Current Date

Search
Close this search box.
Search
Close this search box.

സകാത്തിൽ നബി (സ) യുടെ മാർഗനിർദേശം?

മനുഷ്യ ജീവിതത്തിലൊഴിച്ചു കൂടാനാവാത്ത ഒന്നാണ് ധനം. ജീവിതത്തിലുടനീളം നിരവധി സാമ്പത്തിക ക്രയവിക്രയങ്ങളിലേർപ്പെടുന്നവരാണ് മനുഷ്യർ. ധനം സമ്പാദിക്കുന്നതിലും വിനിയോഗിക്കുന്നതിലുമുള്ള പ്രവാചക മാതൃകയെ കുറിച്ചാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്. ജനങ്ങളെ സേവിക്കുകയും കുടുംബ ബന്ധം ചേർക്കുകയും ചെയ്യുന്നതോടൊപ്പം പ്രവാചകൻ സ്വന്തം കുടുംബത്തിനു വേണ്ടി സമ്പാദിക്കുന്നതിലും ശ്രദ്ധിച്ചിരുന്നു. നബി തിരുമേനി അരുളുകയുണ്ടായി ” നിങ്ങളിലേറ്റവും ഉത്തമൻ നിങ്ങളുടെ കുടുംബത്തിനുത്തമനായവനാണ്, ഞാൻ എന്റെ കുടുംബത്തിനേറ്റവും ഉത്തമനാണ് ” തങ്ങളുടെ കുടുംബത്തിന്റെയും അതിഥികളുടെയും ചിലവുകൾ നബി സ്വന്തമായിട്ടായിരുന്നു വഹിച്ചിരുന്നത് .  ഒരിക്കലും പ്രവാചകൻ യാചിച്ചിരുന്നില്ല, അതിനു മാത്രം തിരുദൂതർ ദരിദ്രനോ ദുർബലനോ ആയിരുന്നില്ലതാനും. ജീവിക്കാനാവശ്യമായത് നബി സമ്പാദിച്ചിരുന്നു. പക്ഷെ ഭൗതിക ഭ്രമം നബിയെ തൊട്ടു തീണ്ടിയിട്ടില്ലായിരുന്നു , ഭൗതീക വിരക്തിയായിരുന്നു പ്രവാചകന്റെ പ്രകൃതം. അതിന് അനവധി ഉദാഹരണങ്ങൾ നബിയുടെ ജീവിതത്തിൽ കാണാൻ സാധിക്കും. ഉമർ (റ) ഒരു സംഭവം വിവരിക്കുന്നു: ഒരിക്കൽ അദ്ദേഹം പള്ളി വാതിൽക്കൽ നിൽക്കുന്ന കച്ചവടക്കാരുടെ കയ്യിൽ വളരെ ഭംഗിയുള്ള ഒരു വസ്ത്രം കാണാനിടയായി , വെള്ളിയാഴ്ചകളിലും മറ്റു പ്രത്യേക സന്ദർഭങ്ങളിലും ധരിക്കുവാൻ അത് വാങ്ങിച്ചാൽ നന്നായിരിക്കുമെന്ന് ഉമർ നബിയോട് അഭിപ്രായപ്പെട്ടു. അത് പരലോകത്തൊരു വിഹിതവും ലഭിക്കാത്തവർക്കുള്ള വസ്ത്രമാണെന്നായിരുന്നു പ്രവാചകന്റെ മറുപടി. കാരണമത് വിശ്വാസികൾക്ക് നിഷിദ്ധമായ പട്ടു വസ്ത്രമായിരുന്നു. എല്ലാ കാര്യങ്ങളിലും നബി തങ്ങൾ ഭംഗി ഇഷ്ടപ്പെട്ടിരുന്നു. അതു കൊണ്ടായിരുന്നു ഉമർ ആ വസ്ത്രം വാങ്ങാൻ അഭിപ്രായപ്പെട്ടതും. എന്നാൽ പരലോക വിശ്വാസമില്ലാത്ത ആളുകൾ ആർഭാടത്തിനു വേണ്ടി മാത്രം ധരിക്കുന്ന വസ്ത്രമായതിനാലാണ് നബി അത് വാങ്ങാൻ കൂട്ടാക്കാതിരുന്നത്.

സമ്പത്തിലെ നിർബന്ധ ബാധ്യതയായ സക്കാത്ത് നൽകുന്നതിലും പ്രവാചക മാതൃക അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഖുർആനിൽ വന്നിട്ടുള്ള കൽപ്പനാ നിർദേശങ്ങളുടെ വിശദീകരണമാണ് പ്രവാചക ജീവിതം, പ്രവാചകന്റെ ജീവിത ദൗത്യവും അതു തന്നെയായിരുന്നു. .” നാം നിന്റെ മേൽ ഉൽബോധനമവതരിപ്പിച്ചത് നീ ജനങ്ങൾക്ക് അവരുടെ മേൽ ഇറക്കപ്പെട്ടതിനെ വിശദീകരിച്ചു കൊടുക്കുന്നതിന് വേണ്ടിയാണ്” ( സൂറ നഹൽ: 44) എന്തൊക്കെയാണ് സകാതിലെ പ്രവാചക അധ്യാപനങ്ങൾ?

