തെലങ്കാല സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ഒരു ലക്ഷം കോടിയുടെ മുകളില്‍ വരുന്ന സ്വത്തുക്കള്‍ ഇനി തെലങ്കാന സര്‍ക്കാറിന്. സ്വത്തുക്കള്‍ സര്‍ക്കാര്‍ കൈക്കലാക്കിയെന്നാണ് പരാതി. സ്വത്ത് സര്‍ക്കാര്‍ പിടിച്ചെടുക്കുന്നത് തടയുന്നതില്‍ തെലങ്കാന വഖഫ് ബോര്‍ഡ് പരാജയപ്പെട്ടെന്നും വിമര്‍ശനമുണ്ട്. തിങ്കളാഴ്ചയാണ് വഖഫ് ബോര്‍ഡിന് തിരിച്ചടിയുണ്ടായ വിധി സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായിരുന്നത്.
‘മതപരവും പുണ്യപരവുമായ ലക്ഷ്യങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ഭൂമി സംസ്ഥാനത്തിന്റെ ഉടമസ്ഥതയില്‍ നിന്ന് മുക്തമല്ല’ സുപ്രീം കോടതി പറഞ്ഞു. ഹൈദരാബാദിലെ 1654 ഏക്കറിലധികം വരുന്ന ഭൂമിയുടെ മേലുള്ള തെലങ്കാന സര്‍ക്കാരിന്റെ ഉടമസ്ഥാവകാശം അംഗീകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. തെലങ്കാനയിലെ മണികൊണ്ഡയില്‍ സ്ഥിതി ചെയ്യുന്ന ദര്‍ഗ ഹുസൈന്‍ ഷാ വാലിയുടെ വഖഫ് ഭൂമിയായിരുന്നു അത്. ഇന്ത്യയിലെമ്പാടും വ്യാപിച്ചുകിടക്കുന്ന വഖഫ് സ്വത്തുക്കളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഈ കോടതിവിധി ഉണ്ടാക്കുക.
ഇതുമായി ബന്ധപ്പെട്ട തെലങ്കാന ഹൈക്കോടതിയിലെ ട്രൈബ്യൂണലുകളിലെ എല്ലാ കേസുകളിലും വഖഫ് ബോര്‍ഡ് നേരത്തെ വിജയിച്ചിരുന്നു എന്നത് ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്, സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വലിയ ഗൂഢാലോചനയും തെലങ്കാന വഖഫ് ബോര്‍ഡിന്റെ സംശയാസ്പദമായ ഇടപാടും കാരണം സുപ്രീം കോടതിയില്‍ വിധി റദ്ദാക്കപ്പെട്ടു. ഈ പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും തെലങ്കാന സംസ്ഥാന വഖഫ് ബോര്‍ഡിനാണെന്ന് ഹൈദരാബാദിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ അല്‍ ഹജ്രി പറഞ്ഞു.
മണികൊണ്ഡയിലെ ദര്‍ഗ ഹുസൈന്‍ ഷാ വാലി വഖഫ് ഭൂമി കേസ് സുപ്രീം കോടതിയില്‍ വാദിക്കുന്നതില്‍ വഖഫ് ഉദ്യോഗസ്ഥരുടെ അലസമായ സമീപനം കേസ് നഷ്ടപ്പെടാന്‍ ഇടയാക്കി. സുപ്രീം കോടതിയില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ ഈ കേസ് തെലങ്കാനയിലെ ട്രൈബ്യൂണലുകള്‍ മുതല്‍ ഹൈക്കോടതി വരെയുള്ള എല്ലാ വിചാരണകളും വിജയിച്ച വെള്ളം കയറാത്ത സുശക്തമായ കേസാണിത്.
കേസില്‍ വഖഫ് ബോര്‍ഡിന് അനുകൂലമായ എല്ലാ തെളിവുകളും നല്‍കുകയും ഹൈക്കോടതിയില്‍ കേസ് വാദിക്കുകയും ചെയ്ത സത്യസന്ധനായ തഹസില്‍ദാറെ കേസ് സുപ്രീം കോടതിയില്‍ വാദം കേള്‍ക്കുമ്പോള്‍ സ്ഥലം മാറ്റിയതായും പറയപ്പെടുന്നു.
