മലബാര്‍ കലാപം വാരിയന്‍ കുന്നത് കുഞ്ഞഹമ്മദ് ഹാജിയില്‍ തുടങ്ങുന്നതല്ല. ഒരു പക്ഷെ അവസാനിക്കുന്നത് അവിടെയാകാം. ബ്രിട്ടീഷുകാരോട് എതിരിട്ടു പോരുന്ന കുടുമ്പത്തിലാണ് ഹാജി ജനിക്കുന്നത്. ബ്രിട്ടീഷ്‌കാര്‍ തൂക്കിക്കൊന്ന ആലി മുസ്ലിയാരുടെ ശിഷ്യന്‍. ബ്രിട്ടീഷുകാരോട് സമരം ചെയ്യല്‍ ഒരു നിയോഗമായി അദ്ദേഹം മനസ്സിലാക്കിയിരുന്നു. സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ എന്നത്തേയും ആവേശമാണ് ഹാജി. മലബാറിലെ ഒരു ഉന്നത തറവാട്ടില്‍ തന്നെ ജനനം. ബ്രിട്ടീഷുകാരോട് എതിരിട്ടു എന്നതിന്റെ പേരില്‍ അദ്ദേഹത്തിന്റെ പിതാവിനെ അന്തമാനിലേക്ക് നാട് കടത്തിയിരുന്നു. ആരെയാണ് ഹാജിയും സംഘവും ഉന്നം വെച്ചത്?. ഹിന്ദുക്കളെ ലക്‌ഷ്യം വെച്ചാണ് അദ്ദേഹം പട നയിച്ചത് എന്നാണു ഒരു വിഭാഗം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. വാസ്തവത്തില്‍ ഹാജി ബ്രിട്ടീഷുകാരെ സഹായിച്ച എല്ലാവരെയും നേരിട്ടിരുന്നു. ചേക്കുട്ടി സാഹിബ് എന്നാ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ഒരു മുസ്ലിമായിരുന്നു. അന്ന് ബ്രിട്ടീഷുകാരെ സഹായിച്ചിരുന്നത് അധികവും നാട്ടിലെ പ്രമാണിമാര്‍ ആയിരുന്നു. ഭൂമിക്കും കൃഷിക്കും പ്രാധാന്യമുള്ള കാലമായതിനാല്‍ ജന്മികള്‍ക്ക് അന്നത്തെ സാമൂഹിക സാഹചരത്തില്‍ വലിയ സ്ഥാനമുണ്ട്. മലബാറിലെ ഭൂമി അധികവും അന്ന് സവര്‍ണ്ണ ഹിന്ദുക്കളുടെ കയ്യിലായിരുന്നു. ജോലി ചെയ്തിരുന്നത് മാപ്പിളമാരും തിയ്യന്മാരും. ടിപ്പുവിന്റെ വരവോടെ മലബാറില്‍ ജന്മി കുടിയാന്‍ ബന്ധങ്ങള്‍ക്ക് ഒരു മാറ്റം വന്നിരുന്നു. അതെ സമയം മലബാര്‍ ബ്രിട്ടീഷുകാര്‍ കയ്യടക്കിയതോടെ പഴയ ജന്മിത്വം വീണ്ടും തിരിച്ചു വന്നു.
1921 ആഗസ്ററ് മാസം മുതൽ 1922 ഫിബ്രവരി വരെ മലബാർ ജില്ലയിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകൾ കേന്ദ്രീകരിച്ചു ബ്രിട്ടീഷുകാർക്കെതിരായി മലബാർ മേഖലയില്‍ രൂപം കൊണ്ട പ്രതിഷേധ സമരത്തിന്റെ പേരാണ് മലബാര്‍ കലാപം. യഥാര്‍ത്ഥ വായനക്ക് പകരം അതിനെ ഒരു ഹിന്ദു മുസ്ലിം കലാപമായി രൂപപ്പെടുത്താന്‍ പലരും ശ്രമിച്ചിട്ടുണ്ട്. സംഘ പരിവാര്‍ എന്നും അതിന്റെ പിറകിലാണ്.. മലപ്പുറത്തുള്ള എന്തും അവര്‍ക്ക് അരോചകമാണ്. ഒരു ജനതയോടുള്ള വിരോധം അവരെ അത്ര മാത്രം കറുത്ത മനസ്സുല്ലവരായി തീരാന്‍ നിര്‍ബന്ധിക്കുന്നു.
Also read: ‘വാരിയൻകുന്നൻ’ എന്ന പിറക്കാനിരിക്കുന്ന സിനിമ
ചരിത്രത്തില്‍ ഒരിക്കല്‍ പോലും മലബാര്‍ സമരം ഹിന്ദു മുസ്ലിം കലാപമായിട്ടില്ല. സമര രംഗത്ത് പാവപ്പെട്ട ജനതയാണ് എന്നത് ജന്മികളെ പിന്തുണക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് കാരണമായി. ബ്രിട്ടീഷുകാരെ മുസ്ലിം സമുദായത്തിലെ മാടമ്പിമാരും പിന്തുണച്ചിരുന്നു. തങ്ങളുടെ ശത്രുക്കള്‍ ഹിന്ദുക്കളാണ് എന്നൊരിക്കലും ആലി മുസ്ലിയാരോ വാരിയന്‍ കുന്നത്ത് ഹാജിയോ പറഞ്ഞില്ല. അവര്‍ ഒന്ന് പറഞ്ഞു. നമ്മുടെ ശത്രു സാമ്രാജ്യത്വമാണ്. അതിനെ പിന്തുണക്കുന്നവരും സ്വാഭാവികമായും ശത്രു പക്ഷത്തു വരും.
മുമ്പ് ടിപ്പുവും ശത്രുവായി പ്രഖ്യാപിച്ചത് ബ്രിട്ടീഷുകാരെ തന്നെയായിരുന്നു. സ്വന്തം നാടിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ടിപ്പുവും ആലി മുസ്ലിയാരും വാരിയന്‍ കുന്നത്തും രക്തസാക്ഷിത്വം വരിച്ചത്. കുറച്ചു കാലത്തേക്കെങ്കിലും ഹാജി നടപ്പില്‍ വരുത്തിയ രാജ്യത്തു എല്ലാവര്ക്കും തുല്യ നീതി എന്നതായിരുന്നു അടിസ്ഥാന തത്വം. എല്ലാ ആക്രമങ്ങളെയും അതിക്രമങ്ങളെയും അദ്ദേഹം ശക്തമായി നേരിട്ടു. എന്നിട്ടും ബ്രിട്ടീഷുകാരുടെ ശത്രു സംഘ പരിവാറിന്റെ ശത്രുവാകുന്നതിന്റെ ശാസ്ത്രീയതയാണ് നമുക്ക് മനസ്സിലാവാത്തത്. സംഘ പരിവാര്‍ അവരുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞതു ചരിത്രം മാറ്റി എഴുതുമെന്നാണ്. ഇപ്പോഴുള്ള ഇന്ത്യന്‍ ചരിത്രം സാമ്രാജത്വ സൃഷ്ടിയാണത്രേ. അത് കൊണ്ട് തന്നെ ഈ ഫാസിസ്സ് കാലത്ത് എല്ലാ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടവും പിന്തുണക്കപ്പെടണം. വാരിയന്‍ കുന്നത്തും ആലി മുസ്ലിയാരും ടിപ്പുവും അത് കൊണ്ട് തന്നെ എന്നത്തേയും സാമ്രാജത്വ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ മുഖമായി എണ്ണപ്പെടും.