ഓര്‍മയിലൊരു ആടുജീവിതമുണ്ട്; ബെന്‍യാമിന്റെ. ആ ആടുജീവിതത്തിലെ കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുംവിധം ആട്ടിന്‍ പറ്റങ്ങളുമായി ഗള്‍ഫ് മണലാരണ്യത്തില്‍ ആട്ടിന്‍ പറ്റങ്ങളെ തെളിച്ചു നടക്കുന്നതു കണ്ട ബിരുദധാരിയായ യുവാവിന്റെ ജീവിത കഥ ഗല്‍ഫില്‍ നിന്നുവന്ന ഒരാളില്‍ നിന്നും കേള്‍ക്കുകയുണ്ടായി. വിവാഹജീവിതവും കുടുംബ ജീവിതമൊന്നും സ്വപ്നം കൂടി കാണാന്‍ കഴിയാതെ ഒരിക്കല്‍പോലും ചെന്നെത്തുമെന്ന് ഊഹിക്കാത്ത ജോലിയില്‍ എത്തിപ്പെട്ട ആ ഹതഭാഗ്യന്‍ ഒരു കണ്ണൂര്‍കാരനാണ്. കഷ്ടപ്പാടും ദാരിദ്ര്യവും പെങ്ങന്മാരെ കെട്ടിക്കാനൊന്നുമല്ല അവന് ആടുമേക്കേണ്ടി വന്നത്. അവനെ അവന്റെ രക്ഷിതാക്കള്‍ പറഞ്ഞയച്ചതാണ്. പഠിച്ചില്ലെങ്കിലും വേണ്ടില്ല, പണിയില്ലെങ്കിലും വേണ്ടില്ല, എവിടെയെങ്കിലും പോയി ജീവിച്ചോട്ടെ എന്നുകരുതി. നമ്മുടെ പ്രബുദ്ധ രാഷ്ട്രീയത്തിന്റെ ഇരയാണവന്‍.
അവനെ നാടുകടത്തിയ അവന്റെ മാതാപിതാക്കളെ പോലെ ഒരുപാട് രക്ഷിതാക്കള്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും മക്കളെ നാടിന്റെ പല ഭാഗത്തേക്കും പറഞ്ഞയച്ചിട്ടുണ്ട്; അക്രമ രാഷ്ട്രീയക്കാരന്റെ പേക്കൂത്തുകളെ പേടിച്ച്. കൗമാരക്കാരായ മക്കള്‍ മദ്യത്തിലും മയക്കുമരുന്നിലും അശ്ലീലതയിലും ചെന്നെത്തി വഴിതെറ്റുന്നതാണ് മറ്റിടങ്ങളിലെ രക്ഷിതാക്കള്‍ ഭയക്കുന്നതെങ്കില്‍ കണ്ണൂരിലെ അമ്മമാര്‍ ഭയപ്പെട്ടതും പ്രാര്‍ഥിച്ചിരുന്നതും അവന്‍ രാഷ്ട്രീയക്കാരന്റെ വലയില്‍ വീഴല്ലേ എന്നായിരുന്നു. നമ്മളെ നയിക്കുന്ന മിക്ക നേതാക്കളെയും പോലെ മക്കളെ ഉന്നത കലാലയത്തില്‍ പഠിപ്പിച്ച് ഉന്നത ബിരുദങ്ങള്‍ വാങ്ങിക്കൊടുത്ത് നാലക്കശമ്പളമുള്ളവനായി അവനും വരണമെന്ന് സ്വപ്നം കണ്ട പല രക്ഷിതാക്കള്‍ക്കും കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ ഫാസിസ്റ്റ് തേര്‍വാഴ്ച കണ്ട് പത്താം ക്ലാസ്സുപോലും പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ നാടുകടത്തേണ്ടി വന്നിട്ടുണ്ട്. ജനാധിപത്യത്തെബോധ്യത്തെക്കുറിച്ചും ജനകീയാവകാശങ്ങളെക്കുറിച്ചും നമ്മോട് വാതോരാതെ സംസാരിക്കുന്ന ഇടതും വലതും നടുക്കുമുള്ളവര്‍ക്ക് മന്ത്രിമാരും നേതാക്കന്മാരും എം.എല്‍.