്ടുപോകുന്നതോടെ പരിപൂര്‍ണ ബുദ്ധനായിത്തീരുന്നവനുമാണെന്ന് പറഞ്ഞിരിക്കുന്നു.
ബുദ്ധമത ഗ്രന്ഥങ്ങളിലെല്ലാം ബുദ്ധന്‍ ദീര്‍ഘദര്‍ശനം ചെയ്ത ‘മൈത്രിയ’ വ്യത്യസ്ത ഭാഷകളില്‍ അല്‍പ സ്വല്‍പ വ്യത്യാസങ്ങളോടെ പരാമര്‍ശിക്കപ്പെട്ടതു കാണാം. സംസ്‌കൃതത്തില്‍ മൈത്രിയ (Matireya)യെന്നും പാലിയില്‍ മെതയ്യ(Metteyya)യെന്നും ബര്‍മീസ് ഭാഷയില്‍ അരമേദിയ(Aramidea)എന്നും ചൈനീസ് ഭാഷയില്‍ മൈതാലിയ(Meitaliya) എന്നും തിബത്തന്‍ ഭാഷകളില്‍ മേതാലിയ (Meita-liya) എന്നും ജപ്പാനീസ് ഭാഷകളില്‍ ‘മിറോകു’ (Miroku) എന്നുമാണ് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്.
ഇനി നമുക്ക് പാലിയിലെ മെതയ്യ-(Metteyya)യുടെ ഇംഗ്ലീഷ് സമാനാര്‍ഥം നോക്കാം.
1. സ്‌നേഹശിക്ഷകന്‍ (Techer- of Love) മാക്‌സ് മുള്ളര്‍. 2. സ്‌നേഹത്തിന്റെ പ്രഭു (Lord of Love) എ. ധര്‍മപാല്‍. 3. ദയാശീലന്‍ (he whose name is kindness) കാറസ്. 4. ഉദാരബുദ്ധന്‍ (Buddha of kindness) റൈസ് ഡേവിഡ്‌സ്. 5. സാര്‍വലൗകിക പ്രേമം (Universal Love) എല്‍. നറാസു. 6. സാഹോദര്യത്തിന്റെ ബുദ്ധന്‍ (Buddha of brotherly love) ലില്ലി. 7. സൗഹൃദത്തിന്റെ ബുദ്ധന്‍ (Buddha of friendlines) ഫോസ്‌ബോള്‍. 8. കരുണയുള്ളവന്‍ (Merciful) വില്യം സ്റ്റീഡ്.
മെതയ്യയുടെ ഇംഗ്ലീഷ് സമാനാര്‍ഥം മനസ്സിലാക്കി മൈത്രിയയുടെ അറബിക് സമാനാര്‍ഥ പദം അന്വേഷിക്കുകയാണെങ്കില്‍ ‘റഹ്മത്ത്’ എന്ന പദം അതുള്‍ക്കൊള്ളുന്നതായി കാണാന്‍ കഴിയും. റഹ്മത്ത് എന്ന പദത്തിന്  loving, kindness, friendliness, compassion, mercy, benevolence എന്നീ അര്‍ഥങ്ങളെല്ലാം യോജിക്കും.
അര്‍റഹ്മാന്‍, അര്‍റഹീം എന്നീ പദങ്ങള്‍ റഹ്മത്ത് എന്ന പദത്തില്‍നിന്ന് വ്യുല്‍പദിപ്പിക്കപ്പെട്ടതാണ്.
റഹ്മത്ത് എന്ന പദം പൂര്‍ണമായും മെതയ്യ (Metteyya) എന്ന പദത്തിന്റെ അര്‍ഥം ഉള്‍ക്കൊള്ളുന്നു എന്നത് ഭാഷാപരമായി അംഗീകരിക്കപ്പെട്ട വസ്തുതയാണ്.
