Current Date

Search
Close this search box.
Search
Close this search box.

അവസാനത്തെ പ്രവാചകന്‍

ഭൂമുഖത്ത് മനുഷ്യവാസവും പ്രവാചകനിയോഗവും സമാരംഭിക്കുന്നത് ഒരേ ദിവസംതന്നെയാണ്. ആദ്യത്തെ മനുഷ്യന്‍ ആദ്യത്തെ പ്രവാചകനുമായിരുന്നു. ജീവിതത്തിനാവശ്യമായ ദൈവിക നിര്‍ദേശങ്ങളും വിധിവിലക്കുകളും ദൈവത്തിന്റെ മഹോന്നത സൃഷ്ടിക്ക് എത്തിച്ചുകൊടുക്കുകയാണ് പ്രവാചകന്മാരുടെ ദൗത്യം. മനുഷ്യസമൂഹങ്ങള്‍ പ്രവാചക നിയോഗമില്ലാതെ കഴിഞ്ഞുപോയിട്ടില്ല. മനുഷ്യവര്‍ഗം പരസ്പര ബന്ധമില്ലാത്ത ഒറ്റപ്പെട്ട ഗോത്രങ്ങളായി ജീവിച്ച കാലഘട്ടങ്ങളില്‍ ആഗതരായ പ്രവാചകന്മാര്‍ അതതു ഗോത്രങ്ങളില്‍ ഒതുങ്ങിനിന്നാണ് പ്രവര്‍ത്തിച്ചിരുന്നത്.
ക്രിസ്തുവിനു ശേഷം ലോകജനത സാംസ്‌കാരികമായി വളര്‍ച്ച പ്രാപിക്കുകയും പരസ്പരം അടുക്കാനും ബന്ധപ്പെടാനും സൗകര്യങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. അതോടെ മുഴുലോകത്തേക്കും സര്‍വജനതക്കുമായി ഒരു പ്രവാചകന്‍ നിയോഗിക്കപ്പെടാനുള്ള സാഹചര്യം ഉളവായി. അല്ലാഹു മുന്‍ പ്രവാചകരിലൂടെ സുവിശേഷമറിയിച്ച പ്രവാചക ശ്രേഷ്ഠന്‍ നിയുക്തനായി. മുന്‍ വേദഗ്രന്ഥങ്ങളില്‍നിന്ന് വ്യത്യസ്തമായി കാലാന്തരങ്ങളെ അതിജീവിക്കുന്ന ദിവ്യഗ്രന്ഥവുമായി ആ പ്രവാചകന്‍ തന്റെ ദൗത്യം നിര്‍വഹിച്ചു. അതോടെ പ്രവാചക പരമ്പര അവസാനിച്ചു. അന്ത്യപ്രവാചകന്റെ ചര്യയും അന്തിമവേദവും ലോകമെങ്ങും പ്രചരിക്കാനും കാലാവസാനം വരെ അന്യൂനം നിലനില്‍ക്കാനും സാഹചര്യമുള്ളതുകൊണ്ട് ഇനിയും പ്രവാചകന്മാര്‍ ആവശ്യമില്ല. പ്രവാചകന്മാര്‍ക്ക് പഠിപ്പിക്കാനുള്ളത് ഒരേ ദൈവിക സന്ദേശമാണ്. ആ സന്ദേശമാകട്ടെ വള്ളിപുള്ളി വ്യത്യാസമില്ലാതെ ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഈ അവസ്ഥയില്‍ പുതിയ പ്രവാചകന്മാരുടെ ആഗമനം ഗുണത്തിലേറെ ദോഷമാണ് ചെയ്യുക.
മുഹമ്മദീയ പ്രവാചകത്വത്തോടെ പ്രവാചകത്വ പരമ്പര സമാപിച്ചുവെന്നത് വെറുമൊരവകാശവാദമല്ല. ചരിത്രപരമായ ഒരു അനിവാര്യതയാണ്. മുഹമ്മദ് (സ)യെ ‘ഖാതമുന്നബിയ്യീന്‍’ എന്ന് വിശേഷിപ്പിച്ചതടക്കമുള്ള നിരവധി ഖുര്‍ആന്‍ സൂക്തങ്ങളും നബി വാക്യങ്ങളും അക്കാര്യം തെളിയിക്കുന്നു. നബി സമര്‍പ്പിച്ച സമ്പൂര്‍ണമായ ജീവിതപദ്ധതി, അദ്ദേഹത്തിന്റെ സമകാലികരും പിന്‍ഗാമികളും അനുവര്‍ത്തിച്ച രീതികള്‍ തുടങ്ങിയവയൊക്കെ മുഹമ്മദ്(സ) അന്ത്യപ്രവാചകനാണെന്ന് വിളിച്ചോതുന്നു.
തനിക്കു ശേഷം വരാനിരിക്കുന്ന പ്രവാചകനെ സംബന്ധിച്ച സുവിശേഷമറിയിക്കാതെ ഒരു പ്രവാചകനും കഴിഞ്ഞുപോയിട്ടില്ല. വ്യക്തമായ അടയാളങ്ങളോടെ അവര്‍ പിന്‍ഗാമിയെ പരിചയപ്പെടുത്തിയിട്ടുണ്ട്. മൂസാ(അ)ന്റെ അനുയായികള്‍ ശേയുവിനെ കാത്തിരുന്നത്, തൗറാത്തില്‍നിന്ന് അദ്ദേഹത്തിന്റെ ആഗമനവൃത്താന്തം അറിഞ്ഞതുകൊണ്ടായിരുന്നു. അവരില്‍ ചിലര്‍ യേശുവിനെ നിരാകരിക്കുകയുണ്ടായെങ്കിലും അവര്‍ക്ക് പോലും യേശുവിന്റെ പ്രവാചകത്വത്തെപ്പറ്റി അറിവുണ്ടായിരുന്നു. മുഹമ്മദ് (സ)യുടെ ആഗമനത്തെ സംബന്ധിച്ച സുവിശേഷം മുന്‍വേദങ്ങളിലുണ്ടായിരുന്നു. ബൈബിളില്‍ അക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. അക്കാര്യം ഖുര്‍ആന്‍ എടുത്തുദ്ധരിക്കുന്നു (61:6).
പക്ഷേ, നബി(സ)ക്ക് ശേഷം വരുന്ന പ്രവാചകന്മാരെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ യാതൊന്നും പറയുന്നില്ല. ഭൂതകാല പ്രവാചകന്മാരുടെ ചരിത്രം വ്യക്തമായി പറഞ്ഞ ഖുര്‍ആന്‍ ഭാവിയില്‍ പ്രവാചകന്മാര്‍ വരാനിക്കുന്നുവെങ്കില്‍ അവരെക്കുറിച്ചും മുന്നറിയിപ്പു നല്‍കാതിരിക്കാന്‍ ന്യായമില്ല. മുഹമ്മദ് നബിയെക്കുറിച്ച് അദ്ദേഹം പ്രവാചകന്മാരില്‍ അന്തിമനാണെന്ന പ്രഖ്യാപനവും ഇതോടു ചേര്‍ത്തുവായിക്കേണ്ടതാണ്.
”മുഹമ്മദ് നിങ്ങളില്‍ ഒരു പുരുഷന്റെയും പിതാവല്ല. അദ്ദേഹം അല്ലാഹുവിന്റെ ദൂതനും അന്ത്യപ്രവാചകനുമാണ്. എല്ലാം അറിയുന്നവനത്രെ അല്ലാഹു” (32:40).
