സ്പെയിനിന്റെ ഏറ്റവും സുവര്‍ണ കാലഘട്ടമെന്ന് അറിയപ്പെടുന്നത് ഹിജ്റ 364 മുതല്‍ 392 വരെ ഭരണചക്രം തിരിച്ച ഹാജിബ് അല്‍ മന്‍സൂര്‍ ബിന്‍ അബീ ആമിറിന്റേതാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ കരുത്തും നേതൃപാടവവുമായിരുന്നു ഇത്തരമൊരവസ്ഥയിലെത്തിച്ചെത്. സ്പെയിനിനെ ശത്രുക്കളുടെ മുമ്പില്‍ കാലാകാലങ്ങളിലായി ദുര്‍ബലപ്പെടുത്തിയ ആഭ്യന്തര കലാപങ്ങള്‍ക്കും ശിഥിലീകരണത്തിനും എതിരെ ജനത്തെ ജിഹാദിലേര്പ്പെടുത്തുന്നതില് അദ്ദേഹം വിജയിച്ചു. മുന്‍കാലങ്ങളിലെ ഇത്തരത്തിലുള്ള ആഭ്യന്തര ശിഥിലീകരണ പ്രവര്‍ത്തനങ്ങളാണ് അന്ദുലുസിന്റെ വടക്കുഭാഗത്ത് തലവേദന സൃഷ്ടിച്ചിരുന്ന അര്‍ജുവാന്‍, ഖശ്താല, ലിയൂന് തുടങ്ങിയ ക്രൈസ്തവ ഭരണകൂടങ്ങള്‍ നിലയുറപ്പിക്കാന്‍ കാരണമായത് . ഹാജിബ് മന്‍സൂര്‍ ഭരണമേറ്റെടുത്തപ്പോള്‍ ജിഹാദിലൂടെ ഇത്തരം കുല്സിത ശ്രമങ്ങളുടെയെല്ലാം കഥകഴിക്കുകയുണ്ടായി.
ഹാജിബ് മന്‍സൂര്‍ സ്പെയിനിലെ ക്രൈസ്തവ ഭരണകൂടത്തിനെതിരെ അമ്പതോളം യുദ്ധങ്ങളിലേര്‍പ്പെടുകയും അതിലെല്ലാം മികച്ച വിജയം കൈവരിക്കുകയുമുണ്ടായി. യുദ്ധത്തിന്റെ മുന്നണിയില്‍ നിലയുറപ്പിച്ചുകൊണ്ട് അദ്ദേഹം ശക്തമായ പ്രതിരോധം തീര്‍ക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ആഗമനത്തെപ്പറ്റി സൂചനകള്‍ ലഭിക്കുമ്പോഴെല്ലാം ശത്രുക്കള്‍ പേടിച്ചരണ്ട് മാളങ്ങളിലേക്ക് കുതിക്കുന്ന എലികളെപ്പോലെ ഓടിരക്ഷപ്പെടാറുണ്ടായിരുന്നു. അവരെ പരാജയപ്പെടുത്തി, അവരില്‍ നിന്ന് ജിസ്യ വാങ്ങിയതിന് ശേഷമാണ് മടങ്ങാറുണ്ടായിരുന്നത്. സാധാരണ സ്വതന്ത്ര ജനങ്ങള്‍ പോലും നല്കാന് വിസമ്മതിച്ചിരുന്ന ജിസ്യ ശത്രുക്കളിലെ നേതാക്കന്മാരും രാജാക്കന്മാരും വരെ നല്കിയ കാലഘട്ടമായിരുന്നു അത്. ജിസയയോടൊപ്പം നിര്‍ഭയത്വവും സുരക്ഷയും അദ്ദേഹം വാഗ്ദാനം ചെയ്തു.
