Current Date

Search
Close this search box.
Search
Close this search box.

മനസ്സിന്റെ ഒരുക്കമാണ് പ്രധാനം

ramadan.jpg

ഓരോ വര്‍ഷവും നമ്മെ തേടിയെത്തുന്ന വിശിഷ്ടാതിഥിയാണ് റമദാന്‍ എന്ന് പറയാറുണ്ട്. ഏതൊരു അതിഥിയെ സ്വീകരിക്കാനും മുന്നൊരുക്കം നടത്തുന്നവരാണ് നമ്മള്‍. അതിഥിയുടെ സ്ഥാനത്തിനും പദവിക്കുമനുസരിച്ച് സ്വീകരണത്തിന്റെ ഊഷ്മളതയിലും മുന്നൊരുക്കത്തിലും ഏറ്റവ്യത്യാസങ്ങളുണ്ടാവുക സ്വാഭാവികം. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ വരുന്ന റമദാന്‍ എന്ന അതിഥിയെ സ്വീകരിക്കാന്‍ എത്രത്തോളം നാം ഒരുങ്ങിയിട്ടുണ്ട്? അതല്ല, നമുക്ക് ഭാരമായിട്ടാണോ ആ വിശിഷ്ടാതിഥി കടന്നു വരുന്നത്? റജബിലും ശഅ്ബാനിലുമെല്ലാം റമദാന് വേണ്ടി നാം പ്രാര്‍ഥിച്ചിട്ടുണ്ടെങ്കില്‍, എത്രത്തോളം ആത്മാര്‍ത്ഥമായിരുന്നു ആ പ്രാര്‍ഥനകള്‍? പ്രവാചകാനുചരന്‍മാരുടെ നാവുകള്‍ ഈ പ്രാര്‍ഥന ഉരുവിട്ടപ്പോള്‍ അതിലുള്ള അവരുടെ ആത്മാര്‍ത്ഥത ശഅ്ബാനിലെ സുന്നത്തു നോമ്പുകളും അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന കര്‍മങ്ങളുമായി പ്രതിഫലിച്ചു. ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ പ്രാര്‍ഥനയുടെയും റമദാനിനോടുള്ള താല്‍പര്യത്തിന്റെയും ആത്മാര്‍ത്ഥത ഈ വൈകിയ വേളയിലെങ്കിലും പുനരാലോചനക്ക് വിധേയമാക്കേണ്ടതുണ്ട്. നഷ്ടപ്പെട്ടതിനെ ചൊല്ലി വിലപിക്കാനോ നിരാശപ്പെടാനോ അല്ല, മറിച്ച് നഷ്ടം നികത്തുന്നതിന് വരുംനാളുകളെ ഉപയോഗപ്പെടുത്താന്‍ നഷ്ടപ്പെട്ടന്ന തിരിച്ചറിവെങ്കിലും ഉണ്ടാവേണ്ടതുണ്ടല്ലോ.

റമദാനെ സ്വീകരിക്കുന്നതിന് ഭൗതികമായ അര്‍ത്ഥത്തില്‍ നമ്മുടെ ചുറ്റുപാടെല്ലാം ഒരുങ്ങുന്നത് നാം കാണുന്നു. മസ്ജിദുകളും മുസ്‌ലിം വീടുകളും മുസ്‌ലിംകള്‍ അധിവസിക്കുന്ന പ്രദേശങ്ങളിലെ അങ്ങാടികള്‍ വരെ അതിനായി ഒരുങ്ങിക്കഴിഞ്ഞു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതിനേക്കാള്‍ വലിയ ഒരുക്കം നടക്കേണ്ടത് വിശ്വാസിയുടെ മനസ്സിലാണ്. നമ്മുടെ മനസ്സ് അതിന് വേണ്ടി എന്ത് ഒരുക്കമാണ് നടത്തിയിട്ടുള്ളതെന്നാണ് ആത്മവിചാരണക്ക് വിധേയമാക്കേണ്ട കാര്യം. ഇന്നലെകളേക്കാള്‍ നല്ലൊരു ഇന്നിനെയും ഇന്നിനേക്കാള്‍ നല്ലൊരു നാളെയെയും അല്ലാഹുവിനോട് തേടുന്നവരാണ് വിശ്വാസികള്‍. സ്വാഭാവികമായും കഴിഞ്ഞ റമദാനിനേക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ട ഒരു റമദാനിനെ തേടുന്നവരും അതിനായി പണിയെടുക്കുന്നവരും ആയിരിക്കണം വിശ്വാസി. കാരണം ഇന്നലെകളെക്കാള്‍ നല്ലൊരു ഇന്നിനെ തേടുന്ന വിശ്വാസി പരോക്ഷമായി അല്ലാഹുവുമായി ഒരു കരാറില്‍ ഏര്‍പ്പെടുകയാണ് ചെയ്യുന്നത്. എന്റെ ഇന്നിനെ ഇന്നലെകളേക്കാള്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ഏര്‍പ്പെടാം എന്നതാണ് ആ കരാര്‍. യാതൊരു വിധ പ്രവര്‍ത്തനവും ചെയ്യാതെ കേവലം പ്രാര്‍ഥനയെ അവലംബിക്കാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നില്ല.

തൊട്ടുമുമ്പിലെത്തി നില്‍ക്കുന്ന റമദാനിനെ ഇതുവരെയുള്ള നമ്മുടെ ജീവിതത്തിലെ ഏറ്റവും മെച്ചപ്പെട്ട ഒന്നാക്കി മാറ്റണമെന്ന് ആഗ്രഹിച്ചതു കൊണ്ട് മാത്രം കാര്യമില്ല. കൃത്യമായ ആസൂത്രണമില്ലെങ്കില്‍ മറ്റേതൊരു മാസത്തെയുമെന്ന പോലെ നമ്മുടെ ജീവിതത്തില്‍ യാതൊരു സ്വാധീനവുമില്ലാതെ അത് കടന്നു പോകുമെന്നതില്‍ തര്‍ക്കമില്ല. ആഹാരസമയത്തിലെ മാറ്റത്തിനപ്പുറം മറ്റൊരു സ്വാധീനവും നമ്മുടെ ജീവിതത്തില്‍ അതുണ്ടാക്കുകയില്ല. വിശപ്പിനും ദാഹത്തിനും അപ്പുറം മറ്റൊരു നേട്ടവുമില്ലാത്ത നോമ്പുകാരില്‍ അകപ്പെടാതിരിക്കാന്‍ അതാവശ്യമാണ്. വിശുദ്ധ റമദാനില്‍ ജീവിക്കാന്‍ അവസരം ലഭിച്ചിട്ടും ഒരാളുടെ പാപങ്ങള്‍ പൊറുക്കപ്പെട്ടില്ലെങ്കില്‍ അവനേക്കാള്‍ വലിയ നഷ്ടകാരിയില്ലെന്നാണ് പ്രവാചകവചനങ്ങളില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്. ജീവിതത്തിലെ തെറ്റുകുറ്റങ്ങള്‍ മായ്ച്ചുകളയാനുള്ള പല മാര്‍ഗങ്ങളും അല്ലാഹുവിന്റെ ദൂതര്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

ആധുനിക സാങ്കേതിക വിദ്യക്ക് ഏറെ നന്മകളുണ്ടെങ്കിലും നമ്മുടെ ആസൂത്രണങ്ങളെയെല്ലാം തെറ്റിക്കാന്‍ ശേഷിയുള്ള ഇരുതല മൂര്‍ച്ചയുള്ള വാളാണതെന്ന് നാം കരുതിയിരിക്കണം. മൊബൈലും വാട്ട്സപ്പും ഫേസ്ബുക്കുമെല്ലാം നമ്മെ നിയന്ത്രിക്കുന്നതിന് പകരം അവയെ നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കണം. അവക്ക് കൃത്യമായ പരിധി നിശ്ചയിച്ച് അതിന്നുള്ളില്‍ നിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ നമ്മുടെ ഖുര്‍ആന്‍ പാരായണത്തെയും നിര്‍ബന്ധ നമസ്‌കാരങ്ങളെ പോലും അത് കവര്‍ന്നെടുത്തേക്കും. നമ്മെ അടക്കിഭരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഇച്ഛകളെ നമ്മുടെ നിയന്ത്രണത്തിലാക്കാനുള്ള പരിശീലനം കൂടിയാണ് റമദാന്‍ എന്ന് നാം തിരിച്ചറിയണം. എല്ലാ അര്‍ത്ഥത്തിലും ഏറ്റവും മെച്ചപ്പെട്ട ഒരു റമദാനെ സ്വീകരിക്കാനും ഏറ്റവും നന്നായി യാത്രയയക്കാനും അല്ലാഹു നമ്മെ തുണക്കട്ടെയെന്ന പ്രാര്‍ഥനയോടെ.

Related Articles