Current Date

Search
Close this search box.
Search
Close this search box.

സമ്പത്തിന്റെ ഇനങ്ങൾ കർമ്മശാസ്ത്ര വ്യവഹാരങ്ങളിൽ

ആഗോള സാമ്പത്തിക ലോകത്ത് മാനുഷികമായ വ്യവഹാരങ്ങൾക്കും ക്രയവിക്രയങ്ങൾക്കും ഇടപാടുകൾക്കുമായി ഉപയോഗിക്കാവുന്ന പ്രധാന ഏകകമാണ് ധനം. പണമായി പരിവർത്തനം ചെയ്യാവുന്ന മൂല്യവത്തായ സാമ്പത്തിക ആസ്തികളുടെയോ ഭൗതിക സ്വത്തുക്കളുടെയോ സമൃദ്ധിയാണ് Wealth / സമ്പത്ത് എന്നാണ് സാമ്പത്തിക ശാസ്ത്രത്തിൽ നാം പഠിച്ചിട്ടുള്ള നിർവചനം. ഏത് രാജ്യത്തിലെയും സാമൂഹിക-സാമ്പത്തിക മേഖലകളെ സജീവമാക്കുന്ന യൂണിറ്റ് സമ്പത്താണ്. നികുതി, കടം എന്നിവ വീട്ടാൻ മാധ്യമമായി പ്രവർത്തിക്കുന്നതും സമ്പത്തിന്റെ പ്രധാന ധർമം തന്നെയാണ്. സേവനങ്ങൾക്കുള്ള വേതനമായി ലഭ്യമാവുന്ന ധനേതര വസ്തുക്കളും സമ്പത്തായാണ് ഇസ്ലാം കാണുന്നത്. കൂമ്പാരമായിക്കൂട്ടിയ സ്വർണം, വെള്ളി, മേത്തരം കുതിരകൾ, നാൽകാലി വർഗങ്ങൾ, കൃഷിയിടം ( 3: 14 ) എന്നിവയെ ഭൗതിക സൗകര്യങ്ങളായി നിശ്ചയിക്കുകയും നമുക്ക് പടച്ചവൻ തന്ന സമ്പത്തിൽ നിന്നും അർഹരായവർക്ക് നല്കുവാനും (24:33 ) അവൻ തന്ന ഭൗതിക വിഭവങ്ങൾ വിസ്മരിക്കരുതെന്നും (28:77) ഖുർആൻ ഉണർത്തുന്നത് ഭൂമിയിലെ ഭൗതിക വ്യവഹാരങ്ങളുടെ മാനദണ്ഡമായി ഇസ്്ലാം ഈ സമ്പത്തിനെയെല്ലാം പരിഗണിക്കുന്നതു കൊണ്ടും കൂടിയാണ്.

സമ്പത്തിനെ തിന്മയായും ദാരിദ്ര്യത്തെ നന്മയായും കരുതിയിരുന്ന മതങ്ങളും ജന വിഭാഗങ്ങളും ഇസ്‌ലാമിന് മുമ്പ് മനുഷ്യവർഗത്തിന് പരിചിതമായിരുന്നു. പുരാതന ഭാരതത്തിലെ ബ്രാഹ്മണ തത്ത്വചിന്തയിലും പേർഷ്യയിലെ മാനിക്കേയൻ സിദ്ധാന്തത്തിലും ബിബ്ലിക്കൽ ദർശനങ്ങളിലും ഈ പ്രവണത സന്യാസ സമ്പ്രദായമായി വ്യക്തമായി ഇന്നും പ്രകടമാണ്. ഇസ്ലാമിലും പിൽക്കാലത്ത് രൂപം കൊണ്ട സൂഫികളുടെ അധ്യാപനങ്ങളിലും ഇത്തരം ആത്യന്തിക വാദങ്ങൾ കാണാം. എന്നാൽ ഇസ്്ലാം സമ്പത്തിനെ കാണുന്ന വീക്ഷണം നാം ആമുഖത്തിൽ സൂചിപ്പിച്ച പടച്ചവൻ തന്ന സമ്പത്ത് ( مال الله ) ,അവൻ തന്ന ഭൗതിക വിഭവങ്ങൾ എന്നീ പ്രയോഗങ്ങളിൽ അനാവരണം ചെയ്യുന്നത് വളരെ വ്യക്തമാണ്.

മുതലാളിത്തത്തെയും കമ്മ്യൂണിസത്തെയും മറ്റു ആധുനിക മനുഷ്യ നിർമ്മിത സിദ്ധാന്തങ്ങളെയും സംബന്ധിച്ചിടത്തോളം അത് സമ്പദ്‌വ്യവസ്ഥയെ ജീവിതത്തിന്റെ കേന്ദ്രമാക്കുകയും പണത്തെ വ്യക്തികളുടെയും സമൂഹത്തിന്റെയും “ദൈവം” ആക്കുകയും ചെയ്യുന്നു. എന്നാൽ ഇസ്‌ലാം പണത്തെയും മറ്റു സമ്പത്തുകളെയും മനുഷ്യന് ജീവിക്കാനുള്ള ഖിയാം / قيام (നിർവഹണം)ആയാണ് നിശ്ചയിച്ചത് . അതായത് ഇസ്‌ലാം പണത്തെയും മറ്റു സാമ്പത്തിക വിഭവങ്ങളെയും അശുഭാപ്തിവിശ്വാസത്തോടെ മാറ്റി വെക്കുകയോ ദൈവമായി കണ്ട് നെഞ്ചിലേറ്റുകയോ പാടില്ലെന്നാണ് വെച്ചിട്ടുള്ളത്.  المال مال الله .. والإنسان مستخلف فيه സമ്പത്ത് അല്ലാഹുവിന്റെതാണെന്നും മനുഷ്യൻ അതിന്റെ കൈകാര്യ കർത്താവാണ് എന്നതാണ് ഇസ്ലാം നിർദ്ദേശിക്കുന്ന മൗലിക പാഠം.

