2020ലെ ഡല്‍ഹി കലാപത്തെ കുറിച്ച് അടുത്തിടെ പുറത്തിറങ്ങിയ സിറ്റിസണ്‍സ് കമ്മിറ്റി റിപ്പോര്‍ട്ടിന് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ലെന്നും മാധ്യമങ്ങള്‍ കാര്യമായി പരിഗണിച്ചില്ലെന്നുമാണ് മനുഷ്യാവകാശ പ്രവര്‍ത്തകനും കര്‍വാനെ മൊഹബത്തിന്റെ സ്ഥാപകനുമായ ഹര്‍ഷ് മന്ദര്‍ ‘ദി വയറിന്’ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തിന്റെ സംഗ്രഹത്തില്‍ നിന്ന്.
‘ഇത് നമ്മുടെ രാജ്യത്തിനെതിരായ വിനാശകരമായ വിമര്‍ശനമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ‘നമ്മുടെ രാജ്യത്ത് തെറ്റായി സംഭവിച്ച എല്ലാ കാര്യങ്ങളുടെയും വിശ്വസനീയത ബോധ്യപ്പെടുത്തുന്ന കുറ്റപത്രമാണിത്. അത് രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കേണ്ടതായിരുന്നു. എന്നാല്‍ ഇത് ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്ന വസ്തുത, എത്രത്തോളം ചീഞ്ഞളിഞ്ഞു പോയി എന്ന് കൂടുതല്‍ ആഴത്തില്‍ പ്രതിഫലിപ്പിക്കുന്നു. ഒരു റിപ്പബ്ലിക് എന്ന നിലയിലുള്ള ഇന്ത്യയുടെ യാത്രയില്‍ ഇത് എത്ര ഇരുണ്ട നിമിഷമാണെന്നും ഓരോ സ്ഥാപനവും എങ്ങനെ തകരുന്നുവെന്നും അതിന്റെ അനന്തരഫലങ്ങള്‍ എന്തൊക്കെയാണെന്നുമെല്ലാം ഈ റിപ്പോര്‍ട്ട് അടിവരയിടുന്നുണ്ട്’ ഹര്‍ഷ് മന്ദര്‍ പറഞ്ഞു.
ഡല്‍ഹി പോലീസിന്റെ പ്രതികരണം, പെരുമാറ്റം, അവര്‍ക്കെതിരെ ആരോപിക്കപ്പെടുന്ന കൂട്ടുകെട്ട് എന്നിവയെ കുറിച്ചുള്ള സിറ്റിസണ്‍സ് കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ കുറിച്ചും അഭിമുഖത്തില്‍ ചര്‍ച്ച ചെയ്തു. കലാപത്തിന് മുന്‍പ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്ന് ആറ് ജാഗ്രത മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും മൂന്ന് ദിവസം ഇത് തടയുന്നതില്‍ അവര്‍ എങ്ങിനെയാണ് പരാജയപ്പെട്ടത്. പോലീസിന്റെ വീഴ്ചകളും കലാപത്തിലെ പോലീസിന്റെ പങ്കാളിത്തവും സൂചിപ്പിക്കുന്ന ഒരു കൂട്ടം വിവരങ്ങള്‍ കമ്മറ്റി എങ്ങനെയാണ് കണ്ടെത്തിയത്. ജാമിഅ മില്ലിയ്യ ഇസ്ലാമിയയിലെ പോലീസിന്റെ പെരുമാറ്റത്തിന്റെ ക്രൂരതയില്‍ ഒരു കുറവുമില്ലായിരുന്നു. ഏറ്റവും പ്രധാനമായി, ഭീകരത സൃഷ്ടിക്കാനുള്ള ഗൂഢാലോചന കുറ്റം കെട്ടിച്ചമച്ചതാണെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുകളുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരമുള്ള പ്രോസിക്യൂഷന്റെ ‘നിയമത്തിന്റെ ദുരുപയോഗമാണിവിടെ കാണാന്‍ സാധിച്ചത്. നിയമത്തില്‍ അന്തര്‍ലീനമായി വിശ്വസനീയമല്ലാത്തതും വിശദീകരിക്കപ്പെടാത്തതും കാലതാമസം നേരിടുന്ന പ്രസ്താവനകളെ അടിസ്ഥാനമാക്കിയുള്ള ഗൂഢാലോചനക്കുറ്റമാണിത്.
ഹിന്ദുക്കളോടും മുസ്ലീങ്ങളോടും ഉള്ള പൊലിസിന്റെ പെരുമാറ്റത്തിലുള്ള വ്യക്തമായ ഇരട്ടത്താപ്പും റിപ്പോര്‍ട്ടിലുണ്ട്. ‘ഇന്ത്യയിലെ ജനങ്ങളോടുള്ള വഞ്ചനയാണിത്. മോദി സര്‍ക്കാരിനെക്കുറിച്ചം റിപ്പോര്‍ട്ടില്‍ നിരവധി കണ്ടെത്തലുകളുണ്ട്. കലാപം നേരിടുന്നതില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം ‘തികച്ചും അപര്യാപ്തമായിരുന്നു’ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരു സമുദായങ്ങള്‍ക്കിടയില്‍ മധ്യസ്ഥത വഹിക്കാന്‍ ആ സമയം മുഴുവന്‍ വിലപ്പെട്ട കാര്യങ്ങളൊന്നും ഭരണകൂടവും ഡല്‍ഹി സര്‍ക്കാരും ചെയ്തില്ല.
മാധ്യമങ്ങളുടെ പ്രത്യേകിച്ച് റിപ്പബ്ലിക്, ടൈംസ് നൗ, ആജ് തക്, സീ ന്യൂസ്, ഇന്ത്യ ടിവി തുടങ്ങിയ ടെലിവിഷന്‍ ചാനലുകള്‍ സ്വീകരിച്ച നയനിലപാടുകളെയും റിപ്പോര്‍ട്ടിലെ കുറ്റപത്രത്തില്‍ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍ അധ്യക്ഷനായ സിറ്റിസണ്‍സ് കമ്മിറ്റിയില്‍ ഡല്‍ഹി, മദ്രാസ് ഹൈക്കോടതികളിലെ മുന്‍ ചീഫ് ജസ്റ്റിസുമാരായ ജസ്റ്റിസ് എ.പി ഷാ, മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള, ജസ്റ്റിസുമാരായ (റിട്ടയേര്‍ഡ്) ആര്‍.എസ് സോധി, അഞ്ജന പ്രകാശ് എന്നിവരാണുള്ളത്. ”ഭരണഘടനയ്ക്ക് തന്നെ എതിരായ ഗുരുതരമായ കുറ്റകൃത്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന റിപ്പോര്‍ട്ട് തയാറാക്കാന്‍ ഇതിനെക്കാള്‍ വിശ്വസനീയമായ ഒരു കൂട്ടം ആളുകള്‍ വേറെ ഉണ്ടാകില്ലെന്നും പറഞ്ഞാണ് ഹര്‍ഷ് മന്ദര്‍ അഭിമുഖം അവസാനിപ്പിക്കുന്നത്.
അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം: