ശൈഖ് യൂസുഫുല്‍ ഖറദാവി വിവരിക്കുന്നു: എന്റെ പ്രിയ സഹോദരന് അബ്ദുല്‍ വഹാബ് അല്‍ ബതാതൂനിയെ എനിക്ക് മറക്കാനാവില്ല. ത്വന്‍ത്വായിലെ റിലീജ്യസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സെക്കന്ററി ക്ലാസില്‍ എന്റെ സഹപാഠി. രാപ്പകല്‍ അവന് ഒരേയൊരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ. ഫലസ്തീനില്‍ ജിഹാദിനു പോകണം. പക്ഷേ, രണ്ടു തടസ്സങ്ങള്‍ അവന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനു മുമ്പില്‍ വിലങ്ങുനിന്നു.
ഒന്ന് : അതിരററു സ്നേഹിക്കുന്ന സ്വന്തം ഉമ്മ. വല്ലാത്ത സ്നേഹമായിരുന്നു അത്. പ്രത്യേകിച്ചും ഉപ്പ മരിച്ച ശേഷം. അല്പം ദൂരെ പോകാന്‍ പോലും ഉമ്മ സമ്മതിക്കില്ല. പിന്നല്ലേ മരിക്കാന്‍ പോകാന്‍? ഉമ്മയെ തൃപ്തിപ്പെടുത്തിയേ ജിഹാദിനു പോകാവൂ എന്ന് അബ്ദുല്‍ വഹാബിനു നിര്‍ബന്ധവും. അതുകൊണ്ട്, ജിഹാദിന്റെ ശ്രേഷ്ഠതയും മുജാഹിദുകളുടെ പദവിയുമൊക്കെ ഉമ്മയെ ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ രംഗത്തിറങ്ങേണ്ടി വന്നു. അവസാനം, കരഞ്ഞുകൊണ്ട് ഉമ്മ സമ്മതിച്ചു.
രണ്ട് : പ്രായമാകാത്തവരെ ജിഹാദിനു വിടരുതെന്ന് ഇഖ്വാന് ഉന്നതാധികാര സമിതി തീരുമാനിച്ചിരുന്നു. അതിനാല്‍ ഞങ്ങള്‍ ഇമാം ഹസനുല്‍ ബന്നയെ കണ്ട് അബ്ദുല്‍ വഹാബിന് ഒരു ഇളവ് വാങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഞാനും അഹ്മദുല്‍ ഗസ്സാലും മുഹമ്മദുസ്സ്വഫ്താവിയും ത്വന്തായില് നിന്ന് കൈറോയില്‍ പോയി ബന്നയെ കണ്ട് വിഷയം ബോധ്യപ്പെടുത്തി. അദ്ദേഹം സമ്മതിച്ചു.
വലിയ സന്തോഷമായിരുന്നു അബ്ദുല്‍ വഹാബിന്. ഞങ്ങളുടെ ഉസ്താദ് ബഹി അല്‍ ഖൗലി പറയുമായിരുന്നു : അബ്ദുല്‍ വഹാബിന്റെ ശുദ്ധത, രക്തസാക്ഷികളുടെ ശുദ്ധതയാണ് കാണുമ്പോഴൊക്കെ ശഹാദത്തിന്റെ രക്തം അവന്റെ മുഖത്ത് ഓളംവെട്ടുന്നതായി എനിക്കു തോന്നുമായിരുന്നു. അഥു തന്നെ സംഭവിച്ചു. ഫലസ്തീന് യുദ്ദത്തില്‍ അബ്ദുല്‍ വഹാബ് ശഹീദായി.
ഖറദാവി തുടരുന്നു : ഇത് അബ്ദുല്‍ വഹാബിന്റെ മാത്രം കഥയല്ല, ജിഹാദിനായി എത്രയെത്ര ചെറുപ്പക്കാരാണ് കുടുംബങ്ങളില്‍ നിന്നിറങ്ങിയോടിയത്! പിന്തിരിപ്പിക്കാനുള്ള കുടുംബങ്ങളുടെ ശ്രമങ്ങളത്രയും പരാജയപ്പെട്ടു. ‘എന്നെ വിടൂ എന്റെ കൂട്ടരേ, സ്വര്‍ഗമെന്നെ മാടിവിളിച്ചുകൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു അവര്‍ കുടുംബങ്ങളോട് പറഞ്ഞത്.
അവലംബം : അല്‍ ഇഖ്വാനുല്‍ മുസ്ലിമൂന് – ഡോ. അബ്ദുസ്സലാം വാണിയമ്പലം