മെതയ്യ (Metteyya) എന്ന പദം മെത (Metta) എന്ന പദത്തില്‍നിന്ന് വ്യുല്‍പന്നമായതാണ്. മേത സൂക്ത (Mette Sutta)ത്തില്‍ ഇങ്ങനെ കാണാം:
‘ഒരമ്മ തന്റെ ജീവന്‍ തൃണവല്‍ഗണിച്ചുകൊണ്ട് തന്റെ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കും പോലെ, എല്ലാവരും സഹജീവികളോട് ദയാവായ്പില്‍ പെരുമാറട്ടെ.’
മൈത്രിയ ബുദ്ധന്‍ മുഹമ്മദ് നബി(സ)യാണെന്ന് സൂക്ഷ്മപരിശോധനയില്‍ നമുക്ക് കാണാന്‍ കഴിയും.
ഖുര്‍ആനില്‍ അല്‍അമ്പിയാഅ് അധ്യായത്തില്‍ 107-ാം സൂക്തത്തിന്റെ അര്‍ഥം താഴെ കൊടുക്കുന്നു.
”ലോകത്തിലെ ജനവിഭാഗങ്ങള്‍ക്ക് ഒരനുഗ്രഹമായിട്ടുതന്നെയാണ് നിന്നെ (മുഹമ്മദ് നബിയെ) നാം അയച്ചിരിക്കുന്നത്”.
സൂറ തൗബയിലെ 61-ാം സൂക്തം: ”കപടവിശ്വാസികളില്‍തന്നെ മറ്റൊരു വിഭാഗക്കാരുണ്ട്. അവര്‍ നബിക്കു മനോവേദന ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. (ആരെന്തു പറഞ്ഞാലും) എല്ലാം കേള്‍ക്കുന്നവനാണ് അദ്ദേഹമെന്ന് അവര്‍ പറയുന്നു. (ഓ നബീ) നീ (അവരോട്) പറയുക; നിങ്ങളുടെ നന്മക്ക് വേണ്ടി മാത്രമാണ് എല്ലാം ചെവികൊടുത്ത് കേള്‍ക്കുന്നത്. അദ്ദേഹം അല്ലാഹുവില്‍ വിശ്വസിക്കുന്നു. യഥാര്‍ഥ വിശ്വാസികളെയും അദ്ദേഹം വിശ്വസിക്കുന്നു. നിങ്ങളില്‍ സത്യവിശ്വാസം കൈക്കൊണ്ടവര്‍ക്ക് (അദ്ദേഹം മഹത്തായ) ഒരനുഗ്രഹമാണ്. (നിങ്ങളോര്‍ക്കണം) ദൈവദൂതന്നു മനോവേദന ഉണ്ടാക്കുന്നവര്‍ക്കു വേദനാജനകമായ ശിക്ഷയാണുള്ളത്.
പരിശുദ്ധ ഖുര്‍ആന്‍ പലതവണ മുഹമ്മദ് നബിയെ റഹ്മത്ത് (മൈത്രിയ) എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. കൂടാതെ മുഹമ്മദ് നബി താന്‍ നിയോഗിക്കപ്പെട്ടത് കാരുണ്യത്തിന്റെ പ്രവാചകനായിട്ടാണെന്ന് പറഞ്ഞതായി ഹദീസുകളില്‍ കാണാം. ഉഹുദ് യുദ്ധത്തില്‍തന്നെ ദേഹോപദ്രവം ചെയ്ത ശത്രുക്കളെ ശപിക്കാന്‍ സഖാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ ‘താങ്കള്‍ അയക്കപ്പെട്ടത് ശപിക്കാനല്ലെന്നും ദൈവത്തിലേക്ക് ക്ഷണിക്കാനും കാരുണ്യവാനായിട്ടുമാണെ’ന്നും അദ്ദേഹം പറയുകയുണ്ടായി. ‘മൈത്രിയ’യെ വിശദീകരിക്കുന്ന ധാരാളം സംഭവങ്ങള്‍ നബിയുടെ ജീവിതത്തിലുണ്ട്. കാരുണ്യത്തിന്റെ പ്രവാചകനായിരുന്നു മുഹമ്മദ് നബിയെന്നത് ലോക ചരിത്രകാരന്മാര്‍ മുഴുവന്‍ എടുത്തുപറഞ്ഞ കാര്യമാണ്.

Related Articles