ഈ സൂക്തത്തിന്റെ അവതരണ പശ്ചാത്തലവും സന്ദര്‍ഭവും പരിശോധിച്ചാല്‍ ഇതിലെ ഓരോ വാക്യത്തിന്റെയും ഉദ്ദേശ്യവും അര്‍ഥവ്യാപ്തിയും നമുക്ക് മനസ്സിലാക്കാന്‍ കഴിയും. സമൂഹത്തില്‍ നിലനിന്നിരുന്ന ഒരു മൂഢവിശ്വാസത്തെ ഉന്മൂലനം ചെയ്യുകയായിരുന്നു ഇതിന്റെ അവതരണലക്ഷ്യം. അത് പ്രാവര്‍ത്തികമാക്കാന്‍ ബാധ്യസ്ഥനായ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് (സ) എന്ന് പ്രഖ്യാപിക്കുകയാണ് ഖുര്‍ആന്‍. ഇനിയൊരു പ്രവാചകന്‍ വരാനുണ്ടായിരുന്നുവെങ്കില്‍ അന്ത്യപ്രവാചകന്‍ എന്ന വിദൂരാര്‍ഥമുള്ള ഒരു പദം പോലും ഖുര്‍ആന്‍ പ്രയോഗിക്കുമായിരുന്നില്ല. ‘ഖാതമുന്നബിയ്യീന്‍’ എന്ന പദസഞ്ചയത്തിന് അന്ത്യപ്രവാചകനെന്ന അര്‍ഥം പൂര്‍ണമായി നിരാകരിക്കാന്‍ പില്‍ക്കാലത്തെ ‘പ്രവാചകത്വപരിസമാപ്തി നിഷേധികള്‍’ പോലും തയാറല്ല. ശരീഅത്തോട് കൂടിയുള്ള പ്രവാചകത്വമാണ് സമാപിച്ചത് എന്നതിന് ഈ ആശയമാണ് അവര്‍ തെളിവാക്കുന്നത്.
അതായത്, ഖാത്തമുന്നബിയ്യീന്‍ എന്നാല്‍ അന്ത്യപ്രവാചകന്‍ എന്നുതന്നെയാണര്‍ഥം. പക്ഷേ, അതുകൊണ്ടുദ്ദേശിച്ചിട്ടുള്ളത് ശരീഅത്തുമായി ആഗതരാകുന്ന പ്രവാചകന്മാരില്‍ അന്തിമന്‍ എന്നാണ്. പ്രത്യേക ശരീഅത്തില്ലാത്ത പ്രവാചകന്മാര്‍ ഇനിയും വരാം. അല്ല തീര്‍ച്ചയായും വരും, വന്നിരിക്കുന്നു; ഇതാണ് വ്യാഖ്യാനം. പക്ഷേ, ഖുര്‍ആന്‍ മുഹമ്മദ് നബിയെ അന്ത്യപ്രവാചകന്‍ എന്നുവിശേഷിപ്പിക്കുക, അതുകൊണ്ടുദ്ദേശ്യം ശരീഅത്തുള്ള പ്രവാചകന്‍ എന്നാണെന്നതിന് സാഹചര്യത്തെളിവുകളൊന്നും ഇല്ലാതിരിക്കുക; അതോടൊപ്പം മുഹമ്മദ് നബി, നബിക്കുശേഷം പ്രവാചകന്മാരില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്യുക. അവിടെയും ശരീഅത്തുള്ള പ്രവാചകന്മാരാണുദ്ദേശ്യമെന്ന് സൂചിപ്പിക്കാതിരിക്കുക; എന്നിട്ടും അല്ലാഹുവും പ്രവാചകനും അവകൊണ്ട് ഉദ്ദേശിക്കുന്നത് ശരീഅത്തുള്ള പ്രവാചകന്മാര്‍ മാത്രമായിരിക്കുക. അങ്ങനെ പില്‍ക്കാലത്ത് ശരീഅത്തില്ലാത്ത പ്രവാചകന്മാരെ അയച്ചുകൊണ്ടിരിക്കുക; പ്രസ്തുത ഖുര്‍ആന്‍ വാക്യത്തിന്റെയും നബിവചനത്തിന്റെയും അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ അവരെ നിഷേധിക്കുക. വിശുദ്ധ ഖുര്‍ആനും അന്ത്യപ്രവാചകന്റെ സുന്നത്തും മുറുകെപ്പിടിച്ചതിന്റെ പേരില്‍ അവര്‍ കാഫിറുകളായിത്തീരുക.
അല്ലാഹു തന്റെ അടിമകളെ ഇവ്വിധം പറ്റിക്കുമെന്ന് വിശ്വസിക്കാന്‍ ഖാദിയാനികള്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല.
