Current Date

Search
Close this search box.
Search
Close this search box.

വര്‍ണവൈവിധ്യങ്ങളുടെ കൊടിയടയാളം

വര്‍ണ്ണ വൈവിധ്യങ്ങളുടെ ഭാരതത്തിന്റെ മഹിതമായ സംസ്‌കാരം വിളിച്ചോതുന്ന കൊടിയടയാളത്തിനു കീഴില്‍ വര്‍ണ്ണ വെറിയന്മാര്‍ തക്കം പാര്‍ത്തിരുന്ന് പതിയൊരുക്കി ചതിയൊരുക്കി ആര്‍ത്തട്ടഹസിക്കുന്ന ദൗര്‍ഭാഗ്യകരമായ വര്‍ത്തമാനകാലത്ത്, ശുദ്ധമായ തുവെള്ളയുടെ ഇടവും വലവും കുങ്കുമവും ഹരിതവര്‍ണ്ണവും ഇണക്കി ചേര്‍ത്ത ദേശീയതയുടെ ചിഹ്നത്തിന്റെ അറുപത്തിയേഴ് വയസ്സ് ഗൃഹാതുരമായ ഓര്‍മ്മകളായിത്തീരുന്നു. അറുപത്തിയേഴിന്റെ തിളക്കത്തില്‍ ഇന്ത്യന്‍ പതാകയുടെ കഥപറയുകയാണ് അക്ബര്‍ തറമ്മല്‍.(Akbar Tharammal)

‘ഇന്ത്യയുടെ ദേശീയപതാകയ്ക്ക് ഇന്ന് 67 വയസ്. 1947 ജൂലൈ 22ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തില്‍ അംഗീകരിച്ചത്. സ്വയംഭരണ ഇന്ത്യയുടെ ദേശീയപതാകയായി 1947 ഓഗസ്റ്റ് 15 മുതല്‍ 1950 ജനുവരി 26 വരേയും, അതിനുശേഷം സ്വതന്ത്ര ഇന്ത്യയുടേയും ദേശീയ പതാകയായി ഈ പതാക മാറുകയായിരുന്നു. ആദ്യം നിര്‍മ്മിച്ച ദേശീയപതാകയുടെ പരിഷ്‌കൃത രൂപം 1907 ഓഗസ്റ്റ് 18ന് ജര്‍മനിയിലെ സ്റ്റിയൂട്ട്ഗാര്‍ട്ട് നഗരത്തില്‍ നടന്ന രാജ്യാന്തര സോഷ്യലിസ്റ്റ് കോണ്‍ഗ്രസില്‍ മാഡം കാമയാണ് ഉയര്‍ത്തിയത്. 1947 ജൂലൈ 22നു കോണ്‍സ്റ്റിറ്റിയുവന്റ് അസംബഌ സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രപതാകയായി ത്രിവര്‍ണ പതാകയെ അംഗീകരിച്ചു. പതാക ഖാദി കൊണ്ട് മാത്രമേ നിര്‍മ്മിക്കാവൂ എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങള്‍ അനുശാസിക്കുന്നു. പതാകയുടെ പ്രദര്‍ശനവും ഉപയോഗവും ഇന്ത്യന്‍ പതാക നിയമത്തിന് കീഴിലാണുള്ളത്’.
………………………….