എയുമൊക്കെയാകാന്‍ വേണ്ടി അക്രമത്തിന്റെ ഫാസിസ്റ്റ് വാഴ്ചയിലൂടെ അണികളെ വഴിനടത്തിക്കുകയും കൈകളില്‍ രക്തക്കറ പുരട്ടുകയും ചെയ്യുന്നതു കണ്ട സമാധാന കാംക്ഷികളും നിഷ്പക്ഷരുമായവരുടെ അവസ്ഥ ഇതായിരുന്നു. ആണ്‍മക്കളുള്ള ഓരോ കുടുംബവും കെ. സുധാകരന്റെയും കൊടിയേരിബാലകൃഷ്ണന്റെയും പിണറായി വിജയന്റെയും വാസുവിന്റെയും കൈയിലെ കളിപ്പാവയാക്കരുതേ തങ്ങളുടെ മക്കളെന്ന് മനകുരുകി പ്രാര്‍ഥിച്ചിട്ടുണ്ട്. ഇത് ആര്‍.എസ്.എസ്സ്, മാര്‍കിസ്റ്റ്, കോണ്‍ഗ്രസ് പോരുമുറുകിയ നാളുകളിലെ കണ്ണൂര്‍ ജില്ലയിലെ അവസ്ഥയായിരുന്നു. അവര്‍ക്ക് വേണ്ടി കൊല്ലാനും ചാവാനും സാധാരണക്കാരന്റെയും പാവപ്പെട്ടവരുടെയും മക്കള്‍ വേണമായിരുന്നു. ഇത് തിരിച്ചറിഞ്ഞതുകൊണ്ടായിരുന്നു കൊന്നുകൊടുക്കാനും മരിച്ചുവീഴാനുമുള്ള ഗതി തങ്ങളുടെ മക്കള്‍ക്കുണ്ടാവല്ലേ എന്ന് ആ നാട്ടിലെ രക്ഷിതാക്കളില്‍ പലരും ആഗ്രഹിച്ചത്. അങ്ങനെയാണ് പലരും ഗുണ്ടാസൃഷ്ടിപ്പുകാരായ രാഷ്ട്രീയ ഫാഷിസ്റ്റുകളുടെ കൈയില്‍ മക്കള്‍ അകപ്പെടല്ലേ എന്നുകരുതി മക്കളെ നാടുകടത്തിയത്.
റവലൂഷ്യനറി മാര്‍കിസ്റ്റ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖരിനെ കൊലപ്പെടുത്തിയവര്‍ക്കുള്ള വിധിയും അതിനോടുള്ള കോടതി നിരീക്ഷണവും വായിച്ചപ്പോഴാണ് കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ പക കത്തിനിന്നതും പരസ്പരം കൊന്ന് തള്ളിയതുമായ നാളുകള്‍ ഓര്‍ത്തെടുത്തത്. ചന്ദ്രശേഖറിന്റെ കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖരെ നിയമത്തിനകത്താക്കാനായിട്ടില്ലെന്ന് ആക്ഷേപമുണ്ടെങ്കിലും നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തവരും ഗൂഢാലോചന നടത്തിയവരും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു കേസിന്റെ രാഷ്ട്രീയ പ്രാധാന്യമാകും ഒരുപക്ഷേ പെട്ടെന്ന് തന്നെ വിധി വരാനിടയാക്കിയതും. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ടീം ‘ടീം 51’ പൂര്‍ണ തൃപ്തരല്ലെന്നും സാഹസപ്പെട്ട് ശേഖരിച്ച തെളിവുകളുണ്ടായിട്ടും കൂടുതല്‍ പ്രതികള്‍ രക്ഷപ്പെട്ടതിന്റെ ദുഖം അവര്‍ക്കുണ്ടെന്നുമാണ് വിധി വന്ന ദിവസങ്ങളിലെ പത്രങ്ങളിലൂടെ കണ്ണോടിച്ചപ്പോള്‍ മനസ്സിലായത്. എന്നാലും പതിവ് രീതികള്‍ വിട്ട് പരസ്പരം കൊടുക്കുന്ന ലിസ്റ്റനുസരിച്ച് പ്രതികളെ കണ്ടെത്താന്‍ നില്‍ക്കാതെ പ്രതികള്‍ ഒളിച്ചുപാര്‍ത്ത മാളത്തില്‍പോയി അവരെ പരതിക്കൊണ്ടുവരാന്‍ കാണിച്ച പ്രത്യേകാന്വേഷണ സംഘത്തിന്റെ ധീരതയാണ് കൃത്യത്തില്‍ പങ്കെടുത്തവരെയും അതിന് പ്രേരിപ്പിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്നത്.
