Current Date

Search
Close this search box.
Search
Close this search box.

ഗൗരി ലങ്കേഷിന്റെ കൊലപാതകവും ഹിന്ദുത്വ പ്രത്യയശാസ്ത്രവും

gauri-lankesh.jpg

ഇന്ത്യയിലെ പ്രസ്സ് ക്ലബ്ബിന് വെറുതെയിരിക്കാന്‍ കഴിയാത്ത ദിനങ്ങളാണ് കഴിഞ്ഞ്‌പോയത്. ഹിന്ദു ദേശീയവാദ രാഷ്ട്രീയത്തോട് അഭിപ്രായ വ്യത്യസം വെച്ചുപുലര്‍ത്തുന്നവരെയെല്ലാം അക്രമത്തിലൂടെയും ഭീഷണിയിലൂടെയും നേരിടുന്ന സംഘ്പരിവാര്‍ ഫാസിസത്തിനെതിരെ യോജിച്ച് പോരാടാന്‍ പത്രപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകം പലരെയും നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. ഇടതുപക്ഷ രാഷ്ട്രീയ നേതാക്കന്‍മാരും രാഹുല്‍ ഗാന്ധിയടക്കമുള്ളവരും കൊലപാതകത്തെ അപലപിക്കുകയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്ന് കയറ്റത്തിനെതിരെ ശബ്ദിക്കുകയും ചെയ്തിട്ടുണ്ട്. അവരെല്ലാവരും ആവശ്യപ്പെടുന്നത് നമ്മളൊറ്റക്കെട്ടായി പോരാടണമെന്നാണ്. കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയും പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി.

ഒരുന്നത കുടുംബത്തില്‍ നിന്നാണ് ഗൗരി ലങ്കേഷ് വരുന്നത്. അവരുടെ പിതാവായിരുന്ന പി.ലങ്കേഷ് ലങ്കേഷ് പാട്രികിന്റെ (Lankesh Patrike) എഡിറ്ററും സഹോദരനായിരുന്ന ഇന്ദ്രജിത് സിനിമാ സംവിധായകനുമായിരുന്നു. എന്നാല്‍ പിതാവിന്റെ മരണശേഷം ലങ്കേഷ് പാട്രിക് (Lankesh Patrike) അദ്ദേഹം ഏറ്റെടുക്കുകയുണ്ടായി. ഗൗരിക്കും ഇന്ദ്രജിത്തിനുമിടയില്‍ പ്രത്യയശാസ്ത്ര ഭിന്നതകള്‍ ധാരാളമുണ്ടായിരുന്നു. അത് കൊണ്ടാണ് കന്നടയില്‍ സ്വന്തമായി ഒരു ഗൗരി ലങ്കേഷ് പാട്രിക് (Gauri Lankesh Patrike) തുടങ്ങാന്‍ അവര്‍ തീരുമാനിക്കുന്നത്. ഗാന്ധിയന്‍ ആശയങ്ങളായിരുന്നു തന്റെ പിതാവിനെ സ്വാധീനിച്ചിരുന്നതെങ്കില്‍ ഗൗരി ലങ്കേഷ് ഒരു യുക്തിവാദിയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ വിദേശകാര്യ എഡിറ്ററായിരുന്ന അവരുടെ മുന്‍ ഭര്‍ത്താവ് ചിദാനഹ്ദ രാജ്ഗട്ട (Chidanahda Rajghatta) പറയുന്നത് അബ്രഹാം കോവൂരിനെ വായിക്കുന്നതിനിടക്കാണ് അവര്‍ സുഹൃത്തുക്കളായതെന്നാണ്. ദലിതരുടെയും ആദിവാസികളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ വ്യക്തിയായിരുന്നു അവര്‍. ആംനസ്റ്റി ഇന്‍ര്‍നാഷണല്‍ അടക്കമുള്ള മനുഷ്യാവകാശ സംഘങ്ങളുടെ വേദികളില്‍ അവര്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട് മാത്രമല്ല, ഹിന്ദുത്വത്തിനെതിരെ അവര്‍ ശക്തമായി നിലകൊള്ളുകയും ചെയ്തു.

ഈയടുത്ത് കര്‍ണ്ണാടകയില്‍ നടന്ന സംഭവങ്ങള്‍ നാമൊരിക്കലും മറന്ന്കൂടാ. അവിടെ ഇനിയും പ്രശ്‌നങ്ങള്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകളുണ്ട്. ലിങ്കായത്ത് സമുദായത്തില്‍ പെട്ടവരും രാഷ്ട്രീയ നേതാക്കന്‍മാരുമെല്ലാം പങ്കെടുത്ത ഒരു റാലി ബെലഗാവിയില്‍ (Belagavi) നടക്കുകയുണ്ടായി. തങ്ങള്‍ ബ്രാഹ്മണിക്കല്‍ ഹൈന്ദവതയുടെ ഭാഗമല്ലെന്നും ഒരു പ്രത്യേക ലിങ്കായത്ത് ധര്‍മ്മ തങ്ങള്‍ക്ക് വേണ്ടി പ്രഖ്യാപിക്കപ്പെടണമെന്നും അവര്‍ ആവശ്യപ്പെടുകയുണ്ടായി. ഈ ആവശ്യം പഴയതൊന്നുമല്ല. എം.എം കല്‍ബുര്‍ഗിയെയും പ്രൊഫ. ഭഗ്‌വാനെയും പോലെയുള്ള രാഷ്ട്രീയ തത്വചിന്തകര്‍ അതിനെക്കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ പേരിലാണ് തന്റെ ഭവനത്തില്‍ വെച്ച് കല്‍ബുര്‍ഗി മൃഗീയമായി കൊല്ലപ്പെട്ടത്. പ്രൊഫ: ഭഗ്‌വാന്‍ പോലീസ് സംരക്ഷണത്തിലാണ് ഇപ്പോള്‍ ജീവിക്കുന്നത്. ബ്രാഹ്മണ ദൈവങ്ങളെ നിന്ദിച്ചു എന്നതാണ് രണ്ടുപേര്‍ക്കുമെതിരായ ആരോപണം. അതേസമയം ലിങ്കായത്ത് സമുദായം നടത്തിയ റാലിയില്‍ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗ്‌വതിനോട് തങ്ങളുടെ സമുദായകാര്യങ്ങളില്‍ ഇടപെടരുത് എന്നാവശ്യപ്പെടുകയുണ്ടായി. ലിങ്കായത്ത് നേതാവായ ജയബാസവ മൃതിജ്ഞയ് സ്വാമി (Jayabasava Mrutyunjay Swami) പറയുന്നു: ‘ ഞങ്ങള്‍ വിശ്വസിക്കുന്നത് അംബേദ്ക്കറുടെ ഭരണഘടനയിലാണ്. മനുവാദികളുടേതിലല്ല. ജനാധിപത്യത്തിന്റെ ആധുനിക തത്വങ്ങള്‍ക്കനുസരിച്ചാണ് ഞങ്ങള്‍ ജീവിക്കുന്നത്. വേദ പ്രത്യയശാസ്ത്രങ്ങളെ ഞങ്ങള്‍ പിന്തുടരുന്നില്ല. ഞങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്ന നേതാക്കന്‍മാരോട് ലിങ്കായത്ത് വിശ്വാസം കൈവെടിയാന്‍ ഞങ്ങളാവശ്യപ്പെടുക തന്നെ ചെയ്യും.’ ഹിന്ദുക്കളില്‍ നിന്നും വ്യത്യസ്തമായ വിശ്വാസം വെച്ച് പുലര്‍ത്തുന്ന ലിങ്കായത്ത് സമുദായത്തെ ഗൗരി ലങ്കേഷ് പിന്തുണച്ചിരുന്നു.

സെപ്റ്റംബര്‍ അഞ്ചിന് ‘ദ വയര്‍’ (The wire) പുനപ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഗൗരി എഴുതുന്നു: ‘ചില കാര്യങ്ങള്‍ നാം വ്യക്തമായി അറിഞ്ഞിരിക്കണം. ലിങ്കായത്തുകളും വീരശായ്‌വകളും (Veerasshaivas) ഒന്നാണെന്നാണ് പല ആളുകളും കാലങ്ങളോളം വിശ്വസിച്ചിരുന്നതെങ്കിലും അവരുടെ വിശ്വാസങ്ങള്‍ വ്യത്യസ്തമാണ്. പുതിയൊരു ധര്‍മ്മ കൊണ്ടുവന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന ബസവണ്ണയെ (Basavanna) പിന്തുടരുന്നവരാണ് ലിങ്കായത്തുകള്‍. അതേസമയം വീരശായ്‌വിസം (Veerasshaivissm) പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ ശൈവ വിശ്വാസക്രമമാണ്. രണ്ട് പ്രധാനപ്പെട്ട വേദ വിശ്വാസങ്ങളിലൊന്നാണിത്. മറ്റേത് വൈഷ്ണവ വിശ്വാസമാണ്. ശൈവ വിശ്വാസവും വൈഷ്ണവ വിശ്വാസവും പിന്തുടരുന്നവര്‍ സനാധന ധര്‍മ്മയെയാണ് മുറുകെപ്പിടിക്കുന്നത്. വീരശായ് വ (Veerashaiva) ജാതി-ലിംഗ വിവേചങ്ങള്‍ കൊണ്ടുവരുന്ന വേഗ്രന്ഥങ്ങളെ സ്വീകരിക്കുമ്പോള്‍ ബസവണ്ണ (Basavanna) അത് എതിര്‍ക്കുന്നു എന്ന് മാത്രമല്ല, സനാതന ധര്‍മ്മത്തിനെതിരായ ഒരു ബദല്‍ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വൈഷ്ണവികളെപ്പോലെ (Vaishnavites) ശൈവികളും (Shaivites) ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമാണ്. അതേസമയം ലിങ്കായത്തുകള്‍ ഹൈന്ദവ വിശ്വാസം വെച്ചുപുലര്‍ത്തുന്നവരല്ല’.

കര്‍ണ്ണാടക ബിജെ.പിയുടെ പ്രധാനപ്പെട്ട ഒരു ശക്തി കേന്ദ്രമാണ്. ദക്ഷിണേന്ത്യയിലേക്കുള്ള അവരുടെ പ്രവേശന കവാടമാണത്. കര്‍ണ്ണാടകയിലെ ജനസംഖ്യയുടെ പതിനേഴ് ശതമാനവും ലിങ്കായത്ത് സമുദായമാണ്. യദിയൂരപ്പയുടെ കീഴില്‍ ബിജെപി ഒരു തിരിച്ച് വരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും പുതിയ സംഭവവികാസങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം അത്ര ഭൂഷണമല്ല. അതേസമയം ലിങ്കായത്ത് മതനേതാക്കന്‍മാര്‍ തങ്ങളുടേതായ ഒരു വഴി വെട്ടിത്തുറക്കുകയും ബ്രാഹ്മണ ഹൈന്ദവതയില്‍ നിന്ന് പൂര്‍ണ്ണമായി ബന്ധം വേര്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. മാത്രമല്ല, ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ശേഷം ബി.ജെപിക്ക് ലിങ്കായത്ത് സമുദായത്തിലുണ്ടായിരുന്ന പിന്തുണ നഷ്ടപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു. അത് പാര്‍ട്ടി മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ചില മാധ്യമങ്ങള്‍ ഗൗരി ലങ്കേഷിന്റെ വ്യക്തിത്വത്തെ കരിവാരിത്തേക്കാനാണ് ഇപ്പോള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. കേസന്വേഷണത്തെ വഴിതിരിച്ച് വിടാനും കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുമാണ് അവര്‍ താല്‍പര്യപ്പെടുന്നത്. മാത്രമല്ല, ഗൗരിയുമായി പ്രത്യയശാസ്ത്ര ഭിന്നതകളുടെ പേരില്‍ ഇടയുകയും ഇപ്പോള്‍ ബിജെപിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്ന അവരുടെ സഹോദരന്‍ ഇന്ദ്രജിത്തിനെ ഈ മാധ്യമങ്ങള്‍ പൊതുമധ്യത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. 2017 ജൂലൈ പത്തിന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു റിപ്പോര്‍ട്ടില്‍ ഇന്ദ്രജിത്ത് ലങ്കേഷ് ഇങ്ങനെ പറയുകയുണ്ടായി: ‘കഴിഞ്ഞ 25 വര്‍ഷത്തോളം ഞാന്‍ സിനിമാ മേഖലയിലും പത്രപ്രവര്‍ത്തന രംഗത്തുമായിരുന്നു. ഒരുപാട് ആളുകളുടെ സ്‌നേഹം സമ്പാദിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയം എനിക്ക് പറ്റിയതാണോ എന്നറിയേണ്ടതുണ്ട്. ബി.ജെ.പിയുമായി അടുക്കുന്നതിനെക്കുറിച്ചാണ് ഞാനാലോചിക്കുന്നത്. തീര്‍ച്ചയായും യദിയൂരപ്പയുടെയും മോഡിയുടെയും നേതൃത്വമാണ് എന്നെ രാഷ്ട്രീയത്തിലിടപെടാന്‍ പ്രേരിപ്പിച്ചത്. എന്നാലിതൊരു ആലോചന മാത്രമാണ്.’

മാധ്യമങ്ങള്‍ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് മാറിക്കൊണ്ട് ഗൗരിയും അവരുടെ സഹോദരനും തമ്മിലുണ്ടായിരുന്ന അഭിപ്രായ വിത്യാസങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗൗരിക്ക് നക്‌സല്‍ ബന്ധമുണ്ടായിരുന്നെന്നും അവര്‍ ആരോപിക്കുന്നു. സംഘ് ചാനലുകളായ റിപ്പബ്ലിക്ക് ടിവിയും ടൈംസ് നൗവും ഇന്ദ്രജിത്തിനെ വാര്‍ത്താപരിപാടികളിലേക്ക് ക്ഷണിക്കുകയും ഗൗരിയുടെ നക്‌സല്‍ ബന്ധത്തെക്കുറിച്ച കഥകള്‍ നിര്‍മ്മിക്കുകയുമാണ് ചെയ്യുന്നത്. ഈ സന്ദര്‍ഭത്തില്‍ ചില ചോദ്യങ്ങള്‍ നാം ചോദിക്കേണ്ടതുണ്ട്. ആരൊക്കെയാണ് ഗൗരിയുടെ വധത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചത്? അവള്‍ നക്‌സലാണെന്ന് ആരാണ് ആരോപണമുന്നയിക്കുന്നത്? ഹിന്ദുത്വവാദികളുടെ അക്രമങ്ങളെയും കൊലകളെയും എന്ത്‌കൊണ്ടാണ് മാധ്യമങ്ങള്‍ അവഗണിക്കുന്നത്? ഗോ സംരക്ഷണത്തിന്റെ പേരില്‍ മുസ്‌ലിംകളും ദലിതരും ആദിവാസികളും അക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ എങ്ങനെയാണ് അവഗണിക്കാന്‍ കഴിയുക? തീര്‍ച്ചയായും നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരുടെയെല്ലാം കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങള്‍ ഒന്നാണെന്ന് അനുമാനിക്കാന്‍ ന്യായമായ കാരണങ്ങളുണ്ട്.

