ഖശോഗിയുടെ തിരോധാനം അന്തര്‍ദേശീയ തലത്തില്‍ ചൂടുള്ള വര്‍ത്തയായിക്കൊണ്ടിരിക്കെ സൗദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഒരു താക്കീതാണ് ഖശോഗി എന്നാണ് പൊതു വിലയിരുത്തല്‍. സഊദി സര്‍ക്കാരിന്റെ ശക്തനായ വിമര്‍ശകരില്‍ ഒരാളായിരുന്നു ഖശോഗി. യമനിലെ ഇടപെടല്‍ മുതല്‍ നാട്ടില്‍ അടുത്തിടെ നടന്ന അറസ്റ്റുകളില്‍ വരെ അദ്ദേഹം സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. വിമത ശബ്ദമായാണ് സര്‍ക്കാര്‍ അദ്ദേഹത്തെ കണ്ടത് എന്നാണു പൊതുവെ വിലയിരുത്തല്‍.
സഊദിയിലെ പത്രസ്വാതന്ത്ര്യത്തിന്റെ ഇര എന്നാണ് അന്താരാഷ്ട്ര സമൂഹം ഖശോഗിയുടെ കൊലയെ കാണുന്നത്. ഖശോഗിയുടേത് മുന്‍കൂട്ടി നിശ്ചയിച്ച കൊല എന്നാണു തുര്‍ക്കി കരുതുന്നതും. വളരെ ആസൂത്രിതമായാണ് കൊല നടത്തിയത് എന്നും തുര്‍ക്കി ആരോപിക്കുന്നു. ദിവസം കഴിയും തോറും അന്താരാഷ്ട്ര തലത്തില്‍ ഖശോഗിയുടെ തിരോധാനം കൂടുതല്‍ ശക്തമായി ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. നൊബേല്‍ ജേതാവ് തവക്കുല്‍ കര്‍മാനെ പോലുള്ളവര്‍ വരെ ഈ വിഷയയുമായി രംഗത്തു വന്നിട്ടുണ്ട്. സൗദിയുടെ അടിച്ചമര്‍ത്തല്‍ നയം അംഗീകരിക്കാനികില്ലെന്നാണ് കര്‍മാന്‍ പറഞ്ഞത്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഈ വിഷയത്തില്‍ പ്രതിഷേധങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്.
ഇസ്തംബൂള്‍ എംബസിയുടെ അകത്തേക്ക് പോയ ഖശോഗി പിന്നെ പുറത്തേക്കു വന്നിട്ടില്ല എന്നാണു തുര്‍ക്കിയുടെ നിലപാട്. പുറത്തു ഖശോഗി വിവാഹം കഴിക്കാന്‍ പോകുന്ന പ്രതിശ്രുത വധു കാത്തിരിക്കുന്നുണ്ടായിരുന്നു എന്നും പറയപ്പെടുന്നു. തന്റെ ആദ്യ ഭാര്യയെ വിവാഹ മോചനം നടത്തിയതിന്റെ രേഖ വാങ്ങാനാണ് അദ്ദേഹം എംബസിയില്‍ പോയത്. സര്‍ക്കാരുകളെ വിമര്‍ശിക്കുക എന്നത് അതീവ ഗുരുതരമായ കാര്യമാണ് എന്ന മുന്നറിയിപ്പാണ് ഖശോഗിയുടെ തിരോധനത്തിലൂടെ മാധ്യമ ലോകത്തിനു സഊദി സര്‍ക്കാര്‍ നല്‍കുന്ന പാഠം. അതെസമയം ഖശോഗിയുടെ തിരോധാനം അന്വേഷിക്കാന്‍ സഊദി -തുര്‍ക്കി സംയുക്ത സമിതിക്കു രൂപം നല്‍കാന്‍ പോകുന്നു എന്ന വാര്‍ത്തയും പുറത്തു വരുന്നുണ്ട്.
അവലംബം: അല്‍ജസീറ
മൊഴിമാറ്റം: ഇബ്‌നു മുഹമ്മദ്