മുന്‍ പ്രവാചകരിലും അവരുടെ ഗ്രന്ഥങ്ങളിലും വിശ്വസിക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്. വിശ്വാസകാര്യങ്ങളില്‍ അത് കൂടി ഉള്‍പ്പെടുന്നു. പക്ഷേ ഖുര്‍ആനിലൊരിടത്തും പില്‍ക്കാലത്ത് വരാനിരിക്കുന്ന പ്രവാചകന്മാരിലോ അവരുടെ ദിവ്യഗ്രന്ഥങ്ങളിലോ വിശ്വസിക്കാന്‍ കല്‍പിക്കുന്നില്ല.
”താങ്കള്‍ക്ക് അവതീര്‍ണമായ വേദത്തിലും താങ്കള്‍ക്ക് മുമ്പ് അവതീര്‍ണമായ ഇതരവേദഗ്രന്ഥങ്ങളിലും വിശ്വസിക്കുന്നവരും പരലോകത്തില്‍ ദൃഢബോധ്യമുള്ളവരുമായ ഭക്തജനങ്ങള്‍ക്ക് മാര്‍ഗദര്‍ശകമത്രെ ഇത്” (ഖുര്‍ആന്‍ 2:4).
ഖുര്‍ആനില്‍ പ്രവാചകന്മാരെപ്പറ്റി പരാമര്‍ശിക്കപ്പെട്ട സ്ഥലങ്ങളില്‍ ‘മിന്‍ ഖബ്‌ലിക’, ‘മിന്‍ഖബ്‌ലു’ എന്നീ പദങ്ങള്‍ പ്രയോഗിച്ചതായി കാണാം. ‘നാം താങ്കള്‍ക്ക് മുമ്പ് വളരെ സമുദായങ്ങളിലേക്ക് ദൂതന്മാരെ അയച്ചിട്ടുണ്ട്’ (6:42), ‘താങ്കള്‍ക്ക് മുമ്പ് വളരെയേറെ പ്രവാചകന്മാര്‍ കളവാക്കപ്പെട്ടിരിക്കുന്നു’ (3:184), ‘താങ്കള്‍ക്ക് മുമ്പ് വഹ്‌യ് നല്‍കപ്പെട്ട സര്‍വ പ്രവാചകന്മാരും പുരുഷന്മാരത്രെ’ (16:43). സാമാന്യമായി പ്രവാചകന്മാരെ പരിചയപ്പെടുത്തിയ ഇതുപോലുള്ള നിരവധി സൂക്തങ്ങളില്‍ ഒരിടത്തുപോലും ‘താങ്കള്‍ക്കു ശേഷ’മുള്ള പ്രവാചകനെയോ പ്രവാചകന്മാരെയോ സംബന്ധിച്ച് സൂചനപോലും നല്‍കുന്നില്ല. മുഹമ്മദ് (സ)ക്ക് ശേഷം പ്രവാചകന്മാരോ വഹ്‌യുകളോ ഉണ്ടാവാനില്ലെന്ന് ഈ സൂക്തങ്ങളും തെളിയിക്കുന്നു.
മുന്‍ പ്രവാചകന്മാരെ സംബന്ധിച്ച് പൊതുവില്‍ വിശ്വസിക്കുക മാത്രമാണ് മുസ്‌ലിംകളുടെ ബാധ്യത. അതേ സമയം പില്‍ക്കാലത്ത് പ്രവാചകന്മാര്‍ വരാനുണ്ടെങ്കില്‍, അവരുടെ സമുദായങ്ങള്‍ അവരില്‍ വ്യക്തമായി വിശ്വസിച്ചെങ്കിലേ മോക്ഷം സിദ്ധിക്കുകയുള്ളൂ. പൂര്‍വ പ്രവാചകന്മാരെപ്പറ്റി പറഞ്ഞതിനേക്കാള്‍ വ്യക്തമായും അധികമായും പരാമര്‍ശിക്കേണ്ടത് പില്‍ക്കാലത്ത് വരാനിരിക്കുന്ന പ്രവാചകന്മാരെപ്പറ്റിയായിരുന്നു. അതുണ്ടായില്ലെന്നത് ഖുര്‍ആന്റെ അപര്യാപ്തതക്കല്ല, മറിച്ച് പില്‍ക്കാലത്ത് പ്രവാചകന്മാര്‍ വരാനില്ല എന്ന വസ്തുതക്കാണ് തെളിവാകുന്നത്.
പുനരുത്ഥാനത്തെയും പരലോകത്തെയും കുറിക്കുന്ന ‘ആഖിറത്ത്’ എന്ന പദത്തിന് ‘പില്‍ക്കാലത്തെ ദിവ്യബോധന’മെന്ന് ചില ഖതമുന്നുബുവ്വത്ത് നിഷേധികള്‍ അര്‍ഥം നല്‍കിയിരിക്കുന്നു (ഖാദിയാനീ പ്രവാചകനായ മിര്‍സാ ഗുലാം അഹ്മദ് ‘ആഖിറത്തി’ന് പരലോകം എന്ന് തന്നെയാണ് അര്‍ഥം നല്‍കിയിരിക്കുന്നത്). ഖുര്‍ആനില്‍ പലതവണ ആവര്‍ത്തിക്കപ്പെട്ട ‘ആഖിറത്ത്’ എന്ന പദത്തിന് ഒരിടത്തുപോലും ഈ അര്‍ഥം യോജിക്കയില്ല. ‘അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ക്കാണ് മോക്ഷം’, ‘നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും പുനരുത്ഥാനത്തില്‍ വിശ്വസിക്കുകയും ചെയ്യുക’ തുടങ്ങിയ ഖുര്‍ആന്‍വചനങ്ങളിലെ ‘ആഖിറത്തി’ന് പില്‍ക്കാലത്തെ ദിവ്യബോധനം എന്ന അര്‍ഥകല്‍പന, എത്രമാത്രം അനര്‍ഥജല്‍പനമാണെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധി വേണ്ട. ഖുര്‍ആനില്‍ വിശ്വസിക്കുന്നതിനേക്കാള്‍ അനിവാര്യമാണ് പില്‍ക്കാലത്തെ ‘പ്രവാചക’ വചനങ്ങളില്‍ വിശ്വസിക്കുകയെന്ന വാദം തികച്ചും അര്‍ഥശൂന്യമാണ്.
ഹിദായത്ത് ഖുര്‍ആനോടെ അവസാനിച്ചിരിക്കുന്നു. ‘ഈ ദിവസം നിങ്ങളുടെ ദീനിനെ ഞാന്‍ സമ്പൂര്‍ണമാക്കിത്തന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചതരികയും ഇസ്‌ലാമിനെ നിങ്ങളുടെ ദീനായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു’ (5:3) എന്ന ഖുര്‍ആന്‍ സൂക്തം അവതരിക്കുകയും തന്റെ സന്നിധിയില്‍ ഒത്തുകൂടിയ ലക്ഷക്കണക്കിന് സ്വഹാബാക്കളെ കേള്‍പ്പിക്കുകയും ചെയ്തശേഷം നബി(സ) ചോദിച്ചു: ‘ദൈവസന്ദേശത്തെ പരിപൂര്‍ണമായി ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതന്നില്ലേ?’ അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ സാക്ഷികളാണ്’. മനുഷ്യജീവിതത്തിലെ നിഖില പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിക്കുന്ന ദിവ്യബോധനങ്ങള്‍ ഇവിടെ അവസാനിക്കുന്നുവെന്നും ഞാനെന്റെ ദൗത്യം നിറവേറ്റിയിരിക്കുന്നുവെന്നുമാണ് തന്റെ അനുയായികളെ സാക്ഷിനിര്‍ത്തിക്കൊണ്ട് അല്ലാഹുവിന്റെ പ്രവാചകന്‍ പറയുന്നത്.
യേശുവിന്റെ വചനം അതായിരുന്നില്ല. ‘ഇനിയും വളരെ നിങ്ങളോടു പറയാനുണ്ട്. എന്നാല്‍ നിങ്ങള്‍ക്കിപ്പോള്‍ വഹിപ്പാന്‍ കഴിവില്ല. സത്യത്തിന്റെ ആത്മാവ് വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും’ എന്നായിരുന്നു യേശു പറഞ്ഞത്. അതുപ്രകാരമാണ് മുഹമ്മദ് (സ) വന്നത്. അദ്ദേഹം പറയുന്നതോ ‘ഇനി യാതൊരു ദൈവദൂതനും വാരനില്ല’ എന്നും.