മനുഷ്യനുമായി ഇഴപിരിക്കാനാകാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്ന സമ്പത്ത് ചരിത്രാതീത കാലം മുതൽ മനുഷ്യന്റെ മുഖ്യചർച്ചാ വിഷയമാണ്. എന്നാൽ ഈയടുത്ത കാലത്ത് സമ്പത്ത് എന്ന സങ്കല്പത്തിൽ തന്നെ സാരമായ മാറ്റം വന്നിട്ടുണ്ട്. ഭൂമിക്കുപുറമെ ആകാശവും മനുഷ്യശരീരവും ബുദ്ധിയുമെല്ലാം സ്വത്താവുകയും പാറ്റന്റുകളിലൂടെ സ്വകാര്യമാക്കപ്പെടുകയും ചെയ്യുന്ന പുതിയ കാലത്ത് സ്വത്തെന്ന പദത്തിന് ഏറെ അർഥവ്യാപ്തി കൈവന്നിരിക്കുകയാണ്. ലോകപ്രശസ്തരായ നൂറുകണക്കിന് സാമ്പത്തികവിദഗ്ധരും മഹാമനീഷികളും ചർച്ചചെയ്തിട്ടും സമ്പത്തിന് സമഗ്രമായ ഒരു നിർവചനം പോലും ഇപ്പോഴും സാധ്യമായില്ലെന്നത് യാഥാർഥ്യമാണ്. മനുഷ്യന് പ്രയോജനപ്പെടുത്താവുന്നതെല്ലാം സമ്പത്താണ് എന്ന പാരമ്പര്യ സിദ്ധാന്തം സ്വീകരിച്ചാൽ മനുഷ്യനടക്കം പ്രപഞ്ചത്തിൽ സമ്പത്തിന്റെ ഫ്രെയിമിലാണ് വരിക. തിരിച്ചും സംഭവിക്കാം; പ്രയോജനം തന്നെ രചനാത്മകവും നിഷേധാത്മകവുമായി മാറുന്ന സാഹചര്യത്തിൽ അതിനെ സമ്പത്തായി ഗണിക്കാൻ പറ്റുമോ എന്ന തർക്കവും പരമ്പരാഗത നിർവചനങ്ങളെ അപൂർണമാക്കുന്നുണ്ട്.

അതാതുകാലങ്ങളിലെ മനുഷ്യ സമൂഹത്തിന് നിലനിൽക്കാനും സ്വയം വളരാനും ഭാവി തലമുറയ്ക്കുവേണ്ടി കരുതിവെയ്ക്കാനും അനുഗുണമായതെല്ലാം സമ്പത്താണ് എന്ന നിർവചനം ഭൗതികമായി ഏകദേശം ആധുനിക കാലത്ത് അനുയോജ്യമാണെന്നു പറയാം. നിജിതമായ നിർവചനത്തിനുപോലും പിടിതരാത്തവിധം ഉത്തരോത്തരം വളർന്നുകൊണ്ടിരിക്കുന്ന സമ്പത്തിനെയും സാമ്പത്തിക കാര്യങ്ങളെയും മനുഷ്യബുദ്ധികൊണ്ടുമാത്രം നിർവചിക്കാനോ നിയന്ത്രിക്കാനോ കഴിയില്ല എന്നതാണ് വാസ്തവം. ഇവിടെയാണ് ഭൗതിക വിഭവത്തെക്കുറിച്ച് ദൈവികമായ മാർഗദർശനം അനിവാര്യമാകുന്നത്. ഈ പ്രപഞ്ചത്തിൽ മനുഷ്യന്ന് ഉപകാരപ്രദമായ സകലതും സമ്പത്താകുമെന്നുമാണ് ഇസ്ലാമിന്റെ അടിസ്ഥാന കാഴ്ചപ്പാട്. “ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം തന്റെ വകയായി അവൻ നിങ്ങൾക്ക് അധീനപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു. ചിന്തിക്കുന്ന ജനങ്ങൾക്ക് തീർച്ചയായും അതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്'(45:13).  ഭൂമിയിലേക്ക് ആദ്യമനുഷ്യനെ അയക്കുമ്പോൾ അല്ലാഹു പറയുന്നത് ഒരവധിവരെ മനുഷ്യർക്കതിൽ വിഭവമുണ്ടെന്നാണ് (2:36). സമ്പത്ത് ഭൗതികജീവിതത്തിന്റെ നിലനില്പാണ് (4:5) എന്നും അത് മനുഷ്യന്റെ ഈ ഭൂമിയിലെ ജീവിതത്തിന് അലങ്കാരമായും (18:46) പരീക്ഷണമായും (8:28) ദൈവം നല്കിയ സഹായമാണ് (17:6) എന്നുമാണ് ഖുർആനിലൂടെ പ്രപഞ്ചസ്രഷ്ടാവിന്റെ വിശദീകരണം.