തീവ്രവാദ ഭീകരവാദ പ്രയോഗങ്ങള്‍ തീര്‍ത്തും ഉന്നം വെയ്ച്ചുകൊണ്ടിരിക്കുന്നത് ഇന്ത്യയിലും ലോകത്തെമ്പാടും ഒരു പ്രത്യേക സമുദായത്തിന് നേര്‍ക്കുമാത്രമാക്കി മാറ്റിയിരിക്കുന്നു. രാഷ്ട്രീയമായ പകപോക്കലിനു പുറമെ വളരെ വേഗത്തിലും എളുപ്പത്തിലും എതിരാളികളെ തറപറ്റിക്കാന്‍ എണ്ണരാജാക്കന്മാര്‍ പോലും ഈ ഭീകരവാദ മുദ്രയെ അനായാസം ഉപയോഗപ്പെടുത്തിവരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ സംഭവിച്ച ഏറ്റവും വലിയ തീവ്രവാദ പ്രവര്‍ത്തനം മഹാത്മ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ത്തതു തന്നെ. അതിനു ശേഷം രണ്ടു പ്രധാനമന്ത്രിമാര്‍ ഭീകരമായി കൊലചെയ്യപ്പെട്ടു. ഈ മഹാപാതകങ്ങള്‍ ചെയ്തവരുടെ ലിംഗം ചേദിക്കപ്പെട്ടിരുന്നില്ല. ചരിത്രത്തിലേയ്‌ക്കൊരു തിരിഞ്ഞുനോട്ടം നടത്തുകയാണ് തന്റെ നീണ്ട പോസ്റ്റിലൂടെ ഉസ്മാന്‍ മുഹമ്മദ്. (Usman Mohammed)

‘കഴിഞ്ഞ നൂറ്റാണ്ടില്‍ രണ്ടു ലോക മഹായുദ്ധങ്ങള്‍ നടത്തിയതും കോടാനു കോടി മനുഷ്യരെ കൊന്നൊടുക്കിയതും ഏതാണെങ്കിലും ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ ആയിരുന്നില്ല. തമിഴ് ഈളത്തിനു വേണ്ടി തീവ്രവാദം ആരംഭിച്ചവരും തമിഴ് വംശജരെ കൊന്നടുക്കിയതും ഏതെങ്കിലും ജിഹാദി വിഭാഗമായിരുന്നില്ല.  ഖലിസ്ഥാന് വേണ്ടി പഞ്ചാബില്‍ ചോരപ്പുഴ ഒഴുക്കിയതും അതിനു നേതൃത്വം കൊടുത്ത ബിന്ദ്രന്‍വാലയും മുസ്‌ലിം ആയിരുന്നില്ല. ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബിട്ടതും മുസ്‌ലിംകള്‍ ആയിരുന്നില്ല. ഹിറ്റലറുടെയും, മുസ്സോളനീയുടെയും മതം ഇസ്‌ലാം ആയിരുന്നില്ല. ഇപ്പോള്‍ മ്യാന്മറില്‍ നടത്തുന്ന വംശഹത്യയും അവരല്ല ചെയ്യുന്നത്. നെല്ലിയും ഭാഗല്പൂരിലും ഡല്‍ഹിയിലെ സിക്ക് കൂട്ടകൊലയും നടത്താന്‍ നേതൃത്വം കൊടുത്തതും അവരയിരുന്നില്ല.  ഭാഗല്പൂരിലും നെല്ലിയിലും അഹ്മദബാദിലും മനുഷ്യരക്തം കുടിച്ചവരും അവര്‍ ആയിരുന്നില്ല. ജാലിയന്‍ വാലബാഗും വാഗണ്‍ ട്രാജഡിയും സംഭാവന ചെയ്തു തങ്ങളുടെ സ്വന്തം ക്രൂരതയെ അടയാളപ്പെടുതിയത് ബ്രിട്ടീഷുകാര്‍ ആയിരുന്നു .ബ്രസല്‍സിന്റെ തെരുവുകളില്‍ പ്രൊട്ടസ്റ്റന്റ് കത്തോലിക് യുദ്ധത്തില്‍ കുന്നുകൂടിയ തലയോട്ടികളെ കുറിച്ച് വായിച്ചപ്പോഴും അതൊന്നും ചെയ്തത് മുസ്‌ലിംകളായിരുന്നില്ല. ഇന്നാട്ടിലെ കീഴ്ജാതി ഹിന്ദുക്കളെ ആയിരമായിരം സംവത്സരങ്ങള്‍ സമാനതകളില്ലാത്ത ക്രൂരതയുടെ ഇരകളാക്കിയതും അവരായിരുന്നില്ല. ഏറ്റവും ഒടുവില്‍ നമ്മുടെ രാജ്യത്ത് നടന്ന സഫോടനങ്ങള്‍ പോലും നടത്തിയത് അവരല്ലെന്നു തെളിഞ്ഞുവരുന്നു. എന്നിട്ടും നിഷ്പക്ഷതയുടെ കപട മുഖംമൂടികളെ നിങ്ങള്‍ …!’
…………………..

