സമീപകാലത്ത് നടന്ന ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ ആക്രമണത്തില്‍ വീട് നഷ്ടപ്പെട്ട ഫലസ്തീനിലെ ഖിര്‍ബത് അല്‍ മുഫ്കരയിലെ താമസക്കാരനും ഫലസ്തീന്‍ വിമോചന പോരാളിയുമായ ബാസില്‍ അല്‍ അദ്‌റയുമായി അഞ്ജുമാന്‍ റഹ്‌മാന്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണം എങ്ങിനെയായിരുന്നു ?
2021 സെപ്റ്റ്ബര്‍ 29ന് ഉച്ചയ്ക്കു ശേഷം മുഖംമൂടി ധരിച്ച ഒരു സംഘം ഇസ്രായേലി കുടിയേറ്റക്കാര്‍ എന്നെ പിന്തുടര്‍ന്നു. കൈയില്‍ ബാറ്റും കല്ലുകളുമേന്തി പ്രകോപന മുദ്രാവാക്യങ്ങള്‍ മുഴക്കുന്നുണ്ടായിരുന്നു അവര്‍. ഇതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് നൂറിലധികം വരുന്ന ഇസ്രായേല്‍ കുടിയേറ്റക്കാര്‍ ഖിര്‍ബത് അല്‍ മുഫ്കരയിലെ ഫലസ്തീനികളുടെ വീട് ആക്രമിക്കുന്ന വീഡിയോ ഞാന്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. അവര്‍ വീടുകളുടെ ജനലുകള്‍ തകര്‍ക്കുകയും കല്ലേറ് നടത്തുകയും വാഹനങ്ങളുടെ ടയറുകള്‍ നശിപ്പിക്കുകയും ചെയ്യുന്നതായിരുന്നു വീഡിയോവില്‍.
എന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ദിവസമായിരുന്നു അത്, അവര്‍ വീടുകളില്‍ നിന്ന് മറ്റു വീടുകളിലേക്ക് ഓടുന്നതും വാട്ടര്‍ ടാങ്കുകളും കാറുകളും ഉള്‍പ്പെടെ അവരുടെ വഴിയിലുള്ളതെല്ലാം നശിപ്പിക്കുന്നതും ഞാന്‍ ചിത്രീകരിച്ചതിന് ശേഷം 15 കുടിയേറ്റക്കാര്‍ എന്നെ പിന്തുടരുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഇസ്രായേലി സൈന്യത്തിന്റെ പ്രതികരണം ?
കുടിയേറ്റക്കാരായ ഇസ്രായേലികളെ സംരക്ഷിക്കാനുള്ള ശ്രമത്തില്‍ ഫലസ്തീന്‍ നിവാസികള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം കണ്ണീര്‍ വാതക കാനിസ്റ്ററുകളും സ്റ്റണ്‍ ഗ്രനേഡുകളും എറിഞ്ഞ് അവര്‍ ആക്രമണം രൂക്ഷമാക്കി. ആക്രമണത്തില്‍ ഉമ്മമാരും കുട്ടികളും ഭീതിയിലായി. പലര്‍ക്കും പരുക്കേറ്റു. മൂന്ന് വയസുകാരനായ മുഹമ്മദ് ഹമാംദയും കൊല്ലപ്പെട്ടവരില്‍ ഒരാളാണ്. തലയില്‍ പാറക്കല്ലിനാല്‍ ഏറുകൊണ്ട് പരുക്കേറ്റ് നാല് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സുരക്ഷിതമായി ഒളിക്കാന്‍ ഇടമില്ലാത്തതിനാല്‍ സ്ത്രീകളും കുട്ടികളും വീടുകളില്‍ നിന്ന് താഴ്വരകളിലേക്ക് ഓടിപ്പോകുന്നത് ഞാന്‍ കണ്ടു.
ഇസ്രായേലി പട്ടാളക്കാര്‍ വന്ന് കുടിയേറ്റക്കരെ പിന്തുണച്ചപ്പോള്‍ പ്രശ്‌നം കൂടുതല്‍ വഷളായി. സ്വയം പ്രതിരോധിക്കാന്‍ ശ്രമിച്ച ഫലസ്തീനികള്‍ക്കെതിരെ അവര്‍ ലൈവ് ബുള്ളറ്റുകളും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു.
സ്ത്രീകളോടും കുട്ടികളോടുമുള്ള ക്രൂരത
നാല് വയസ്സുള്ള മുഹമ്മദിന്റെ തലയോട്ടി പൊട്ടി തലച്ചോറില്‍ രക്തസ്രാവമുണ്ടായി. ഇസ്രയേലിലെ ബീര്‍ഷെബയിലെ സൊറോക്ക മെഡിക്കല്‍ സെന്ററില്‍ നാല് ദിവസം ഐ.സി.യുവിലായിരുന്നു അവന്‍. ഇസ്രായേലിലേക്ക് പ്രവേശിക്കാനുള്ള അനുമതി അധിനിവേശ അധികാരികള്‍ നിരസിച്ചതിനാല്‍ അവന്റെ ഉമ്മക്ക് അവനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല.
കുടിയേറ്റക്കാര്‍ ഫലസ്തീന്‍ സ്വത്തുക്കളും ഭൂമിയും നശിപ്പിക്കുമ്പോള്‍ ഇസ്രായേലി സൈന്യം നോക്കിനില്‍ക്കുകയാണെന്ന് വിവിധ ഇസ്രായേലി, അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഖിര്‍ബത്ത് അല്‍-മുഫ്കര ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ അധിനിവേശ പട്ടാളക്കാര്‍ കുടിയേറ്റക്കാരെ ആക്രമിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും തുടര്‍ന്ന് അവരുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഫലസ്തീനികളെ വെടിവച്ചു കൊല്ലുകയും ചെയ്തിരുന്നു.
ഇസ്രായേല്‍ അജണ്ട
എണ്‍പതുകളില്‍ അവര്‍ എന്റെ പ്രദേശത്ത് സെറ്റില്‍മെന്റുകള്‍ നിര്‍മ്മിക്കാനും ഞങ്ങളുടെ ഭൂമി പിടിച്ചെടുക്കാനും തുടങ്ങിയത് മുതല്‍, കുടിയേറ്റക്കാര്‍ അവരുടെ കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. കുടിയേറ്റക്കാരുടെ അക്രമങ്ങള്‍ക്കെതിരെ ഞങ്ങള്‍ ഇസ്രായേല്‍ പോലീസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്യുന്ന പരാതികളില്‍ 81 ശതമാനത്തിലേറെയും അറസ്റ്റുകളോ അന്വേഷണങ്ങളോ ഇല്ലാതെ അവസാനിപ്പിക്കുകയാണ് പതിവ്.
തകര്‍ന്ന റോഡുകളും ഇസ്രായേലി കുടിയേറ്റക്കാരുടെ കയ്യില്‍ നിന്ന് ശാരീരികമായ അക്രമം നേരിടേണ്ടിവരുമെന്ന ഭീഷണിയും കാരണം നമുക്ക് ഒരു സമൂഹത്തില്‍ നിന്ന് മറ്റൊന്നിലേക്ക് നടന്നുപോകാന്‍ കഴിയില്ല. രണ്ടാം ഇന്‍തിഫാദയോടെ, ഇസ്രായേലിന്റെ കൈയേറ്റം അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, നിയമവിരുദ്ധ ഔട്ട്പോസ്റ്റുകള്‍ സൃഷ്ടിക്കുന്ന ഒരു പുതിയ നയം അവര്‍ പരിശീലിക്കാന്‍ തുടങ്ങി. അവര്‍ക്ക് എല്ലായ്‌പ്പോഴും സംസ്ഥാനത്ത് നിന്ന് അവര്‍ക്ക് ആവശ്യമുള്ളതെന്തും ലഭിക്കും, അവര്‍ക്ക് വൈദ്യുതിയും വെള്ളവും ലഭിക്കും, അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ വലിയ വീടുകള്‍ പണിയും.
ഞങ്ങള്‍ക്കുമേലുള്ള ഈ ദുരുപയോഗവും ലംഘനവും എല്ലാം ഞങ്ങള്‍ ഇവിടം ഉപേക്ഷിച്ച് ഭൂരിഭാഗം ഫലസ്തീനികള്‍ താമസിക്കുന്ന എ, ബി ഏരിയകളിലേക്ക് മാറുമെന്ന പ്രതീക്ഷയിലാണ് അവര്‍. ഈ ഭൂമി ഇസ്രായേല്‍ സെറ്റില്‍മെന്റുകളിലേക്ക് നിലനിര്‍ത്താനും കൂട്ടിച്ചേര്‍ക്കാനുമാണ് അതിലൂടെ അവര്‍ ആഗ്രഹിക്കുന്നത്. പക്ഷേ, ഞാനും എന്റെ മാതാപിതാക്കളും മുഴുവന്‍ ഫലസ്തീന്‍ സമൂഹവും, അധിനിവേശം അംഗീകരിക്കാന്‍ വിസമ്മതിക്കുകയും അവസാനം വരെ അതിനെ ചെറുക്കുകയും ചെയ്യും.
റഷ്യയുടെ യുക്രൈന്‍ അധിനിവേശവും ഇസ്രായേലും
അന്താരാഷ്ട്ര നിയമത്തെക്കുറിച്ച് ലോകം യഥാര്‍ത്ഥത്തില്‍ ആശങ്കപ്പെടുന്നില്ല. ആരൊക്കെ ആക്രമിക്കപ്പെടുന്നു, ആരാണ് ആക്രമണം നടത്തുന്നത് എന്നതിനെക്കുറിച്ചാണ് അവര്‍ക്ക് ആശങ്ക. ഇരകള്‍ ഫലസ്തീനികള്‍ ആകുമ്പോള്‍ അവര്‍ കാര്യമാക്കുന്നില്ല, അപ്പോള്‍ അന്താരാഷ്ട്ര രാജ്യങ്ങള്‍ വ്യാപാരം നടത്തുകയും ഇസ്രായേലിന് ആയുധങ്ങള്‍ വില്‍ക്കുകയും ചെയ്യുന്നു. ഇതെല്ലാം വംശീയതയാണ്.
എന്നാല്‍ 70 വര്‍ഷത്തിലേറെയായി ഞങ്ങള്‍ നേരിടുന്ന നിയമവിരുദ്ധമായ അധിനിവേശത്തെക്കുറിച്ച് ഞങ്ങള്‍ക്ക് കൃത്യമായ അവബോധമുണ്ട്.
റഷ്യയ്ക്കെതിരെ ചെയ്യുന്നതുപോലെ അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനെതിരെ ഉപരോധത്തിന്റെ മൂന്നിലൊന്ന് മാത്രമേ ഏര്‍പ്പെടുത്തൂ. ഓര്‍ക്കുക, യുക്രേനിയക്കാരെപ്പോലെ പലസ്തീനികളും മനുഷ്യരാണ്.
അവലബം:middleeastmonitor.com
വിവ: സഹീര്‍ വാഴക്കാട്