മനുഷ്യനെ ജീവിക്കാൻ പ്രാപ്തമാക്കുന്നതും ജീവിതം പ്രിയപ്പെട്ടതാക്കുന്നതും അവന്റെ ജീവിതം മധുരതരമാക്കുന്നതും ഒരുവശത്ത് സമ്പത്താണെങ്കിൽ മറുവശത്ത് അതിനെ നശിപ്പിക്കുന്ന പല കാര്യങ്ങളും സമ്പത്തിന്റെ ഉപോൽപന്നമായി സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. വ്യക്തികളുടെ സ്വകാര്യ ജീവിതം മാത്രമല്ല; പ്രത്യുത സമൂഹങ്ങളുടെയും ഉത്ഥാനപതനങ്ങൾക്ക് സമ്പത്ത് വഴിവെക്കുന്നുണ്ട്. സ്വർണ്ണം പോലെയുള്ള ധാതു സമ്പത്താണ് ദക്ഷിണാഫ്രിക്കയെ പുനർ നിർമ്മിച്ചതെങ്കിൽ പെട്രോ ഡോളറാണ് അറബ്- മുസ്ലിം രാഷ്ട്രങ്ങളെ പുന:സ്ഥാപിച്ചത്. ധാതു സമ്പത്തും ആധുനിക ശാസ്ത്രവും അടിസ്ഥാനമാക്കിയാണ് അമേരിക്ക വികസിത രാജ്യമായതെങ്കിൽ ഈജിപ്ത് കൃഷിയെ അടിസ്ഥാനമാക്കിയാണ് വളർന്ന് വന്നത്. ജപ്പാൻ വ്യവസായ മേഖലയിൽ മുന്നേറിയെങ്കിൽ കൊറിയ വലിയ മാന്ദ്യത്തെ തുടർന്നുണ്ടായ കഠിനാധ്വാനത്തിലൂടെ ആലസ്യത്തെ മറികടന്നാണ് വികസിത ലിസ്റ്റിലേക്ക് ഘട്ടം ഘട്ടമായി വളർന്നത്. അവരെല്ലാം ലോകത്ത് പിടിച്ചു നിൽക്കുന്നത് അവർ കൈവരിച്ച സാമ്പത്തിക വളർച്ചകൊണ്ടാണ്.

ഇസ്ലാമിക കർമശാസ്ത്ര നിയമജ്ഞർ സമ്പത്തിനെ പല പരിഗണനയിൽ വിഭജിച്ചിട്ടുണ്ട്. അവയുടെ വർഗ്ഗീകരണം
പ്രത്യേകം പഠിക്കണം.

1- Valuable property & invaluable property (متقوم وغير متقوم)
2- Fungible & non-fungible (مثلي وقيمي)
3- Real estate & movable property( عقار ومنقول)
4-Consumptive and non-consumptive غيرالاستهلاكي و الاستهلاكي
5- Cash & Goods (نقود وعروض)
6- Visible and hidden (ظاهرة وباطنة )
7-Growing and Non – Growing (نام وغير نام)

ഇവ ഓരോന്നും ശ്രദ്ധാപൂർവ്വം മനസ്സിലാക്കുമ്പോഴാണ് നമ്മുടെ കയ്യിലുള്ള സമ്പത്തുകൾ ഏതു തരത്തിലുള്ളതാണെന്നും സകാത് – ടാക്സ് എന്നിവ ബാധകമാകുന്ന മുതലേതെന്നും നമുക്ക് വ്യവഛേദിച്ച് മനസ്സിലാക്കാന്‍ കഴിയൂ :

1) Valuable property & Invaluable property (متقوم وغير متقوم)
വിലയുള്ളതും മതപരമായി കൈവശം വെക്കുവാൻ അനുമതിയുള്ളതുമാണ് valuable property. ഒരാൾ കന്നുകാലികളെ വാങ്ങി സംരക്ഷിച്ചാൽ അതവന്റെ കൈവശമുള്ള വിലയുള്ള സമ്പത്താണ് . എന്നാൽ അവന്റെ നാട്ടിലെ കാട്ടിൽ വളരുന്ന മൃഗങ്ങൾ അവന്റെ സ്വകാര്യ സ്വത്തല്ല. കടലിലുള്ള മത്സ്യം എല്ലാവർക്കും അനുവദനീയമാണ്. അത് സമുദ്രത്തിൽ നിന്നും പിടിക്കുന്നവന്റെ സ്വത്താവുകയും പിന്നീടത് ചന്തയിൽ നിന്നും വാങ്ങുന്നവന്റെ മുതലായി തീരുകയും ചെയ്യുന്നു. അഥവാ കടലിലെ മത്സ്യം പൊതുസ്വത്താണെങ്കിലും വ്യക്തിക്ക് അവന്റെ വരുതിയിലെത്തും വരെ യത് invaluable property അഥവാ غير متقوم ആയിരിക്കും. അഥവാ മത്സ്യത്തൊഴിലാളിയുടെ വലയിലെത്തുന്നതുവരെ എല്ലാ സമുദ്ര വിഭവങ്ങൾക്കും ഒരേ വിലയായിരുന്നത്, അതോടെ അവയുടെ മാർക്കറ്റ് വിലയിലേക്ക് മാറിയെന്നർത്ഥം.

ഹനഫി മദ്ഹബനുസരിച്ച് വില കൽപിക്കാൻ സാധ്യതയില്ലാത്തതെല്ലാം ഗൈർ മുതഖവ്വമാണ്. എന്നാൽ നിയമാനുസൃതം വില നിശ്ചയിക്കാൻ പറ്റുന്ന ധനം മാത്രമാണ് മുതഖവ്വം . അഥവാ കാട്ടിലെ പോത്തും എരുമയും പക്ഷിയും പന്നിയുമെല്ലാം മൊത്തത്തിൽ ഗൈർ മുതഖവ്വമാണെങ്കിലും പന്നിപോലുള്ളവ വേട്ടയാടി പിടിക്കാനോ വരുതിയിൽ നിർത്താനോ വില്ക്കാനോ അനുമതിയില്ലാത്തത് നിമിത്തം അത് മുതഖവ്വമാവില്ല എന്ന് ചുരുക്കം.

വളപ്രയോഗത്തിനും നടീലിനും ഉപയോഗിക്കുന്നതിന് വളം വിൽക്കുന്നത് അനുവദനീയമാണെന്നാണ് പണ്ഡിതമതം. നജസ് / മാലിന്യം വിൽക്കുന്നത് അനുവദനീയമല്ലെങ്കിലും കാർഷികാവശ്യത്തിന് വളമായും മറ്റും അനിവാര്യതയുടെ പരിധിയിൽ വരുന്നു എന്ന് പണ്ഡിത ഭാഷ്യം. മാലിന്യത്തിന്റെയും മറ്റും കച്ചവടങ്ങളെ കച്ചവടം എന്നു പോലും വിശേഷിപ്പിക്കാത്ത സൂക്ഷ്മാലുക്കളായ പണ്ഡിതന്മാരുണ്ട്. പണത്തിന് പകരമായി അവകാശം വേണ്ടെന്നു വെക്കലാണത് എന്ന നിലയിലാണ് ശാഫിഈ ഗ്രന്ഥമായ ഹാശിയത്തുൽ ബൈജൂറിയിൽ (1/441) ഇത് പ്രതിപാദിക്കുന്നത്.

“ഹാശിയ അൽ-ബുജൈരിമി അലാ ശർഹിൽ ഖത്തീബിൽ” (3/4) അതിന് സമാനമായ രീതിയിൽ ഹനഫി നിയമജ്ഞരും ഈ വ്യവഹാരത്തെ ന്യായീകരിക്കുന്നുണ്ട്. ഹനഫി കർമശാസ്ത്ര ഗ്രന്ഥമായ റദ്ദുൽ മുഹ്താറിലും വളക്കച്ചവടത്തെ സാധൂകരിക്കുന്നുണ്ട്. ( റദ്ദ് 5/246) ഹൻബലി മദ്ഹബിന്റെ അംഗീകൃത അഭിപ്രായം തന്നെ നമുക്ക് മാംസം തിന്നൽ അനുവദനീയമായ മൃഗങ്ങളുടെ
മാലിന്യം നജസല്ല എന്നാണ്. അതുകൊണ്ട് തന്നെ അതിന്റെ കച്ചവടവും സാധുവാണെന്നർഥം.

2-fungible & non-fungible (مثلي وقيمي)
ഫംഗബിലിറ്റി / മിസ് ലി എന്നത് ഒരു വസ്തുവിനെ സമാന തരത്തിലുള്ള മറ്റൊന്നിനായി എളുപ്പത്തിൽ കൈമാറ്റം ചെയ്യാനുള്ള സൗകര്യമാണ്. പെട്ടെന്ന് മനസ്സിലാവാൻ ഒരു ഉദാഹരണം പറയാം. സാധാരണ ഇനം അരിയും സാദാ ഗോതമ്പും മിസ് ലിയാണ്. ഏകദേശം സമാന മാർക്കറ്റ് വിലയായിരിക്കും അവയ്ക്കെന്നർഥം. ഡോളറിന് അന്താരാഷ്ട്ര വിപണിയിൽ എന്ത് വിലയുണ്ടോ ആ വില എല്ലായിടത്തും കിട്ടും. അരി സ്ഥിരഭക്ഷണമായവനും ഗോതമ്പ് ഭക്ഷിക്കുന്നവന്റെയും അടിസ്ഥാന ചെലവ് ഏകദേശം ഒരുപോലെയാവും. പൊതു വിപണിയിൽ കാര്യമായ വ്യത്യാസമില്ലാത്ത രണ്ട് ധാന്യങ്ങളാണവ. വിലയുടെ സമാനതയാണ് ഈ ഫംഗബിലിറ്റി / സാദൃശ്യത നിലനിർത്തുന്നത്. എന്നാൽ ഒരാളുടെ ഉടമസ്ഥതയിലുള്ള കാറും വീടും മറ്റൊരാളുടേത് പോലെയാവണമെന്നില്ല. ഒരു സ്ത്രീയുടെ കയ്യിലുള്ളത് സ്വർണവും മറ്റൊരു സ്ത്രീയുടെ കയ്യിലുള്ളത് പവിഴവുമാണെങ്കിൽ അവ തമ്മിൽ മാർക്കറ്റ് വിലയിൽ തന്നെ വലിയ അന്തരമുണ്ട്. അത്തരം അന്തരത്തെയാണ് non-fungible / ഖീമി എന്ന് ഹനഫികളും മാലിക്കികളും വിളിക്കുന്നത്.

ശാഫിഈകളും ഹൻബലികളും അളവ്, തൂക്കം, വില എന്നിവയിൽ ഒന്നായവയെയാണ് മിസ് ലി എന്ന് വിശേഷിപ്പിക്കുന്നത്. അത്തരം വസ്തുക്കളിലാണ് കർമശാസ്ത്ര പരമായി സലം അനുവദനീയമായത്. വസ്തുവിതരണത്തിന് മുൻകൂട്ടി പണമടക്കുന്ന ഇടപാടായി ബയ്അ്‌ സലം (forword buying മുൻകൂർ കച്ചവടം) നിർവചിക്കാം. ആധുനിക യുഗത്തിലെ ഫാക്ടറികൾ നിർമ്മിക്കുന്ന വസ്തുക്കളും ഗുണപരമായ സ്റ്റാൻഡേർഡൈസേഷൻ പാലിക്കുന്നു. അതനുസരിച്ച് ഒരേ മൂല്യമുള്ള രണ്ടു വസ്തുക്കൾ പരസ്പരം കൈമാറാൻ കഴിയും. എന്നാൽ വിലയിൽ വലിയ അന്തരമുള്ള വസ്തുക്കൾ ആ രീതിയിൽ കൈമാറ്റം ചെയ്യാൻ കഴിയില്ല. വിപണി മൂല്യത്തിൽ കാര്യമായ വ്യത്യാസമുള്ള വസ്തുക്കളാണ് ഖീമീ . കുതിര /ഒട്ടകം / പശു / ആട് എന്നിങ്ങനെ വിവിധ മൃഗങ്ങൾ സമാന സ്വഭാവമുള്ളവയോ വിലയുള്ളവയോ അല്ല. അതുപോലെ തന്നെ കരകൗശല വസ്തുക്കൾ, വീട്ടുപകരണങ്ങൾ, ഫർണീച്ചറുകൾ എന്നിവയും വലിയ അന്തരമുള്ളവയാണ് (مجلة الأحكام العدلية) അഥവാ മിസ് ലികൾ തമ്മിലുള്ള വ്യത്യാസം പരിഗണിക്കാതെയുള്ള കൊള്ളകൊടുക്കലുകൾ അനുവദനീയമാവുന്നത് പോലെയല്ല ഖീമികൾ തമ്മിലുള്ളവ. അവയുടെ മാർക്കറ്റ് വിലയും അന്തരവും അറിഞ്ഞു വേണം ക്രയവിക്രയങ്ങൾ നടത്താൻ എന്നർത്ഥം.

3- Real estate & movable property( عقار ومنقول)
സ്ഥാവര സ്വത്തിനെയാണ് ഹനഫി, ശാഫി, ഹൻബലി മദ്ഹബുകളിൽ പൊതുവെ റിയൽ എസ്റ്റേറ്റ് എന്ന് വിളിക്കുന്നത്. റെസിഡൻഷ്യൽ ഹൗസ്, വെയർഹൗസ്, നിർമ്മാണ യൂണിറ്റ് അല്ലെങ്കിൽ ഫാക്ടറി അഥവാ ഭൂമിയോട് ചേർന്നുകിടക്കുന്ന ചെടികളെയോ മരങ്ങളെയോ സ്ഥാവര സ്വത്ത് /Real estate/عقار എന്ന് വിളിക്കാം. റിയൽറ്റിയുടെ കാര്യത്തിൽ, അവർ നിയമപരമായ ചട്ടങ്ങൾക്കും നികുതിക്കും ബാധ്യസ്ഥമായിരിക്കും. മാലികി വീക്ഷണമനുസരിച്ച് മാറ്റാൻ കഴിയാത്ത എല്ലാ വസ്തുക്കളും ഇഖാറാണ് . മാറ്റാൻ കഴിയുന്നതെല്ലാം മൻഖൂലും.

അതിന് വിപരീതമാണ് ‘ജംഗമ വസ്തുക്കൾ /movable property /منقول. ആഭരണങ്ങൾ, കമ്പ്യൂട്ടറുകൾ, വാച്ചുകൾ, പണം തുടങ്ങിയ എവിടേക്കും മാറ്റാവുന്നയാണല്ലോ ??! ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 22 ഭൂമിയും ഭൂമിയുമായി സ്ഥിരമായി ബന്ധപ്പെട്ടിരിക്കുന്ന വസ്തുക്കളെ സ്ഥാവരമെന്നും അതല്ലാത്തവയെ ജംഗമമെന്നുമാണ് നിർവചിച്ചിരിക്കുന്നത്. അതുതന്നെയാണ് ഇസ്ലാമിക കർമ്മശാസ്ത്ര പരമായും അതിന്റെ വർഗ്ഗീകരണം. പൊതുവെയുള്ള സ്ഥാവര സ്വത്തുക്കൾ ചുവടെ ചർച്ച ചെയ്‌തിരിക്കുന്നു :

a- ഭൂമി
ഭൂമിയുടെ ഉപരിതലത്തിൽ ജലത്താൽ മൂടാൻ കഴിയുന്ന ഒരു നിശ്ചിത ഭാഗം, ഉപരിതലത്തിന് മുകളിലുള്ള ഒരു നിര, ഭൂമിയുടെ ഉപരിതലത്തിന് താഴെ കിടക്കുന്ന ഭൂമി എന്നിങ്ങനെ ഭൂമിയെ പരാമർശിക്കാം. ഭൂമിയുടെ ഉപരിതലത്തിലോ താഴെയോ ഉള്ളതും സ്വാഭാവികവുമായ ഈ വസ്തുക്കളെല്ലാം ഭൂമിയുടെ നിർവചനത്തിന് കീഴിലാണ്.

b- ഭൂമിയിൽ സ്ഥാപിതമായവ
മനുഷ്യൻ സ്ഥാപിച്ചതോ ശാശ്വതമായ കൂട്ടിച്ചേർക്കലിന്റെ ഉദ്ദേശ്യത്തോടെ സ്ഥാപിതമായ ഉപരിതലത്തിനടിയിലോ ഉള്ള എല്ലാ വസ്തുക്കളെയും മതിൽ, കെട്ടിടങ്ങൾ, വേലികൾ തുടങ്ങിയ സ്ഥാവര സ്വത്തുക്കളുടെ പരിധിയിലാണ് ഫിഖ്ഹ് കാണുന്നത്. സാമ്പത്തിക ശാസ്ത്ര സങ്കല്പമനുസരിച്ചും അത് റിയൽ എസ്റ്റേറ്റ് തന്നെ.

4-Consumptive and non-consumptive غيرالاستهلاكي و الاستهلاكي
പുനരുപഭോഗം ചെയ്യാവുന്നതും രണ്ടാമത് ഉപയോഗിക്കാനാവാത്തതുമായ സമ്പത്ത് എന്ന് ചുരുക്കിപ്പറയാം. ഭക്ഷണം, പാനീയം, വിറക് തുടങ്ങിയ പ്രാഥമിക ഉപയോഗത്തിൽ തന്നെ ഇല്ലാതെയാവുന്നുണ്ടല്ലോ?! കെട്ടിട നിർമ്മാണത്തിലോ കൃഷിയിലോ ഉപയോഗിക്കുന്ന വെള്ളം ബാഷ്പീകരണം മൂലം ഇല്ലാതാവുന്നു. എന്നാൽ പുനരുപയോഗം ചെയ്യാൻ കഴിയുന്ന വെള്ളവുമുണ്ട്. ഉദാഹരണത്തിന്, കുളിക്കാനോ പാത്രങ്ങൾ കഴുകാനോ ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്ന രീതി പാശ്ചാത്യ രാജ്യങ്ങളിൽ പതിവുള്ളതാണ്. എന്നാൽ നാം ധരിക്കുന്ന വസ്ത്രങ്ങൾ, സഞ്ചരിക്കുന്ന വാഹനങ്ങൾ, താമസിക്കുന്ന സ്ഥലങ്ങൾ, ഉപകരണങ്ങൾ എന്നിവ വീണ്ടും വീണ്ടും നമുക്ക് ഉപയോഗിക്കാൻ കഴിയുന്നവയാണ്.

അത്തരം വസ്തുക്കളാണല്ലോ ഇരവ്, വാടക എന്നിവക്ക് നല്കാനാവുക ? അതനുസരിച്ച് അതിന്റെ ഉപയോഗക്ഷമത കൂടുതലായത് കൊണ്ട് അവയാണ് സകാത് / സദഖ എന്നിവക്ക് മാനദണ്ഡമാവുക. ഇപ്പറഞ്ഞതിൽ നിന്നും വെള്ളം , ഭക്ഷണം, വിറക് എന്നിവക്ക് സകാത് ബാധകമല്ലെന്ന തെറ്റുധാരണ ആർക്കും ഉണ്ടാവരുത് . അവയുടെ കച്ചവടത്തിലൂടെ ഉണ്ടാവുന്ന വരുമാനത്തിന് സകാത്ത് നിർബന്ധമാവും. അവയുടെ ദാനം വളരെയേറെ പ്രാധാന്യമുള്ളതുമാണ്. നാം വായിക്കാനുപയോഗിക്കുന്ന പത്രക്കടലാസുകൾ, പ്ലാസ്റ്റിക്കുകൾ എന്നിവ വീണ്ടും പലരീതികളിൽ നാമറിഞ്ഞോ അറിയാതെയോ ഉപയോക്താക്കളുടെ കൈകളിലെത്തുന്നുണ്ടല്ലോ?! മരം കടലാസാവുന്നു , കടലാസ് കറൻസിയാവുന്നു അങ്ങനെ non-consumptive വസ്തുക്കളുടെ ഉപഭോഗ ശൃംഖല മുറിയാതെ നടക്കുന്നു. പണം അതുകൊണ്ട് തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കപ്പെടുന്നതും നേർക്കു നേരെ അതിന് മാർക്കറ്റ് വില കുറയാത്തതും അത് കൊണ്ടാണ്.

5- Cash & Goods (نقود وعروض)
പണവും വസ്തുവകകളും … സാമ്പത്തിക ശാസ്ത്രത്തിൽ, കാശ് എന്നത് കറൻസിയുടെ ഭൗതിക രൂപത്തിലുള്ള രൂപമാണ്, അതായത് ബാങ്ക് നോട്ടുകളും നാണയങ്ങളും. ഡിജിറ്റലായാലും ഉടൻ പണമായും നമ്മുടെ കയ്യിലുള്ള നീക്കിയിരുപ്പാണ് കാശ് . അത് ദീനാറോ ദിർഹമോ രിയാലോ ഡോളറോ രൂപയോ അങ്ങനെ സാമ്പത്തിക വിപണികളിലെ മാന്ദ്യം ഒഴിവാക്കാനുള്ള മാർഗമായി പൊതു വിപണിയിൽ ഉപയോഗിക്കുന്ന ഏകകമാണ് cash.

കാശിന് പൊതുവെ നല്കുന്ന മാനദണ്ഡങ്ങൾ താഴെപ്പറയുന്നവയാണ്
1- ചരക്കുകളും സേവനങ്ങളും വിലയിരുത്തുന്നതിനുള്ള യൂണിറ്റ്.
2- ചരക്കുകളുടെയും സേവനങ്ങളുടെയും കൈമാറ്റത്തിനുള്ള ഇടനിലക്കാരൻ.
3- സമ്പത്തിന്റെ സ്രോതസ് .

സ്വർണ്ണവും വെള്ളിയും ധനമാണെങ്കിലും അത് ലഭ്യമാവണമെങ്കിൽ കാശ് കൈയ്യിലോ അകൗണ്ടിലോ വേണമെന്നർഥം. എന്നാൽ വിലയിടാൻ കഴിയുന്ന വസ്തുവകകളാണ് Goods. ചെടികളും മൃഗങ്ങളും മരുന്നും പലചരക്കും മറ്റു സ്റ്റോക്കുകളും കടയിലെ ഫർണീച്ചറടക്കം Goods ആണ് .

കർമ്മശാസ്ത്ര നിയമജ്ഞരുടെ അഭിപ്രായ പ്രകാരം പണത്തിൽ മുദാറബ അനുവദനീയമാണ്. ഒരു കക്ഷി മൂലധനവും മറ്റൊരാളുടെ അധ്വാനവും എന്ന കച്ചവട രീതിയാണത്. ലാഭത്തിൽ ഇരുവരും തുല്യ പങ്കാളികളാവുന്ന പങ്കാളിത്ത കച്ചവടമാവുമ്പോഴാണ് അത് മുദാറബ : യാവൂ . മൂലധനം നൽകുന്ന കക്ഷിയെ റബ്ബുൽ മാൽ (“നിശബ്ദ പങ്കാളി” / “ധനകാര്യകർത്താവ്”) എന്നും അധ്വാനിക്കുന്ന കക്ഷിയെ മുദാരിബ് (“അധ്വാന പങ്കാളി” Working Partner) എന്നും വിളിക്കുന്നു. ശാഫികളും മാലിക്കികളും വസ്തുവകകളിൽ മുദാറബ അനുവദിച്ചിട്ടില്ല. പണം കടം വാങ്ങുന്നത് ഇരവായാണവർ കണക്കാക്കുന്നത്. കാരണം, പണം ചെലവഴിക്കുന്നതിലൂടെ തീർന്നുപോവുകയും വേറെ പണം കാശായി തിരിച്ചേല്പിക്കുകയുമാണല്ലോ ചെയ്യുന്നത്. അഥവാ വാങ്ങിയ കാശല്ല തിരിച്ചു കൊടുക്കുന്നതെന്നർഥം.

6- Visible and hidden ظاهرة وباطنة
ഗോചരവും അഗോചരവുമായ സമ്പത്ത് അഥവാ ഒളിഞ്ഞും തെളിഞ്ഞും ഉള്ള പണം . ഗോചരമെന്നാൽ അറിയപ്പെടുന്നതും എണ്ണപ്പെട്ടതും ജനങ്ങളുടെ കണ്ണിൽ നിന്ന് മറയ്ക്കാൻ കഴിയാത്തതുമാണ്. ഈ ഇനത്തിലാണ് ധാന്യങ്ങളും പഴങ്ങളും പോലുള്ള കാർഷിക വിളകളും ഒട്ടകം, പശു, ആട് തുടങ്ങിയ കന്നുകാലികളും കെട്ടിടങ്ങളുമെല്ലാം ഉൾപ്പെടുന്നു. അഗോചരമെന്നാൽ ആളുകളുടെ കണ്ണിൽ നിന്ന് മറയ്ക്കാൻ കഴിയുന്നതാണ് . അഥവാ ഇടപാടുകാരന് മാത്രമേ അതിന്റെ അതിസൂക്ഷ്മ / micro തലത്തിൽ അതിനെ കുറിച്ചറിയാൻ സാധ്യതയുള്ളൂ.

അതിനാൽ തന്നെ അതിന്റെ ഉടമയ്ക്ക് മാത്രമേ അത് അറിയാനും കണക്കാക്കാനും കഴിയൂ. സർക്കാർ ബൈതുൽ മാലിലേക്ക് സകാത്ത് നൽകാൻ ഭരണാധികാരിക്ക് ആവശ്യപ്പെടാനാവുന്നത് ഗോചരമായ സമ്പത്തിൽ നിന്നായിരിക്കും. അഗോചരമായത് ദാതാവും അവന്റെ മനസ്സാക്ഷിയുമാണറിയുക. ശാഫി, ഹനഫീ മദ്ഹബുകളനുസരിച്ച് പ്രത്യക്ഷമായ ധനത്തിന്റെ സകാത്ത് ശേഖരിച്ച് ബൈതുൽ മാലിലടക്കാനുള്ള അധികാരം/ പ്രിവിലേജ് ജനങ്ങളുടെ മനസ്സാക്ഷിക്കും അവരുടെ വ്യക്തിപരമായ താല്പര്യത്തിനുമല്ല എന്നർഥം. ഇമാം / ഭരണാധികാരി ആവശ്യപ്പെട്ടാൽ ആളുകൾ അത് ബൈതുൽ മാലിൽ നൽകണം. മാലിക്കികളും ഹൻബലികളും ദൃശ്യവും മറഞ്ഞിരിക്കുന്നതുമായ സമ്പത്ത് എന്ന വേർതിരിവ് കൽപിക്കുന്നില്ല.

7-Growing and Non – Growing (نام وغير نام)
ധനം വളരുന്നതാണ് എന്നാണ് വിശ്വാസം. വർദ്ധനയും സമൃദ്ധിയുമുള്ള ധനമാണ് നാമി / Growing ധനം. ധനം നിക്ഷേപത്തിനായി നാം മാറ്റിവെക്കുന്നത് തന്നെ അതു വർദ്ധിക്കണം എന്ന നിലയിലാണ്. സ്വർണ്ണവും വെള്ളിയും കെട്ടിപ്പൂട്ടി വെക്കുന്നതോടെ
വർദ്ധനവ് എന്ന പ്രാഥമിക ലക്ഷ്യം നടക്കാതെ പോവുന്നു. കന്നുകാലികളും കൃഷിയുമെല്ലാം അടിസ്ഥാനപരമായി വർദ്ധനക്ഷമമാണ്. മൃഗങ്ങളിലെ പുനരുൽപാദനം, വ്യാപാരം, വസ്തുവകകളിലെ ലാഭം എന്നിവയിലൂടെ യഥാർത്ഥത്തിൽ വർദ്ധിക്കുന്നതാണ് യഥാർത്ഥ വളർച്ചാ മാനദണ്ഡം.

സകാത്ത് നൽകന്ന സമ്പത്ത് യഥാർത്ഥത്തിൽ വളരുന്ന തോ അല്ലെങ്കിൽ വളർച്ചയ്ക്ക് പ്രാപ്തമായതോ ആവണമെന്നാണ് ശർത്വ്/ വ്യവസ്ഥ ചെയ്യപ്പെടുന്നത്. ഉടമയ്ക്ക് ലാഭവും വരുമാനവും നല്കുമ്പോഴാണല്ലോ ഒരു വസ്തു മുതലായി എന്നും ഭാഷയിൽ പോലും
നാം പറയാറുള്ളൂ.

പ്രകൃത്യാലുള്ള / തഖ്ദീരി വളർച്ച: സ്വതവേ വർദ്ധിക്കാനും നിക്ഷേപിക്കാനും സാധ്യമായ സമ്പത്താണത്. ഒരാളുടെ കൈയ്യിലോ മറ്റൊരാളുടെ കൈവശമേല്പിച്ചോ ഉള്ള സമ്പത്ത് കച്ചവടത്തിൽ നിക്ഷേപിക്കപ്പെട്ടാലും ഇല്ലെങ്കിലും അടിസ്ഥാന പരമായി സമ്പത്താണ് . അതിന്റെ നിസ്വാബ് / ടാർഗറ്റ് പൂർത്തിയായാൽ ആ മുതലിൽ സകാത് നിർബന്ധമാവുകയും ചെയ്യുന്നതാണ്.പ്രകൃത്യാലുള്ള / തഖ്ദീരി ഈ വളർച്ചയെയാണ് ഹനഫി പണ്ഡിതനായ ഇബ്‌നു നുജൈം ( റഹ്) സൃഷ്ടിപരം/ഖൽഖി എന്ന് വിളിച്ചത്. അതിൽ വ്യാപാരം ചെയ്യാൻ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും നിസ്വാബെത്തിയാൽ അതിന് സകാത്ത് നൽകണം. അതുകൊണ്ടാണല്ലോ അനാഥയുടെ മുതൽ കച്ചവടം ചെയ്യുകയോ കച്ചവടം ചെയ്യുന്ന ഒരാൾക്ക് ഏല്പിക്കുകയോ ചെയ്യുക എന്ന് ഇസ്ലാം നിർദ്ദേശിക്കുന്നത്. സകാതായി അത് തീർന്നു പോവാതിരിക്കാൻ ആ മുതൽ നിക്ഷേപിക്കുകയാണ് വേണ്ടതെന്നർത്ഥം. ഒരു വ്യക്തിയുടെ ഭാവി നേട്ടം ലക്ഷ്യമാക്കി കൈവശം വച്ചിരിക്കുന്ന വസ്തുക്കളാണ് ഖുൻയ (ആസ്തി ). വസ്ത്രങ്ങൾ, പാർപ്പിടം, കാറുകൾ, പുസ്തകങ്ങൾ എന്നിവയെല്ലാം ആസ്തിയാകാവുന്നതാണ്. യഥാർത്ഥമോ കണക്കാക്കിയതോ ആയ വളരുന്ന പണത്തിനാണല്ലോ സകാത്ത് നൽകേണ്ടത് ? കൈവശം വെക്കാൻ ഉപയോഗിക്കുന്ന അവികസിത പണത്തിന് എല്ലാ വർഷവും സകാതില്ല .

അവലംബങ്ങൾ :
1-المدخل إلى فقه المعاملات للأستاذ الدكتور محمد عثمان شبير .
2-ملامح المجتمع المسلم الذي ننشده” لفضيلة الشيخ القرضاوي

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles