ഇപ്പോള്‍, സുഡാന്‍ ദേശീയ ടി.വികളില്‍ സംപ്രേക്ഷണം ചെയ്യുന്നത് ദേശീയ ഗാനങ്ങളും നൈല്‍ നദിയുടെ ചിത്രവുമാണ്. ഇത് സുഡാനില്‍ സൈനിക അട്ടിമറി സംഭവിച്ചതിന് ശേഷമുള്ള മാധ്യമങ്ങളുടെ ആദ്യ റിപ്പോര്‍ട്ടായിരുന്നു. ഇടക്കാല സര്‍ക്കാറിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത സൈന്യത്തിനെതിരെ തെരുവില്‍ സിവിലിയന്മാരുടെ പ്രതിഷേധം ശക്തമാകുന്നതൊന്നും ദേശീയ മാധ്യമങ്ങളില്‍ പ്രാധാന്യമുള്ള വാര്‍ത്തകളായി പുറത്തുവരുന്നില്ല. ദേശീയ പ്രക്ഷേപണ ആസ്ഥാനത്തിന് നേരെ സൈന്യം അതിക്രമം അഴിച്ചുവിടുകയും, ചില ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി വിവിരാവകാശ മന്ത്രാലയം അറിയിച്ചിരുന്നു. ഉമ്മു ദര്‍മാനിലെ ടി.വി, റേഡിയോ ആസ്ഥാനത്ത് സൈന്യം നടത്തിയ ആക്രമണങ്ങളെ കുറിച്ചും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സൈനിക അട്ടിമറിക്കെതിരെയുള്ള പ്രതിഷേധത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും, 140 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജനാധിപത്യത്തിലേക്ക് പതുക്കെ നീങ്ങികൊണ്ടിരിക്കുന്ന രാജ്യം വീണ്ടും സൈനിക അട്ടിമറിക്ക് കീഴൊതുങ്ങിയരിക്കുന്നു. മൂന്ന് ദശാബ്ദകാലത്തെ സ്വേച്ഛാധിപത്യത്തിന് വിരാമമിട്ട് 2019 ഏപ്രിലില്‍ ഉമര്‍ അല്‍ ബശീറിനെ സൈന്യം പുറത്താക്കിയതിന് ശേഷമുള്ള സാഹചര്യമാണിത്. സൈന്യവും സിവിലിയന്‍ നേതാക്കളും തമ്മിലെ അഭിപ്രായ ഭിന്നതയാണ് സൈനിക അട്ടിമറിയായി ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്. അട്ടിമറിക്ക് നേതൃത്വം നല്‍കിയ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ രാജ്യത്തെ ജനാധിപത്യത്തിലേക്ക് നയിക്കുന്നതിന് സംവിധാനിച്ച സൈനിക-സിവിലിയന്‍ പരമാധികാര സമിതി പിരിച്ചുവിട്ടു. അധികാര കൈമാറ്റ ഭരണ സമിതിയുടെ തലവനും കൂടിയായ അല്‍ ബുര്‍ഹാന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 2023 ജൂലൈയില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്നും, അപ്പോഴത്തെ സിവിലിയന്‍ സര്‍ക്കാറിന് അധികാരം കൈമാറുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നു.
വിവിധ രാഷ്ട്രങ്ങളും സംഘടനകളും അപലപന നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്. സിവിലിയന്‍ സര്‍ക്കാറിന് അധികാരം തിരിച്ച് കിട്ടുന്നതിന് രാജ്യത്തുടനീളം പ്രതിഷേധിക്കാനും, നിയമലംഘനത്തിനും ഫോഴ്‌സസ് ഓഫ് ഫ്രീഡം ആന്‍ഡ് ചേഞ്ച് ആഹ്വാനം ചെയ്തു. സൈനിക അട്ടിമറിയില്‍ അറബ് ലീഗ് പ്രസ്താവനയിലൂടെ കടുത്ത ആശങ്ക അറിയിച്ചു. സിവിലിയന്‍ ഭരണത്തിലേക്കും, ജനാധിപത്യപരായ തെരഞ്ഞെടുപ്പിലേക്കും നയിക്കുന്ന 2019 ആഗസ്റ്റില്‍ ഒപ്പുവെച്ച ഭരണഘടനാപരമായ പ്രഖ്യാപനങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാന്‍ ജി-22 അംഗ ബ്ലോക്ക് സെക്രട്ടറി ജനറല്‍ അഹ്‌മദ് അബ്ദുല്‍ ഗൈസ് രാജ്യത്തെ എല്ലാ വിഭാഗത്തോടും ആവശ്യപ്പെട്ടു. എല്ലാ വിഭാഗവും പരിവര്‍ത്തന പ്രക്രിയയിലേക്ക് തിരികെ മടങ്ങണമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി ജോസെഫ് ബോറല്‍ ട്വിറ്ററില്‍ കുറിച്ചു. രാഷ്ട്രീയ മാറ്റത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമവുമായി ബന്ധപ്പെട്ട വരുന്ന റിപ്പോര്‍ട്ടുകളില്‍ ശക്തമായി ആശങ്ക സുഡാനിലെ യു.