സൈനിക പദവികളുള്ള റബ്ബിമാരും ഇസ്രയേല്‍ സൈന്യത്തോടൊപ്പം ഉണ്ടാവാറുണ്ട്. ഫലസ്തീനികളെയും ജൂതന്‍മാരല്ലാത്ത ഏത് വിഭാഗങ്ങളെയും നേരിടുന്ന സൈനികര്‍ക്കും ഓഫീസര്‍മാര്‍ക്കും ചിന്താപരവും ആദര്‍ശപരവുമായ അധ്യാപനങ്ങള്‍ നല്‍കുകയാണ് അവരുടെ ചുമതല. സൈനികര്‍ക്കിടയില്‍ അവശ്യമായ ഫത്‌വകള്‍ വിതരണം ചെയ്യുന്നതും അവരുടെ ചുമതലയാണ്. ‘ആയുധങ്ങളുടെ വിശുദ്ധി’ എന്ന് തല്‍മുദ് പരിചയപ്പെടുത്തുന്ന യുദ്ധതത്വങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതും അവരാണ്.
വെസ്റ്റ്ബാങ്കിലും ഇസ്രയേല്‍ സൈനിക നേതൃത്വം റബ്ബി കേണ്‍ല്‍ ഫിദാന്‍ സിമ്പലിന്റെ ഒരു ഫത്‌വ വിതരണം ചെയ്തിരുന്നു. ഫലസ്തീനിലുള്ള നല്ലവരായ സിവിലിയന്‍മാരെ വരെ കൊല്ലാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു അത്. ജൂത ശരീഅത്തായ ‘ഹാലാകാ’ പ്രകാരമുള്ള നിര്‍ബന്ധ മതബാധ്യതയായാണതിനെ പരിചയപ്പെടുത്തുന്നത്.
‘ജൂതമതവും ജൂതരല്ലാത്തവരോടുള്ള അതിന്റെ നിലപാടും’ എന്ന ലേഖനത്തില്‍ ഇസ്രയേല്‍ എഴുത്തുകാരനായ ഇസ്രായീല്‍ ഷാഹാക് ഈ ഫത്‌വ ആവര്‍ത്തിക്കുന്നുണ്ട്. അതിലദ്ദേഹം പറയുന്നു : ‘യുദ്ധത്തിനിടയില്‍ ഞങ്ങളുടെ സൈനികര്‍ സിവിലിയന്‍മാരുമായി ഉരസലുണ്ടാവുകയോ അല്ലെങ്കില്‍ അവരെ ആട്ടിയോടിക്കുകയോ ആക്രമിക്കുയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ നമ്മുടെ സൈന്യത്തിന് യാതൊരു ദ്രോഹവും ചെയ്യുന്നില്ലെങ്കിലും അവര്‍ കൊല്ലപ്പെടാനുള്ള സാധ്യതയുണ്ട് അല്ലെങ്കില്‍ നിയമപ്രകാരം (ഹാലാകാ) അത് അനിവാര്യമായി വരെ തീരുന്നു. മാത്രമല്ല നല്ലവരായ സിവിലിയന്‍മാരെ കൊല്ലുന്നതിനെ ഹാലാകാ പ്രോത്സാഹിപ്പിക്കുന്നു.’
1967-ല്‍ അധിനിവിഷ്ട ഫല്‌സ്തീനില്‍ സൈനികനായി സേവനം ചെയ്ത മോഷെ എന്ന സൈനികന്റെ ചോദ്യത്തിന് ഷിമോണ്‍ വെയ്‌സര്‍ എന്ന റബ്ബി നല്‍കിയ മറുപടി ഇത് വ്യക്തമാക്കുന്നുന്നു. ‘അമാലേക്കുകളെ കൈകാര്യം ചെയ്ത പോലെയാണോ നാം അറബികളെ കൈകാര്യം ചെയ്യേണ്ടത്?’ എന്നായിരുന്നു സൈനികന്റെ ചോദ്യം. അതായത് വേദപുസ്തകത്തില്‍ പറയുന്ന പ്രകാരം (‘ആകയാല്‍ നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി അടക്കുവാന്‍ തരുന്ന ദേശത്തു ചുറ്റുമുള്ള നിന്റെ സകലശത്രുക്കളെയും നിന്റെ ദൈവമായ യഹോവ നീക്കി നിനക്കു സ്വസ്ഥത തന്നിരിക്കുമ്പോള്‍ നീ അമാലേക്കിന്റെ ഓര്‍മ്മയെ ആകാശത്തിന്‍ കീഴില്‍നിന്നു മായിച്ചുകളയേണം; ഇതു മറന്നുപോകരുതു.’ -ആവര്‍ത്തന പുസ്തകം 25 ; 19) അവരുടെ അടയാളം തന്നെ ഭൂമുഖത്ത് നിന്നും മായ്ക്കുന്ന തരത്തില്‍ ഇല്ലാതാക്കുകയാണോ അതല്ല ന്യായമായ യുദ്ധനിയമങ്ങള്‍ പാലിച്ചു യുദ്ധം ചെയ്യുകയാണോ വേണ്ടത് എന്നാണ് ചോദ്യം. യുദ്ധ നിയമപ്രകാരം സൈനികന് പോരാളികളെ മാത്രമേ വധിക്കാന്‍ അനുവാദമുള്ളൂ. അറബിയായ ഒരാള്‍ക്ക് വെള്ളം നല്‍കുന്നത് എനിക്ക് അനുവദനീയമാണോ എന്നതായിരുന്നു ചോദ്യത്തിന്റെ അവസാന ഭാഗം.
മോഷെയെന്ന സൈനികന് നല്‍കിയ മറുപടിയില്‍ ജൂതയുദ്ധനിയമങ്ങളെ വിശദീകരിച്ച് റബ്ബി ഷിമോണ്‍ വെയ്‌സര്‍ നല്‍കിയ മറുപടി കാണുക : ജ്ഞാനികളുടെ ചില വാക്കുകള്‍ നിനക്ക് ഞാന്‍ അറിയിച്ചു തരാം. ജൂതന്‍മാരല്ലാത്തവരുമായി നടത്തുന്ന യുദ്ധത്തിന് പ്രത്യേക നിയമങ്ങളാണുള്ളത്. ഫുട്‌ബോളിനും ബാസ്‌കറ്റ് ബോളിനും എല്ലാം ഉള്ള നിയമങ്ങള്‍ പോലെ. എന്നാല്‍ യുദ്ധം നമ്മെ സംബന്ധിച്ചടത്തോളം ഒരു കളിയല്ല, ജീവിതത്തിന്റെ അനിവാര്യതയാണ്. അതിന്റെ അടിസ്ഥാനത്തില്‍ ജൂതനല്ലാത്തവരെ വധിക്കുകയാണ് ഏറ്റവും ഉത്തമം. അവന്റെ തല തകര്‍ക്കണം. ഹാലാകാ പ്രകാരം അതാണ് ‘ആയുധത്തിന്റെ വിശുദ്ധി’.
ഷിമോണ്‍ വെയ്‌സര്‍ എന്ന റബ്ബിയുടെ കത്ത് മോഷെ തന്റെ കൂട്ടുകാരായ സൈനികര്‍ക്ക് വായിച്ചു കേള്‍പ്പിച്ചു. നല്ലവരായ ഫലസ്തീനികളെ കൊല്ലുകയാണ് ഉത്തമം. കാരണം അവര്‍ ജൂതന്‍മാരല്ല, വിഷ സര്‍പ്പങ്ങളുടെ തല അടിച്ചു തകര്‍ക്കുക തന്നെയാണ് വേണ്ടത്. അതിന് മോഷെ റബ്ബിക്ക് മറുപടിയായി അയച്ചു : താങ്കളുടെ കത്ത് കിട്ടി കാര്യങ്ങള്‍ ഞാന്‍ മനസ്സിലാക്കി. യുദ്ധത്തിനിടയില്‍ ഞാന്‍ കണ്ടുമുട്ടുന്ന അറബികളെയും സ്ത്രീകളെയും വധിക്കാന്‍ എനിക്ക് അനുവാദമുണ്ടെന്നല്ല, അത് എന്റെ നിര്‍ബന്ധ ബാധ്യതയാണെന്ന് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നു എന്നായിരുന്നു മറുപടി കത്തിന്റെ ഉള്ളടക്കം.
സയണിസ്റ്റുകള്‍ സ്വീകരിച്ചിരിക്കുന്ന യുദ്ധനയം ഇതാണ്. ജൂതരല്ലാത്ത എല്ലാവരും തല തല്ലിതകര്‍ക്കപ്പെടേണ്ട വിഷസര്‍പ്പങ്ങളാണ്. അവര്‍ നല്ലവരായ സിവിലിയന്‍മാരാവട്ടെ, സ്ത്രീകളാവട്ടെ പുരുഷന്‍മാരാവട്ടെ അതില്‍ വിവേചനം വേണ്ടതില്ല. ജൂതജ്ഞാനികള്‍ തല്‍മുദിനെ അവലംബിച്ച് തയ്യാറാക്കിയ ഹാലാകാ പ്രകാരം ഇസ്രയേല്‍ സൈന്യത്തിലെ റബ്ബിമാര്‍ നല്‍കുന്ന ഫത്‌വകളുടെ മാതൃകയാണിത്.
ഇസ്രായീല്‍ ഷാഹാക് തന്റെ പുസ്തകത്തില്‍ മറ്റൊരു സംഭവം വിവരിക്കുന്നുണ്ട്. ഇസ്രയേലിന്റെ തെരുവിലൂടെ ഒരാള്‍ കാറോടിച്ചു പോകുമ്പോള്‍ റോഡരികില്‍ അപകടം പറ്റി രക്തംവാര്‍ന്ന് കിടക്കുന്ന ഒരു അറബിയെ കണ്ടു. സംഭവ സ്ഥലത്തിന് തൊട്ടടുത്ത് തന്നെ ഒരു ടെലിഫോണ്‍ ബൂത്തുണ്ടായിരുന്നു. കാര്‍ നിര്‍ത്തി അയാള്‍ ആംബുലന്‍സ് വിളിച്ചു വരുത്താനായി ഫോണ്‍ ചെയ്യുന്നതിനായി അവിടെ ചെന്നു. എന്നാല്‍ ആവശ്യം നിരസിച്ച ബൂത്തുടമ അയാളോട് ക്ഷമാപണം നടത്തുകയാണ്. കാരണം ഇന്ന് ശനിയാഴ്ച്ചയാണ്, ജൂതനല്ലാത്ത ഒരാളെ രക്ഷപ്പെടുത്തല്‍ നിഷിദ്ധമാണ്.
ഇത്തരം അനുഭവങ്ങളിലൂടെ കടന്ന് പോയ പശ്ചാത്തലത്തിലാണ് ഇസ്രായീല്‍ ശാഹാക് ‘ജൂതമതവും ജൂതരല്ലാത്തവരോടുള്ള അതിന്റെ നിലപാടും’ എന്ന ലേഖനം എഴുതുന്നത്. അവര്‍ക്കിടയില്‍ നിന്ന് തന്നെയുള്ള ഒരാളാണ് ഇതെല്ലാം സാക്ഷ്യപ്പെടുത്തുന്നത് എന്നതാണ് ഇതിന്റെ പ്രസക്തി.
വിവ : നസീഫ്