Current Date

Search
Close this search box.
Search
Close this search box.

മൗലാനാ സഹീറുദ്ദീന്‍ റഹ്മാനി; കര്‍മയോഗിയായ പണ്ഡിതന്‍

Zaheerudheen-rahmani.jpg

അര നൂറ്റാണ്ടിലേറെ ഉമറാബാദ് ജാമിഅ ദാറുസ്സലാമില്‍ വൈജ്ഞാനിക പ്രഭ ചൊരിഞ്ഞ് രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ശിഷ്യഗണങ്ങളെ സംഭാവന ചെയ്ത വിശ്രുത പണ്ഡിതന്‍ മൗലാനാ സഹീറുദ്ദീന്‍ അസരി റഹ്മാനി 2017 ആഗസ്റ്റ് 14ന് ഈ ലോകത്തോട് വിടപറഞ്ഞു. ഹിജ്‌റ വര്‍ഷ പ്രകാരം മരിക്കുമ്പോള്‍ അദ്ദേഹത്തിന് 100 വയസ്സായിരുന്നു. ഉത്തര്‍പ്രദേശിലെ മുബാറക്പൂരിനടുത്ത ഹുസൈനാബാദില്‍ അബ്ദുസ്സുബ്ഹാന്‍ ബഹാദൂറിന്റെയും ഖദീജ ബീഗത്തിന്റെയും പുത്രനായി 1920ല്‍ (ഹിജ്‌റ 1338) ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. സെക്കന്ററി തലം വരെ നാട്ടിലെ വിദ്യാലയങ്ങളില്‍ പഠിച്ച അദ്ദേഹം തുടര്‍പഠനത്തിനായി ദാറുല്‍ ഉലൂം ദുയൂബന്ദില്‍ ചേരാന്‍ ഉദ്ദേശിച്ചെങ്കിലും പിതാവിന്റെ സുഹൃത്തുക്കളായ രണ്ട് പണ്ഡിതന്‍മാര്‍ അദ്ദേഹത്തെ ഡല്‍ഹിയിലെ റഹ്മാനിയ കോളേജില്‍ അയക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തെ പഠനം പൂര്‍ത്തീകരിച്ച് ‘റഹ്മാനി’യായി അദ്ദേഹം പുറത്തിറങ്ങി. 1940ല്‍ റഹ്മാനിയയില്‍ നിന്ന് ലഭിച്ച ഈ ബിരുദത്തിന് അദ്ദേഹം വലിയ വില കല്‍പിച്ചിരുന്നു. സ്വഹീഹുല്‍ ബുഖാരി, മുവത്വ തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങള്‍ ‘ദര്‍സ്’ നടത്താനുള്ള യോഗ്യത നേടിക്കൊടുത്തതായിരുന്നു കാരണം. ശൈഖ് ഉബൈദുല്ല മുബാറക്പൂരിയായിരുന്നു അവിടത്തെ അദ്ദേഹത്തിന്റെ പ്രധാന ഗുരു. എസ്.വി കോളേജില്‍ നിന്ന് അദ്ദേഹം ‘മുന്‍ഷി ഫാളില്‍’ ബിരുദം നേടിയതും ഇതേ ഘട്ടത്തില്‍ തന്നെയായിരുന്നു. അറബി, ഇംഗ്ലീഷ്, ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ മൗലാനക്ക് നല്ല പരിജ്ഞാനമായിരുന്നു.

1945ലാണ് മൗലാനാ സഹീറുദ്ദീന്‍ അധ്യാപന രംഗത്തേക്ക് തിരിഞ്ഞത്. ആദ്യകാലത്ത് പത്ത് വര്‍ഷത്തോളം ‘മുഹമ്മദിയ്യ’ കോളേജില്‍ അധ്യാപകനായി ജോലി ചെയ്തു. തുടര്‍ന്ന് അവിടെ നിന്ന് രാജിവെച്ചു. അദ്ദേഹം ‘മുഹമ്മദിയ്യ’ വിട്ട വിവരം അറിഞ്ഞ തമിഴ്‌നാട്ടിലെ ഉമറാബാദ് ജാമിഅ ദാറുസ്സലാം അധികൃതര്‍ അദ്ദേഹത്തിനായി ജാമിഅയുടെ കവാടം തുറന്നിട്ടതായി അറിയിച്ചു കൊണ്ട് കത്തയച്ചു. അന്നത്തെ ജാമിഅ പ്രിന്‍സിപ്പാള്‍ ശൈഖുല്‍ ഹദീസ് അബ്ദുല്‍ വാജിദ് സാഹിബിന്റെ നിര്‍ദേശ പ്രകാരം ആത്മസുഹൃത്തും പിന്നീട് സഹപ്രവര്‍ത്തകനുമായ മൗലാനാ അബ്ദുസ്സുബ്ഹാന്‍ അഅ്‌സമി ഉമരിയാണ് കത്തെഴുതിയത്. അതനുസരിച്ച് അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് ഉമറാബാദിലേക്ക് വണ്ടി കയറി. ജോലിക്ക് വേണ്ടി ഞാന്‍ ഒരിക്കലും അപേക്ഷ നല്‍കിയിട്ടില്ല, ജോലി എന്നെ തേടിവരികയായിരുന്നു എന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി.

ഇബ്‌നു ഖല്‍ദൂന്റെ മുഖദ്ദിമ, സുനനു അബൂദാവൂദ്, നൂറുല്‍ അന്‍വാര്‍, മുന്‍തഖല്‍ അഖ്ബാര്‍ തുടങ്ങിയ വൈജ്ഞാനിക ഗ്രന്ഥങ്ങളാണ് ഉമറാബാദില്‍ അദ്ദേഹത്തിന് പഠിപ്പിക്കാനുണ്ടായിരുന്നത്. മൗലാനാ സഹീറുദ്ദീന്‍ റഹ്മാനിയെ പോലെ ‘മുഖദ്ദിമ’യെ ഉപാസിച്ച മറ്റൊരു പണ്ഡിതനില്ലെന്ന് സഹപ്രവര്‍ത്തകനായിരുന്ന അബ്ദുല്‍ വാജിദ് സാഹിബ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്‌നു ഖല്‍ദൂന്റെ മുഖദ്ദിമയോട് കിടപിടിക്കുന്ന വേറൊരു ഗ്രന്ഥം മറ്റൊരു ഭാഷയിലും ഇല്ലെന്നാണ് സഹീറുദ്ദീന്‍ സാഹിബിന്റെ പക്ഷം.

മൗലാനാ സഹീറുദ്ദീന്‍ റഹ്മാനി 40 വര്‍ഷം മുഖദ്ദിമയും 50 വര്‍ഷം സുനനു അബൂദാവൂദും പത്ത് പ്രാവശ്യം സ്വഹീഹുല്‍ ബുഖാരിയും അത്രതന്നെ സ്വഹീഹു മുസ്‌ലിമും വിവിധയിടങ്ങളിലായി അധ്യാപനം നടത്തിയിട്ടുണ്ട്. അതില്‍ അധികകാലവും ഉമറാബാദില്‍ തന്നെയായിരുന്നു. സ്വഹീഹുല്‍ മുസ്‌ലിമിന് സനദ് നല്‍കാന്‍ യോഗ്യതയുള്ള പണ്ഡിതനായിരുന്നു അദ്ദേഹം. ഇന്ത്യയിലും പുറത്തുമായി അദ്ദേഹത്തില്‍ നിന്ന് സനദ് സ്വീകരിച്ച നിരവധി പണ്ഡിതന്‍മാരുണ്ട്.

ചിരിപ്പിച്ചു ഫലിതങ്ങള്‍ കോര്‍ത്തിണക്കിയും വിദ്യാര്‍ഥികളെ കയ്യിലെടുത്ത് ക്ലാസ്സെടുക്കാനുള്ള അദ്ദേഹത്തിന്റെ നൈപുണ്യം ഒന്ന് വേറെ തന്നെയാണ്. പൊതുവെ പൊട്ടിച്ചിരിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ജാമിഅയുടെ ചുമരുകളില്‍ ഇപ്പോഴും അതിന്റെ പ്രതിധ്വനികള്‍ കേള്‍ക്കാനാവും. ക്ലാസ്സെടുക്കുമ്പോള്‍ ചോദ്യങ്ങള്‍ക്ക് വഴങ്ങുന്ന സ്വഭാവമുള്ള സഹീറുദ്ദീന്‍ സാഹിബിന്റെ ലളിത ജീവിതവും ഉത്തമ സ്വഭാവവും തന്റെ ശിഷ്യന്‍മാര്‍ക്ക് മാതൃകയായിരുന്നു. പുഞ്ചിരിച്ചും സലാം പറഞ്ഞും ജാമിഅ കാമ്പസിലൂടെ അല്‍പം മുന്നോട്ടു കൂനി നടന്നു നീങ്ങുന്ന സഹീറുദ്ദീന്‍ സാഹിബ് ശിഷ്യഗണങ്ങളെ ‘മൗലാനാ’ എന്നാണ് വിളിച്ചിരുന്നത്.

പിതാവ് കോണ്‍ഗ്രസ്സുകാരനായതിനാല്‍ ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ള നേതാക്കള്‍ സഹാറന്‍പൂരിലെ തന്റെ വീട്ടില്‍ വന്ന കുട്ടിക്കാല ഓര്‍മകള്‍ അദ്ദേഹം തന്റെ ഓര്‍മ പറച്ചിലില്‍ ഒരിക്കല്‍ അനുസ്മരിക്കുകയുണ്ടായി. മുസ്‌ലിം ന്യൂനപക്ഷങ്ങളോടും മറ്റും ചില തെറ്റുകള്‍ കോണ്‍ഗ്രസ് പില്‍ക്കാലത്ത് ചെയ്തിട്ടുണ്ടെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇപ്പോഴും ആശ്രയിക്കാവുന്നത് കോണ്‍ഗ്രസിനെയാണെന്നും ആ പണ്ഡിതന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

അധ്യാപനത്തെ പറ്റി പറയുമ്പോള്‍ ഇന്ത്യയില്‍ പൊതുവെ ഗുരുക്കള്‍ വടികൊണ്ടാണ് കുട്ടികളെ പഠിപ്പിക്കാറുള്ളതെന്ന് കാണാം. കേരളത്തിലെ മദ്‌റസകളും ഇക്കാര്യത്തില്‍ ഇന്ത്യക്കൊപ്പം തന്നെ. എന്നാല്‍ അധ്യാപകരുടെ അധ്യാപകനായ ഈ പണ്ഡിത കേസരി തന്റെ 60 വര്‍ഷത്തെ അധ്യാപന ജീവിതത്തിലൊരിക്കലും വടി എടുക്കുകയോ ഒരു വിദ്യാര്‍ഥിയെ പോലും അടിക്കുകയോ ചെയ്തിട്ടില്ലെന്നത് സ്വാഭിമാനം പറയുന്നു. അത് സ്വയം വരിച്ച ഒരു അവാര്‍ഡ് തന്നെയെന്ന് കരുതാം.

സഊദി അറേബ്യയില്‍ താമസിച്ച് സ്വഹീഹുല്‍ മുസ്‌ലിം ക്ലാസ്സെടുത്തപ്പോളുണ്ടായ ഒരു സംഭവം ഇങ്ങനെ അനുസ്മരിക്കുന്നു. രാജകുടുംബത്തില്‍ പെട്ട ഒരു വിദ്യാര്‍ഥി ക്ലാസ്സിനെത്തിയിരുന്നു. പത്ത് ദിവസത്തെ നിരന്തര ക്ലാസ്സിനിടക്ക് ഈ വിദ്യാര്‍ഥിയോട് വീട്ടുകാര്‍ രാജകുടുംബത്തിലെ ഒരു പ്രധാനിക്ക് സ്വീകരണം നല്‍കിക്കൊണ്ട് വീട്ടില്‍ നടക്കുന്ന ചടങ്ങിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ‘ഞാന്‍ വിജ്ഞാനത്തിന്റെ ചക്രവര്‍ത്തി’ക്ക് മുമ്പിലിരിക്കുകയാണ്, അവിടെ ഏത് രാജാവ് വന്നിട്ടും കാര്യമില്ലെന്ന് പറഞ്ഞ് ആ വിദ്യാര്‍ഥി പോയില്ല. ഈ സംഭവം സഹീറുദ്ദീന്‍ സാഹിബില്‍ അത്ഭുതം വിടര്‍ത്തിയിരുന്നു.

ആയിരങ്ങള്‍ക്ക് വിജ്ഞാനം പകര്‍ന്ന് നല്‍കിയും അധ്യാപനത്തെ ഉപാസിച്ചും ഉമറാബാദിനെ പ്രണയിച്ചും മരണം വരെ സേവനം എന്ന ഒറ്റ ലക്ഷ്യം നേടാനായി പ്രയത്‌നിച്ച ആ വിജ്ഞാന ചക്രവര്‍ത്തി ആരോടും ഒരു പരിഭവവും ഇല്ലാതെ വിടവാങ്ങുമ്പോള്‍ സ്വര്‍ഗീയാരാമങ്ങളില്‍ മാലാഖമാര്‍ മൗലാനായുടെ ആത്മാവിനെ ശാന്തിയുടെ നിത്യഗേഹത്തിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യാതിരിക്കില്ല. നാഥാ.. നീ തുണച്ചാലും.

Related Articles