Current Date

Search
Close this search box.
Search
Close this search box.

പ്രശ്‌നക്കാര്‍ ന്യൂനപക്ഷ മുസ്‌ലിംകളോ?

രാജ്യത്തെ വര്‍ഗീയ വല്‍ക്കരിക്കാനും ഹിന്ദുത്വ വല്‍ക്കരിക്കാനും ആഹ്വാനം ചെയ്ത് ഒരുദിവസം കഴിയും മുമ്പെ ബി.ജെ.പി എം.പി ആദിത്യനാഥ് യോഗി നടത്തിയ പുതിയ പ്രസ്താവനയും വിവാദമായിരിക്കുന്നു. എന്നാല്‍ തന്റെ പ്രസ്താവനയെ രാജ്യം എങ്ങനെ വിലയിരുത്തുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചോ അതില്‍ നിന്നും തികച്ചും വിരുദ്ധമായ രീതിയിലാണ് അത് ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നത്. അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന ഇങ്ങനെയാണ് : ‘പത്ത് ശതമാനം മുസ്‌ലിംകളുള്ള സ്ഥലം സാധാരണ ഗതിയില്‍ ശാന്തമായിരിക്കും, എന്നാല്‍ അവര്‍ 20 ശതമാനമുണ്ടെങ്കില്‍ അവിടെ വര്‍ഗീയ അക്രമണങ്ങളും ചെറിയ തോതിലുള്ള സംഘര്‍ഷങ്ങളും ഉണ്ടാകും, മുസ്‌ലിംകള്‍ 30 ശതമാനമുണ്ടെങ്കില്‍ അവിടെ കലാപങ്ങള്‍ ഉണ്ടാകും, അവര്‍ 40 ശതമാനമുള്ളിടങ്ങളില്‍ നിന്നും ഇതര ജനവിഭാഗങ്ങള്‍ ആട്ടിയോടിക്കപ്പെടും’. കണക്കുകളുടെ അടിസ്ഥാനത്തില്‍ ഈ പ്രസ്താവന കൃത്യമായി ചോദ്യം ചെയ്യാന്‍ സാധിക്കും. ഇദ്ദേഹത്തിന്റെ പ്രസ്താവനയെ ഇങ്ങനെയും നമുക്ക് വായിക്കാനാകും : 90 ശതമാനത്തോളം ഹിന്ദുക്കള്‍ ജീവിക്കുന്ന സ്ഥലങ്ങളില്‍ മുസ്‌ലിംകള്‍ക്ക് സമാധനത്തോടെ ജീവിക്കാനുള്ള അനുവാദം ഹിന്ദുക്കള്‍ നല്‍കും, മുസ്‌ലിംകള്‍ 20 ശതമാനമായാല്‍ വര്‍ഗീയ അക്രമണങ്ങളുണ്ടാക്കി ഹിന്ദുക്കള്‍ക്കിടയില്‍ ഭീതി പരത്താന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരിക്കും, അവരുടെ ജനസംഖ്യ 30 ശതമാനമായാല്‍ കലാപങ്ങളുണ്ടാക്കി ഹിന്ദുക്കളെ തങ്ങളുടെ കാല്‍ക്കീഴിലാക്കാന്‍ അവര്‍ ശ്രമിക്കും, മുസ്‌ലിം ജനസംഖ്യ 40 ശതമാനമാകുന്നതോടെ തങ്ങളുടെ ആധിപത്യം നഷ്ടപ്പെട്ടെന്ന് ഹിന്ദുക്കള്‍ മനസ്സിലാക്കുകയും പുതിയ പ്രദേശങ്ങള്‍ തേടി അവര്‍ നാടുവിടാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യും. ഇന്ത്യയില്‍ നടന്ന ഭൂരിപക്ഷം വര്‍ഗീയ കലാപങ്ങളിലും ഇരകളാക്കപ്പെട്ടിട്ടുള്ളത് ഹിന്ദുക്കളല്ല, മുസ്‌ലിംകളാണെന്നതിനാല്‍ ഇങ്ങനെയൊരു വായനക്കും പ്രസക്തിയുണ്ട്. ചുരുക്കത്തില്‍, ആതിഥ്യനാഥ് യോഗിയുടെ പ്രസ്താവന പൂര്‍ണമായും യാഥാര്‍ഥ്യ വിരുദ്ധമാണ്, തുടര്‍ച്ചയായുള്ള പ്രസ്താനകളിലൂടെ ന്യൂനപക്ഷത്തിനെതിരെ ഭൂരിപക്ഷ ഏകീകരണം സാധ്യമാക്കുക എന്നാണ് യോഗി ലക്ഷ്യം വെക്കുന്നത്.

ന്യൂനപക്ഷങ്ങളുടെ സാന്നിധ്യം പ്രസക്തമാകുമ്പോഴാണ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും അക്രമ സംഭവങ്ങളുണ്ടാകുന്നത്. അഥവാ ന്യൂനപക്ഷങ്ങളുടെ സാന്നിധ്യം തങ്ങളുടെ ദീര്‍ഘകാല താല്‍പര്യങ്ങള്‍ക്ക് വിഘാതമാകുമെന്ന് ഭൂരിപക്ഷ ജനത വിചാരിക്കുന്നിടത്താണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. മുസ്‌ലിംകളാണ് പ്രധാന പ്രശ്‌നക്കാരും അക്രമികളുമെന്ന് സ്ഥാപിക്കാനാണ് യോഗി ശ്രമിക്കുന്നതെങ്കില്‍, എതിര്‍വാദങ്ങള്‍ അതിനേക്കാള്‍ ശക്തമാണ്. ഹിന്ദുക്കള്‍ ന്യൂനപക്ഷമായ, ദീര്‍ഘനാളായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ശ്രീലങ്ക തന്നെ ഉദാഹരണമായി എടുക്കാം. ശ്രീലങ്കയിലെ ഹിന്ദു ജനസംഖ്യ മൊത്തത്തില്‍ എടുത്താല്‍ കേവലം 12 ശതമാനം മാത്രമാണ്. രണ്ട് പ്രവിശ്യകളില്‍ അത് 20 ശതമാനത്തിന് മുകളില്‍ പോകും. ശ്രീലങ്കയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട ഒരു ലേഖനത്തില്‍ നിന്നുള്ള ഒരു ഭാഗം ചുവടെ ചേര്‍ക്കുന്നു :
‘1948 ല്‍ ബ്രിട്ടനില്‍ നിന്നും ശ്രീലങ്ക സ്വതന്ത്രമായത് മുതല്‍ ഭൂരിപക്ഷ സിംഹളരും ന്യൂനപക്ഷ തമിഴ് ജനതയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 1956, 1958, 1977, 1981, 1983 എന്നീ വര്‍ഷങ്ങളിലുണ്ടായ വംശീയ കലാപങ്ങള്‍ ഉള്‍പ്പെടെ ആവര്‍ത്തിച്ചുണ്ടായ വംശീയ-രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് തമിഴ് അനുകൂല സായുധ വിഭാഗത്തിന്റെ രൂപീകരണത്തിന് വഴിവെച്ചത്. തമിഴരുടെ സ്വാതന്ത്ര്യം എന്നതായിരുന്നു ഈ സായുധ വിഭാഗത്തിന്റെ ലക്ഷ്യം. പതിറ്റാണ്ടുകള്‍ തുടര്‍ന്ന ഈ ആഭ്യന്തര സായുധ പോരാട്ടത്തില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 2009 ല്‍ ഈ ആഭ്യന്തര യുദ്ധത്തിന് പരിസമാപ്തിയായെങ്കിലും ശ്രീലങ്കന്‍ സൈന്യവും വിമത വിഭാഗമായ എല്‍.ടി.ടി.ഇയും നടത്തിയ ക്രൂരതകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും പുറത്ത് വന്നുകൊണ്ടിരിക്കുന്നുണ്ട്. ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ അവസാന മാസങ്ങളില്‍ 40,000 ത്തോളം സിവിലയന്‍മാര്‍ മാത്രം കൊല്ലപ്പെട്ടതായി യു.എന്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആഭ്യന്തര യുദ്ധത്തിന് അന്ത്യമായെങ്കിലും ശ്രീലങ്കയില്‍ ഇപ്പോഴും മാധ്യമ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, ജുഡീഷ്യറിക്ക് മേലുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ സ്വാധീനം തുടരുകയാണ്’. (http://en.wikipedia.org/wiki/Sri_Lankan_Tamil_people)

