ജനാധിപത്യത്തിന്റെ ശ്രീകോവിലുകളാണ് കോടതികള്‍. നീതി നിഷേധിക്കപ്പെടുന്നവന്റെ അവസാനത്തെ അത്താണി. പോലീസും ഭരണകൂടവും വിളവ് തിന്നാലും കോടതികളില്‍ പ്രതീക്ഷയര്‍പ്പിച്ചവരായിരുന്നു എന്നും ജനാധിപത്യത്തിന്റെ പൗരസമൂഹം. എന്നാല്‍ ഈയിടെയായി ഈജിപ്തിലെ ‘ബഹുമാനപ്പെട്ട’ കോടതികളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്ന വിധികള്‍ ലോകത്തിലെ മുഴുവന്‍ ജുഡീഷ്യറി സംവിധാനങ്ങളെയും അപഹാസ്യമാക്കുന്നതാണ്. ഇത്തരം കോടതികള്‍ക്ക് പച്ചക്കൊടികാണിക്കുന്ന അസ്ഹര്‍ ‘ഗ്രാന്റ്’ മുഫ്തിമാരും ചരിത്രത്തിലെ അതേ അധ്യായത്തിലായിരിക്കും രേഖപ്പെടുത്തപ്പടുക. ‘ഒരു ജനതയോടുള്ള വിദ്വേഷം അവരോട് അനീതികാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ’ എന്ന വേദവാക്യം നൂറുതാളുകളില്‍ ഉപന്യസിച്ചിട്ടുണ്ടാകും അവര്‍. മണിക്കൂറുകളോളം തങ്ങളുടെ തങ്ങളുടെ മുതഅല്ലിമീങ്ങളോട് വാതോരാതെ സംസാരിച്ചിട്ടുണ്ടാകും ഈ മഹാപണ്ഡിതന്മാര്‍. ഉമ്മത്തിന് വൈജ്ഞാനികപരമായി നേതൃത്വം നല്‍കിയതിന്റെ നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് അസ്ഹര്‍ സര്‍വകലാശാലക്ക് എന്നത് മറ്റൊരു വിധിവൈപരീത്യം.
കോടതി വിലാസങ്ങളിലേക്ക് തിരിച്ച് വരാം. മരിച്ച് മണ്ണടിഞ്ഞവര്‍ മരിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പുള്ള പാതകങ്ങള്‍ക്ക് വിധിക്കപ്പെടുന്നു. ജയിലില്‍ കഴിയുന്നവര്‍ കലാപത്തിന് കോപ്പ്കൂട്ടിയവരായിമാറുന്നു. വിപ്ലവത്തിനായി സംഘംചേര്‍ന്നവര്‍ അങ്ങ് ദൂരെ ജയില്‍ തകര്‍ത്തിരിക്കുന്നു. വിധിക്കപ്പെട്ടവര്‍ക്ക് പ്രതിചേര്‍ക്കപ്പെട്ട കേസുകളുടെ എണ്ണം പോലുമറിയില്ല. ഒരു പോലുസുകാരന്‍ കൊലചെയ്യപ്പെട്ടതിന് പ്രതികള്‍ അഞ്ഞൂറ്. ഒറ്റയടിക്ക് 99 പേര്‍ക്ക് വധശിക്ഷ കൊടുത്ത് വീമ്പ്കാട്ടിയതിന് കോടതി ഗിന്നസ് ബുക്കില്‍ ഇടംനേടാന്‍ അപേക്ഷ കൊടുത്തൊ എന്നറിയില്ല. എന്തായാലും കോടതി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു എന്നതില്‍ മറുത്തൊരഭിപ്രായമില്ല.
ഇന്ത്യന്‍ കോടതികളും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് മറ്റൊരു ദിശയിലൂടെയല്ല എന്ന് സാക്ഷ്യം വഹിക്കുന്നതാണ് ഈയിടെയായി പുറത്തുവന്ന ഹുബ്ലി, അക്ഷര്‍ധാം കേസ്‌വിധികള്‍. ജീവിതത്തിന്റെ വസന്തം ഇരുളറകളില്‍ വിധക്കപ്പെടാന്‍മാത്രം അവര്‍ ചെയ്ത പാപം ഒരു പ്രത്യേക വിഭാഗത്തില്‍ ജനിച്ചുപോയി എന്നതാണ്. ഒമ്പത് വര്‍ഷത്തെ കാരാഗൃഹവാസം കഴിഞ്ഞ് നിരപരാധിത്വം വിധിച്ച അതേ കോടതിയുടെ വിചാരണത്തടവുകാരനാണ് ഇന്നും മഅ്ദനി.