വഖഫിന്റെ അവകാശവാദം സ്ഥാപിക്കുന്നതിനുള്ള എല്ലാ രേഖകളും നിഷേധിക്കാനാവാത്ത തെളിവുകളും ഉണ്ടായിരുന്നിട്ടും, കോടതിയില്‍ അത് ഫലപ്രദമായി അവതരിപ്പിക്കുന്നതില്‍ ബോര്‍ഡ് പരാജയപ്പെട്ടു. ടി.ആര്‍.എസ് സര്‍ക്കാരും വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ വ്യക്തമായ സംഭവമാണിതെന്നും അല്‍ ഹജ്രി പറഞ്ഞു
സംസ്ഥാന കോടതിയില്‍ പിന്തുടര്‍ന്ന രീതിയല്ല വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ പിന്തുടര്‍ന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ഈ കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെയെല്ലാം കാണാതായിരിക്കുന്നു എന്നത് ആശ്ചര്യമുണ്ടാക്കുന്നതാണ്. വഖഫ് ബോര്‍ഡിന് വേണ്ടി ഉദ്യോഗസ്ഥര്‍ കാര്യമായി പരിശ്രമിച്ചിട്ടില്ല. ബോര്‍ഡിന് അനുകൂലമായി കേസ് നേടിയെടുക്കാന്‍ അര്‍ത്ഥവത്തായ ഒരു ശ്രമവും നടന്നിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നത്.
മുസ്ലീങ്ങള്‍ക്കും അവരുടെ ക്ഷേമത്തിനായി രൂപകല്‍പ്പന ചെയ്ത വഖഫ് സ്വത്തുക്കള്‍ക്കും എതിരെ ടി.ആര്‍.എസ് സര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്. വഖഫ് ബോര്‍ഡിലെ ഏറ്റവും ഉയര്‍ന്ന തര്‍ക്കങ്ങളില്‍ ഒന്നാണിത്. മതിയായ ഡോക്യുമെന്റേഷനും കൃത്യമായ തെളിവുകളും ഉണ്ടായിരുന്നിട്ടും, മന്തഖാബ് പോലെ വഖഫ് ബോര്‍ഡ് കേസ് തോറ്റെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമുദായത്തിന്റെ മൂല്യവത്തായ വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതില്‍ വഖഫ് ബോര്‍ഡിന്റെ പരാജയത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാന്‍ മുസ്ലീം സമൂഹത്തോടും പ്രത്യേകിച്ച് മുസ്ലീം ഗ്രൂപ്പുകളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ സമൂഹത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നതിന്റെ ഒരു ലക്ഷണവും കാണിക്കുന്നില്ല. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ നിയമസഭയിലും പാര്‍ലമെന്റിലും വിഷയം ഉയര്‍ത്തിക്കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വഖഫ് സ്വത്ത് സംബന്ധിച്ച ചോദ്യം ഒരു വ്യക്തിയുടെ വിഷയമല്ല; മറിച്ച്, മുഴുവന്‍ സമുദായത്തിന്റെയും സ്മാരക അനുപാതങ്ങള്‍ നഷ്ടപ്പെടും.
1654 ഏക്കറും 32 ഗണ്ടുകളും വഖഫ് സ്വത്തായി പ്രഖ്യാപിച്ച ആന്ധ്രാപ്രദേശ് വഖഫ് ബോര്‍ഡിന്റെ നടപടി റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. 2012 ഏപ്രിലില്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി വഖഫ് ബോര്‍ഡിന് അനുകൂലമായി പുറപ്പെടുവിച്ച വിധിക്കെതിരെ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ (ഇപ്പോള്‍ തെലങ്കാന) സുപ്രീംകോടതിയില്‍ ആന്ധ്രാപ്രദേശ് വഖഫ് ബോര്‍ഡിനെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ തീര്‍പ്പാക്കുകയായിരുന്നു കോടതി. തെലങ്കാന സര്‍ക്കാരിന് വലിയ ആശ്വാസമാണ് ഈ തീരുമാനം. ഒരു യൂണിവേഴ്‌സിറ്റി, ടൗണ്‍ഷിപ്പ്, മറ്റ് പ്രശസ്തമായ സ്ഥാപനങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിനായി സംസ്ഥാനം പിന്നീട് സ്ഥലം പാട്ടത്തിന് നല്‍കിയിരുന്നു.
2012 ഏപ്രിലില്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഹൈക്കോടതി വിധിയുടെ ഫലമായി തെലങ്കാന വഖഫ് ബോര്‍ഡിന് ആയിരക്കണക്കിന് കോടി രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് സംസ്ഥാനം ഹൈക്കോടതിയില്‍ അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ സുപ്രീം കോടതി വിധി തെലങ്കാന, കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് ഏക്കറുകളില്‍ വ്യാപിച്ചുകിടക്കുന്ന മറ്റ് നോസല്‍ (ഇനാമി) ഭൂമികളെ പ്രതികൂലമായി ബാധിച്ചേക്കാം.
അവലംബം: muslimmirror.com
വിവ: സഹീര്‍ വാഴക്കാട്