കഴിഞ്ഞ കുറെ നാളുകളായി തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിലുള്ള ഹിന്ദു മഹാ പഞ്ചായത്ത് എന്നു പേരിട്ട സംഗമങ്ങള്‍ തകൃതിയായി നടക്കുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നു. അപരമത വിദ്വേഷവും കടുത്ത വര്‍ഗ്ഗീയതയും മാത്രം പ്രസരിപ്പിച്ചു കൊണ്ടാണ് ഇത്തരം സംഗമങ്ങള്‍ മുന്നോട്ടു പോകുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ഇത്തരത്തില്‍ വിവിധ പേരുകളിലുള്ള തീവ്ര സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ ഹിന്ദു മഹാപഞ്ചായത്തുകള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മുസ്ലിംകള്‍ക്കെതിരെ പരസ്യമായി കൊലവിളി പ്രസംഗങ്ങളും അണികള്‍ക്ക് കലാപത്തിന് ആഹ്വാനം നല്‍കലും അവരുടെ മനസ്സുകളില്‍ കടുത്ത വര്‍ഗ്ഗീയ വിഷം കുത്തിവെക്കുകയുമാണ് ഇവിടങ്ങളിലെല്ലാം ചെയ്യുന്നത്. ഇവിടെ നടക്കുന്ന പ്രസംഗങ്ങളുടെ വീഡിയോകള്‍ പുറത്തുവരുന്നതോടെയാണ് സംഭവം പുറംലോകമറിയുക.
ഇവിടങ്ങളില്‍ പ്രാസംഗികരായി എത്തുന്നതാവട്ടെ ഇത്തരത്തില്‍ വിദ്വേഷ പ്രസംഗത്തിന് കുപ്രസിദ്ധി നേടിയ വിവിധ ഹിന്ദുത്വ-സംഘ്പരിവാര്‍ നേതാക്കളുമാണ്. ചിലയിടങ്ങളില്‍ വാളോങ്ങി അണികളെക്കൊണ്ട് പ്രതിജ്ഞ എടുപ്പിക്കല്‍ വരെയുണ്ട്. ഇത്തരത്തില്‍ ഇന്ത്യയെ സമ്പൂര്‍ണ ഹിന്ദു രാഷ്ട്രമാക്കുക എന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തി ഇതര മതസ്ഥരെയും സമൂഹങ്ങളെയും ഉന്മൂലനം ചെയ്യാന്‍ വേണ്ടിയുള്ള ആഹ്വാനങ്ങളും കലാപ ശ്രമങ്ങളുമാണ് ഇവിടെ നടക്കുന്നത്.
മുസ്ലിംകളെ കൊല്ലാന്‍ മികച്ച ആയുധങ്ങള്‍ ഒരുക്കണമെന്ന ആഹ്വാനമായിരുന്നു കഴിഞ്ഞ ഡിസംബറില്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ സംഘടിപ്പിച്ച ധര്‍മ്മ സന്‍സദ് സമ്മേളനത്തില്‍ നേതാക്കള്‍ പരസ്യമായി ആഹ്വാനം നടത്തിയത്. ഡിസംബര്‍ 17 മുതല്‍ 19 വരെ നടന്ന സമ്മേളനത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. സമ്മേളനത്തില്‍ വേദിയില്‍ വെച്ച് സംസാരിക്കുന്ന തീവ്ര ഹിന്ദുത്വ സംഘടന നേതാക്കളാണ് മുസ്ലീങ്ങളെ വംശീയ ഉന്മൂലനം നടത്തണമെന്നാവശ്യപ്പെട്ട് പ്രസംഗം നടത്തിയത്. ന്യൂനപക്ഷങ്ങളെ കൊല്ലാനും അവരുടെ മത കേന്ദ്രങ്ങള്‍ ആക്രമിക്കാനും നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു.
മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യണമെന്നാണ് ഹിന്ദു മഹാസഭ ജനറല്‍ സെക്രട്ടറി സാധ്വി അന്നപൂര്‍ണ ഈ സമ്മേളനത്തില്‍ ആഹ്വാനം ചെയ്തത്. അവരുടെ ജനസംഖ്യ ഇല്ലാതാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ കൊല്ലുക. ആയുധമില്ലാതെ ഒന്നും സാധ്യമല്ല. അവരെ കൊല്ലാനും ജയിലില്‍ പോകാനും തയ്യാറാവുക. 20 ദശലക്ഷം ആളുകളെ കൊല്ലാന്‍ കഴിയുന്ന 100 സൈനികര്‍ ഞങ്ങള്‍ക്ക് ആവശ്യമാണെന്നും അന്നപൂര്‍ണ പറഞ്ഞു.