എന്‍ പ്രത്യേക പ്രതിനിധി വോള്‍ക്കര്‍ പെര്‍ത്‌സ് അറിയിച്ചു. സുഡാനിലെ പുതിയ അട്ടിമറി ശ്രമത്തെ സംബന്ധിച്ച വാര്‍ത്ത അസ്വസ്ഥപ്പെടുത്തുന്നതാണെന്നും, ഈ സൈനിക നടപടി പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹൈക്കോ മാസ് പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യത്തെ പ്രധാന ജനാധിപത്യ അനുകൂല രാഷ്ട്രീയ വിഭാഗമായ സുഡാനീസ് പ്രൊഫഷണല്‍സ് അസോസിയേഷന്‍ സൈനിക നടപടി അട്ടിമറിയാണെന്ന് വ്യക്തമാക്കുകയും പൊതുജനത്തോട് തെരുവിലേക്കിറങ്ങാനും ആഹ്വാനം ചെയ്തു. സൈനിക അട്ടിമറി വാര്‍ത്തയില്‍ യു.എസ് കടുത്ത ആശങ്ക അറിയിച്ചതായി ഹോണ്‍ ഓഫ് ആഫ്രിക്കയിലെ യു.എസ് പ്രത്യേക പ്രതിനിധി ജെഫ്രി ഫെല്‍റ്റ്മാന്‍ പറഞ്ഞു. നോര്‍വേയും പുതിയ സംഭവ വികാസങ്ങളില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. വിമര്‍ശനങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വന്നുകൊണ്ടിരിക്കുമ്പോഴും, സൈനിക അട്ടിമറിയെ പിന്തുണച്ച് പ്രസ്താവനയിറക്കാന്‍ വിസമ്മതിച്ച പ്രധാനമന്ത്രി അബ്ദുല്ല ഹംദോകിന്റെ അജ്ഞാതവാസം തുടരുന്നു.
സുഡാന്‍ പ്രധാനമന്ത്രി അബ്ദുല്ല ഹംദോക് വീട്ടുതടങ്കലിലാണ്. ഒപ്പം, വ്യവസായ മന്ത്രി ഇബ്റാഹീം അശ്ശൈഖ്, വിവരാവകാശ മന്ത്രി ഹംസ ബലൂല്‍, പരമാധികാര സമിതയെന്ന് അറിയപ്പെടുന്ന രാജ്യത്തെ ഇടക്കാല ബോഡി അംഗമായ മുഹമ്മദ് അല്‍ഫിക്കി സുലൈമാന്‍, പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ഫൈസല്‍ മുഹമ്മദ് സാലിഹ്, ഖാര്‍തൂം ഗവര്‍ണര്‍ അയ്മന്‍ ഖാലിദ് എന്നിവരും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. പിടിച്ചുവെച്ചവരെ ഉടന്‍ വിട്ടയക്കണമെന്ന് സുഡാനിലെ വിവരാവകാശ മന്ത്രാലയം ആവശ്യപ്പെട്ടു. പ്രതിഷേധക്കാരോട് തെരുവിലേക്ക് ഇറങ്ങാന്‍ പ്രധാനമന്ത്രി അബ്ദുല്ല ഹംദോകിന്റെ ഓഫീസ് ആഹ്വാനം ചെയ്തു.
ഖാര്‍തൂം നഗരത്തിലേക്ക് പ്രവേശിക്കാനുള്ള മുഴുവന്‍ റോഡുകളും പാലങ്ങളും സൈന്യം അടച്ചിട്ടുണ്ട്. സൈന്യം പ്രവേശനം തടയുന്നത് ഞങ്ങള്‍ കാണുകയും, അവര്‍ക്ക് ലഭിച്ച കല്‍പനയാണിതെന്ന് അവര്‍ ഞങ്ങളോട് പറയുകയും ചെയ്തതായി അല്‍ജസീറ പ്രതിനിധി ഹിബ മോര്‍ഗന്‍ ഖാര്‍തൂമില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസത്തെ പരാജിത അട്ടമറിക്ക് ശേഷം സൈന്യം അട്ടിമറി വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നു. ഇത് രാജ്യം പ്രയാണം ചെയ്യേണ്ട ദുര്‍ഘടവും അനിശ്ചതവുമായ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU