ഹദീസുകള്‍ രണ്ട് നൂറ്റാണ്ട് കാലം രേഖപ്പെടുത്താതെ തന്നെ കിടന്നു. തുടര്‍ന്നാണ് ഹദീസ് പണ്ഡിതന്മാര്‍ ഹദീസ് സമാഹരിക്കാന്‍ തീരുമാനിച്ചത്. ഹദീസ് നേരിട്ട് കേട്ടവരില്‍ നിന്നും അതേറ്റെടുക്കാന്‍ തീരുമാനമായി. റസൂല്‍ (സ) പറഞ്ഞതായി ഒരാള്‍ എന്നോട് പറയുകയുണ്ടായി എന്ന രീതിയിലാണ് ഹദീസ് സമാഹരിച്ചത്. രാഷ്ട്രീയപരമായ ശൈഥില്യങ്ങളും വിഭാഗീയതയും പ്രകടമാവുന്ന തരത്തിലേക്ക് പ്രശ്‌നങ്ങള്‍ രൂക്ഷമായിരുന്ന കാലമായിരുന്നു അത്. ഈ സമയത്ത് ചില വിഭാഗങ്ങള്‍ കെട്ടിയുണ്ടാക്കിയ ഹദീസുകള്‍ക്ക് പിന്നാലെ പോവുകയും അത് വസ്തുത തന്നെയാണെന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ പ്രവാചക ചര്യയെ യഥാവിധി പഠനം നടത്തി മനസ്സിലാക്കിയ പണ്ഡിതന്മാര്‍ വ്യത്യസ്ഥ ഇനങ്ങളായി ഹദീസുകളെ തിരിച്ചു. എന്നിട്ട് ഇന്ന ഹദീസുകള്‍ പ്രബലമാണെന്നും ഇന്ന ഹദീസുകള്‍ വ്യാജമാണെന്നും അവര്‍ വ്യക്തമാക്കി.
ഹദീസിന്റെ ക്രോഡീകരണം പ്രവാചകന്‍ (സ)യുടെ ആദ്യ കാലത്ത് തന്നെ ആരംഭിച്ചിരുന്നു. പ്രവാചകന്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ സംരക്ഷിച്ചു പോന്നിരുന്നു. നിശ്ചയമായും വ്യത്യസ്ഥ അധ്യായങ്ങളും മേഖലകളും തിരിച്ചുള്ള സമാഹാരങ്ങളും ഹദീസ് രചനകളില്‍ സുപ്രധാനായ ഒരു ഘട്ടമാണ്. അതാവട്ടെ ഭൂരിഭാഗവും ഹിജ്‌റ 200 ന് മുമ്പ് തന്നെ പൂര്‍ത്തീകരിക്കപ്പെട്ടിരുന്നു. രണ്ടാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് (ഹിജ്‌റ 120 – 130 നുമിടയില്‍) തന്നെ അത് പൂര്‍ത്തീകരകരിക്കപ്പെട്ടുവെന്ന് പറയാം. അതിന് വ്യക്തമായ തെളിവുകളും ലഭ്യമാണ്. ഈയിനത്തില്‍ പെട്ട ഒരു പറ്റം ഹദീസ് കൃതികള്‍ ഇക്കാലത്തുണ്ടായിരുന്നതായി കാണാം. ഉദാഹരണമായി മുഹമ്മര്‍ ബിന്‍ റാശിദ് (ഹിജ്‌റ -154), സുഫായാനുസ്സൗരി (ഹിജ്‌റ -161), ഹിശാം ബിന്‍ ഹുസൈന്‍ (ഹിജ്‌റ-148), ഇബ്‌നു ജുറൈജ് (ഹിജ്‌റ-150) എന്നിങ്ങിനെയുള്ള ഹദീസ് സമാഹാരകര്‍ത്താക്കളെല്ലാം ഹിജ്‌റ രണ്ടാം നൂറ്റാണ്ടിനുമുമ്പ് തന്നെ മൃതിയടഞ്ഞവരുമായിരുന്നു.
ഹദീസ് പണ്ഡിതന്മാര്‍ ഹദീസ് സ്വീകരിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നു. പ്രവാചകനിലേക്ക് എത്തുന്നതും കൃത്യതയുടെയും സൂഷ്മതയും ഉറപ്പ് വരുത്തിയതുമായ പരമ്പരയിലൂടെ വന്നതു മാത്രമേ അവര്‍ പരിഗണിച്ചിരുന്നുള്ളൂ. അവിടെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് വച്ചിരുന്ന നിബന്ധന സത്യസന്ധതയും നീതിയും ഉത്തരവാദിത്വബോധവുമായിരുന്നു. തങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പൂര്‍ണ്ണമായ ബോധ്യവും ഉത്തരാദിത്വവും അവര്‍ക്കുണ്ടായിരിക്കും. മനപാഠത്തിന്റെ കരുത്തും ഹൃദയസാന്നിദ്ധ്യത്തോടെയുള്ള ഉറപ്പും അവരുടെ രചനയുടെ കൂടെയുണ്ടായിരുന്നു. ഹദീസുകള്‍ അവര്‍ കേട്ടതുപോലെ തന്നെ ഉദ്ദരിക്കുന്നതില്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. ഹദീസ് നിവേദനകന്മാര്‍ക്ക് വെച്ചിരുന്ന മാനദ്ണഡമനുസരിച്ച് റിപ്പോര്‍ട്ടിന്റെ പ്രാബല്യം പരിഗണിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സ്വഹീഹ് , ഹസന്‍ എന്നിങ്ങളെ തിരിക്കുകയും ചെയ്തിരുന്നു. പരമ്പരയിലുള്ള കണ്ണികള്‍ നീങ്ങിപ്പോവുന്നതില്‍ നിന്നും ബാഹ്യവും ആന്തരികവുമായ ന്യൂനതകളില്‍ നിന്നും സുരക്ഷിതമാവുകയും ചെയ്യേണ്ടതുണ്ട്. പ്രസ്തുത മാനദണ്ഡങ്ങള്‍ക്കനുസൃതമായി മുഹദ്ദിസുമാരെ വിവിധ ശ്രേണികളിലാക്കി ക്രമീകരിച്ചതും അതിന്റെ പ്രബലത ഉറപ്പ് വരുത്താന്‍ കാണിച്ച ശ്രദ്ധയുടെ തെളിവാണ്. അതിനെതിരായതൊന്നും പരിഗണിച്ചിരുന്നില്ല.
ഹദീസുകള്‍ സ്വീകരിക്കുന്നതിനായി ഹദീസ് പണ്ഡിതന്മാര്‍ നിബന്ധനകള്‍ വെച്ചിട്ടുണ്ട്. അത് ഹദീസ് രചനകളുടെ പരമ്പരയിലെ ആദ്യ കണ്ണി മുതല്‍ അവസാന കണ്ണിവരെ അത് പാലിക്കപ്പെടുകയും വേണം. ഹദീസുകള്‍ കേട്ടുവെന്ന് ഉറപ്പാക്കപ്പെടുകയും അവരില്‍ നിന്നും അത് നേരിട്ട് പകര്‍ത്തിയെഴുതുകയും ചെയ്തിരുന്നു. ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ ശൈലിനുസരിച്ച് അവര്‍ റിപോര്‍ട്ടുകളുടെ ശുദ്ധീകരണത്തേക്കാളേറെ രചയിതാക്കളുടെയും റിപ്പോര്‍ട്ടര്‍മാരുടെയും പ്രബലതയും വിശ്വാസ്യതക്കുമാണ് പ്രധാന്യം കല്‍പ്പിച്ചത്.
ഹദീസ് നിവേദനത്തെ കുറിച്ച് അന്വേഷിക്കുകയാണെങ്കില്‍ ഹിജ്‌റ രണ്ടാം നൂറ്റാണ്ട് വരെ പോവേണ്ടതില്ല. ആദ്യകാലത്ത് തന്നെ സ്വഹാബികള്‍ പ്രവാചക വാക്യങ്ങളെ പ്രാധാന്യത്തോടെ കണ്ടിരുന്നു. ഒരു ഹദീസിനെ കുറിച്ച് അന്വേഷിക്കാന്‍ ചക്രവാളങ്ങളോളം അവര്‍ സഞ്ചരിക്കുമായിരുന്നു. എത്രത്തോളമെന്നാല്‍ ഒരു മുഹദ്ദിസ് രൂപപ്പെടുന്നതില്‍ ഇത്തരത്തിലുള്ള അന്വേഷണ യാത്രതന്നെ ഒരു നിബന്ധനയായി വെക്കുന്നിടത്തോളം അതിന് പ്രാധാന്യം കല്‍പ്പിച്ചിരുന്നു.
മുഹദ്ദിസുകള്‍ പുത്തന്‍വാദികളുടെയും രാഷ്ട്രീയ തല്പരരുടെയും ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ചെടുത്ത ഹദീസുകളെ കുറിച്ച് അവര്‍ അശ്രദ്ധരായിരുന്നില്ല. നിബന്ധനകളും സൂഷ്മതയും ഇല്ലാത്ത തരത്തിലുള്ള മറ്റ് മാര്‍ഗങ്ങള്‍ അവര്‍ ഹദീസ് സംരക്ഷണത്തില്‍ സ്വീകരിച്ചിരുന്നില്ല. നിര്‍മ്മിത ഹദീസുകള്‍ രൂപപ്പെട്ടതിന്റെ കാരണങ്ങളും അവര്‍ വ്യക്തമാക്കുകയുണ്ടായി. റിപ്പോര്‍ട്ടുകളും അതിന്റെ വ്യത്യസ്ഥങ്ങളായ പരമ്പരകളും സൂഷ്മമായി കൈര്യം ചെയ്തു കൊണ്ടായിരുന്നു ഓരോ ഹദീസും അവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
വിവ. സുഹൈറലി തിരുവിഴാംകുന്ന്