Current Date

Search
Close this search box.
Search
Close this search box.

മതംമാറ്റ സ്വാതന്ത്ര്യത്തെ ബി.ജെ.പി. എന്തിനു ഭയപ്പെടണം?

മതപരിവര്‍ത്തനം നടത്തുകയും പശുവിനെ അറുക്കുകയും ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമം നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് ബി.ജെ.പി. നേതാവും എം.പിയുമായ സാക്ഷി മഹാരാജ പ്രസ്താവിച്ചിരിക്കുന്നു.

ഇന്ത്യയില്‍ എണ്‍പത് ശതമാനത്തിലേറെ ഹിന്ദുക്കളാണ്. അവര്‍ക്ക് വേണ്ടത്ര സമ്പത്തുണ്ട്. ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടാത്ത അധികാരവുമുണ്ട്. ഒമ്പതിനായിരം കൊല്ലം മുമ്പ് അന്യഗോളയാത്ര സാധ്യമാക്കിയ ശാസ്ത്ര പാരമ്പര്യവുമുണ്ട്. എല്ലാ ശാസ്ത്ര കണ്ടുപിടുത്തങ്ങളും സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പേ നടത്തിയ ധന്യമായ ഭൂതകാലവുമുണ്ട്. ലോകത്തിലെ ഏറ്റം മികച്ച മതദര്‍ശനവുമുണ്ട്. ലോകത്ത് മറ്റെവിടെയുമില്ലാത്ത വിശ്വാസ സംഹിതകളുമുണ്ട്. എല്ലാറ്റിലും അസമാനവും അദ്വിതീയവുമായ മികവു പുലര്‍ത്തുന്ന ഹിന്ദു ധര്‍മം.

എന്നിട്ടും എന്തിന് മതപരിവര്‍ത്തന സ്വാതന്ത്ര്യത്തെ പേടിക്കുന്നു? ലോകത്തിലെ ഏറ്റവും മികച്ച തങ്ങളുടെ മതത്തെ ഹൈന്ദവ ആചാര്യമാന്‍ മുഴുവന്‍ രാജ്യനിവാസികളുടെയും മുന്നില്‍ സമര്‍പ്പിക്കട്ടെ. നന്നായി പരിചയപ്പെടുത്തട്ടെ. അത് നന്നായി തോന്നുന്നവരെല്ലാം ആ മതത്തില്‍ ചേരുകയും ഹൈന്ദവ ധര്‍മം സ്വീകരിക്കുകയും ചെയ്യട്ടെ.

ഇപ്രകാരം മുസ്‌ലിംകള്‍ ഇസ്‌ലാമിനെയും ക്രിസ്ത്യാനികള്‍ ക്രിസ്തു മതത്തെയും ബുദ്ധന്‍മാര്‍ ബുദ്ധമതത്തെയും രാജ്യനിവാസികളുടെ മുമ്പില്‍ നന്നായി പരിചയപ്പെടുത്തി പ്രബോധനം ചെയ്യട്ടെ. ജനാധിപത്യ രീതിയില്‍ തികച്ചും സര്‍ഗാത്മകമായ മതസംവാദങ്ങള്‍ രാജ്യത്തുടനീളം നടക്കട്ടെ. ഓരോ വ്യക്തിക്കും ഏറ്റം നല്ലതും ശരിയായതും മികച്ചതുമെന്ന് തോന്നുന്നത് സ്വതന്ത്രമായി സ്വീകരിക്കട്ടെ. ലോകത്തെ ഏറ്റവും മികച്ചതും കിടയറ്റതും സഹസ്രാബ്ദങ്ങളുടെ ധന്യമായ പാരമ്പര്യമുള്ളതും തങ്ങളുടെ മതദര്‍ശനവും ധര്‍മവുമാണെന്ന് ഹൈന്ദവ നേതാക്കള്‍ക്കും അവരുടെ സംഘടനകള്‍ക്കും ഉത്തമ ബോധ്യമുണ്ടെങ്കില്‍ മതമാറ്റ സ്വാതന്ത്ര്യത്തെയും ആരോഗ്യകരമായ മതസംവാദത്തെയും പ്രചാരണ പ്രബോധനങ്ങളെയും അവരെന്തിന് ഭയപ്പെടണം?

Related Articles