ശ്രീലങ്കയില്‍ നടന്ന ആഭ്യന്തര സംഘര്‍ഷത്തെ കുറിച്ച മറ്റൊരു ലേഖനത്തിന്‍ നിന്നുള്ള ഭാഗം :

‘ശ്രീലങ്കയിലെ മുസ്‌ലിംകളാണ് ഇപ്പോള്‍ കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന ജനവിഭാഗം, ജനസംഖ്യയില്‍ 8 ശതമാനമാണ് അവരുള്ളത്. ആയുധം കൈയ്യിലെടുത്ത് പോരാട്ടത്തിനിറങ്ങിയവരല്ല മുസ്‌ലിംകളെങ്കിലും മറ്റു ചില കാരണങ്ങളുടെ പേരിലാണവര്‍ പീഡിപ്പിക്കപ്പെടുന്നത്. എല്‍.ടി.ടി.ഇ നടത്തിയ വംശീയ ഉന്മൂലനത്തിന് ഇരയാവരില്‍ മുസ്‌ലിംകളും ഉള്‍പ്പെടും. ശ്രീലങ്കയിലെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍പ്പെട്ട വടക്ക്കിഴക്കന്‍ മേഖലയിലെ ജനസംഖ്യയില്‍ മൂന്നിലൊന്ന് വരുന്ന മുസ്‌ലിം ജനതക്ക് നേരെ എല്‍.ടി.ടി.ഇ മൃഗീയമായ ക്രൂരതകളാണ് അനുവര്‍ത്തിച്ചിട്ടുള്ളതെന്ന് 2007 മെയ് മാസത്തിലെ ഐ.സി.ജി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. മേഖലയിലെ മുസ്‌ലിം നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് അക്രമണങ്ങള്‍ക്ക് താല്‍ക്കാലിക ശമനമുണ്ടെങ്കിലും സമാധാനാവസ്ഥ നിലനില്‍ക്കാനുള്ള സാധ്യത വിരളമാണെന്ന് ഐ.സി.ജി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.’ (http://www.worldwatch.org/node/5184)

ഇനി ഇന്ത്യയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളുടെ കണക്കുകള്‍ പരിശോധിക്കാം:-
‘2005 നും 2009 നും ഇടയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും ശരാശരി 130 പേരാണ് കൊല്ലപ്പെട്ടത്, 2,200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യാ വിഭജനത്തിന് മുമ്പ് 1920-1940 കാലഘട്ടത്തില്‍ അസംഖ്യം വര്‍ഗീയ കലാപങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ കാലയളവില്‍ നടന്ന വര്‍ഗീയ കലാപങ്ങളില്‍ ഓരോ വര്‍ഷവും ശരാശരി 381 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പി.ആര്‍.എസ് ഇന്ത്യയുടെ കണക്ക് പ്രകാരം, 2005 നും 2009 നും ഇടയിലുള്ള അഞ്ച് വര്‍ഷക്കാലയളവില്‍ ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി നിരവധി വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇവിടങ്ങളില്‍ സ്വത്ത് വകകള്‍ക്ക് നഷ്ടം സംഭവിച്ചതിന്റെ വിവരങ്ങള്‍ മാത്രമാണുള്ളത്, ആളുകള്‍ക്ക് പരിക്കേറ്റതിന്റെയും ജീവന്‍ നഷ്ടപ്പെട്ടതിന്റെയും റിപ്പോര്‍ട്ടുകള്‍ ഇല്ല. 700 വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയിലാണ് ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ സംഘര്‍ഷങ്ങളുണ്ടായിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റുമൂന്ന് സംസ്ഥാനങ്ങള്‍ മദ്ധ്യപ്രദേശും ഉത്തര്‍ പ്രദേശും ഒറീസയുമാണ്. വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ 64% പേരും ഈ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

2012 വര്‍ഷത്തില്‍ ഇന്ത്യയില്‍ നടന്ന വര്‍ഗീയ കലാപങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 93 ആണ്. ഇതില്‍ 48 പേര്‍ മുസ്‌ലിംകളും 44 പേര്‍ ഹിന്ദുക്കളും ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടും. 2067 പേര്‍ക്ക് കലാപങ്ങളില്‍ പരിക്കേല്‍ക്കുകയുണ്ടായി. പരിക്കേറ്റവരില്‍ 1010 ഹിന്ദുക്കളും 787 മുസ്‌ലിംകളും 222 പോലീസ് ഉദ്യോഗസ്ഥരും മറ്റുള്ളവര്‍ 48 പേരും ഉള്‍പ്പെടുന്നു. 2013 ല്‍ നടന്ന വര്‍ഗീയ കലാപങ്ങളില്‍ 107 പേരാണ് കൊല്ലപ്പെട്ടത്, ഇതില്‍ 66 പേര്‍ മുസ്‌ലിംകളും 41 പേര്‍ ഹിന്ദുക്കളുമാണ്. 794 ഹിന്ദുക്കളും 703 മുസ്‌ലിംകളും 200 പോലീസുകാരുമുള്‍പ്പെടെ 1647 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.’ (http://en.wikipedia.org/wiki/Religious_violence_in_India)

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നടന്ന വര്‍ഗീയ കലാപങ്ങളുമായി ബന്ധപ്പെട്ട് നടന്ന നിരവധി പഠനങ്ങള്‍, കലാപങ്ങളില്‍ ഇരയായവരിലും ദുരിതമനുഭവിച്ചവരിലും 65 ശതമാനം പേരും മുസ്‌ലിംകളാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭീകര പ്രവര്‍ത്തനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കണക്കെടുത്ത് പരിശോധിച്ചാല്‍, ഹിന്ദു ഭീകരര്‍ നടത്തിയ അക്രമണങ്ങളിലാണ് കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാകും. അഥവാ കഴിഞ്ഞ 40 വര്‍ത്തിനിടയില്‍ ഇന്ത്യയില്‍ നടന്നിട്ടുള്ള ഭൂരിപക്ഷം ഭീകരവാദ അക്രമണങ്ങളും നടത്തിയിട്ടുള്ളത് ഹിന്ദു ഭീകരവാദികളാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന മുംബൈ ഭീകരാക്രമണം അടക്കം മുസ്‌ലിം ഭീകരവാദികള്‍ നടത്തിയതെന്ന് ആരോപിക്കപ്പെടുന്ന അക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1500 ഓളമാണ്. http://creative.sulekha.com/hindu-terrorism-versus-muslim-terrorism-in-…

നക്‌സല്‍ അക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു :

Period Civilians Security forces Insurgents Total per period
1989–2001 1,610 432 1,007 3,049[84]
2002 382 100 141 623[85]
2003 410 105 216 731[85]
2004 466 100 87 653[85]
2005 524 153 225 902[86]
2006 521 157 274 952[86]
2007 460 236 141 837[86]
2008 399 221 214[87] 834[88]
2009 586 317 217 1,120[89]
2010 713 285 171 1,169[90]
2011 275 128 199 602[91]
2012 146 104 117 367[92]
2013 123 83 136 342[93]
TOTAL 6,615 2,421 3,145 12,181

1980 കളോടെ ആരംഭിച്ച നക്‌സല്‍ സായുധ കലാപത്തില്‍ മാത്രം 12,000 ത്തിലധികം പേരാണ് ഇതിനകം കൊല്ലപ്പെട്ടിട്ടുള്ളതെന്ന് മുകളില്‍ കൊടുത്ത ചാര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഇതില്‍ തന്നെ പകുതിയലധികം പേരും കൊല്ലപ്പെട്ടത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലാണെന്ന് മാത്രമല്ല കൊല്ലപ്പെട്ടവരുടെ ലിസ്റ്റില്‍ മിക്കപ്പോഴും സാധാരണക്കാരായ ജനങ്ങളാണ് കൂടുതലുള്ളത്.

സിഖ് സായുധ ഗ്രൂപ്പുകളുടെ അക്രമണത്തിലും നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് നടന്ന സിഖ് കലാപത്തില്‍ 2000 ത്തിലധികം സിഖുകാരാണ് കൊല്ലപ്പെട്ടത്, കലാപത്തില്‍ 10,000 ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് സിഖ് ഭാഷ്യം.

ഉള്‍ഫ തീവ്രവാദികളുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടവരെ കുറിച്ചുള്ള വിക്കിപീഡിയയുടെ റിപ്പോര്‍ട്ട് ഇങ്ങനെയാണ് ‘വിമതരും സുരക്ഷാ വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ കൊല്ലപ്പെട്ടത് 18,000 ത്തോളം പേരാണ്. ഇപ്രകാരം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍ നടന്ന സിഖ്, നക്‌സല്‍, ഉള്‍ഫ അക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30,000 ത്തിലധികമാണ്’. നെക്‌സലുകളും,തമിഴ് വിമതരും, ഉള്‍ഫ തീവ്രവാദികളും ഹിന്ദു മതവിഭാഗത്തില്‍ പെട്ടവരാണ് എന്നുമാത്രമല്ല, ഹിന്ദു ഐഡിയോളജിയില്‍ ആകൃഷ്ടരായവരാണ് ഇവരില്‍ പലരും.

ആദിത്യനാഥ് യോഗിയുടെ സിദ്ധാന്തം തകര്‍ന്നു പോകുന്ന വേറെയും ചിലയിടങ്ങളുണ്ട്. 25 ശതമാനത്തിലധികം മുസ്‌ലിംകള്‍ വസിക്കുന്ന കേരളം ശാന്തിയിലും സമാധാനത്തിലും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ്. ഹിന്ദി ബെല്‍റ്റിലുള്ള രണ്ട് പ്രധാന മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളാണ് കിഷന്‍ഗഞ്ചും രാംപൂരും. കിഷന്‍ഗഞ്ചില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദ്ദത്തെ കുറിച്ച് പരാമര്‍ശിക്കുന്ന ഒരു ലേഖനത്തില്‍ നിന്നുള്ള ചെറിയ ഭാഗം ചുവടെ :
‘കാശ്മീര്‍ താഴ്‌വര കഴിഞ്ഞാല്‍ മുസ്‌ലിം ഭൂരിപക്ഷമുള്ള രണ്ടാമത്തെ പ്രദേശമാണ് കിഷന്‍ഗഞ്ച്, 80 ശതമാണിവിടത്തെ മുസ്‌ലിം ജനസംഖ്യ. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണെങ്കിലും മുസ്‌ലിമേതര വിഭാഗങ്ങള്‍ ഇവിടെ സമാധാനത്തോടെയാണ് ജീവിക്കുന്നത്. ഇവിടത്തെ മുസ്‌ലിംകളും സിഖുകാരും ഹിന്ദുക്കളും മറ്റു മതസ്തരും സാമുദായിക സൗഹാര്‍ദ്ദത്തിന് മാതൃകയാണ്. ഗുജറാത്ത് കലാപമോ മറ്റിതര കലാപങ്ങളോ ഇവിടത്തുകാരുടെ സാമുദായിക സൗഹാര്‍ദ്ദ അന്തരീക്ഷത്തിന് പോറലേല്‍പ്പിച്ചിട്ടില്ല. നിരവധി അമ്പലങ്ങളും മസ്ജിദുകളും ദര്‍ഗകളും നിലനില്‍ക്കുന്ന സ്ഥലമാണ് കിഷന്‍ഗഞ്ചെങ്കിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ കലാപങ്ങള്‍ കത്തിയാളിയ വേളകളില്‍ പോലും ഇവിടത്തെ ഒരൊറ്റ ആരാധനാലയവും തകര്‍ക്കപ്പെട്ടിട്ടില്ല. പ്രഭാതോദയ വേളകളില്‍ ഇവിടെ അമ്പലങ്ങളില്‍ നിന്നുള്ള ഭജന മന്ത്രങ്ങളും മസ്ജിദുകളില്‍ നിന്നും ബാങ്ക് വിളികളും ഉയരുന്നു. എല്ലാ ആഘോഷ വേളകളും ഒരുമിച്ചാഘോഷിക്കുന്നവരാണ് ഇവിടത്തുകാര്‍’. (http://www.merinews.com/article/kishanganj-the-heaven-of-peace-and-brot…)

ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വ സംഘടനകള്‍ അഭിമുഖീകരിക്കുന്ന സാമൂഹിക അരക്ഷിത ബോധത്തില്‍ നിന്നാണ് ആദിത്യനാഥ് യോഗിയുടെ ഇത്തരം ദീനരോദനങ്ങളുണ്ടാകുന്നതെന്നാണ് ഞാന്‍ കരുതുന്നത്. ഹിന്ദു കുടുംബംഗങ്ങള്‍ കുടുംബാസൂത്രണ പദ്ധതി വ്യാപകമായി നടപ്പിലാക്കിയതും ഹിന്ദുക്കള്‍ക്കിടയിലെ വര്‍ധിച്ചതോതിലുള്ള ശിശുഹത്യയും മുസ്‌ലിംകളും ഹിന്ദുക്കളും തമ്മിലുള്ള ജനസംഖ്യാ അനുപാതം കുറഞ്ഞ് വരുന്നതുമടക്കമുള്ള യാഥാര്‍ഥ്യങ്ങളാണ് ഹിന്ദുത്വ സംഘടനകള്‍ അഭിമുഖീകരിക്കുന്ന സാമൂഹിക അരക്ഷിത ബോധത്തിന് കാരണമായിട്ടുള്ളത്. എന്നാല്‍ ജനസംഖ്യാ അനുപാതത്തിലുണ്ടാകുന്ന ഈ മാറ്റം വളരെ നേരിയ തോതില്‍ മാത്രമാണെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 21 ാം നൂറ്റാണ്ട് അവസാനിക്കുമ്പോള്‍ രാജ്യത്തെ മുസ്‌ലിം ജനസംഖ്യയില്‍ കേവലം 4 ശതമാനം വര്‍ധനവ് മാത്രമായിരിക്കും ഉണ്ടാകുക. അതിനുള്ള സാധ്യത തന്നെ വിരളമാണ്, കാരണം മുസ്‌ലിം – ഹിന്ദു സ്ത്രീകള്‍ക്കിടയിലുള്ള സന്താനോല്‍പ്പാദന ശേഷിയുടെ അന്തരം അതിവേഗം കുറഞ്ഞുവരികയാണ്.

സായിബാബയുമായി ബന്ധപ്പെട്ട് ഹിന്ദുമതസ്തര്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ആഭ്യന്തര ഭിന്നതയെ മറികടക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ ഈ വര്‍ഗീയ ക്യാമ്പയിന്‍ എന്ന് ഞാന്‍ സംശയിക്കുന്നു. പുരാതന ഹിന്ദു ധര്‍മ്മത്തിന്റെ സംരക്ഷണമല്ല ആര്‍.എസ്.എസും അവരുടെ പോഷക സംഘടനകളും ലക്ഷ്യം വെക്കുന്നത്, മറിച്ച് ഇന്ത്യയില്‍ ഹിന്ദു ആധിപത്യം സ്ഥാപിക്കുക എന്നതാണ്. ഈ സന്ദര്‍ഭത്തില്‍ ദ്വാരകയിലെ ശങ്കരാചാര്യയുടെ നേതൃത്തില്‍ നടക്കുന്ന സായിബാബ വിരുദ്ധ ക്യാമ്പയിന്‍ ശങ്കരാചാര്യരുമായുള്ള ഏറ്റുമുട്ടലിലേക്കും ഹിന്ദുക്കള്‍ക്കിടയില്‍ തന്നെ ആഭ്യന്തര ഭിന്നതക്കും വഴിവെക്കുമെന്നുള്ള തിരിച്ചറിവില്‍ നിന്നാണ്, മുസ്‌ലിം ഭീതി പരത്തി ഹിന്ദു ഏകീകരണത്തിന് ഹിന്ദുത്വ ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വ ശക്തികളുടെ രാഷ്ട്രീയ നേട്ടവും ഇതിനു പിന്നിലെ മറ്റൊരു ലക്ഷ്യമാണ്. അധികാരത്തില്‍ ദീര്‍ഘനാള്‍ തുടരുന്നതിന് വര്‍ഗീയ കലാപങ്ങളടക്കമുള്ള ഏത് കളിയും കളിക്കാന്‍ ഹിന്ദുത്വ ശക്തികള്‍ തയ്യാറാകും.

എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന പ്രസ്താവനകളും രൂപം കൊള്ളുന്നത് നേരത്തെ പറഞ്ഞ ആശങ്കയില്‍ നിന്നാണ്. ‘ഹിന്ദു’ എന്ന പദം തന്നെ രൂപം കൊണ്ടിട്ടുള്ളത് അറബ്-പേര്‍ഷ്യന്‍ മുസ്‌ലിംകളില്‍ നിന്നാണെന്ന കാര്യം ഇവര്‍ മറന്നുപോയിരിക്കുന്നു. ‘ഹിന്ദു’ എന്ന പദത്തിന്റെ ആവിര്‍ഭാവവുമായി ബന്ധപ്പെട്ട് വിക്കിപീഡിയ നല്‍കുന്ന വിവരം ഇങ്ങനെയാണ് : ‘സംസ്‌കൃത പദമായ സിന്ദുവില്‍ നിന്നാണ് (പേര്‍ഷ്യക്കാര്‍ വഴി) ഹിന്ദു എന്ന പദമുണ്ടായിട്ടുള്ളത്, ഇന്നത്തെ പാക്കിസ്ഥാനും വടക്കേ ഇന്ത്യയും ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലുള്ള ഇന്‍ഡസ് നദിയുടെ പേരാണത്. ഗോവിന്ദ് ഫ്‌ലഡ് പറയുന്നു ‘ഇന്‍ഡസ് നദി (സംസ്‌കൃതത്തില്‍ സിന്ദു)യുടെ തീരത്ത് താമസിക്കുന്നവരെ സൂചിപ്പിക്കുന്നതിന് വേണ്ടി പേര്‍ഷ്യക്കാരാണ് ഹിന്ദു എന്ന പദം ആദ്യമായി ഉപയോഗിച്ചത്. ഭൂമിശാസ്ത്രപരമായ ഒരു പ്രയോഗം എന്നതിലപ്പുറം അതിന് ഒരു മതവുമായി ബന്ധമില്ല.

18 ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് യൂറോപ്യന്‍ കച്ചവടക്കാരും കൊളോണിയലിസ്റ്റുകളും ഇന്ത്യന്‍ മതങ്ങളെ പിന്തുടരുന്നവരെ സൂചിപ്പിക്കാന്‍ ഹിന്ദുക്കള്‍ എന്ന് പൊതുവായി ഉപയോഗിച്ച് തുടങ്ങിയത്….. ഇന്‍ഡസ് നദിക്ക് സമീപത്ത് താമസിക്കുന്നവരെ സൂചിപ്പിക്കാന്‍ പേര്‍ഷ്യക്കാര്‍ ഉപയോഗിച്ച ഹിന്ദു എന്ന പദം അറബിയില്‍ അല്‍ ഹിന്ദ് എന്നും ഗ്രീക്കില്‍ ഇന്ധോസ് എന്നും ഉപയോഗിച്ചു. ഇംഗ്ലീഷില്‍ ഇന്ത്യ എന്നും ഉപയോഗിക്കുന്നു’. (http://en.wikipedia.org/wiki/Hindu)

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ തീവ്ര ഹിന്ദുത്വ ശക്തികള്‍ നടത്തി കൊണ്ടിരിക്കുന്ന കുതന്ത്രങ്ങളില്‍ ഹിന്ദു സമൂഹം വീണുപോകില്ലെന്ന് വിശ്വസിക്കുന്നു. പകരം, രാജ്യത്ത് ആധിപത്യം സ്ഥാപിക്കുന്ന പാശ്ചാത്യന്‍ സംസ്‌കാരത്തെ എതിര്‍ക്കാനും, ലൈംഗികതയുടെയും ലഹരിയുടെയും അതിപ്രസരം കാരണം തകര്‍ന്നുകൊണ്ടിരിക്കുന്ന സാമൂഹ്യ ധാര്‍മ്മിക പരിസരത്തെ സംരക്ഷിക്കാനും, അഴിമതി, വിലക്കയറ്റം, സാമ്പത്തിക അസന്തുലിത്വം തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങളെ ഒന്നിച്ചു നേരിടാനും രാജ്യത്തെ എല്ലാ മതവിഭാഗങ്ങളും മുന്നോട്ട് വരികയാണ് വേണ്ടത്.

വിവ : ജലീസ് കോഡൂര്‍

Related Articles