മുന്‍ പ്രവാചകന്മാര്‍ക്ക് നല്‍കപ്പെട്ട വേദഗ്രന്ഥങ്ങള്‍ അതേപടി ലോകത്ത് അവശേഷിക്കുന്നില്ല. അവയെ പിന്‍പറ്റുന്നവര്‍ പോലും അത് പൂര്‍ണമായും ദൈവിക വചനങ്ങളാണെന്ന് അവകാശപ്പെടുന്നില്ല. പക്ഷേ അവസാനത്തെ ദിവ്യബോധനമായ വിശുദ്ധ ഖുര്‍ആന്‍ അന്ത്യദിനം വരേക്കും സുരക്ഷിതമായിരിക്കുമെന്ന് അല്ലാഹുതന്നെ പറയുന്നു: ‘നാം നിങ്ങള്‍ക്ക് വചനം നല്‍കിയിരിക്കുന്നു. നാം തന്നെ അതിനെ സംരക്ഷിക്കുന്നതാണ്’ (15:9).
ഖുര്‍ആനിലെ വിധിവിലക്കുകളെ ദുര്‍ബലപ്പെടുത്താനോ പുതിയ ദൈവവിധികള്‍ സമര്‍പ്പിക്കാനോ സാധ്യമല്ലാത്തവിധം ഖുര്‍ആനിക നിയമങ്ങള്‍ ലോകാന്ത്യം വരെയുള്ള സമുദായങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉതകുന്നവയായിരിക്കും. ഇനിയൊരു പ്രവാചകന്‍ വരാനില്ലാത്തതുകൊണ്ടാണ് മുഹമ്മദ് (സ)ക്ക് അവതീര്‍ണമായ ദിവ്യഗ്രന്ഥം അന്ത്യദിനം വരെ സുരക്ഷിതമാക്കി നിര്‍ത്താന്‍ അല്ലാഹു തീരുമാനിച്ചത്. ഖുര്‍ആനിക നിയമങ്ങളെ ദുര്‍ബലപ്പെടുത്താനും പുതിയ നിയമങ്ങള്‍ സൃഷ്ടിക്കാനും അധികാരമില്ലാത്ത പ്രവാചകത്വമാകട്ടെ, ഉണ്ടാവുന്നതും ഇല്ലാതിരിക്കുന്നതും സമമാണ്.
‘നിങ്ങള്‍ക്കിടയില്‍ വല്ല പ്രശ്‌നങ്ങളിലും ഭിന്നാഭിപ്രായമുണ്ടായാല്‍ അതിനെ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക’ (4:59) എന്ന ഖുര്‍ആന്‍ സൂക്തവും പുതിയ പ്രവാചകത്വത്തെ നിഷേധിക്കുന്നു. പുതിയ പ്രവാചകത്വം വരെ മാത്രമേ ഈ നിര്‍ദേശത്തിന് പ്രാബല്യമുണ്ടാവുകയുള്ളൂ. പിന്നീടുണ്ടാവുന്ന അഭിപ്രായഭിന്നതകള്‍ പരിഹരിക്കേണ്ടത് ആ പ്രവാചകനായിരിക്കുമല്ലോ. ഖുര്‍ആനിലെ നിര്‍ദേശങ്ങള്‍ ദുര്‍ബലപ്പെടില്ലെന്നതുകൊണ്ടുതന്നെ ഇനി പ്രവാചകത്വമില്ലെന്ന് മനസ്സിലാക്കാം.
മറ്റൊരു നിര്‍ദേശം നോക്കുക: ‘വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക; റസൂല്‍(സ)യെയും നിങ്ങളില്‍നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക” (4:59). വിശ്വാസികളോടുള്ള ഖുര്‍ആന്റെ കല്‍പനയാണിത്. അല്ലാഹുവിനെയും മുഹമ്മദ് നബി(സ)യെയും വിശ്വാസികളില്‍നിന്നുള്ള ‘ഉലുല്‍ അംറി’നെയും അനുസരിക്കുക. ഇനിയും പ്രവാചകന്മാര്‍ വരാനുണ്ടെങ്കില്‍ ഇവിടെ ഖുര്‍ആന്‍ ഭാവി പ്രവാചകന്മാരെക്കൂടി അനുസരിക്കാന്‍ വിശ്വാസികളോട് കല്‍പിക്കുമായിരുന്നുവെന്നതില്‍ സംശയമൊന്നുമില്ല. മുഹമ്മദ് നബി(സ)ക്കു ശേഷം പ്രവാചകന്മാര്‍ വരാനില്ലാത്തതുകൊണ്ടാണ് അല്ലാഹു അങ്ങനെ കല്‍പിക്കാതിരുന്നതെന്നു വ്യക്തമാണ്.
ഈ രണ്ട് വചനങ്ങളിലും ‘റസൂല്‍’ എന്ന പദം കൊണ്ട് എല്ലാ ദൂതന്മാരെയുമാണ് ഉദ്ദേശിക്കുന്നതെന്നും പില്‍ക്കാലത്ത് വരാനിരിക്കുന്ന ദൂതന്മാരും അതിലുള്‍പ്പെടുമെന്നും ആര്‍ക്കെങ്കിലും വാദമുണ്ടെങ്കില്‍ അവരുടെ അജ്ഞത സഹതാപമര്‍ഹിക്കുന്നു. രണ്ടിടത്തും ‘അര്‍റസൂല്‍’ എന്നാണ് പ്രയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് ഉദ്ദേശിക്കുന്നത് മുഹമ്മദ് നബി(സ)യാണെന്ന കാര്യത്തില്‍ ഭാഷാഭിജ്ഞന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടാവില്ല.
മുഹമ്മദ്(സ) അവസാനത്തെ പ്രവാചകനാണെന്നതിന് ഇനിയും വളരെയേറെ തെളിവുകള്‍ ഖുര്‍ആനിലുണ്ട്. നബിയുടെ അന്ത്യപ്രവാചകത്വം നിഷേധിക്കുന്നവര്‍ പോലും അംഗീകരിക്കുന്ന നിരവധി നബിവചനങ്ങളും ഇക്കാര്യത്തിന് തെളിവായി സമര്‍പ്പിക്കാവുന്നതാണ്. ഈ ലേഖനത്തിന്റെ പരിമിതിക്കുള്ളില്‍നിന്നുകൊണ്ട് അവ വിശദമായി പ്രതിപാദിക്കാന്‍ പ്രയാസമാണ്. ഒന്നു രണ്ട് ഹദീസുകള്‍ കാണുക:
നബി(സ) പറഞ്ഞു: ”എന്റെയും മുമ്പുള്ള പ്രവാചകന്മാരുടെയും ഉപമ ഒരു മനുഷ്യന്റേതാണ്. അയാള്‍ ഒരു വീടു പണിത് മോടി പിടിപ്പിച്ചു. സുന്ദരമാക്കി. ഒരു മൂലക്കല്ലിന്റെ സ്ഥാനം ഒഴിവാക്കിവെച്ചു. ആളുകള്‍ അതിനെ വലംവെക്കുകയും അതിന്റെ ഭംഗിയില്‍ വിസ്മയം കൊള്ളുകയും ചെയ്തു. എന്തുകൊണ്ട് ഈ കല്ല് വെച്ചില്ല? അവര്‍ ചോദിച്ചു. ഞാനത്രെ ആ കല്ല്. ഞാന്‍ അവസാനത്തെ പ്രവാചകനാകുന്നു” (ബുഖാരി).
എത്ര സുന്ദരവും ലളിതവുമായ ഉപമ! പ്രവാചകത്വ സൗധത്തിലെ അവസാനത്തെ കല്ലും പടുത്തു കഴിഞ്ഞ സ്ഥിതിക്ക് ഇനിയും അതില്‍ പുതിയതൊന്നിന് പഴുതില്ല.
മറ്റൊരു ഹദീസ് കൂടി ഉദ്ധരിക്കട്ടെ: നബി(സ) പറഞ്ഞു: ”ഇസ്രാഈല്യരെ ഭരിച്ചിരുന്നത് പ്രവാചകന്മാരായിരുന്നു. ഒരു പ്രവാചകന്‍ മരിക്കുമ്പോള്‍ മറ്റൊരു പ്രവാചകന്‍ വരും. എനിക്കു ശേഷം പ്രവാചകനില്ല. എന്നാല്‍ ഖലീഫമാരുണ്ടാകും” (ബുഖാരി).