Also read: യഹൂദ പാരമ്പര്യവും പ്രവാചകൻ മുഹമ്മദിനെ കുറിച്ചുള്ള വസ്തുതകളും

ഇബ്നുൽ ഖയ്യിം (റ) ,നബി തങ്ങൾ പഠിപ്പിച്ച സകാത്തിനെ വിശേഷിപ്പിച്ചത് ഒരേ സമയം കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കും പ്രയാസം തോന്നാത്ത വിധം ക്രമീകരിക്കപ്പെട്ട സാമ്പത്തിക പരിഷ്കരണമെന്നാണ്.

• നബി തങ്ങൾ സകാത്ത് നിർബന്ധമാക്കിയത് പ്രധാനമായും 4 സാമ്പത്തിക സ്രോതസ്സുകൾക്കായിരുന്നു. ആ കാലഘട്ടത്ത് ഏറെ പ്രചാരത്തിലുണ്ടായിരുന്ന സ്രോതസ്സുകളായിരുന്നു അവ.
1. കൃഷി ,തോട്ടം
2. നാൽകാലികൾ
3. സ്വർണ്ണം ,വെള്ളി (സമ്പത്തിന്റെ മൂല്യനിർണയത്തിനാധാരമായി വർത്തിക്കുന്ന ഘടകങ്ങളെന്ന നിലക്ക് )
4. മറ്റിതര കച്ചവടച്ചരക്കുകൾക്കും ,അവയിൽ നിന്നുള്ള വരുമാനത്തിനും.

Also read: ശൈഖ് അല്‍ബാനിയുടെ ഹദീസ് ശേഖരം

• കൃഷി ,തോട്ടം പോലുള്ള സാമ്പത്തിക സ്രോതസുകളുടെ സകാത്ത് അവയുടെ വിളവെടുപ്പിനെ അടിസ്ഥാനപ്പെടുത്തിയും , അതൊഴികെയുള്ളവയുടെത് വർഷത്തിലൊരിക്കലുമായാണ് പ്രവാചകൻ നിർദ്ദേശിച്ചത് .
സകാത്ത് നിർബന്ധമാക്കപ്പെട്ടവരോടും , അതിന്റെ അവകാശികളോടും ഒരേ പോലെ നീതി പുലർത്താൻ സാധ്യമായ ഇതിലും മികച്ച രീതിയില്ലെന്ന് ഇബ്നുൽ ഖയ്യിം അദ്ദേഹത്തിന്റെ സാദുൽ മആദ് എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചതായി കാണാം. കാരണം ആഴ്ചകളുടെയോ മാസത്തിന്റെയോ അടിസ്ഥാനത്തിൽ സകാത്ത് വർഷത്തിലൊന്നിലധികം തവണ നിയമമാക്കിയിരുന്നെങ്കിൽ അത് നൽകുന്നവർക്കും ,ജീവിതത്തിലൊന്നോ രണ്ടോ തവണ മാത്രം നൽകേണ്ട ഒരു നിർബന്ധ ബാധ്യതയായി ചുരുക്കിയിരുന്നെകിൽ അതിനവകാശികൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുമായിരുന്നു.

• ഒരോ സമ്പത്തിന്റെയും സകാത്തിന്റെ അളവ് നിർണയിക്കപ്പെട്ടിട്ടുള്ളത് അത് കരസ്ഥമാക്കാനുള്ള അധ്വാനവും പ്രയത്നവും അടിസ്ഥാനപ്പെടുത്തിയിട്ടാണ്.

• ഖനികളിൽ 20% ആണ് സകാത്ത്  നൽകേണ്ടത് ,അവയിൽ വർഷം  തികയണമെന്ന നിബന്ധനയില്ല. താരതമ്യേന അധ്വാനം കുറവായതിനാൽ  ഈ വിഭാഗത്തിനാണ് ഏറ്റവും കൂടിയ ശതമാനം സകാത്ത്.

• കൃഷിയിൽ രണ്ട് രീതിയിലാണ് സകാത്ത്, സ്വന്തം പ്രയത്നം ആവശ്യമായി വരുന്ന
കൃഷിയിലാണെങ്കിൽ 5 ശതമാനവും  അധ്വാനമില്ലാതെ  വിളയുന്നവയാണെകിൽ 10
ശതമാനവുമാണ് സകാത്തിന്റെ വിഹിതം.

Also read: തഫ്‌സീറിനെ സംബന്ധിച്ച് ഓറിയന്റലിസ്റ്റുകള്‍ പറഞ്ഞത്

• കച്ചവടത്തിൽ 2.5 ശതമാനം മാത്രമാണ് സകാത്തിന്റെ വിഹിതം. ഇതാണ് സകാതിന്റെ ഏറ്റവും കുറഞ്ഞ വിഹിതം. വ്യാപാരത്തിന്റെ നടത്തിപ്പും മേൽനോട്ടവും ഏറെ അധ്വാനം നിറഞ്ഞതായതാണതിനു കാരണം.