പക്ഷേ ഒരുപാട് സംശയങ്ങള്‍ മാര്‍ക്‌സിസമെന്ന പ്രത്യയശാസ്ത്രത്താല്‍ നയിക്കപ്പെടുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ നേതാക്കന്മാര്‍ക്ക് നേരെ പൊതുസമൂഹം തിരിച്ചുവെച്ചിട്ടുണ്ട്. അതിനു തെളിവാണ് ടി.പി ചന്ദ്രശേഖരന്റെ വിധവ രമ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ നിരാഹാര സമരമെന്ന് എല്ലാ കേരളീയര്‍ക്കുമറിയാം. അപരന്റെ പ്രത്യയശാസ്ത്രസങ്കല്‍പങ്ങളോട് സഹിഷ്ണുതയോടെ പെരുമാറാനും അവയോട് രാഷ്ട്രീയ പക്വതയോടെ സംവദിക്കാനും പഠിക്കാത്ത ഫാസിസ്റ്റ് മനോഭാവം പേറിയ പാര്‍ട്ടി ഇത്രയും കാലം അണികളെ അരിഞ്ഞുവീഴ്ത്തിയാണ് കൊടി ചുവപ്പിച്ചതെങ്കില്‍ ഇന്നത്, ഇന്നലവരെ തങ്ങളോടൊപ്പം നിന്ന് പ്രസ്ഥാനത്തെ വളര്‍ത്താന്‍ പാടുപെട്ട മനുഷ്യന്റെ എതിരഭിപ്രായങ്ങളെ കേള്‍ക്കുന്നതുപോലും അസഹ്യമാണെന്ന വിചാരത്തിലെത്തിയപ്പോഴാണ് ടി.പിയെ വെട്ടിവീഴ്ത്തിയത്. പ്രതികള്‍ നിയമത്തിനു മുന്നിലെത്തിയപ്പോള്‍ കോടതി നിരീക്ഷിച്ച കാര്യം വളരെ ശ്രദ്ധേയമാണ്, ടി.പി. ചന്ദ്രശേഖരനെ വെട്ടിവീഴ്ത്തിയവരാരും തന്നെ അദ്ദേഹത്തോട് മറ്റുതരത്തില്‍ യാതൊരു വൈരാഗ്യവുമുള്ളവരല്ലെന്നും അവര്‍ ആരുടെയോ ഉപകരണമായിരുന്നുവെന്നുമാണത്.
ഈ നിഗമനം ഈയൊരു കൊലപാതകത്തില്‍ മാത്രമല്ല, കണ്ണൂരില്‍ ഇന്ന് വരെ നടന്ന എല്ലാ കൊലപാതകത്തിന്റെയും സ്ഥിതി അതുതന്നെയായിരുന്നു. വെട്ടിവീഴ്ത്തിയവര്‍ മാത്രമല്ല, പാര്‍ട്ടിക്കുവേണ്ടി മരിച്ചുകൊടുത്തവരും പാര്‍ട്ടിയുടെ ഉപകരണമായിരുന്നു. മൂന്ന് ദശാബ്ദക്കാലം കൊണ്ട് മാത്രം മുന്നൂറിലധികം മനുഷ്യജീവിതങ്ങള്‍ കണ്ണൂരില്‍ പ്രതികാരരാഷ്ട്രീയ പ്രസരത്തില്‍ പൊലിഞ്ഞുപോയിട്ടുണ്ട്. അതിലേറെയും സാധാരണക്കാരന്റെ മക്കളായിരുന്നു. മുതലാളിത്ത കോര്‍പറേറ്റ് സ്ഥാപനങ്ങളെ വെല്ലുന്ന ആസ്തികളാണ് തൊഴിലാളി വര്‍ഗത്തിന്റെതെന്നു പറയുന്ന മാര്‍കിസ്റ്റ്പാര്‍ട്ടിയുടെ ആസ്തി. ആ ആസ്തിയുണ്ടാക്കാനും അതിന്റെ മേലെ പാര്‍ട്ടിയെ ഇരുത്താനും അതിലൂടെ പാര്‍ട്ടി സ്ഥാനങ്ങള്‍ ഉറപ്പിക്കാനും വേണ്ടി പാഞ്ഞുനടന്ന നേതാക്കന്മാര്‍ അതിനു വേണ്ടി ചിന്തിയത് സാധാരണക്കാരന്റെ മക്കളുടെ രക്തമായിരുന്നു. ഇതില്‍ ആരും പിന്നിലല്ല. കൊല്ലാനും കൊല്ലിക്കാനും സാധാരണക്കാരന്റെ മക്കളും എല്ലാ അധികാരസുഖങ്ങളും അനുഭവിക്കാന്‍ വേറൊരു വരേണ്യവിഭാഗവും, ഇതായിരുന്നു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നയം. ഇതുവരെ നടന്ന കലാപങ്ങള്‍ എടുത്തുനോക്കിയാല്‍ നമുക്കതു കാണാം. കൊന്നവനും കൊല്ലപ്പെട്ടവനും ഒന്നും മെച്ചപ്പെട്ട ജീവിതോപാധി ഉള്ളവനായിരുന്നില്ല. ഓട്ടോ തൊഴിലാളിയും ചുമട്ടുതൊഴിലാളിയും തെങ്ങുകയറ്റക്കാരനും മാത്രം. ഓടിച്ചിട്ടും തടഞ്ഞുനിര്‍ത്തിയും വെട്ടിവീഴ്ത്തപ്പെട്ടവര്‍ ഇവരൊക്കെത്തന്നെയാണ്. വര്‍ഗസ്‌നേഹം എപ്പോഴും മാര്‍കിസ്റ്റ്പാര്‍ട്ടി പ്രകടിപ്പിച്ചത് ഇത്തരക്കാരുടെ രക്തം ഒഴുക്കിക്കൊണ്ടാണ്. അതുകൊണ്ടാണ് സാധാരണക്കാരനു നേരെ ബക്കറ്റുപിടിച്ച് നടന്ന് അവന്റെ വിയര്‍പ്പില്‍ നിന്നുള്ള കാശുകൊണ്ട് വളര്‍ത്തിയ പാര്‍ട്ടി സ്ഥാപനങ്ങള്‍ പുത്തന്‍പണക്കാരനു മുന്നില്‍ യാതൊരു കൂസലുമില്ലാതെ വില്‍ക്കാനും അവര്‍ക്കു കഴിയുന്നത്.
ജനാധിപത്യസംവിധാനത്തിനു കീഴെ ആശയസംവാദങ്ങള്‍ക്കും അവസരമുണ്ടായിരിക്കെത്തന്നെയാണ് കവലച്ചട്ടമ്പികളെ നാണിപ്പിക്കുംവിധം രാഷ്ട്രീയ ഫാസിസ്റ്റുകള്‍ ഉറഞ്ഞുതുള്ളി ഒരുപാടുപേരുടെ ജീവനെടുത്തത്. ഇതില്‍ ആരും ആരുടെയും പിന്നിലല്ല. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നാരോപിച്ച് മതവിശ്വാസികളാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് പറയുകയും രാഷ്ട്രീയപരമായ ഒരഭിപ്രായവും പറയാന്‍ അവരര്‍ഹരെല്ലെന്നും പറഞ്ഞ് മതവിശ്വാസികളെ ഫാസിസ്റ്റുകളായി മുദ്രയടിച്ച രാഷ്ട്രീയക്കാരാണ് അവര്‍ക്ക് അധികാരപാതവെട്ടാന്‍ ഒരുപാട് മനുഷ്യരെ കൊന്നത്. അത് ലോകത്തിന്റെ തന്നെ ശാപമാണെങ്കിലും ഏറ്റവും പ്രബുദ്ധമെന്നും ജനാധിപത്യബോധവും മൗലികാവകാശങ്ങളും ഏറെയുണ്ടെന്നും പറയുന്ന കേരളത്തിലാണ് മാടമ്പിത്തരത്തെവെല്ലുന്ന രാഷ്ട്രീയ കൊലകള്‍ നടക്കുന്നത്.
ഇത് വെറുമൊരു അക്രമി നേതാക്കന്മാരുടെ രാഷ്ട്രീയ ഫാസിസ്റ്റ് തേര്‍വാഴ്ച എന്നതിനപ്പുറം ഒരുപാട് സാമൂഹിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അത് ലോകത്തേറ്റവും മികച്ചതെന്ന് നാം അഭിമാനിക്കുന്ന ജനാധിപത്യത്തിനകത്തുനിന്ന് തന്നെയാണെന്നതും വലിയ ശാപമാണ്. ജനാധിപത്യം യഥാര്‍ഥത്തില്‍ നേതാക്കന്മാര്‍ക്ക് മാത്രമേ ഗുണകരമാകുന്നുള്ളൂ, എല്ലാ അര്‍ഥത്തിലും. സെക്രട്ടറിയേറ്റിനു മുന്നില്‍ രണ്ട് സമരങ്ങളെ നാം കണ്ടു. ഒന്ന്, ടി.പിയുടെ വിധവയുടെ. മറ്റൊന്ന്, പ്രതികളുടെ ബന്ധുക്കളുടെത്. വിവാഹം വരെ എസ്.എഫ്.ഐയുടെ കേന്ദ്രബോഡിയില്‍ സജീവമായിരുന്ന രമ രാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമാകാതെ കുടുംബിനിയുടെയും ഉദ്യോഗസ്ഥയുടെയും റോളിലേക്ക് ഒതുങ്ങുകയായിരുന്നു. അവര്‍ക്കിപ്പോള്‍ വിശ്രമമില്ല. അവരുടെ പ്രിയപ്പെട്ട ഭര്‍ത്താവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണവര്‍. ഇങ്ങനെ കൊന്നും കൊടുത്തും മരിച്ചു വീണത് ചില നേതാക്കന്മാര്‍ക്ക് അധികാര ശ്രേണിയില്‍ വലിഞ്ഞു കയറാന്‍ വേണ്ടി തന്നെയാണ്. നമ്മുടെ നാട്ടില്‍ ഉയര്‍ന്നുപൊങ്ങിയ രക്തസാക്ഷിമണ്ഡപത്തിനകത്ത് അന്തിയുറങ്ങുന്നവരോരോന്നും ഇങ്ങനെ ഓരോരുത്തരെ നിരാലംബരാക്കിയാണ് അവിടെ വിശ്രാന്തികൊള്ളുന്നത്.
രക്തസാക്ഷി സ്തൂപങ്ങളില്‍ ഹരാര്‍പ്പണം നടത്തി മടങ്ങുന്ന ഈ രാഷ്ട്രീയ നേതാക്കന്മാരാരെങ്കിലും എപ്പോഴെങ്കിലും ഇവര്‍ പടിയിറങ്ങിപ്പോയ വീടകങ്ങളിലേക്ക് കയറിനോക്കിയിട്ടുണ്ടോ? ആ അനാഥമക്കളുടെ തലയിലൊന്ന് കൈ വെച്ച് നോക്കിയിട്ടുണ്ടോ? ഒരൊറ്റ കൊടിതോരണം കൊണ്ടും മറക്കാന്‍ കഴിയാത്തതാണ് അനാഥത്വത്തിന്റെ വേദന. രാത്രി കിടക്കയില്‍ നിന്ന് വിളിച്ചുണര്‍ത്തി നടുറോഡില്‍ കുത്തിക്കീറിയവന്റെ വിധവയെ ഈ നേതാക്കന്മാര്‍ പിന്നീട് കണ്ടിട്ടുണ്ടോ. വൈധവ്യത്തിന് പകരം വെക്കാന്‍ മറ്റൊന്നില്ലെന്ന് ഈ നേതാക്കന്മാര്‍ക്കറിയോ? അവരില്‍ പലരും രമയെന്ന നിശ്ചയദാര്‍ഢ്യമുള്ളവരുമല്ലെന്നോര്‍ക്കണം. മക്കളെഅധികാരത്തിന്റെ ഓരത്തൊതുക്കിസുരക്ഷിതരാക്കിയതുകൊണ്ടാണ് നമ്മുടെ നേതാക്കന്മാര്‍ക്ക് ഈ വേര്‍പാടിന്റെ വേദനകള്‍ അറിയാത്തത്. കൊല്ലപ്പെട്ടവരെ മാത്രമല്ല, കൊലപാതകിയുടെയും കുടുംബം സമൂഹത്തിനു മുന്നില്‍ അപമാനിതരാണ്. അവരുടെ മക്കളും ഭാര്യമാരും അവരെ പെറ്റ മാതാക്കളും സമൂഹത്തിനു മുന്നില്‍ കുറ്റവാളികളാണ്. ഈ മക്കളോ ഭാര്യമാരോ മാതാക്കളോ ഒരൊറ്റ മകനെയും ഭര്‍ത്താവിനെയും അച്ഛനെയും പറഞ്ഞയച്ചിട്ടില്ല, ആരെയും കൊല്ലാനും മറ്റാരുടെയും കുടുംബത്തെ അനാഥമാക്കാനും. എന്നിട്ടും അവരെ സമൂഹത്തിനു മുന്നില്‍ അപമാനിതരാക്കിയത് ഈ നേതാക്കന്മാരാണ്. മുന്നൂറിലധികം ചെറുപ്പക്കാര്‍ മരിച്ചുവീണിട്ടുണ്ട്. അതിലധികം പേരും പ്രതികളുമാക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ എത്രയോ കുടുംബങ്ങള്‍ സാമൂഹികമായി ഇത്തരമൊരു അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ട്. പ്രത്യേകിച്ചും കണ്ണൂരില്‍. പ്രത്യേകം പ്രത്യേകം പാര്‍ട്ടി ഗ്രാമങ്ങള്‍. അതും തികച്ചും ബന്ധവസ്സായത്. അങ്ങോട്ട് എതിര്‍പാര്‍ട്ടിയിലുള്ളവര്‍ക്കാര്‍ക്കും പ്രവേശനമില്ല, വിവാഹ ബന്ധമുണ്ടാക്കണമെങ്കില്‍ ജാതകപ്പൊരുത്തത്തേക്കാള്‍ പ്രധാനമാണ് പാര്‍ട്ടിക്കൂറ്. വിവാഹവും മരണവും വീട്കൂടലുമെല്ലാം പാര്‍ട്ടിതിരിച്ച്. ജനാധിപത്യത്തോടുള്ള പുറംതിരിഞ്ഞുനില്‍ക്കലാണ് അരാഷ്ട്രീയ വാദമെങ്കിലും അരാഷ്ട്രീയവാദികളായ പുതിയൊരു തലമുറയുടെ, പ്രത്യകിച്ചും സ്‌കൂളുകളില്‍ പാര്‍ട്ടി ഇലക്ഷന്‍ നിര്‍ത്തല്‍ ചെയ്തതോടെയാണ് പതിയെ ഇതിനെങ്കിലും മാറ്റമുണ്ടായത്. പാര്‍ട്ടിക്കുവേണ്ടി രക്തം നല്‍കിയവരുടെ ആത്മാക്കള്‍ ഇന്ന് രക്തസാക്ഷിമണ്ഡപങ്ങളില്‍ നിന്ന് വിലപിക്കുന്നുണ്ടാവും, ഇന്നത്തെ മാര്‍കിസ്റ്റ്പാര്‍ട്ടിയുടെ പോക്ക് കണ്ടിട്ട്. മോദിയെന്ന ഗുജറാത്ത് മുഖ്യമന്ത്രിയുടെ വര്‍ഗീയ വിദ്വേഷം പേറുന്ന തത്വസംഹിതകളെ മനസ്സില്‍ കൊണ്ടുനടന്ന വിചാര്‍മഞ്ച് എന്ന നേതാക്കന്മാരാണിന്ന് ചെങ്കൊടി പാറിക്കുന്നത്. എത്രതന്നെ ചുവപ്പിക്കാന്‍ ശ്രമിച്ചാലും തങ്ങളുടെ കൊടിക്കുകീഴില്‍ ഒരു വര്‍ഗീയതയുടെ കാവിക്കൊടി മനസ്സില്‍ ഒളിപ്പിച്ചുണ്ട് എന്നുള്ളത് ഇതോടെ പരസ്യമായി എന്നുമാത്രം. ടി.പിയെ വധിച്ചതിനുശേഷം പ്രതികളുടെ കാറില്‍ ‘മാശാഅ് അല്ലാഹ്’ എന്നെഴുതിവെച്ച് മുസ്‌ലിം തീവ്രവാദികളാണ് ചെയ്തതെന്ന് ആരോപിക്കാന്‍ ശ്രമിച്ചതും ഇതിന്റെ ഭാഗം തന്നെയായിരിക്കും. (ഇനി ചിലപ്പോള്‍ ഇന്നലെവരെ തീവ്രവാദസംഘടനയാണെന്നാരോപിച്ച പോപ്പുലര്‍ ഫ്രണ്ടിന്റെ അനുയായികളുമുണ്ടാകും ചെങ്കൊടി പാറിക്കാന്‍.) രാഷ്ട്രീയത്തിന്റെ മറവില്‍ വര്‍ഗീയതയുടെ വിഷം ചീറ്റിക്കൊണ്ടുകൂടിയാണ് നമ്മുടെ നേതാക്കന്മാര്‍ വലിയവരാകുന്നത്. മെച്ചപ്പെട്ട സാമൂഹികാന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തിലെ പൊതുമനസ്സിന് ഒരുപാട് സംശയങ്ങള്‍ ബാക്കി വെച്ചുകൊണ്ടാണ് കണ്ണൂരില്‍ നിന്ന് രണ്ട് യുവാക്കള്‍ക്ക് തീവ്രവാദികളാണെന്നു പറഞ്ഞ് കാശ്മീരില്‍ മരിച്ചുവീഴേണ്ടി വന്നത്. എനിക്കാ മകന്റെ മയ്യത്ത് പോലും കാണേണ്ടാ എന്നുപറഞ്ഞ ഒരുമ്മയെയും നാം കണ്ടു. ഇങ്ങനെ ഒരുപാട് മാതാക്കളെ കരയിപ്പിക്കാനും സമരപ്പന്തലിരുത്താനുമാണ് ജനാധിപത്യവും മതേതരത്വവും മാനവിക ഐക്യവുമൊക്കെ പുറമേക്ക് പറയുന്ന പ്രബുദ്ധരാഷ്ട്രീയ നേതാക്കന്മാര്‍ക്ക് കഴിഞ്ഞത്. അതുകൊണ്ടാണ് പറയുന്നത് ജനാധിപത്യത്തിന്റെ മറവില്‍ പുഷ്ടിപ്പെട്ടത് നേതാക്കന്മാര്‍ മാത്രമാണെന്ന്. ഇങ്ങനെ വിധവകളെയും അമ്മമാരെയും സമരപ്പന്തലിലിരുത്താതിരിക്കണമെങ്കില്‍ രാഷ്ട്രീയത്തിന്റെ ഫാസിസ്റ്റ്‌വത്ക്കരണം തടഞ്ഞേ തീരൂ.