പക്ഷേ, ഇപ്പറഞ്ഞ ഹദീസുകള്‍ ശരീഅത്തോടുകൂടിയുള്ള പ്രവാചകന്മാര്‍ക്കേ ബാധകമാകൂ എന്നും ശരീഅത്തില്ലാത്ത പ്രവാചകന്മാര്‍ വരാമെന്നും ഖതമുന്നുബുവ്വത്തിനെ നിഷേധിക്കുന്ന ചിലര്‍ വാദിക്കുന്നു. അവര്‍ക്കു വേണ്ടി മറ്റൊരു ഹദീസുകൂടി ഉദ്ധരിക്കട്ടെ:
നബി(സ) അലി(റ)യോട് പറഞ്ഞു: ”മൂസായുടെ അടുത്ത് ഹാറൂനുണ്ടായിരുന്ന സ്ഥാനമാണ് താങ്കള്‍ക്ക് എന്റെയടുത്തുള്ളത്. പക്ഷേ എനിക്കു ശേഷം നബിയില്ല” (ബുഖാരി, മുസ്‌ലിം).
മൂസാ(അ)യുടെ സഹായിയും സഹോദരനുമായ ഹാറൂന്‍(അ) ശരീഅത്തില്ലാത്ത പ്രവാചകനായിരുന്നു. അത്തരം പ്രവാചകത്വം പോലും അവശേഷിക്കുന്നില്ലെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.
മുഫസ്സിറുകളും മുഹദ്ദിസുകളും മുജദ്ദിദുകളും ഇമാമുമാരുമായ പില്‍ക്കാലത്തെ പണ്ഡിതന്മാരുടെ ഇജ്മാഉം ഈ വിഷയത്തിലുണ്ട്. ആര്‍ക്കും സംശയത്തിനിടനല്‍കാത്തവിധം വ്യക്തമാക്കപ്പെട്ട ഒരു വസ്തുതയാണ് മുഹമ്മദ്(സ)യുടെ അന്ത്യപ്രവാചകത്വം.
പില്‍ക്കാലത്ത് പ്രവാചകത്വം വാദിച്ച വ്യക്തികളോട് ഖലീഫമാരും മുസ്‌ലിം ഭരണകൂടങ്ങളും അനുവര്‍ത്തിച്ച നയവും മുസ്‌ലിംലോകം ഇനിയൊരു പ്രവാചകനെ അംഗീകരിക്കില്ലെന്നതിന് തെളിവാണ്. മുസൈലിമ മുതല്‍ ഇറാനിലെ ബഹാഉള്ളവരെ പ്രവാചകത്വവാദം പയറ്റിനോക്കി പരാജയമടഞ്ഞവരാണ്.
മുസ്‌ലിംകളില്‍ രൂഢമൂലമായ ഖതമുന്നുബുവ്വത്ത് വിശ്വാസം കൊണ്ടാണ് പില്‍ക്കാലത്ത് ചില നുബുവ്വത്ത് സ്ഥാനാര്‍ഥികള്‍ മഹ്ദിയായും മസീഹായുമൊക്കെ രംഗത്തുവരാന്‍ ശ്രമിക്കുന്നത്. അത്തരക്കാരുടെയും ദുരവസ്ഥ ലോകം കണ്ടറിഞ്ഞതാണ്. പക്ഷേ, ഇപ്പോഴും ലോകത്തിന്റെ പല ഭാഗത്തും പ്രവാചകത്വവാദികള്‍ രംഗപ്രവേശം ചെയ്യാറുണ്ട്. ‘മുപ്പത് കള്ളവാദികളായ ദജ്ജാലുകള്‍ എഴുന്നള്ളിക്കപ്പെടും. താന്‍ ദൈവദൂതനാണെന്ന് അവരോരുത്തരും വാദിക്കും’ (അബൂദാവൂദ്) എന്ന നബിവചനത്തെ അന്വര്‍ഥമാക്കുകയാണ് അവര്‍ ചെയ്യുന്നത്. അറബിഭാഷാ പ്രയോഗമനുസരിച്ച് ഇവിടെ മുപ്പതിന്റെ വിവക്ഷ ‘അസംഖ്യം’ എന്നാണ്.

Related Articles