• ഒരാൾ സകാത്തിനവകാശിയാണെന്നറിഞ്ഞ ശേഷം മാത്രം സകാത്ത് കൊടുക്കുന്നതാണ് പ്രവാചകന്റെ രീതി. ഇനിയൊരാൾ സ്വയം സകാത്തിനാവശ്യപ്പെടുകയും അയാളുടെ അവസ്ഥ അറിയാൻ വഴിയില്ലാതിരിക്കുകയും ചെയ്താൽ ഈ ധനത്തിൽ, അധ്വാനിക്കാൻ കഴിവുള്ളവ ർക്കും സമ്പന്നർക്കും യാതൊരു ഓഹരിയുമില്ലെന്ന് ബോധ്യപ്പെടുത്തിക്കൊടുത്ത ശേഷം പ്രവാചകൻ അയാൾക്ക് സകാത്ത് നൽകുമായിരുന്നു.

• ഒരു നാട്ടിൽ നിന്ന് പിരിച്ച സകാത്തിൽ ആ നാട്ടിൽ നിന്ന് തന്നെയുള്ള അവകാശികൾക്കായിരുന്നു പ്രവാചകൻ മുൻഗണന കൽപ്പിച്ചത്.

• തോട്ടം കൃഷി കന്നുകാലികൾ തുടങ്ങി ബാഹ്യമായ കണക്കെടുപ്പിന് സാധ്യമായ ധന സ്രോതസ്സുള്ളവരിലേക്ക് മാത്രമേ നബി സകാത്ത് പിരിക്കാൻ ഉദ്യോഗസഥരെ നിയമിച്ചിരുന്നുള്ളൂ.

• ഈത്തപ്പഴം ,മുന്തിരി തുടങ്ങിയവയുടെ കൃത്യമായ അളവു കണക്കാക്കി സകാത്ത് നിശ്ചയിക്കാൻ പ്രവാചകൻ പരിചയസമ്പന്നരായ ആളുകളെ നിയോഗിച്ചിരുന്നു

• കുതിര കഴുത പോലുള്ള നാൽകാലികൾ ,ഉണക്കി സൂക്ഷിക്കാൻ കഴിയാത്ത പച്ചക്കറികൾ , പഴവർഗങ്ങൾ, ഇവയിലൊന്നും നബി സകാത്ത് നിർബന്ധമാക്കിയിരുന്നില്ല, എന്നാൽ ഈത്തപ്പഴവും മുന്തിരിയും ഇതിൽ നിന്നൊഴിവാണ്, പച്ചയാണെങ്കിലും ഉണക്കിയതാണെങ്കിലും ഈത്തപ്പഴത്തിനും മുന്തിരിക്കും സകാത്തുണ്ട്.

• സകാത്തു പിരിക്കുന്നയാൾ മുതലിലെ ഏറ്റവും മുന്തിയ ഇനത്തെ വാങ്ങിക്കുന്നതും, ഉടമ ഏറ്റവും മോശമായത് നൽക്കുന്നതും നബി ഒരുപോലെ വിലക്കിയതാണ്.

Also read: ഓർമ്മ മർത്യന് പുനർ ജീവിതം നല്കുന്നു (ശൗഖി)

• നൽകിയ സകാത്ത് പിന്നീട് വില കൊടുത്ത് തിരിച്ചു വാങ്ങുന്നത് പ്രവാചകന്റെ അധ്യാപനങ്ങൾക്കെതിരാണ്, എങ്കിലും സകാത്ത് വാങ്ങിയ ആൾ അതിൽ നിന്ന് വല്ലതും സമ്മാനമായി നൽകുകയാണെങ്കിൽ അത് സ്വീകരിക്കുന്നതിൽ തെറ്റില്ല.

• സകാത്തിന്റെ മുതലുമായി തിരുസന്നിധിയിലേക്ക് വരുന്നവരുടെ ഐശ്വര്യത്തിനു വേണ്ടി നബി പ്രാർത്ഥിച്ചിരുന്നു.

• നിർബന്ധ ബാധ്യതയായ സകാത്തിനു പുറമെയുള്ള ധാനധർമ്മങ്ങളെ നബി ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു , ധാനധർമ്മങ്ങളുടെ വിഷയത്തിൽ തങ്ങളെന്നും മുൻപന്തിയിലായിരുന്നു ,സഹായമഭ്യർത്ഥിക്കുന്ന ഒരാളെയും അവിടുന്ന് വെറും കൈയ്യോടെ മടക്കിയിരുന്നില്ല. ധാനധർമ്മം ചെയ്യുമ്പോൾ പ്രവാചകനായിരുന്നു അത് ലഭിക്കുന്നവരെക്കാളേറെ സന്തോഷവാനായി കാണപ്പെട്ടിരുന്നത്.

വിവ. ഒസാമ ഹുസൈൻ
അവലംബം- islamonline.net

Related Articles