അതിലാര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ബിജെപി എംഎല്‍എയും കര്‍ണ്ണാടകയുടെ മുന്‍ മന്ത്രിയുമായ ജീവ്‌രാജിന്റെ പ്രതികരണം വായിച്ചാല്‍ മതി: ‘ ആര്‍എസ്എസിനെതിരായ എഴുത്തുകളായിരിക്കാം ഗൗരി ലങ്കേഷിന്റെ ജീവനെടുത്തത്. അത്തരം എഴുത്തുകളില്‍ നിന്ന് അവര്‍ വിട്ട് നിന്നിരുന്നെങ്കില്‍ ഒരുപക്ഷേ അവര്‍ക്ക് രക്ഷപ്പെടാമായിരുന്നു. ഗൗരി എനിക്ക് സഹോദരിയെപ്പോലെയായിരുന്നു. ജനാധിപത്യത്തില്‍ സ്വീകാര്യമായ കാര്യങ്ങള്‍ ഞങ്ങള്‍ക്കെതിരെ അവര്‍ക്കെഴുതാമായിരുന്നു’ (Asian Age)

പോലീസും അന്വേഷണ ഏജന്‍സികളും അവരുടെ ജോലി ചെയ്യുമെന്നത് തീര്‍ച്ചയാണെങ്കിലും മാധ്യമങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. ഇപ്പോഴെല്ലാവരും ഹിന്ദുത്വത്തിനെതിരായ ഗൗരിയുടെ നിലപാടുകളെ പുകഴ്ത്തുണ്ടെങ്കിലും മാധ്യമ സ്ഥാപനങ്ങള്‍ അവരെ വീര്‍പ്പുമുട്ടിച്ചിരുന്ന കാലത്ത് ഇപ്പോള്‍ പുകഴ്ത്തുന്ന ആരും തന്നെ ഗൗരിയുടെ കൂടെയുണ്ടായിരുന്നില്ല. ഞാനടക്കം അവരുടെ എഴുത്തുകളെക്കുറിച്ച് അജ്ഞരായിരുന്നു. സാമൂഹ്യപ്രസ്ഥാനങ്ങളിലും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരായ പോരാട്ടങ്ങളിലും സജീവമായി നിലകൊണ്ട അവരെ തങ്ങളുടെ അജണ്ടകള്‍ക്ക് വിലങ്ങ്തടിയാകുമെന്ന് കണ്ട് ഹിന്ദുത്വശക്തികള്‍ തന്നെയാണ് കൊലപ്പെടുത്തിയത് എന്നതാണ് യാഥാര്‍ത്ഥ്യം.

90 ശതമാനം ടിവി ചാനലുകളും അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ചായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ചില മാധ്യമങ്ങളാകട്ടെ, കോണ്‍ഗ്രസും ഇടത്പക്ഷവും പറയുന്നതിനപ്പുറത്തേക്ക് ഒരന്വേഷണത്തിനും മുതിര്‍ന്നിട്ടില്ല. ആര്‍ക്കാണ് അവരുടെ ലേഖനം പ്രസിദ്ധീകരിക്കാനുള്ള ധൈര്യമുണ്ടായിരുന്നത്? അവരെ ഒരു സ്ഥിര കോളമിസ്റ്റാക്കാന്‍ ആരാണ് മുന്നോട്ട് വന്നിട്ടുള്ളത്? ഹിന്ദുത്വ ശക്തികള്‍ക്കാകട്ടെ, മാധ്യമങ്ങളെ ഒരു ഭയവുമില്ല. അവരതിനെ തങ്ങളുടേതാക്കി മാറ്റിയിട്ടുണ്ട്. ഏറെ അപകടം എന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക മാത്രമല്ല, വാര്‍ത്തകള്‍ പടച്ചുണ്ടാക്കുകയും ചെയ്യുന്നുണ്ട് എന്നതാണ്. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ഭാഗ്യവശാല്‍ നാം അതാണ് ഇപ്പോള്‍ കണ്ട്‌കൊണ്ടിരിക്കുന്നത്.

