മുന്‍ വിദേശകാര്യ സെക്രട്ടറിയും ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറിയും വക്താവുമായി പവന്‍ കെ വര്‍മയുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും രാജ്യത്തിന്റെ സമാധാനവും ഐക്യവും തകര്‍ക്കുന്ന നയങ്ങളാണ് മനപൂര്‍വം നടപ്പാക്കുന്നത്. ഗുരുതരമായ ആശങ്കകളുള്ള സാമ്പത്തിക,കാര്‍ഷിക,തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം ഇരുവരും പൗരത്വ ഭേദഗതി നിയമം,ദേശീയ പൗരത്വ പട്ടിക പോലുള്ള രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നതും അതിന്റെ സമഗ്രതയെ ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
തങ്ങളുടെ അഹങ്കാരവും ധാര്‍ഷ്ട്യവും മൂലം ഇരുവരും ഇന്ത്യന്‍ ഭരണഘടനയേക്കാള്‍ പ്രധാനം തങ്ങളുടെ പാര്‍ട്ടി പ്രകടനപത്രികയാണെന്നാണ് വിശ്വസിക്കുന്നത്. ഇതാണ് ബി.ജെ.പിയുടെ മനോഭാവം. മോദിയും ഷായും സത്യസന്ധരായ വിമര്‍ശകരെ ദേശവിരുദ്ധരായി കണക്കാക്കുകയാണ്.
‘മോദിയുടെ വാക്കുകള്‍ ഞെട്ടിക്കുന്നതും ലജ്ജാവഹവുമാണ്’
പൗരത്വ ഭേദഗതി ബില്‍ ഇന്ത്യയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഐക്യം,അനുകമ്പ,സാഹോദര്യം,സ്വീകാര്യത എന്നിവയെ ചിത്രീകരിക്കുന്നതാണെന്ന പ്രധാനമന്ത്രിയുടെ വാദം ലളിതമായി പ്രകടമാക്കുന്നത് അദ്ദേഹത്തിന് ഭരണഘടനയെക്കുറിച്ച് ഒന്നുമറിയില്ല, അല്ലെങ്കില്‍ അദ്ദേഹം അത് വായിച്ചിട്ടില്ല എന്നാണ്.
ഈ നിയമം ഒരിക്കലും അംഗീകരിക്കാനാവില്ല. സി.എ.എയും എന്‍.ആര്‍.സിയും സംയോജിപ്പിച്ചതിന്റെ ഫലമെന്തെന്നാല്‍ തങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കാന്‍ കഴിയാത്ത മുസ്ലിംകളെ മാത്രമേ നിയമവിരുദ്ധരായി കാണക്കാക്കുകയും നാടുകടത്തുകയും ചെയ്യുന്നു എന്നതാണ്.
മറ്റെല്ലാ മതവിശ്വാസികളെയും സി.എ.എ സംരക്ഷിക്കും. മുസ്ലിംകളെ തടവുകേന്ദ്രങ്ങളിലേക്ക് അയക്കും അവര്‍ പിന്നീട് അവിടെയാകും. ഇത് നാസി നടപടികളെ അനുസ്മരിപ്പിക്കുന്നതാണ്.
ഇതിനെതിരെയുള്ള പ്രതിഷേധക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഞെട്ടിക്കുന്നതും ലജ്ജാവഹവുമാണ്’ അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കള്‍ക്ക് സൗഹൃദമാണ് വേണ്ടത്, ബി.ജെ.പി മുന്നോട്ടുവെക്കുന്ന പ്രശ്‌നങ്ങളല്ല.
നിരവധി പുസ്തകങ്ങള്‍ വായിക്കുന്ന ഹിന്ദു പണ്ഡിതനെന്ന നിലയില്‍ സംസാരിച്ച അദ്ദേഹം, ഇന്ത്യയിലെ മഹാഭൂരിപക്ഷം ഹിന്ദുക്കളും ഇത്തരം നടപടിയെ പിന്തുണക്കുന്നുവെന്ന് വിശ്വസിക്കുന്നില്ല. ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ബി.ജെ.പിക്ക് യാതൊരും അവകാശവുമില്ല. ഇന്ത്യയിലെ ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ച് പര്‌സപര സാഹോദര്യത്തോടെയും സൗഹൃദത്തോടെയും സമാധാനത്തോടെയും വര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത് അദ്ദേഹം പറഞ്ഞു.
നിതീഷ് കുമാര്‍ എന്‍.ആര്‍.സിയെ പിന്തുണച്ചത് ജെ.ഡി.യുവിനെ വേദനിപ്പിച്ചു
ബി.ജെ.പിയുമായി ജെ.ഡി.യു സഖ്യം തുടരണമോ എന്ന ചോദ്യത്തിന് കൃത്യവും വ്യക്തവുമായി വേണ്ട എന്ന നിലപാടാണ് വര്‍മ സ്വീകരിച്ചത്. അധികാരത്തിനേക്കാള്‍ പ്രധാനം ഒരു പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രവും തത്വങ്ങളും അതിന്റെ ഭരണഘടനയുമാണ്.
തന്റെ ശബ്ദവും പ്രശാന്ത് കിഷോറിന്റെ ശബ്ദവും ജെ.ഡി.യുവിന്റെ ഏകപക്ഷീയമായ ശബ്ദമല്ല. സി.എ.എയെ പിന്തുണകക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനം പാര്‍ട്ടിയെ മാത്രമല്ല അതിലെ പല അംഗങ്ങളെയും വേദനിപ്പിച്ചു. ഗുരുതരമായ ആശങ്ക സൃഷ്ടിക്കുകയും ചെയ്തു.
നിതീഷിന്റെ യഥാര്‍ത്ഥ നിലപാട് സി.എ.എക്ക് എതിരാണെന്നും വര്‍മ്മ പറഞ്ഞു. അത് അദ്ദേഹം പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയിരുന്നു. അതിനാല്‍ ജെ.ഡി.യുവിന്റെ പാര്‍ലമെന്റിലെ പിന്തുണ വിശദീകരിക്കാനാകില്ല. ഈ നടപടിക്കെതിരെ ഞാന്‍ പരസ്യമായി പ്രതികരിക്കുന്നതിന് മുന്‍പ് നിതീഷുമായി ചര്‍ച്ച ചെയ്ത് അദ്ദേഹത്തിന്റെ മനസ്സ് മാറ്റാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പരാജയപ്പെടുകയായിരുന്നു-വര്‍മ പറയുന്നു.
ഈ ഘട്ടത്തില്‍ ഞാന്‍ ഏറെ നിരാശനാണ്. നിതീഷിനോട് തനിക്ക് നിരാശയാണ് തോന്നുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവലംബം: thewire.in
വിവ: സഹീര്‍ വാഴക്കാട്