മ്യാന്‍മറിലെ പോലെ പൊലീസും രാഷ്ട്രീയക്കാരനും പട്ടാളവും ഓരോ ഹിന്ദുവും ആയുധമെടുക്കണം. എന്നിട്ട് ഇവിടുത്തെ മുസ്ലിംങ്ങളെ കൊന്നൊടുക്കണം. ഇതല്ലാതെ ഇതിന് പരിഹാരമില്ലെന്ന് ഹിന്ദു രക്ഷാ സേനയുടെ പ്രസിഡന്റ് സ്വാമി പ്രബോധാനന്ദ ഗിരിയും വേദിയില്‍ ഘോരമായി പ്രസംഗിച്ചു.
കഴിഞ്ഞ ദിവസമാണ് ഇത്തരം സംഗമങ്ങള്‍ക്ക് നേരത്തെ തന്നെ കുപ്രസിദ്ധി നേടിയ ഹരിദ്വാറില്‍ നിന്നും മറ്റൊരു വാര്‍ത്ത പുറത്തുവന്നത്. വിദ്വേഷ പ്രചാരണത്തിന് സുപ്രീം കോടതിയില്‍ കേസ് നേരിടുന്ന സുദര്‍ശന്‍ ടി.വി ന്യൂസ് എഡിറ്റര്‍ സുരേഷ് ചാവ്ഹങ്കെ പങ്കെടുത്ത ഹിന്ദു മഹാപഞ്ചായത്താണ് അവിടെ അരങ്ങേറിയത്. പ്രസംഗത്തിലുടനീളം മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ പ്രചാരണവും ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്ന ആഹ്വാനവുമായിരുന്നു ഉയര്‍ന്നത്. ഇതിന്റെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഡല്‍ഹിയിലെ ബുരാരി മൈതാനത്താണ് ഹിന്ദു മഹാ പഞ്ചായത്ത് സംഘടിപ്പിച്ചത്. പരിപാടിക്കിടെ മുസ്ലിം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ‘ജിഹാദി’ വിളിയും ആക്രമണവും നടന്നു. പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഴ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആള്‍ക്കൂട്ട ആക്രമണമുണ്ടായത്. അഞ്ച് മാധ്യമപ്രവര്‍ത്തകരില്‍ നാലുപേരും മുസ്ലിംകളായിരുന്നു, അവരുടെ മതപരമായ വ്യക്തിത്വം ചോദിച്ചതിന് ശേഷമാണ് ആക്രമണം. നേരത്തെ മുസ്ലീംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിട്ടുള്ള ഹിന്ദുത്വ വാദികളായ യതി നരസിംഹാനന്ദും സുരേഷ് ചവാങ്കെയും ഇവിടെ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ തെളിവുകളടക്കം പരാതി നല്‍കിയിട്ടും കേസെടുക്കാനോ മറ്റോ പൊലിസ് തയാറാവുന്നില്ല എന്നത് ഇവര്‍ക്ക് ലഭിക്കുന്ന പിന്തുണയായാണ് കണക്കാക്കുന്നത്. ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ളയാളുകളാണ് പരിപാടിയില്‍ പങ്കെടുക്കുന്നതും പ്രസംഗിക്കുന്നതുമെല്ലാം. ഭരണ കേന്ദ്രങ്ങളില്‍ നിന്ന് ഇവര്‍ക്ക് ലഭിക്കുന്ന സംരക്ഷണവും പിന്തുണയും ഇതിലൂടെ വ്യക്തമാകും. വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ മുന്‍പ് അറസ്റ്റ് ചെയ്യപ്പെട്ടവരാണ് ഇവരില്‍ ഭൂരിഭാഗവും. എന്നാല്‍ അതൊന്നും കൂസാതെ ഹിന്ദുത്വ ആലയത്തില്‍ വര്‍ഗ്ഗീയ വിദ്വേഷം അണികളുടെ മനസ്സില്‍ കുത്തിവെച്ച് ആയുധം മൂര്‍ച്ച കൂട്ടുകയാണ് ഹിന്ദുത്വ ശക്തികള്‍.
????വാട്‌സാപ് ഗ്രൂപ്പിൽ അംഗമാവാൻ: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp