ഈയിടെ നടന്ന ബോസ്റ്റണ്‍ ബോംബാക്രമണ കേസിലെ ഒരു പ്രതിയുടെ സംസ്‌കാര ചടങ്ങ് മുസ്‌ലിം സമൂഹത്തില്‍ പുതിയൊരു വിവാദമുയര്‍ത്തിയിരിക്കുന്നു. വലിയൊരു വിഭാഗം മസ്ജിദ് ഭാരവാഹികള്‍ ഇയാളുടെ സംസ്‌കാര ചടങ്ങില്‍ നിന്നും ഒഴിഞ്ഞു മാറുന്നുവെന്നതാണ് കാരണം. ‘മനപൂര്‍വം മനുഷ്യരെ കൊന്നൊടുക്കിയ ഇയാളുടെ സംസ്‌കാര ചടങ്ങ് നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ്, ബോസ്റ്റണിലെ ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റിയൂറ്റ് ഇമാം തലാല്‍ ഈദ് Huffington post നോട് പറഞ്ഞത്.
മൂന്നു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത, ബോസ്സ്റ്റണ്‍ ഇരട്ട ബോംബാക്രമണത്തില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍, പോലീസുമായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട റ്റമെര്‍ലന്‍ സര്‍നെവ് എന്ന 26 കാരന്റെ സംസ്‌കാര ചടങ്ങാണ് വിവാദത്തിന്ന് തീകൊളുത്തിയത്. ബോസ്റ്റണിലെ സംസ്‌കാര ചടങ്ങുകളുടെയും പ്രാര്‍ത്ഥനകളുടെയും ഉത്തരവാദിത്തമുള്ള വിഭാഗത്തിന്റെ മേധാവിയായ ഈദ്, ഈ ആക്രമണത്തൊടെ സര്‍നെവ് മുസ്‌ലിമല്ലാതായി തീര്‍ന്നിരിക്കുന്നുവെന്ന വിശ്വാസക്കാരനാണ്. ‘മുസ്‌ലിമെന്ന നിലക്ക് അയാള്‍ക്ക് ഇസ്‌ലാമില്‍ യാതൊരു സ്ഥാനവുമില്ല, അത് ചെയ്യുക വഴി അയാള്‍ മുസ്‌ലിം സമൂഹത്തില്‍ നിന്നു തന്നെ പുറത്തായിട്ടുണ്ട്.’ അദ്ദേഹം പറയുന്നു. നിരപരാധികളെ വധിച്ചവന്റെ വാസ സ്ഥലം നരകമാണെന്നാണ് ഖുര്‍ ആന്‍ പറയുന്നത്.
ഇയാള്‍ക്ക് സംസ്‌കാര ചടങ്ങ് നടത്തുന്ന കാര്യത്തില്‍, ഇസ്‌ലാമിക് സൊസൈറ്റി ഓഫ് ബോസ്റ്റണ്‍ കള്‍ച്ചര്‍ സെന്റര്‍ ഇമാം ശുഐബ് വെബ്ബും അസംതൃപ്തനാണ്. ‘ഇയാള്‍ക്ക് വേണ്ടി നമസ്‌കാരത്തിന്ന് നേതൃത്വം നല്‍കാന്‍ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല.’ അദ്ദേഹം പറയുന്നു. ‘എന്നാല്‍, അയാള്‍ക്ക് നമസ്‌കരിക്കുന്നതില്‍ നിന്നും ഞാന്‍ ആരെയും തടയുകയില്ല.’ ബോസ്റ്റണ്‍ ആക്രമിയുടെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ടു കൊണ്ട് തങ്ങളെ സമീപിക്കുന്ന പക്ഷം, വിഷയം ആദ്യമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നാണ് പല മസ്ജിദ് ഭാരവാഹികളും പറയുന്നത്.
ഞങ്ങള്‍ അത് ചര്‍ച്ച ചെയ്തിട്ടില്ല’ എന്നാണ് ‘മര്‍ഹമ’യുടെ ഒരു പ്രതിനിധി പറഞ്ഞത്. കിങ്സ്റ്റണിലെ മസ്ജിദുല്‍ ഹുദായും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. ‘എന്നോട് ആരും ചോദിച്ചിട്ടില്ല, ആരും വിളിച്ചിട്ടുമില്ല’ എന്നാണ് പള്ളിയിലെ ഫോണെടുത്തയാള്‍ പറഞ്ഞത്. പ്രവിശ്യയിലെ മസ്ജിദുല്‍ കരീം ഇമാം അബുല്‍ഹമീദിന്നും ഇതേ കാഴ്ചപ്പാട് തന്നെയാണുള്ളത്. ബോര്‍ഡ് മെമ്പര്‍ മാരുമായി സംസാരിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
മനുഷ്യരെ ആദരിക്കാനാണ് ഇസ്‌ലാം ആഹ്വാനം ചെയ്തിരിക്കുന്നത്. ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഇക്കാര്യത്തില്‍ തുല്യരാണ്. ഒരു മുസ്‌ലിം മരണപ്പെട്ടാല്‍, കുളിപ്പിക്കുന്നതിന്നും സ്ജ്ജീകരിക്കുന്നതിന്നും വേണ്ടി മൃത ദേഹം ഉടനെ മോര്‍ച്ചറിയിലേക്കെടുക്കേണ്ടതാണ്. രണ്ടോ മൂന്നോ പേര്‍ അയാളെ കുളിപ്പിക്കുകയും പിന്നെ കഫന്‍ ചെയ്യുകയും വേണം. ഉടനെ നമസ്‌കരിച്ച് കഴിയുന്നതും വേഗം ഖബറടക്കം നടത്തുകയും വേണം. നീട്ടിവെക്കുന്നത് കറാഹത്താണ്.
എന്നാല്‍, എന്തു തെറ്റ് ചെയ്താലും ആക്രമിക്ക് സംസ്‌കാര ചടങ്ങ് നിര്‍വഹിക്കണമെന്ന പക്ഷക്കാരാണ് ചില മസ്ജിദ് ഭാരവാഹികള്‍. ‘അദ്ദേഹം ഒരു മുസ്‌ലിമായിരുന്നുവോ എന്ന് ആദ്യം ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു’. നോര്‍ത്ത് സ്മിത്ഫീല്‍ഡിലെ, മസ്ജിദുല്‍ ഇസ്‌ലാം ഇമാം ഇക്രാമുല്‍ ഹഖ് Huffington post നോട് പറഞ്ഞു. ‘അയാള്‍ മുസ്‌ലിമായി ജീവിച്ചിരുന്നുവെന്നും അങ്ങനെയാണ് മരിച്ചതെന്നും അവലംബാഹര്‍മായ സ്രോതസ്സുകളിലൂടെ ബൊധ്യപ്പെട്ടാല്‍, അയാള്‍ക്ക് സംസ്‌കാര ചടങ്ങുകള്‍ നടത്തണമെന്ന് ഇമാം വെബ് അംഗീകരിക്കുന്നു. ‘അയാളുടെ മതമനുസരിച്ച് അയാളെ ഖബറടക്കം ചെയ്യുകയും വേണം’.
‘അയാളുടെ കാര്യം ദൈവത്തിന്നു വിടാം. അയാളില്‍ നിന്നുണ്ടായ ക്രൂരതയും ബുദ്ധിശൂന്യതയുമനുസരിച്ച് നമുക്ക് അയാളെ വിധിക്കാം. പക്ഷെ, അവസാനം, അയാളുടെ ആത്മാവ് ദൈവത്തിങ്കല്‍ ഹാജറാക്കപ്പെടും.’
എന്നാല്‍, അക്രമിക്ക് സംസ്‌കാര ചടങ്ങു നിര്‍വഹിക്കുന്നതിന്ന് ഇസ്‌ലാമികാധ്യാപനങ്ങള്‍ ചില വിലക്കുകളേര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ഈ പ്രമുഖ ഇമാം പറയുന്നത്. ‘വന്‍ കുറ്റം ചെയ്തവര്‍ക്ക് ഇമാം നമസ്‌കരിക്കരുതെന്നാണ് കര്‍മശാസ്ത്ര നിയമം. ‘മറ്റുള്ളവര്‍ക്ക് അത് ആകാം.’ അദ്ദേഹം പറയുന്നു.
‘ജീവിച്ചിരിക്കുന്ന ഒരു കുറ്റവാളിക്ക് മരണം വരെ പശ്ചാതപിക്കാനുള്ള അവസരം തുറന്നു കിടക്കുകയാണെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്.’ വെബ് പറയുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന രണ്ടാം പ്രതിയാണീവിടെ സൂചിപ്പിക്കപ്പെടുന്നത്. ‘ആദ്യമായി, അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും, താന്‍ ഹാനിവരുത്തിയവരുടെ കുടുംബാംഗങ്ങളോടൂം മറ്റുള്ളവരോടും മാപ്പു ചോദിക്കുകയും ചെയ്യാനാണ് ഇയാളെ തെര്യപ്പെടുത്തേണ്ടത്.
അവലംബം : Onislam.net
വിവ : കെ എ ഖാദര്‍ ഫൈസി