എങ്ങനെയാണ് ഭരിക്കുന്ന പാര്‍ട്ടിക്ക് അവര്‍ക്കിഷ്ടമുള്ള വാര്‍ത്തകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്നതെന്ന് ഒരുപക്ഷേ നമ്മളത്ഭുതപ്പെട്ടേക്കാം. തങ്ങളുടെ അജണ്ടക്ക് ഭീഷണിയുയര്‍ത്തുന്ന സ്വരങ്ങളെയെല്ലാം വളരെ വിദഗ്ധമായി ഇല്ലാതാക്കുകയാണ് അവര്‍ ചെയ്യുന്നത്. അതേസമയം ചെറുത്ത്‌നില്‍പ്പിന്റെ ശക്തിയെക്കൂടിയാണ് ഇത് കാണിക്കുന്നത്. അഥവാ, ഹിന്ദുത്വ ശക്തികളും ഭരണകൂടവും ചെറിയ ശബ്ദങ്ങളെപ്പോലും ഭയക്കുന്നുണ്ട്. ഈ ചെറിയ ശബ്ദങ്ങളാണ് നമ്മെ ചിന്തിക്കാനും പ്രതിരോധിക്കാനും പ്രേരിപ്പിക്കുന്നത്. ജാതീയവും വംശീയവും ലിംഗപരവും മതപരവുമായ എല്ലാ വിവേചനങ്ങള്‍ക്കെതിരെയും നിലകൊള്ളാന്‍ അവ നമുക്ക് കരുത്ത് നല്‍കുന്നു. അതിനാല്‍ തന്നെ സംഘ്പരിവാര്‍ മുന്നോട്ട് വെക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തെ ചെറുത്ത് കൊണ്ട് ഒരു മതേതര ജനാധിപത്യ ഇന്ത്യ സാധ്യമാക്കാന്‍ ഗൗരി ലങ്കേഷിന്റേതടക്കമുള്ള ഈ ചെറുശബ്ദങ്ങളില്‍ നമ്മളും അണിചേരേണ്ടതുണ്ട്.

മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടിയാണ് ഗൗരി ലങ്കേഷ് തന്റെ ജീവന്‍ നല്‍കിയത്. വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ ഇരയാവുകയായിരുന്നു അവര്‍. ഒരു പത്രപ്രവര്‍ത്തക ആയത് കൊണ്ടല്ല അവര്‍ കൊല്ലപ്പെട്ടത്. മറിച്ച് ഹിന്ദുത്വത്തിനെതിരെ സംസാരിച്ചതിനാലാണ്. ഇങ്ങനെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് വേണ്ടി കൊല്ലപ്പെടുന്ന പത്രപ്രവര്‍ത്തകര്‍ക്ക് വേണ്ടി ആരും സംസാരിക്കാറില്ല. മാധ്യമങ്ങളെയല്ല ഹിന്ദുത്വം ഭയക്കുന്നത്. മറിച്ച് തങ്ങള്‍ക്കെതിരെ ഉയര്‍ന്ന് വരുന്ന പുതിയ ശബ്ദങ്ങളെയാണ്. തീര്‍ച്ചയായും നരേന്ദ്ര ദഭോല്‍ക്കറും ഗോവിന്ദ് പന്‍സാരെയും കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷുമെല്ലാം മുറുകെപ്പിടിച്ച മാനവിക മൂല്യങ്ങളെയും മനുഷ്യാവകാശങ്ങളെയും നാം നെഞ്ചേറ്റേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഹിന്ദുത്വം പ്രതിനിധീകരിക്കുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ നമുക്ക് നേരിടാനാകൂ.

വിവ: സഅദ് സല്‍മി

Related Articles