അദ്ദേഹത്തിന്റെ മഹത്വത്തെയും കരുത്തിനെയും പ്രതാപത്തെയും കുറിച്ച ചരിത്രസാക്ഷ്യമായി ഇടംപിടിച്ച ഒരു സംഭവമുണ്ട്. ‘ഹിജ്റ 378-ല്‍ അര്‍ജുവാന്‍ ഭരണകൂടത്തിനെതിരെ യുദ്ധത്തിനായി വലിയ ഒരു സൈന്യവുമായി അദ്ദേഹം പുറപ്പെട്ടു. പിരനീസ് പര്‍വതത്തിന്റെ മടക്കുകളില്‍ മറഞ്ഞിരുന്ന കുരിശ് സൈന്യം അര്‍ദ്ധരാത്രിയില്‍ മുസ്ലിങ്ങള്‍ക്കെതിരെ ശരവര്‍ഷം ചൊരിയുകയും ശക്തമായി ആക്രമിക്കുകയുമുണ്ടായി. മുസ്ലിം സൈന്യത്തിനിടയില്‍ അസ്വാസ്ഥ്യം പിടികൂടുകയും പലരും ചിതറിയോടുകയും ചെയ്തു. എന്നാല്‍ ഹാജിബ് മന്‍സൂറും അദ്ദേഹത്തിന്റെ മക്കളും സ്ഥൈര്യത്തോടെ പ്രതിരോധിക്കുകയുണ്ടായി. അവരോടൊപ്പം ഖാദിയായിരുന്ന ഇബ്നു സക്വാനും നിലയുറപ്പിക്കുകയുണ്ടായി. തങ്ങളുടെ മത-രാഷ്ട്രീയ നേതൃത്വങ്ങള്‍ യുദ്ധമുന്നണിയില്‍ സ്ഥിരതയോടെ നിലകൊള്ളുന്നത് കണ്ട മുസ്ലിങ്ങള്‍ ആത്മവിശ്വാസം വീണ്ടെടുക്കുകയും യുദ്ധമുന്നണിയിലേക്ക് തിരിച്ചുവന്നു ശക്തമായി പോരാടി വിജയം കൈവരിക്കുകയുമുണ്ടായി.
ഈ ശക്തമായ വിജയത്തിന് ശേഷം ജിസ്യക്കു പുറമെ അവരുടെ രാജാവായ ഫ്രോയ്ലാ നാലാമന്റെ മകളെ ഹാജിബ് അദ്ദേഹത്തിന്റെ അടിമസ്ത്രീയായി സ്വീകരിക്കുകയും ചെയ്തു. ക്രൈസ്തവര്‍ക്കിടയില്‍ ഏറെ മഹത്വവും സൗന്ദര്യവുമുള്ളവളായിരുന്നു അവള്. സാധാരണ ചിലര്‍ കരുതുന്നതുപോലെ സ്ത്രീയോടുള്ള സൗന്ദര്യഭ്രമമായിരുന്നില്ല അദ്ദേഹത്തെ അതിന് പ്രേരിപ്പിച്ചത്, മറിച്ച് ശത്രുക്കളെ കടിഞ്ഞാണിടാനും ഇനിയും മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണത്തിന് തയ്യാറാകാത്ത നിലയില്‍ അവരെ ഭീഷണിപ്പെടുത്താനുമായിരുന്നു അദ്ദേഹം ഇപ്രകാരം ചെയ്തത്. മുസ്ലിങ്ങളുടെ ശക്തിക്ക് മുമ്പില്‍ അവര്‍ സന്ധിയിലേര്‍പ്പെടാന്‍ നിര്‍ബന്ധിതരായി. രാജാവും രാഷ്ട്രത്തിലെ പ്രമുഖരും അവളെ സമീപിച്ചുകൊണ്ട് പറഞ്ഞു. ഹാജിബ് മന്സൂറിന്റെയരികില് ഞങ്ങളെ പറ്റി നല്ല അഭിപ്രായമുണ്ടാക്കുകയും ഞങ്ങള്‍ക്കിടയിലെ മധ്യവര്‍ത്തിയായി നീ നിലകൊള്ളുകയും ചെയ്യണം! ഇതുകേട്ട ബുദ്ധിമതിയായ അവള് തിരിച്ചടിച്ചു. ‘അല്ലയോ ഭീരുക്കളേ! സ്ത്രീകളുടെ കാല്ക്കലിലൂടെയല്ല പ്രതാപം നേടേണ്ടത്, മറിച്ച് പുരുഷന്മാരുടെ പോരാട്ടവീര്യത്തിലൂടെയാണ്!’.
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്