ഒരു സംസ്‌കൃത സമൂഹമെന്ന അവകാശപ്പെടലിനപ്പുറം തികച്ചും പൊള്ളയായ സമൂഹക്രമമാണ് നിലവിലുള്ളത്. പത്രത്താളുകള്‍ മറിച്ചുനോക്കാന്‍ പോലും ഭയപ്പെടും വിധം പീഡന മര്‍ദ്ധന വഞ്ചന കഥകളുടെ പെരുമഴക്കാലത്ത് ഇതൊക്കെ പരസ്പരം പങ്കുവയ്ക്കുക എന്നതിലുപരി നമുക്കെന്തുചെയ്യാനാകും എന്ന് ചിന്തിക്കുകയാണ് സുജ സൂസന്‍. (Suja Susan George)  

‘മന്ത്രവാദ കൊലപാതകങ്ങള്‍, ജാത്യാചാരങ്ങള്‍, തീണ്ടല്‍തൊടീല്‍, കുഞ്ഞുങ്ങളൊടുള്ള ക്രൂരത, സ്ത്രീ പീഡനം, മനുഷ്യാവകാശലംഘനങ്ങള്‍. ഇതെല്ലാം എതിര്‍ക്കപ്പെടേണ്ടതാണെന്നും തുടച്ചു നീക്കേണ്ടതാണെന്നുമുള്ള കാര്യത്തില്‍ നമുക്ക് ആര്‍ക്കും രണ്ടു അഭിപ്രായമില്ല. പ്രായോഗികമായി ഇവിടെ ഈ എഫ്.ബി സ്‌പേസ് ഉപയോഗിച്ച് നമുക്ക് എന്തു ചെയ്യാനാകും. അറിവുകള്‍, അറിയിപ്പുകള്‍, നിര്‍ദ്ദേശങ്ങള്‍… ഇതൊന്നും ഒട്ടും നിസ്സാരമല്ല.. അതില്‍ക്കൂടുതല്‍ എന്തെങ്കിലും ? സുഹൃത്തുക്കളുടെ ഗൗരവമായ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.’
………………..

ഏറെ പുരോഗമിച്ചെന്ന് ആത്മഗതം ചെയ്തുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്തെ മനുഷ്യന്റെ അവസ്ഥ ഏറെ പരിതാപകരമത്രെ. മനുഷ്യന്റെ ഈ ദയനീയ ചിത്രത്തിലെ വിരോധാഭാസങ്ങള്‍ എണ്ണിപ്പറയുകയാണ് റഷീദ് കെ.വി. (Rasheed Kv)

‘ഇന്ന് മനുഷ്യര്‍ക്ക് വലിയ വീടുകളുണ്ട്, എന്നാല്‍ കുടുംബങ്ങള്‍ ചെറുതാണ്. വലിയ ബിരുദങ്ങളുണ്ട്, എന്നാല്‍ സാമാന്യ ബുദ്ധി കുറവാണ്. ആധുനിക ചികിത്സകളുണ്ട്, എന്നാല്‍ ആരോഗ്യം കുറവാണ്. ചന്ദ്രനില്‍ വരെയെത്തി, എന്നാല്‍ അയല്‍ക്കാരുമായി ബന്ധങ്ങള്‍ കുറവാണ്. വലിയ വരുമാനമുണ്ട്, എന്നാല്‍ മനസ്സമാധാനം കുറവാണ്?’

Related Articles